Tuesday, August 17, 2021
ആഗസ്ത് 15
നാവ് 7
നാവ് - 6
നാവ് 5
നാവ് 4
Monday, July 26, 2021
നാവ് 3
Sunday, July 25, 2021
നാവ് 2
നാവ് 1
അയ്യപ്പദർശനം - ഓർമ്മ
പുത്തോലയും കരിയോലയും - പുസ്തക വിചാരം
Saturday, June 12, 2021
മുഹമ്മദ് - പുസ്തകവിചാരം
ചെങ്ങോട്ടേരിച്ചാലിൽ
Tuesday, May 25, 2021
രാധായനം - പുസ്തക വിചാരം
Sunday, May 9, 2021
ഞാവൽപ്പഴം
ഞാവൽപ്പഴം
ഒരു വൈകുന്നേരം മെറൈൻ ഡ്രൈവിലെ നടപ്പാതയുടെ ഓരത്തെ ഇരുമ്പ് ബെഞ്ചിലിരുന്ന് മുകുന്ദൻ മരിക്കുമ്പോൾ അയാളുടെ അരികിൽ ഓഫീസ് ബാഗിന് പുറമെ പ്ലാസ്റ്റിക്ക് സഞ്ചിയിൽ പൊതിഞ്ഞ കുറച്ച് ഞാവൽ പഴങ്ങളുമുണ്ടായിരുന്നു.
ഓഫീസിൽ നിന്നിറങ്ങിയാൽ അൽപ്പനേരം കായൽക്കാറ്റേറ്റ് നടപ്പാതയുടെ ഓരത്ത് വെറുതെയിരിക്കുന്നത് അയാളുടെ കുഞ്ഞുകുഞ്ഞിഷ്ടങ്ങളിൽ ആദ്യത്തേതായിരുന്നല്ലോ!
നടപ്പാതയിലേക്കുള്ള വഴിയിൽ വിൽപ്പനക്ക് വച്ചിരുന്ന ഞാവൽപ്പഴം മഞ്ഞനിറമുള്ള ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ കെട്ടി വാങ്ങിയത്, കറുത്ത ഓഫിസ് ബാഗോടൊപ്പം ബെഞ്ചിൽ വച്ച് സ്വതന്ത്രനായി, കപ്പലണ്ടിപ്പൊതി മെല്ലെത്തുറന്ന്, ഒരെണ്ണമെടുത്ത് വായിലേക്കെറിഞ്ഞ് പാർഷ്യൽ ഡെൻചറിൻ്റെ മൂന്നാമത്തെ പല്ലിൽ വച്ച് ചവച്ചാസ്വദിച്ച്, കണ്ണടച്ച്, ഒരു കവിത ഈണത്തിൽ മൂളി കാറ്റു കൊണ്ടിരിക്കവേ, നനുത്ത പൂമ്പാറ്റച്ചിറകടിയൊച്ച കേട്ടപോലെ അയാൾക്ക് തോന്നി. പിന്നെപ്പിന്നെ മഞ്ഞിൻ കട്ടകൾ നിറച്ച ഒരു വലിയ ഭരണിയിലേക്ക് താൻ ഊർന്നൂർന്നു പോകുന്നതായും. സുഖം തിങ്ങിയ തണുപ്പു മാത്രം..
കായൽക്കാറ്റ് തഴുകി വന്നത്, പ്രണയാർദ്രമായ ഒരു ലളിതഗാനം പോലെ അയാളെ മൂടിപ്പൊതിഞ്ഞു. ദൂരെ ഒരു ബോട്ട് വേവലാതികളുടെ ആൾക്കൂട്ടവും നിറച്ച് ഏതോ കരയിലേക്ക് കിതച്ചു നീന്തിയത്, മെല്ലെ മെല്ലെ മിടിപ്പകലുന്ന അയളുടെ ഹൃദയത്തിന്റെ പതിഞ്ഞ താളമായി. മുന്നിലൂടെ കുണുങ്ങി നടന്ന യുവതി, മൊബൈൽ ഫോണിൽ കൊഞ്ചിപ്പറഞ്ഞത്, കണ്ണുകളിൽ കനം തൂങ്ങുന്ന സുഖദനിദ്രയായി.
മുകുന്ദൻ ഞാവൽപ്പഴങ്ങളുടെ മഞ്ഞ സഞ്ചിയിൽ മെല്ലെ തൊട്ടു. ചവർപ്പുനിറഞ്ഞ മാധുര്യം ഇളംചോപ്പു പുരണ്ട നീലവർണ്ണമായി കൈകളിലേക്ക് മന്ദം പടരുന്നേരം, താൻ മെറൈൻ ഡ്രൈവിൽ നടപ്പാതയിലെ ഇരുമ്പ് ബെഞ്ചിൽ തലയല്പം ഇടത്തോട്ട് ചരിഞ്ഞ്, ഇരുന്നുറങ്ങുന്നതായി അയാൾ മുകളിൽ നിന്ന് കണ്ടു.
