Tuesday, August 17, 2021

ആഗസ്ത് 15

എൽ പി സ്ക്കൂളിലെ ഞങ്ങളുടെ ആഗസ്ത് പതിനഞ്ച് ഒരു സംഭവമായിരുന്നു. 

രാവിലെ എട്ട് മണിയോടെ എല്ലാവരും എത്തണം. പഠിപ്പില്ലാത്തതുകൊണ്ട്, സാധാരണ ദിവസങ്ങളിൽ ഇഴഞ്ഞിഴഞ്ഞ് സ്ക്കൂളിൽ വരുന്നവർ പോലും അന്ന് കുതിച്ചോടി വരും.  കടലാസുകൊണ്ടുള്ള ദേശീയ പതാകയും ഒരു മൊട്ടുസൂചിയും എല്ലാവർക്കും കിട്ടും, സ്ക്കൂൾ വക. പതാക ഉയർത്തുന്നതിനു മുമ്പായി അത് എല്ലാരും കുപ്പായത്തിൽ കുത്തിവെക്കും. 

പിന്നെ പതാക ഉയർത്തലാണ്. അച്ഛനാണ് പ്രധാനാധ്യാപകൻ. തലേന്ന് തന്നെ ഒരു വലിയ കവുങ്ങ് തടി ചെറിയകപ്പിയും കൊളുത്തും മറ്റും പിടിപ്പിച്ച് സ്ക്കൂൾ മുറ്റത്ത് നിർത്തിയിട്ടുണ്ടാവും. കൊളുത്തിൽ നിന്ന് താഴോട്ട് നീളുന്ന നേരിയ പ്ലാസ്റ്ററിക്ക് കയറും . രാവിലെ സ്ക്കൂൾ ലീഡറുടെ നേതൃത്വത്തിൽ പൂക്കളും നിറമുള്ള ഇലകളും മറ്റും സ്ക്കൂളിനോട് ചേർന്നു വളരുന്ന ചെടികളിൽ നിന്ന് ശേഖരിച്ചിട്ടുണ്ടാവും. അവ ചെറുകഷണങ്ങളായി നുറുക്കി തയ്യാറാക്കി വച്ചത് പതാക പ്ലാസ്റ്റിക്ക് കയറിൽ കെട്ടി, പല മടക്കുകളായി മടക്കി ഓരോ മടക്കിലും ശ്രദ്ധയോടെ വെക്കുന്നു. പിന്നെ അവസാനമായി, ഒരു സൂത്രക്കെട്ട്. 

ഇത് കഴിയുമ്പോൾ കുഞ്ഞാണ്ടി മാസ്റ്റർ വിളിച്ചു പറയും. "എല്ലാരും വരിവരിയായി നിൽക്കെടാ!" കേൾക്കേണ്ട താമസം എല്ലാരും ക്ലാസുകളുടെ ക്രമത്തിൽ അണിനിരക്കുകയായി.  വെയിലുദിച്ചു വരുന്നേ ഉണ്ടാവൂ. മാഷമ്മാരും സ്ക്കൂൾ ലീഡറും അറ്റൻഷനിൽ നിൽക്കും. അച്ഛൻ പതുക്കെ പതാക ഉയർത്തും. ഉയരത്തിലുയരത്തിലുളള കൊളുത്തിൽ ചെന്നു നിൽക്കുന്ന പതാക, അച്ഛൻ്റെ ചെറിയൊരു വിരലനനക്കത്തിൽ വിടർന്ന് പൂവ് ചിതറുമ്പോൾ, ഹായ് ! എന്ന കോറസ്സ് ഞങ്ങളിൽ നിന്നുയരും.  അച്ഛൻ്റെ ഒരു ചെറു പ്രസംഗം, പിന്നെ ദേശീയഗാനാലാപനം. 

ചടങ്ങ് കഴിയുന്നതോടെ എല്ലാവരും സ്വതന്ത്രരാവുന്നു. അരിയിൽ, ശർക്കരയും നിറയെ തേങ്ങ ചിരവിയതും ചേർത്തുണ്ടാക്കുന്ന പായസം തയ്യാറാവുന്നതേയുള്ളൂ. അതു വരെ കളിക്കാം.

