ഫോണിന്റെ അങ്ങേത്തലക്കൽ സാലി മാഷായിരുന്നു. ഒരിക്കലും വിളിക്കാത്തയാൾ വിളിച്ച അത്ഭുതം പങ്കുവച്ച് വിശേഷം തിരക്കിയപ്പോൾ മാഷ് പറഞ്ഞു . "സുരേഷേ മ്മളെ കുഞ്ഞബ്ദുള്ള മാഷ് നിന്നെ അന്വേഷിച്ചു. കാണണമെന്ന് പറഞ്ഞു. "
"മുൻഷി മാഷോ ?"
അതെ യെന്ന് മറ്റേപ്പുറത്തു നിന്ന് കേട്ടപ്പോൾ വീണ്ടും അത്ഭുതം. വർഷങ്ങളായി ദുർലഭമായ കുറ്റ്യാടി യാത്രകളിൽ അതി ദുർലഭമായി മാത്രം അങ്ങാടിയിൽ കണ്ടുമുട്ടാറുള്ള മാഷ് എന്നെ അന്വേഷിക്കുകയോ? കണ്ടുമുട്ടുമ്പോഴൊക്കെ സ്നേഹത്തോടെ ഒരു പാടു നേരം വർത്താനം പറയാറുണ്ടെന്നത് ശരി തന്നെ. അച്ഛനെ കുറിച്ചും അനിയനെ കുറിച്ചും അമ്മയെ പറ്റിയും ചോദിക്കും. എം.ഐ.യു.പി കാലം കുസൃതിയോടെ ഓർക്കും.
"വെറ് തെ ചോയ്ച്ചതാ?" ഞാൻ സാലി മാഷോട് തിരക്കി
" അല്ല സുരേഷേ ... മാഷ്ക്ക് സുഖേല്ല."
"എന്താ മാഷക്ക് ?" വയറ്റിൽ നിന്ന് പൊന്തിയ തീയോടെ ഞാൻ സാലി മാഷോട് ചോദിച്ചു.
"അതെന്നെ.. ഞണ്ട്, മാഷിനേയും ഉപദ്രവിക്കാൻ തുടങ്ങിയോന്ന് സംശയം.''
അമ്മ കുറ്റ്യാടിയിലേക്ക് പോകുമെന്ന് നിശ്ചയിച്ച ഞായാറഴ്ചയായിരുന്നു പിന്നീട് വന്നത്. അമ്മയെ വീട്ടിലാക്കി സൽമാൻ Abdulla Salman ZA മാഷെവിളിച്ചു. "ഞാൻ കുമ്പളത്തങ്ങാടിയിലുണ്ട്" സൽമാൻ പറഞ്ഞു. സൽമാന്റെ സദാ സന്നദ്ധമായ സൗമ്യ സൗഹൃദോഷ്മളതയിൽ മുഴുകി ഞങ്ങൾ മുൻഷി മാഷിന്റെ വീട്ടിൽ ചെന്നു കയറി.
കോളിംഗ് ബെല്ലടിച്ച് ഇച്ചിരി നേരത്തെ ഇടവേള. പിന്നെ മാഷ് വന്നു. വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. സ്വതേ മെലിഞ്ഞ ശരീരം വീണ്ടും മെലിഞ്ഞിരിക്കുന്നു.
വെളുക്കെ ചിരിച്ചു. ഇറുക്കെ പുണർന്നു.
രോഗത്തിന്റെ വിശേഷം മുഴുവൻ പറഞ്ഞു. ശരീരത്തിലെവിടെയോ പറ്റിപ്പിടിച്ച ഞെണ്ടിൻ കുഞ്ഞിനെ ഓടിച്ചെന്ന് തച്ചുകൊന്ന കിസ്സ പറഞ്ഞ് ഞങ്ങൾ മൂന്നാളും ചിരിച്ചു.
" എടാ ഞാൻ പൊറത്തൊന്നും അങ്ങനെ പോവലില്ല. വായിക്കുന്നു. ഒരുപാട്.... വായിക്കാൻ അവസരമുണ്ടായത് ഇങ്ങനെ .. "
അതു കേട്ട്, കുറച്ചു നാളായി മാഷിന്റെ പരിചരണം കിട്ടാത്ത പാവക്കാതൈ കാറ്റിന്റെ കൈ തട്ടി പരിഭവം പൂണ്ട് തലയാട്ടി.
കൃഷിക്കാരനായിരുന്നല്ലോ എന്റെ മാഷ് !!
മാഷ് വായനിയിലാണെന്നറിഞ്ഞ് ഞാൻ അപ്പോൾ വായിക്കുക യായിരുന്ന തടിയൻ പുസ്തകം മാഷിന് നമ്മാനിച്ചു. മാഷത് വായിച്ചോ അവോ ?!
പൊട്ടിച്ചിരിച്ച്, ഏറണാകുളത്തേക്ക് തീവണ്ടി പിടിക്കാൻ വൈകുമെന്ന എന്റെ പരിദേവനം ഗൗനിച്ച്, വീണ്ടും പുണർന്ന് യാത്രയാക്കുമ്പോൾ ഞാനറിഞ്ഞില്ല മാഷേ, അത് അവസാനത്തെ കൂടിക്കാഴ്ചയാകുമെന്ന് .
പിന്നീട് കുറ്റ്യാടി ചെല്ലുമ്പോഴെല്ലാം തിരക്കിയിരുന്നു മാഷിന്റെ സുഖവിവരം.
ഒന്നുമില്ല സുഖമായിരിക്കുന്നു എന്ന് എല്ലാരും പറഞ്ഞു. പോയിക്കാണാൻ തിരക്കിന്റെ കാരണം പറഞ്ഞ് എന്റെ അഹംഭാവം കൂട്ടാക്കിയുമില്ല.
ഇന്നിതാ ... മാഷിന്റെ പരലോക പ്രപ്തിയുടെ വാർത്ത.... ഇടിത്തീ പോലെ...
മാഷേ... എന്നോട് പൊറുക്കുക. ഒരിക്കൽ കൂടി വന്ന് കാണാഞ്ഞതിനു്.
സഹോദര സമാനനായ എന്റെ കൂട്ടുകാരന്റെ പിതാവിന്റെ , എന്റെ ഗുരുനാഥന്റെ, പാദങ്ങൾ ഒരിക്കൽ കൂടി സ്പർശിക്കാൻ കഴിയാതെ പോയതിന്.
പരമകാരുണികന്റെ പൂങ്കാവനത്തിൽ ഒരുപാടമൂല്യ പുസ്തങ്ങളുമാസ്വദിച്ച്, പൂച്ചെടികളെയും താലോലിച്ച് അന്തമില്ലാത്ത കാലത്തോളം എന്റെ മുൻഷി മാഷ് വാഴട്ടെ....
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
തക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
No comments:
Post a Comment