പിറ്റേന്ന് പ്രഭാതസവാരിക്കിറങ്ങിയ പ്രവാസി വ്യവസായി വിജയകുമാരമേനോനും പത്നിയുമാണ് മൃതശരീരം ആദ്യം കണ്ടത്. നടക്കാനിറങ്ങിയ പലരും മുമ്പേ കണ്ടിരുന്നു. കായൽക്കാറ്റേറ്റ് ഇരുന്നുറങ്ങിപ്പോയ ഒരാൾ എന്നേ അവരൊക്കെ കരുതിയുള്ളൂ. വിജയകുമാരമേനോന്റെ സുക്ഷ്മ ദൃഷ്ടി, ഇരുന്നുറങ്ങുന്നയാളിൽ അസ്വാഭാവികത കണ്ടു. വർഷങ്ങളുടെ മരുന്ന് നിർമ്മാണ വിതരണ പരിചയവും ആതുരാലയങ്ങളുമായുളള അടുപ്പവും മനുഷ്യ ശരീരത്തിന്റെ എല്ലാ അസ്വാഭാവികതകളും ഒരു മാത്രകൊണ്ട് തിരിച്ചറിയാൽ അയാളെ പ്രാപ്തനാക്കിയിരുന്നു.
"ഇയാൾ മരിച്ചു പോയല്ലോ '' എന്ന് മേനോൻ പറഞ്ഞതും അയാളുടെ കറുത്ത നിറമുള്ള കെനിയക്കാരി ഭാര്യ, സ്വഹേലിയിൽ അലറിക്കരഞ്ഞു. കടലിനക്കരെ, മൊമ്പാസയുടെ സമീപസ്ഥ ഗ്രാമങ്ങളിലെവിടെയോ പരേതാത്മാക്കൾ വിറകൊണ്ടെണീറ്റു. കാലദേശഭേദമില്ലാതെ എല്ലാമറിയുന്ന തങ്ങളെ ഒരു കാരണവുമില്ലാതെ അലോസരപ്പെടുത്തുന്നതാരെന്ന് അവർ ഇന്ദ്രിയങ്ങളുടെ സഹായമില്ലാതെ കേൾക്കുകയും കാണുകയും അറിയുകയും ചെയ്തു. നേരം വെളുക്കാൻ ഇനിയും നേരമുണ്ടായിരുന്നതിനാൽ അലോസരം വകവെക്കാതെ അവർ കല്ലറകളുടെ ചെറുചൂടിനകത്തേക്ക് ഉൾവലിഞ്ഞ് ഉറക്കം തുടർന്നു. മകളുടെ കരച്ചിൽ ഇനിയും കടൽത്തിരകൾ നീന്തിക്കടന്ന് തേടി എത്തുമോയെന്ന് ഒരു പെൺപ്രേതം മാത്രം ഭയന്നു.
സൂര്യൻ കുതിച്ചുയർന്നു് വേനൽ വെയിലുറച്ച നേരം, ഒരലമുറ ഉടലാർന്ന പോലെ മുകുന്ദൻ്റെ ഭാര്യയും മകളും പോലീസ് സംഘത്തോടൊപ്പം വന്നു ചേർന്നു.
പോലിസിന്റെ പുസ്തകത്തിൽ മുകുന്ദൻ്റെ ശരീരത്തിന്റെ നിറവും കനവും അത് പൊതിഞ്ഞ കുപ്പായത്തിന്റെ വർണ്ണവും ഗന്ധവും, കടവായിലൂടെ ഒലിച്ചിറങ്ങിയ ദ്രവത്തിന്റെ അളവും നിവറും നിറഞ്ഞു. ശരീരത്തിൽ പരിക്കൊന്നുമില്ലാത്തതിനാൽ മരിച്ചത് സ്വാഭാവികമായി ഹൃദയം നിന്നതിനാലാണെന്നാണ് അവർ പുസ്തകത്തിൽ എഴുതിച്ചേർത്തത്. കൂടാതെ,ഇത് പ്രാഥമിക നിഗമനമാണെന്നും, ശരീരം പോസ്റ്റ് മാർട്ടം ചെയ്തതിന് ശേഷമേ യഥാർത്ഥ കാരണം സ്ഥിരീകരിക്കാനാവൂ എന്നും അവർ, സ്വയരക്ഷക്കെന്നപോലെ അനുബന്ധമെഴുതി.
രാത്രി മുഴുവൻ ഉറങ്ങാതെ അയാളെ കാത്തിരിക്കുകയായിരുന്ന ഭാര്യയുടെ അല്ലലിൻ്റെ കണക്കോ, മിണ്ടാൻ പോലുമാവാതെ തരിച്ചിരുന്നു കണ്ണീർ വാർത്തുകൊണ്ടിരുന്ന മകളുടെ നെഞ്ചു വിറപ്പിച്ച താപമോ അവർ അളന്ന് തിട്ടപ്പെടുത്തി എഴുതിയെടുത്തില്ല.