 കുപ്പായത്തിൽ മൂന്നും നാലും പതാകകൾ കുത്തിയവർ ബസ്സും കാറുമൊക്കെയായി രൂപാന്തരം പ്രാപിച്ച് മരണപ്പാച്ചിൽ പാഞ്ഞു. കണ്ണു മുരുട്ടി തടിയൻ മാരായ ഇൻസ്പെക്ടർമാർ അവരെ കൈകാണിച്ച് നിർത്തി രേഖകൾ പരിശോധിച്ചു. ലൈസൻസില്ലാത്തവർക്ക് ഫൈൻ വിധിച്ചു. ചിലരുടെ ചന്തിക്ക് ചുട്ട പെട കൊടുത്ത് ഓടിച്ചു വിട്ടു... 

ഒന്നുരണ്ടു പേർ, പുറംതൊണ്ട് കളയാത്ത നെലക്കടല കൊണ്ടു നടന്ന് , ഒരു പൈസക്ക് രണ്ടെണ്ണം എന്ന നിരക്കിൽ വിറ്റു.

അൽപ്പം കഴിഞ്ഞപ്പോൾ ഒരിളക്കം. എല്ലാർക്കും സ്ക്കൂളിന് നേരെ പായുകയാണ്. പായസം തയ്യാറായിരിക്കുന്നു.  വീട്ടിൽ നിന്ന് കൊണ്ടുവന്ന പ്ലേറ്റുമായി സ്ക്കൂളിൻ്റെ കോലായിലെ വെറും നിലത്ത് രണ്ടു വരികയായി, വായിൽ കപ്പലോടിച്ചു കൊണ്ട് നിരന്നിരുന്ന ഞങ്ങളുടെ മുന്നിലെ പ്ലേറ്റുകളിലേക്ക് മഹമൂദ് മാസ്റ്ററുടെ നേതൃത്വത്തിൽ പായസം പകരുകയായി.

ഒരു സംഭവം ഓർമയുണ്ട്.
ഞാൻ ഒന്നാം ക്ലാസിലായിരുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന ചേട്ടൻമാരും ചേച്ചിമാരും അവർക്ക് കിട്ടിയ പതാകകൾ ഉപയോഗിച്ച് എഷ് മാഷിൻ്റെ മോനെ സുന്ദരനാക്കി. എൻ്റെ വെളുത്ത കുപ്പായത്തിൽ നാലു നിരയായി കുത്തിവച്ച ദേശീയ പതാകകൾ . എൻ്റെ കയ്യും പിടിച്ച് അവർ സ്ക്കൂളാക്കെ നടന്നു. എഷ് മാഷിൻ്റെ പരിഗണന കിട്ടിയാലോ!

എൻ്റെ കോലം കണ്ടതും അച്ഛനും കുഞ്ഞാണ്ടിമാഷും പത്മനാഭൻ മാഷും ചിരിയോട് ചിരി. പക്ഷെ ഞാൻ ഗൗനിച്ചില്ല. ദേശീയത മുറ്റിത്തഴച്ചു നിന്ന ആ കുപ്പായം അമ്മയെ കാണിക്കാൻ വീട്ടിലേക്ക്  ഓടിയ ഓട്ടത്തിനിടയിലാണ് നിരത്തിൽ വീണ് രണ്ടു കാൽമുട്ടിലേയും തൊലി ആദ്യമായി അടർന്നത്. വീട്ടിലെത്തിയപ്പോഴേക്കും ദേശീയതയാകെ കണ്ണീരിലും മണ്ണിലും ചോരയിലും കുതിർന്ന് അലങ്കോലമായിരുന്നു...

