Tuesday, February 4, 2020

തത്ത സ്വാമി

ഞങ്ങടെ നാട്ടിൽ ഒരു ഗുരു സ്വാമി ഉണ്ടായിരുന്നു. കുമാരസ്വാമി. ഓർമ വച്ച നാൾ മുതൽ എല്ലാവർഷവും വ്രതമനുഷ്ടിച്ച് മല കയറിയ ആൾ . വർഷത്തിൽ പന്ത്രണ്ട് മാസവും രുദ്രാക്ഷവും കറുപ്പ് വസ്ത്രവു മണിഞ്ഞാണു് സഞ്ചാരം.  ഏതു നേരവും ജപം. നാട്ടിലുള്ള സകല അമ്പലങ്ങളിലും രാവിലെയും വൈകീട്ടും തൊഴും ഭജന കൾക്ക് നേതൃത്വം നൽകും. കീർത്തന പുസ്തകങ്ങൾ നോക്കിവായിച്ചു കൊണ്ടേയിരിക്കും. രാമായണ മാസവും കൃഷ്ണ ഗാഥാ മാസവും ആചരിക്കുകയും ആചരിപ്പിക്കുകയും ചെയ്യും. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ സ്ഥിരമായി കംസന്റെ വേഷം കെട്ടും.

മണ്ഡല കാലമായാൽ പിന്നെ പറയാനില്ല. തിരക്കോട് തിരക്ക് തന്നെ.അയ്യപ്പൻ വിളക്ക്, ഭജന, കെട്ടുനിറ... നിന്നു തിരിയാൻ സമയമില്ല. 

എന്റെ കൂട്ടുകാരിലൊരു സംഘത്തിന് ഇദ്ദേഹത്തോടൊപ്പം ശബരി മലയിൽ പോകാൻ ഭാഗ്യം സിദ്ദിച്ചു. മഹാഭാഗ്യമെന്നേ അവർ നിരീച്ചുള്ളൂ. നാപ്പത്തൊന്നു ദിവസത്തെ വ്രതം. ഒരുനേരമൂണ്. പച്ചക്കറി ഭക്ഷണം. എല്ലാറ്റിനും പുറമെ , പുലർച്ചെ നാലുമണിക്കെണിറ്റ് മകരത്തിൽ തണുത്തുറഞ്ഞ കുറ്റ്യാടിപ്പുഴയിൽ കുളി.അവർ അറിഞ്ഞാസ്വദിച്ചു. 
വിവേകാനന്ദാ ട്രാവൽസിലായി രുന്നു യാത്ര. വഴിയിലുള്ള പ്രധാനക്ഷേത്രങ്ങളെല്ലാം സന്ദർശിക്കുന്നു, തൊഴുന്നു. ചിരപരിചിതനായ ഗൈഡ്  ബസ്സിൽ കൂടെ യുള്ളതിനാൽ കുമാരസ്വാമിയുടെ ജോലി ഭാരം നന്നായി കുറഞ്ഞു. നിർദ്ദേശങ്ങളും ഉപദേശങ്ങളും കണിശക്കാരനായ ഗൈഡ് നിർലോഭം വാരി വിതറിയതിനാൽ അത്യുച്ചത്തിൽ, ഇണത്തിൽ ,നിർത്താതെ ശരണം വിളിക്കുക മാത്രമായി കുമാരസ്വാമിയുടെ പണി.
വൈന്നേരത്തോടെ പമ്പയിലെത്തിയതും സ്വാമിയുടെ ഭാവം മാറി. എങ്ങനെ പമ്പയിൽ കുളിക്കണം, എത്ര മുങ്ങ് മുങ്ങണം തുടങ്ങിയ നിർദ്ദേശങ്ങളുണ്ടായി. 
"വേഗം കുളിച്ച് വന്നോളീ... തെരക്ക് വലിങ്ങനെ ഇല്ലാന്ന് തോന്ന്.... ഇബ്ട നേരം ബൈക്യാല് മ്മള് തെരക്ക് പ്പെടുംന്ന് ഒറപ്പാ.. " അനുഭവജ്ഞാനം. എന്റെ മിത്രസംഘം വളരെ വേഗം കുളി കഴിഞ്ഞ് തിരിച്ചെത്തി. കുമാരസ്വാമി നിർദ്ദേശം നൽകി. മല ചവിട്ടുമ്പോൾ ചെരിപ്പിടരുത്. പുണ്യ പ്രദേശമാണ്. കാലടി നോക്കി മുകളിലേക് നോക്കാതെ നടക്കുക. മുകളിലോട്ട് നോക്കിയാൽ പേടിച്ച് പോകും. കാല് വിറച്ചിട്ട് കയറാൻ പറ്റില്ല. എന്തെങ്കിലും ശങ്ക തോന്നിയാൽ മനസ്സറിഞ്ഞ് ശരണം വിളിക്കുക. അയ്യപ്പൻ മോളിലെത്തിച്ചോളും.
" തെരക്കിലെങ്ങാൻ പെട്ട് ഒറ്റക്കായിപ്പോയാ പേടിക്കണ്ട. തൊയ്ത് തിരിച്ചെറങ്ങീറ്റ് പതിനെട്ടാം പടീന്റെ ട്ത്ത് തത്തസാമീന്നെയ്തിയ ബോർഡിന്റെ തായ നിന്നാ മതി. ആട്ന്ന് എളകറ് എല്ലാറും ബെര്ന്നവരെ " കന്നിക്കാർ തലയാട്ടി. "എന്ത് ന്നാ ബോഡുമ്മൽ എയ്തീക്ക് ണ്ടാവ്ആ?" കുമാരസ്വാമി ഉറപ്പു വരുത്താൻ വീണ്ടും ചോദിച്ചു. "തത്ത സാമി " അയ്യപ്പൻമാർ ഒരേ സ്വരത്തിൽ  പറഞ്ഞു.
കഠിനമായ മല കയറ്റത്തിന്നും, മണിക്കൂറുകളുടെ കാത്തുനിൽപ്പിനും തിക്കിത്തിരക്കിനും ശേഷം എന്റെ കൂട്ടുകാർ പതിനെട്ട് പടിയും  തൊട്ടു വണങ്ങി അയ്യപ്പനെ തൊഴുതു. എവിടെയോ വച്ച് വഴിതെറ്റിപ്പോയ ഒരു കൂട്ടുകാരൻ, പച്ചക്കറി പീടികയിലെ പ്രദീപൻ, മാളികപ്പുറത്തമ്മയേയും നാഗങ്ങളേയുമൊക്കെ തൊഴുത് കറങ്ങി താഴെ പതിനെട്ടാം പടിക്കരികിലെത്തി. "തത്തസാമി " എന്നെഴുതിയ ബോർഡെവിടെ?  ഒരു പാട് നേരം തിരഞ്ഞു. ബോർഡ് കാണാനില്ല. കുറച്ചു കഴിഞ്ഞപ്പോൾ കുമാരസ്വാമിയും ബാക്കി കൂട്ടുകാരുമെത്തി. പ്രദീപൻ ചോദിച്ചു, "ഏട സ്വാമ്യേ തത്ത സാമീന്റെ ബോഡ് ?" ഇത്ര നേരമായിട്ടും കണ്ടില്ലേയെന് പുച്ഛത്തോടെ കുമാരസ്വാമി വിരൽ ചൂണ്ടിയേടത്ത് നോക്കിയ പ്രദീപൻ ബോർഡ് കണ്ട് ഞെട്ടി. 
'തത്വമസി'