സഞ്ചിയിൽ പൊതിഞ്ഞ കറുപ്പും വയലറ്റും കലർന്ന ഞാവൽ പഴങ്ങൾ അവർ കണ്ടില്ല. ഇരിപ്പിടത്തിലും നിലത്തും ചിതറി വീണുപോയ ഒരു കൂട് കപ്പലണ്ടിയുടെ കണക്ക് അവർ എണ്ണിപ്പെറുക്കിയെടുക്കുകയും മരണകാരണമല്ലെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തു. ഒരു വശം ചെരിഞ്ഞ് വീണു കിടന്നിരുന്ന ഓഫീസ് ബാഗ് കൂടെ കൊണ്ടുപോകാനായി മാറ്റിവെച്ചു.
ഭാര്യയുടെ വേവലാതിയുടെ, എത്ര വൈകിയാലും ഒന്നിച്ചിരുന്ന് പാട്ടും കവിതയും കഥയും അല്പം മദ്യവുമായി കൂട്ടുകൂടാമെന്ന് ഉറപ്പു കൊടുത്തിരുന്ന കൂട്ടുകാരൻ്റെ ആകാംക്ഷയുടെ, പറ്റുപീടികക്കാരൻ്റെ ബാധ്യതയുടെ കുറേ മിസ്ഡ് കോളുകൾ തിങ്ങി നിറഞ്ഞ അയാളുടെ മൊബൈൽ ഫോൺ കീശയിൽ കയ്യിട്ട് തലേന്ന് രാത്രി ആരോ മോഷ്ടിച്ചു കൊണ്ടു പോയതും അവർക്ക് വിഷയമായില്ല. ഇയാൾക്കൊരു മൊബൈൽ ഫോൺ ഉണ്ടാകേണ്ടതാണല്ലോ എന്ന ഒരു യുവ കോൺസ്റ്റബിളിൻ്റെ സന്ദേഹം മുതിർന്ന ഒരു ആപ്പീസർ കണ്ണുരുട്ടി നിശ്ശബ്ദപ്പെടുത്തുകയായിരുന്നു.
തണുത്ത സ്റ്റീലിന്റെ പിടിക്കട്ടിലിൽ പണിപ്പെട്ട് നിവർത്തിക്കിടത്തിയ ശരീരം, പോലീസുകാരുമായി തുടർ നടപടികൾ സംസാരിച്ചുകൊണ്ട് നിന്നിരുന്ന മുകുന്ദൻറെ അനിയനെയും, ഉച്ചത്തിൽ വർത്തമാനം പറഞ്ഞു കൊണ്ട് എല്ലാറ്റിനും മേൽനോട്ടം വഹിച്ചിരുന്ന വിജയകുമാരമേനോനെയും കടന്നു പോകുവേ, മാനത്ത് അധികമുയരത്തിലല്ലാതെ, പെയ്ത് തീരാൻ മറന്നു പോയ ഒരു കുഞ്ഞു കാർമേഘം പോലെ തൂങ്ങി നിന്നിരുന്ന മുകുന്ദന്റെ ആത്മാവ് നിലവിളിച്ചു.
"അതാ ആ ഞാവൽ പഴങ്ങൾ.... അതു കൂടെ കൊണ്ടു പോകൂ.
കട്ടിലിൽ ആ ശരീരത്തിന്റെ തലക്കരിൽ വെക്കൂ.
അമ്പതോളം വർഷം എന്നെ ചുമന്ന ഭംഗിയുള്ള ആ ശരീരം നിങ്ങൾ വെട്ടിക്കീറിയും കുത്തിത്തുന്നിയും നശിപ്പിക്കുമെന്ന് ഞാൻ സങ്കടപ്പെടുന്നു.
അതിനു മുമ്പ് ആ പഴങ്ങൾ അതോട് ചേർത്ത് വെക്കൂ.
പറ്റുമെങ്കിൽ, ഗന്ധമൊന്നും അറിയാനാവാത്തതാണെങ്കിലും, ആ മൂക്കിനരികിൽ.
പിന്നെ, തെക്കോട്ടെടുക്കാൻ കാത്തു കിടക്കുന്നേരം അതിന്റെ നിലച്ചുപോയ ഹൃദയത്തിനരികിൽ.
ചിതയിൽ വെക്കുമ്പോൾ, പൊതിയഴിച്ച് നെഞ്ചിനുമേൽ കൂനകൂട്ടി വെക്കണം അന്നേരവും കേടു വരില്ലെന്നുറപ്പുള്ള അമൃതിന്റെ ആ കറുത്ത ചെപ്പുകൾ.
കത്തിപ്പടരുന്ന അഗ്നിയിൽ ഞാവൽപ്പഴങ്ങളും നെഞ്ചിലെ മാംസവും ഉരുകിയൊന്നാകുമ്പോൾ, അപ്പോൾ മാത്രം, ഞാൻ അറിഞ്ഞു ജപിക്കും 'അഗ്നയേ ഇദം നമമ "
"അഗ്നയേ ഇദം ന മമ: " മുകുന്ദൻ ആവർത്തിച്ചു. ഇത്ര നേരം താൻ സംസാരിക്കുകയായിരുന്നോ?