നാവ് 7

നാവ് 7

ഇനിയുമുണ്ട് ഏറെ പരിപാടികൾ. പരസ്യങ്ങൾ വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നല്ലോ. പക്ഷേ സംഭാവനയൊന്നും കാര്യമായി പിരിഞ്ഞുകിട്ടാതായപ്പോൾ ആ തീരുമാനത്തിന് ചെറിയൊരിളക്കം സംഭവിച്ചു. ഏത് പ്രസിദ്ധീകരണത്തിൻ്റേയും പ്രധാന വരുമാനസ്രോതസ്സ് പരസ്യങ്ങളാണല്ലോ എന്നായി ചിന്ത. " കോഴിക്കോട്ടെ ഒന്നു രണ്ട് സ്ഥാപനങ്ങളുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. " അൻവർ പറഞ്ഞു. "ഞ്ഞിയും എന്തെങ്കിലും ക് ട്ടോന്നോക്ക്."  എനിക്ക് പരസ്യം പിടിക്കാനൊന്നും കഴിയില്ലെന്ന് എന്നെപ്പോലെത്തന്നെ അവനും അറിയാമെന്ന് അവൻ്റെ വാക്കുകളിലെ അത്മവിശ്വാസക്കുറവിൽ നിന്ന് മനസ്സിലായി. 

അക്ബർ മാഷിൻ്റെ ആശംസക്ക് പിന്നാലെ കുറച്ച് ചെറു കവിതകളും നുറുങ്ങ് കഥകളും കൂട്ടുകാരുടേതും പരിചയക്കാരുടേതുമായി കിട്ടി.

മാസമൊന്ന് പിന്നെയും കഴിഞ്ഞു. മാസിക അച്ചടിച്ചില്ല. ഒരു വൈകുന്നേരം കോഴിക്കോട്ടു നിന്നെത്തിയ അൻവർ പറഞ്ഞു. "നാളെ മ്മക്ക് മാറ്ററെല്ലാം ഫൈനലൈസ് ചെയ്യണം.  അഫ്സലിനേയും വിളിക്കാം"

പിറ്റേന്ന് രാവിലെ കുറ്റ്യാടി ഹൈസ്ക്കൂളിലെ ഒരു ക്ലാസ് മുറിയിൽ - അന്ന് ഒരു ബിൽഡിംഗ് ഒഴികെ ബാക്കിയെല്ലാം തുറന്നിട്ട നിലയിലായിരുന്നല്ലോ ഹൈ സ്ക്കൂൾ - എഡിറ്റോറിയൽ ബോർഡ് ചേർന്നു. സൃഷ്ടികൾ വായിച്ചു വിലയിരുത്തി.  പേജ് നിറയില്ലെന്ന് വന്നപ്പോൾ അൻവറും അഫ്സലും പിന്നെ ഞാനും പല പേരുകളിൽ സൃഷ്ടി നടത്തി. ഉച്ചയായപ്പോഴേക്കും കാര്യങ്ങൾക്ക്‌ ഏകദേശം തീരുമാനമായി. എഴുതി വച്ച കടലാസുകളും തപാലിൽ വന്ന ഉരുപ്പടികളും ഒക്കെ പൊതിഞ്ഞെടുത്ത് അൻവർ കോഴിക്കോട്ടേക്ക് പോയി. 

കാത്തിരിപ്പിൻ്റെ നാളുകൾ വീണ്ടും.  നീണ്ട ഇടവേള കഴിഞ്ഞ് ഒരു രാത്രി അൻവർ  കയ്യിലൊരു കെട്ടുമായി വീട്ടിലേക്ക് കയറി വന്നു. 