എതാരാധനാലയത്തിലും ആത്മാനുഭവമാണുണ്ടാക്കേണ്ടത്. ഏതറിഞ്ഞാൽ വേറൊത്ത് അറിയേണ്ടതില്ലെന്നു വരുന്ന അറിവിനെ ഉണർത്തുന്നവയാവണമവ. ശബരിമലയിൽ വലുതായെഴുതി വച്ചിരിക്കുന്ന ഉപനിഷദ്വാക്യവും മറ്റൊന്നല്ല പറയുന്നത്. അതിനെ തത്ത സാമിയാക്കി മാറ്റുന്നിടത്താണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. 
തത്വമസി എന്ന അറിവിനു മുന്നിൽ ഋതുമതിയായ സ്ത്രീക്കും , അനാര്യനായ പുരുഷനും ഭേദമെവിടെ?
വേദാന്തമാണ് പരമസത്യം . അതാണ് അമ്പലങ്ങളിൽ ഘോഷിക്കപ്പെടേണ്ടത്. അഹംഭാവത്തെ തകർത്തെറിഞ്ഞ് അവനവനെ പൂർണ്ണ നഗ്നതയിലറിയുമ്പോൾ, ഞാൻ തന്നെയെല്ലാം എന്ന് ബോധ്യമാകും. ആ ബോധ്യം വെളിവാക്കുന്ന പാഠശാലകൾ കൂടിയാവണം ആരാധനാലയങ്ങൾ . ഒരു സ്ത്രീ, ജ്ഞാന തൃഷ്ണയോടെ , ഭക്തിയോടെ ഋതുമതിയാണെന്നിരിക്കിലും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ എന്ത് തെറ്റാണ്? 
ശാരീരികാവസ്ഥയല്ല, ലിംഗഭേദമല്ല. മനോഭാവമാണ് പ്രധാനം. 
ബാലകൃഷ്ണൻ സാർ ( പ്രൊഫ.ജി.ബാലകൃഷ്ണൻ നായർ ) അവർത്തിച്ചാവർത്തിച്ച്  പറയുന്നത് കേട്ടിട്ടുണ്ട്. "ബോധമേ ഉള്ളൂ.. എല്ലാം ബോധം മാത്രം " പിന്നെ സ്ത്രീയെവിടെ, പുരുഷനെവിടെ അവർഅന്വേഷിച്ചെത്തുന്ന ക്ഷേത്ര സന്നിധാനമെവിടെ? എല്ലാം ബോധം മാത്രം.  ശ്രീ നാരായണഗുരുസ്വാമികളും പറയുന്നു,
"അതുമിതുമല്ല സദർത്ഥമല്ലഹം സ-
ച്ചിതമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മിതിമൃദുവായ് മൃദുവായമർന്നിടേണം!"

'അമ്മഹത്താമറിവി'നുള്ള ഇടങ്ങളാണ് അമ്പലങ്ങളെന്നറിഞ്ഞാൽ   പിന്നെ, സുപ്രിം കോടതി എന്ത് വിധി പറഞ്ഞാലും ആരും കോപിക്കില്ല.

No comments:

Post a Comment