അയാൾ നിമിഷങ്ങളോളം സ്തബ്ധനായി. ജീവിതത്തിനും മൃതിക്കുമിടയിലെ സജീവ പ്രദേശങ്ങൾ അയാളുടെ അസ്വാസ്ഥ്യമറിഞ്ഞു. അയാൾക്ക് ചുറ്റും യുഗങ്ങളായമർന്നുപോയ മറവിയുടെ അടരുകൾ തീർത്ഥങ്ങളുടെ ചാറ്റൽ മഴ പെയ്തു നനയാൻ തുടങ്ങി. നനഞ്ഞു തുടങ്ങിയ മണ്ണടരുകളിൽ നിന്ന് ഈയാംപാറ്റകളെപോലെ ആത്മാക്കളുടെ നിര എണ്ണമില്ലാതെ പൊങ്ങി വന്നു. കനമില്ലാതെ, നിറമില്ലാതെ അവർ നിറഞ്ഞ വേളയിൽ അനന്ത ശാന്തിയിലേക്ക് അയാൾ ലയിച്ചു പോവുകയായി.
അറിവിന്റെ വിശുദ്ധിയിൽ മുകുന്ദൻ മുഴുകി. ആത്മാക്കൾ ജപം തുടർന്നു. "അഗ്‌നയെ ഇദം ന മമ:" ഒന്നും തൻ്റെ തായിരുന്നില്ല. ബന്ധുക്കളും ബന്ധവും...
ആ നിമിഷം താഴെ, ശവമഞ്ചത്തോടൊപ്പം തല കുമ്പിട്ട് ഒരുവാക്കുമുരിയാടാൻ ത്രാണിയില്ലാതെ ശവശരീരത്തിനു പിന്നാലെ നടന്ന മകളെയും ഭാര്യയേയും അയാൾ കണ്ടു. അയാളെ പൊതിഞ്ഞ ലഘുത്വത്തെ ലഘൂകരിക്കാൻ ആ കാഴ്ചക്ക് എന്തോ ആയില്ല; എതെന്തുകൊണ്ടെന്ന് അയാൾ മെല്ലെ ചോദിച്ചെങ്കിലും. ദേഹമില്ലാത്ത പ്രജ്ഞയിലെവിടെയോ കനപ്പെട്ട വേദന അകലാതെ തുടരട്ടെ എന്നാണ് മുകുന്ദൻ ആഗ്രഹിച്ചത്. ഉപേക്ഷിച്ചു പോന്ന ജന്മബന്ധങ്ങൾക്കുള്ള ശാന്തി തർപ്പണം.
മകളുടെ തോരാത്ത കണ്ണീര് തുടച്ചു കൊടുക്കാനും ഭാര്യയുടെ മുടിയിൽ ഒന്ന് തൊടാനും അയാൾ ആഗ്രഹിച്ചു. എന്നാൽ പൊടുന്നനെ ജലോപരിതലത്തിൽ പ്രാണികൾ തീർത്ത നനുത്ത ഇളക്കമെന്ന പോലെ ആഗ്രഹങ്ങളെല്ലാം മാഞ്ഞു പോയി.
മുകുന്ദന് ഒന്നിനോടും മമത തോന്നിയില്ല. അനാഥമായി ഇരുമ്പു ബെഞ്ചിൽ കിടന്ന പതിനേഴ് ഞാവൽ പഴങ്ങളോടല്ലാതെ.
എല്ലാം അറിവുകളാണ്. അറിവുകൾ മാത്രം. സ്പർശമില്ലാതെ മുകുന്ദൻ സ്പർശമറിഞ്ഞു. ദൃഷ്ടിയില്ലാതെ ദൃശ്യവും, കാതില്ലാതെ കേൾവിയുമറിഞ്ഞു.
അന്നേരം, നീല കലർന്ന പാടല നിറത്തോടെ എന്തോ ഒന്ന് അറിവിൻ്റെ യിടങ്ങളിലാകെ പൊട്ടിപ്പടർന്നു. ഒരു വലിയ വൃക്ഷം. അതിൻ്റെ താണ കൊമ്പിൽ ഒരൂഞ്ഞാൽ. മരത്തിനടിയിൽ മണ്ണപ്പം. മൂക്കിൻ തുമ്പിൽ വേർപ്പുമുത്തണിഞ്ഞ അനിയത്തിയുടെ ചിരി ... രസനയില്ലാത്ത മുകുന്ദൻ്റെ രസമുകുളങ്ങൾ അവസാനമായി സ്പന്ദിച്ചു. ഞാവൽ! ബാല്യത്തിൻ്റെ മണം!
പൊടുന്നനെ, ആരോ നെറുകയിൽ തലോടുന്ന പോലെ മുകുന്ദന് തോന്നി.
