Monday, February 3, 2020

'വൃത്തികെട്ട ഒരു ജന്തു'

ജനിച്ചപ്പോൾ ഞാൻ വൃത്തികെട്ട ഒരു ജന്തു വായിരുന്നുവെന്നാണു് മനസ്സിലാക്കേണ്ടത്. ഒന്നരക്കിലോ പോലും തൂക്കമില്ലാതിരുന്ന ഒരു എലുമ്പൻ. നവജാത ശിശുക്കൾ ക്കുണ്ടാവുന്ന ഒരോമനത്തവും ഇവന് ഉണ്ടായിരുന്നില്ല. ഗർഭപാത്രത്തിന്റെ സൗഖ്യത്തിൽ നിന്ന് പുറത്തെ ബഹളത്തിലേക്ക് തള്ളിവീഴ്ത്തപ്പെട്ടവന്റെ നിരാലംബമായ അലറിക്കരച്ചിലൊന്നും ഞാൻ കരയുകയുണ്ടായില്ല. നേരിയൊരു ഞെരക്കം. ഒരു വിതുമ്പൽ. തുറക്കാനാവാത്ത കണ്ണിന്റെ കോണിൽ ഇച്ചിരി നനവ് പടർന്നിരുന്നത്രെ. 

തലയിൽ മുടി നാരില്ലാത്ത ചുകചുകന്ന ആ രൂപത്തിന് മനുഷ്യക്കുഞ്ഞിനേക്കാളും എലിക്കുട്ടിയോടായിരുന്നു പോലും സാമ്യം! 

 സാൽവദോർ അലെൻഡെ എന്നു പേരുള്ള ഒരു മാക്സിസ്റ്റ് , വളെരെ ചെറിയ ഭൂരിപക്ഷത്തിൽ ചിലിയുടെ പ്രസിഡന്റായി എന്നതൊഴിച്ചാൽ,ഒരു പ്രത്യേകതയുമില്ലാത്ത ഒരു വെള്ളിയാഴ്ചയായിരു അത്. ഓർഹൻ പാമുക് അദ്ദേഹത്തിന്റെ പുസ്തകം, ഇസ്തംബൂളിൽ പറയുന്ന പോലെ, മാഹി ജനറലാശുപത്രിയുടെ ഇടനാഴികളിലും ലോകത്തൊട്ടാകെയും സമാധാനം നിറഞ്ഞു നിന്ന ദിവസം. 

ആ ദിവസത്തിനും അതിനുശേഷവും സമാധാനം നഷ്ടപ്പെട്ടത് അച്ഛനുമമ്മ ക്കുമാണ്.  ഞാനവർക്ക് ദാരിദ്ര്യ മെന്താണെന്ന് പഠിപ്പിച്ചു കൊടുത്തു. അച്ഛന്റെ തുച്ഛശമ്പളത്തിന്റെ ഓരോ ചില്ലിയും എന്നെ, എലിക്കുഞ്ഞിൽ നിന്ന് മനുഷ്യക്കുട്ടിയിലേക്ക് പരിണമിപ്പിക്കാൻ നീക്കിവച്ചു. അരവയറിനുമേൽ മുറുക്കിയുടുത്ത മുണ്ടിൻ തുമ്പ് പിടിച്ചാണ് ഞാൻ ഉരുണ്ടു തടിച്ച കുഞ്ഞായി ഒരു വർഷം കഴിയുമ്പോഴേക്കും മാറിയത്. കണ്ണെഴുതി പൊട്ടും തൊട്ട് മാഹി ഭാസ് സ്റ്റുഡിയോ യുടെ മേശമേൽ കമഴ്ന്നു കിടക്കുന്ന ഒരരുമക്കുഞ്ഞിന്റെ ഫോട്ടോ, കറുപ്പിലും വെളുപ്പിലും, ഞങ്ങളുടെ പഴയ വീടിന്റെ ചുമരിൽ ഒരുപാട് കാലം തൂങ്ങി കിടന്നിരുന്നു.

No comments:

Post a Comment