അച്ഛൻ! ആ കുളിർ സ്പർശത്തിൻ്റെ അറിവ് അതായിരുന്നു.
നിറന്ന നിലാവിൽ കുളിച്ചു നിൽക്കുകയാണ് താനെന്ന തോന്നലാണ് മുകുന്ദന് അന്നേരമുണ്ടായത്. നിലാവല്ല, ആത്മാക്കളുടെ നിതാന്ത പ്രകാശമാണെന്ന അറിവ് നിറയാൻ കുറച്ചുനേരമെടുത്തു. പ്രപഞ്ചത്തിൻ്റെ മുഴുവൻ പ്രിയവും കടലല പോലെ വന്നു പുണർന്നു..
തെല്ലിട ഇളവേറ്റ് , സ്നേഹ സമുദ്രത്തിൽ മുങ്ങി മുകുന്ദൻ മെല്ലെ ഇല്ലാതായി. ഒരല, കടലിൽത്തന്നെ അമർന്ന പോലെ.
Saturday, March 27, 2021
ഓർമ്മ- ആത്മീയാനുഭവം
ഏറ്റവും ശക്തമായ ആത്മീയാനുഭവം എന്തായിരുന്നു?
ഒരു പനിയായിത്തുടങ്ങി, കൊറോണയെന്ന ആധി രോഗത്തിൽ പിടഞ്ഞ ആദ്യ ദിവസങ്ങളിൽ പാതിയുറക്കത്തിൽ മുറിഞ്ഞു മുറിഞ്ഞുപോയ സ്വപ്നങ്ങളിലെപ്പോഴോ ആവർത്തിച്ചാവർത്തിച്ച് ആരോ ഉള്ളിൽ നിന്ന് ചോദിച്ചു കൊണ്ടിരുന്ന ചോദ്യം.
അസ്ഥാനത്തായിരുന്നില്ല ആ ചോദ്യം. സാധാരണ ദിനചര്യകളിൽ നിന്ന് മാറി എനിക്കു മാത്രമായി കിട്ടിയ 21 ദിനരാത്രങ്ങൾ.
ലതയുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങൾ. മറ്റാർക്കും വരല്ലേയെന്ന പ്രാർത്ഥന. ഉന്മേഷം തോനുന്ന വേളകളിൽ കൂട്ടിന് പി.കെ. ബാല കൃഷ്ണൻ സാറിൻ്റെ ഇനി ഞാനുറങ്ങട്ടെയുടെ മൂന്നാമത് വായന. മൊബൈലിൽ ലോക സിനിമ.
വാട്സപ്പിൽ സഹകൊറോണിയൻമാരുടെ കൂട്ടായ്മ. ജഗന്നിയുടെ, സലാമിൻ്റെ, ഷാജിയുടെ ഹസീനയുടെ വിളികൾ. ബാലകൃഷ്ണേട്ടൻ്റെ ആശ്വാസവാക്കുകൾ.
പ്രിയരായ ചുരുക്കം ചില കൂട്ടുകാരുടെ ദിവസേനയുള്ള അന്വേഷണങ്ങൾ.
വ്യാധി തിരിച്ചറിഞ്ഞ നാളിലായിരുന്നു ഏറ്റവും വലിയ ആധി. ഉറക്കം തീണ്ടാത്ത രാത്രി. ഒന്നു മയങ്ങിയപ്പോൾ ഞാൻ എൻ്റെ പ്രിയപ്പെട്ട ആക്ടീവയിലേറി തീപ്പറക്കുന്ന വെയിലത്ത് എങ്ങോട്ടോ പോവുകയാണ്. സ്കൂട്ടർ നിർത്തി കയറിയത് കോഴിക്കോട് കലക്ടറേറ്റിലേക്ക്. അവിടത്തെ ഇടനാഴിയിൽ ഘോഷേട്ടനും മീനച്ചേച്ചിയും എന്നത്തേയും പോലെ പ്രിയമൊഴുകുന്ന ചിരി പൊഴിച്ചു കൊണ്ട് നിൽക്കുന്നു. ഇടനാഴിയുടെ മറ്റേയറ്റത്ത് ബിജുവുമുണ്ട് . സഗൗരവം ഒരു പൂമ്പാറ്റയെ നോക്കി നിൽക്കുകയാണ്.
ബിജുവിനെ ഞാൻ കെട്ടിപ്പിടിച്ചു. ഘോഷേട്ടനേയും. മീനച്ചേച്ചിക്ക് ഹസ്തദാനം. പെട്ടെന്ന് പല ചോദ്യങ്ങൾ പൊന്തി. ഇവർക്കൊക്കെ ഞാൻ രോഗം പകർത്തിയില്ലേ? എന്നെ ആരാണ് ഞങ്ങളുടെ ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് പോകാൻ അനുവദിച്ചത്? ഞാൻ ക്വാറൻറീനിലല്ലേ? ഞാൻ വെയിലിലേക്ക് തിരിച്ചോടി. സ്ക്കൂട്ടർ സ്റ്റാർട്ട് ചെയ്ത് ഒരു കനാലിൻ്റെ വക്കിലൂടെ വീട്ടിലേക്ക്. അന്നേരം യാഥാർത്ഥ്യം പോലെ സുവ്യക്തമായ സ്വപ്നത്തിനിടക്ക് ഞാൻ എന്നോടു തന്നെ പറഞ്ഞു. "ഇത് ഞാൻ സ്വപ്നം കാണുന്നതാണ്" കനാലിനു മുകളിലെ പാലത്തിലേക്ക് സ്ക്കൂട്ടർ കയറി. കൈവരിയിൽ സ്വർണ്ണവർണ്ണമുള്ള ഒരു വാനരൻ. അവൻ്റെ ഉയർത്തിപ്പിടിച്ച മെലിഞ്ഞ വാലിന് അസാമാന്യമായ നീളം. അത് മേഘങ്ങളെ തൊടുന്നുണ്ട്. കാലുകൾക്കുമുണ്ട് നീളം. വാലിൻ്റെയത്രയ്ക്കില്ലെന്നുമാത്രം. അരുമയായ കുഞ്ഞു മുഖം. ഉണ്ടക്കണ്ണുകൾ. ഉണ്ടക്കണ്ണുരുട്ടി അവനെന്നോട് ചിരിച്ചു. വല്ലാത്തൊരു ചിരി..
വാനര ദർശനത്തിനും, "ഞാൻ പറഞ്ഞില്ലെ ഇത് സ്വപ്നമാണെന്ന് " എന്ന സ്വഗതത്തോടുമൊപ്പം സ്വപ്നം മുറിയുന്നതിനിടക്കാണ് ആ ചോദ്യം മുഴങ്ങിയത്. "എനിക്കുണ്ടായ ഏറ്റവും ശക്തമായ ആത്മീയാനുഭവം എന്തായിരുന്നു ?"
എണ്ണമില്ലാത്ത സ്വപ്നങ്ങൾ! ഒന്നും ഓർമ്മയില്ല. ഇരുപത് നാൾ കഴിഞ്ഞ്, സ്വസ്ഥമായിരിക്കുന്ന ഇന്നും ആ ചോദ്യം പക്ഷെ മുത്തുച്ചിപ്പിയിൽ പെട്ട മണൽത്തരിപോലെ ...
എന്നായിരുന്നു ആദ്യാനുഭവം എന്നൊരു ഉപചോദ്യം ഇപ്പോൾ ബോധമനസ്സ് ഉയർത്തുന്നു.
ഒരു സംഭവം ഓർമയുണ്ട്. ഒമ്പതാം ക്ലാസ് കഴിഞ്ഞ് പത്തിലേക്ക് ജയിച്ച വലിയ അവധി. ഞങ്ങളുടെ വീട്ടിൽ അന്ന് കുളിമുറി കിണറോട് ചേർന്നായിരുന്നു. കുളി'മുറി' എന്ന് പറയാൻ പറ്റില്ല. ഓലകൊണ്ട് കെട്ടിമറച്ച ഒരു ചെറിയ കുളിപ്പുര. അമ്മ ഓടിനടന്ന് ജോലി ചെയ്ത് കുളിക്കാൻ സന്ധ്യ കഴിയുന്ന ദിവസങ്ങളിൽ മുറ്റത്തിൻ്റെ അങ്ങേയറ്റത്തെ ഒളോർമാവിൻ്റെ വേരിനുമുകളിൽ ഞാൻ അമ്മ കുളിച്ചു കഴിയുന്നതുവരെ ഇരിക്കും. അങ്ങനെ നിലാവുദിച്ചു തുടങ്ങിയ ഒരു സന്ധ്യയിൽ മാവിനു താഴെ വീടുപണിക്ക് കൊണ്ടുവന്ന പൂഴിയിൽ ഞാൻ ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു. കണ്ണടക്കണമെന്ന് തോന്നി. കൈ മടിയിൽ വച്ചു. കുറേ നേരമിരുന്നിട്ടുണ്ടാവണം. അമ്മ കുളി കഴിഞ്ഞതും വീട്ടിലേക്ക് കയറിപ്പോയതുമൊന്നും ഞാനറിഞ്ഞില്ല. മേത്ത് ആരോ വന് മുട്ടിയപ്പോഴാണ് പരിസരബോധമുണ്ടായത്. ഞങ്ങളുടെയും ശശിയുടേയും വീട്ടിൽ പൊതുവായി വളർന്ന നായ, ടോമി . അവൻ പൂഴിയുടെ ചൂടിൽ എന്നെത്തൊട്ട് ചുരുണ്ടുകൂടി കടക്കുന്നു. ധ്യാനത്തിൻ്റെ ആദ്യാനുഭവം ഇതായിരുന്നിരിക്കണം. ചുമ്മായിരിക്കലിൻ്റെ സുഖം. മനമുരുകിയില്ലാതാവുന്ന ശൂന്യാവസ്ഥ. അതിനു ശേഷം പല തവണ അങ്ങനെയൊന്നുണ്ടാവാൻ അതേ പോലെ ഇരുന്നു നോക്കിയിട്ടുണ്ട്. കിട്ടിയിട്ടില്ല.
പ്രീഡിഗ്രിക്കാലത്ത് തുടങ്ങിയ പുതിയ ചിന്തകൾ, പുതിയ കൂട്ട്, ശാസ്ത്രസാഹിത്യ പരിഷത്, മാഹിക്കോളേജിലെ കെ.വി.എസ്. , ധ്യാനത്തെക്കുറിച്ച് ചിന്തിക്കാനുള്ള സമയമേ കിട്ടിയില്ല.
കോളേജ് കഴിഞ്ഞ് കണക്കപ്പിള്ള വേഷം ആടിത്തിമിർക്കുന്ന നാളുകളിലാണ് ഓഷോയെ കിട്ടിയത്. ഓഷോയുമായുള്ള കൂട്ട് ഇന്നും തുടരുന്നു. പിന്നീട് രമണ മഹർഷി, ജിദ്ദു കൃഷ്ണമൂർത്തി, നിസർഗ്ഗദത്ത മഹാരാജ്, ജി. ബാലകൃഷ്ണൻ നായർ, നാരായണ ഗുരുസ്വാമി....
എത്രയെത്ര അലച്ചിലുകൾ.. ഇന്നും തൃപ്തിയാകാതെ.
'മദ്യ വ്യാപാരിക്ക് കണക്കെഴുതിക്കൊടുക്കുന്നതിനേക്കാൾ ദുരന്തം ജീവിതത്തിൽ സംഭവിക്കാനില്ല. കണക്ക് പുസ്തകം തിരികെക്കൊടുത്ത് ഫേൺ ഹില്ലിലേക്ക് വരിക. ജീവിതത്തിൻ്റെ ഉള്ളറകൾ തൊട്ടറിയാൻ' ഗുരു നിത്യചൈതന്യയതി വെള്ളക്കടലാസിൽ കുനുകുനേ എഴുതിയ കറുത്ത അക്ഷരത്തിൽ ക്ഷണിച്ചത് 93 ലാണ്. പോയില്ല. പോയിരുന്നെങ്കിൽ ഒരു പക്ഷെ എൻ്റെ ജീവിതം വേറൊന്നായേനേ!
ഏറ്റവും ശക്തമായ അനുഭവത്തെ ക്കുറിച്ചാണ് പറഞ്ഞു വന്നത്. 1994ലെ ഡിസംബർ. ക്രിസ്മസ് വരുന്നു. ഞങ്ങളുടെ കമ്പനി ഡിസ്ട്രിബ്യൂട്ടറായിട്ടുള്ള ഒരു സ്സിറ്റിലറിയുടെ വളരെ ഡിമാൻറുള്ള ഒരു വിസ്കി ബ്രാൻറ് പാലക്കാട് മീനാക്ഷീപുരത്ത് നിന്ന് നിർമ്മാണം ആരംഭിക്കുന്നു. എത്ര ലോഡ് വന്നാലും നിമിഷ നേരം കൊണ്ട് തീർന്നു പോകുന്ന ചൂടപ്പം. അതിൻ്റെ മൂന്നു് വലിയ ട്രെക്ക് ലോഡ് രണ്ട് ദിവസത്തിനുള്ളിൽ മാഹിയിൽ എത്തണം. അതിനുള്ള പെർമിറ്റും മറ്റു പേപ്പറുകളുമായി ഞാൻ പാലക്കാട്ടേക്ക് തിരിക്കുന്നു. രാത്രി പതിനൊന്നരയോടെ പാലക്കാടെത്തി . പല ലോഡ്ജുകളിലും തിരക്കി. എവിടെയും മുറി ഒഴിവില്ല. പാലക്കാട് നഗരത്തിൽ അന്ന് എന്തോ പരിപാടി നടക്കുന്നുണ്ട്. ഏതോ പാർട്ടിയുടെ സമ്മേളനമാണെന്നാണോർമ്മ. എല്ലായിടത്തും ജനം. വെളിച്ചം.
താമസിക്കാനൊരിടമന്വേഷിച്ച് ഞാൻ ടൗണിൽ അങ്ങോളമിങ്ങോളം നടന്നു. എവിടെയുമില്ല. ബസ്റ്റാൻ്റിൽ ചെന്നിരിക്കാമെന്ന് കരുതി. അവിടെയും ജനത്തിരക്ക്. ഒന്നും ചെയ്യാൻ വയ്യ. വിശക്കുന്നുണ്ട്. ഒരു പെട്ടിക്കടയിൽ നിന്ന് ദോശ കഴിച്ചു. വീണ്ടും നടപ്പ്. സമയം ഒരു മണിയായി...രണ്ടായി... മൂന്നായി. മൂന്നര മണിയായപ്പോൾ കറങ്ങിത്തിരിഞ്ഞ് വീണ്ടും ബസ്റ്റാൻ്റിലെത്തി . ഒരു ബെഞ്ചിലിരുന്നു. അല്പനേരം ഉറങ്ങിയെന്നു് തോന്നുന്നു. കായത്തിൻ്റെ രൂക്ഷഗന്ധം. രാവിലത്തെ ബസ്സിൽ കൊണ്ടുപോകാനുള്ള സാധനങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്. അതിൽ നിന്നാണ്. അവിടെ ഇരിക്കാനാവാതെ എണീറ്റു. വീണ്ടും നഗരപ്രദക്ഷിണം.
ആളും കോളുമൊഴിഞ്ഞ് നഗരം വിജനമായിരിക്കുന്നു. മുദ്രാവാക്യം വിളിച്ച അണികളും കേട്ട് പുളകമണിഞ്ഞ നേതൃനിരയും നഗരസത്രങ്ങളെല്ലാം കയ്യേറി കൂർക്കം വലിച്ചുറങ്ങി. ഞാൻ മാത്രം ഒരു സൂട് കേസും തൂക്കി വിജയന പാതകളിലൂടെ കൺപോളകളിൽ ഉറക്കത്തിൻ്റെ ഭാരവും പേറി നടന്നു.
നഗരത്തിൻ്റെ വിദൂരമായ ഭാഗത്ത് ഞാനെത്തിപ്പെട്ടു. തെരുവു വിളക്കുകൾ പോലുമില്ല. കനത്തഇരുട്ട്. എവിടെയോ ഒരൊറ്റക്കിളി പ്രഭാതമടുക്കാറായെന്ന് കൂകി. തണുത്ത കാറ്റ്. എനിക്ക് അല്പമൊരുൻമേഷമൊക്കെ തോന്നി.
പെട്ടെന്ന് ഇരുട്ടിൽ പൊട്ടിവീണ നിലാവിൻ്റെ വെള്ളി വെളിച്ചം പോലെ അടുത്ത്, തൊട്ടടുത്ത് ബാങ്ക് വിളി മുഴങ്ങി.
"അല്ലാഹു അക്ബർ അല്ലാഹു അക്ബർ
അശ്‌ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്"
അലൗകിക സൗന്ദര്യമുള്ള ശബ്ദം. സംഗീതാത്മകമായ ആലാപനം.
"അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്
ഹയ്യ അലസ്സലാത്ത്
ഹയ്യ അലൽ ഫലാഹ്"
തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്. ഉടലാകെ കിടുകിടക്കുന്നുണ്ട്. ഉള്ളിൽ തണുപ്പിൻ്റെ നറുനിലാപ്പാലാഴി നിറഞ്ഞൊഴുകും പോലെ. തല മുതൽ കാൽ വിരൽ വരെ ഉഷ്മള നിലാവ് നിറഞ്ഞു പരക്കുന്നു. എൻ്റെ കാലുകളിടറി. കണ്ണ് എന്തിനെന്നറിയാതെ നിറഞ്ഞൊഴുകുന്നുണ്ട്. ഞാൻ കരയുകയല്ല. അതിരില്ലാത്ത ആനന്ദം.
"അസ്സലാത്തു ഖയ്റും മിനൻനൗം"
എൻ്റെ കയ്യിൽ നിന്ന് സൂട് കേസ് നിലത്തു വീണു. ഞാൻ താറിട്ട റോഡിൽ മുട്ടുകുത്തി വീണ് മുകളിലേക്ക് കൈകളുയർത്തി. വെളിച്ചം. സർവത്ര വെളിച്ചം. ഞാനുറക്കെ വിളിച്ചു പറഞ്ഞു.
"പൂർണ്ണമായ ഈ വിളിയുടേയും നിലനിർത്തപ്പെടുന്ന ഈ പ്രാർത്ഥനയുടേയും നാഥനായ ദൈവമേ... ഉറക്കത്തിലേയും ഉണർ വിലേയും അറിവിൻ്റെ നാഥാ എനിക്കിത് താങ്ങാൻ വയ്യ..."
വെളിച്ചം മഞ്ഞുരുകുംപോലെ മെല്ലെ ഇരുളിലേക്കലിഞ്ഞൊഴുകി മറഞ്ഞു. തണുത്ത കാറ്റ് മുഖത്തേക്ക് വീശി.
എത്ര നേരം ആറോഡിൽ, തണുത്ത പ്രഭാതത്തിൽ ഞാൻ മുട്ടുകുത്തിയിരുന്ന് കരഞ്ഞെ ന്നറിയില്ല ..
ഒരു പക്ഷെ ഉറക്കമില്ലായ്മയുടെ മായക്കളിയായിരുന്നിരിക്കാം.
പക്ഷെ ഞാൻ കരുതുന്നത്, അതൊരു അനർഘ നിമിഷമായിരുന്നെന്നാണ്. വർഷങ്ങളെത്ര കഴിഞ്ഞു. ഇന്നുമാഓർമ എൻ്റെ കണ്ണ് നനയിക്കുന്നുണ്ട്.