കെട്ട് മേശപ്പുറത്തു വച്ച് അവൻ പൊട്ടിച്ചിരിച്ചു. ഞാൻ പൊതിയഴിച്ചു. 'നാവി' ൻ്റെ ആദ്യ ലക്കം.  ഇരുന്നൂറ് കോപ്പികൾ ! കറുപ്പിലും വെളുപ്പിലുമുള്ള കവർ പേജിന് കുറുകെ ഒലിവിലയും ചുണ്ടിൽ പേറി ഒരു വള്ളരിപ്രാവ് പറന്നു. 'നാവ്' പിറന്നിരിക്കുന്നു.  അൻവർ ഇടക്കിടെ ചിരിച്ചുകൊണ്ടിരുന്നു. ഞാനും സന്തോഷം കൊണ്ട് നിൽക്കക്കളിയില്ലാത്ത അവസ്ഥയിലായി. അച്ചടിമഷിയുടേയും പുത്തൻ കടലാസിൻ്റെയും മണം. പുതിയ പുസ്തകം തുറക്കുമ്പോഴുള്ള മണമെന്നത് പറഞ്ഞു പറഞ്ഞു തേഞ്ഞു പോയ ഗൃഹാതുരത്വ ബിംബമാണ്. പക്ഷെ ഈ മണം അധികമാരും അനുഭവിച്ചിരിക്കാനിടയില്ലാത്തതാണ്. സ്വന്തം പുസ്തകത്തിൻ്റെ മണം.

ആദ്യ കോപ്പി ഞങ്ങളുടെ ആജീവനാന്ത വരിക്കാരിലൊരാളായ അച്ഛനെ ഏൽപ്പിച്ചു. "ഇത് ഇങ്ങനെ ആക്കിയെടുക്കാൻ ഇങ്ങള് കൊറേ പണിയെട്ത്ത്, ല്ലേ?" അച്ഛൻ ചിരിച്ചു കൊണ്ട് ചോദിച്ചു. അതു വരെ അച്ഛനുണ്ടായിരുന്ന പരിഭവമെല്ലാം മാറിയിരിക്കുന്നു.

" ഇനി ഇതെല്ലാം വിറ്റ് തീർക്കണം'' അൻവർ പറഞ്ഞു. "നാളെത്തന്നെ തുടങ്ങിയേക്കാം " എനിക്കും സമ്മതം. 

പേരാമ്പ്ര കോളേജിൽ കാലിക്കറ്റ് സർവകലാശാലയുടെ ബി സോൺ കലോത്സവം നടക്കുന്നു. യുവതയുടെ ആഘോഷം. അവിടെ ചെന്നാൽ സമാനമനസ്കരായ പലരേയും കാണാനാകുമെന്നും മുഴുവൻ കോപ്പികളും അവിടെത്തന്നെ തീർക്കാൻ കഴിയുമെന്നും ഞങ്ങൾക്ക് നല്ല വിശ്വാസമുണ്ടായിരുന്നു .

പിറ്റേന്ന് കാലത്ത് വാർഷിക, ആജീവനാന്ത വരിക്കാർക്കും, സഹലിറ്റിൽ മാസികകൾക്കും, എഴുത്തുകാർക്കും അയക്കാനുള്ള പ്രതികൾ റാപ്പു ചെയ്ത് പേരാമ്പ്ര പോകുന്ന വഴി പോസ് റ്റോഫീസിൽ കേറി ബുക്ക് പോസ്റ്ററായി അയച്ചു. കുഞ്ഞുമോൻ സാറിനും പോസ്റ്റ്മാനും ഓരോ കോപ്പികൾ സമ്മാനിച്ചു. അവർക്ക് ബഹുസന്തോഷം.

പേരാമ്പ്ര സി.കെ.ജി കോളേജ് ഒരു ഉത്സവപ്പറമ്പായിരുന്നു. ഒരു പാട് വേദികളിൽ പരിപാടികൾ. ചിരിച്ചും കളിച്ചും ഉത്കണ്ഠപ്പെട്ടും നടക്കുന്ന യുവാക്കൾ. വിവിധ വേഷഭൂഷകൾ. ഒരു ക്ലാസുമുറിയിൽ മൃദംഗ വാദന മത്സരമെങ്കിൽ പ്രധാന വേദിയിൽ പാശ്ചാത്യ സംഗീത മത്സരം. വേറൊരിടത്ത്‌ നാടോടി നൃത്തം. പിന്നൊരിടത്ത്‌ മോഹിനിയാട്ടം. പ്രതിഭയുടെ മായാ വിലാസം. 

ഞങ്ങൾ 'നാവും' നീട്ടിപ്പിടിച്ച് വഴിയോരത്ത് നിന്നു. നിരവധി പേർ വന്നു പോകുന്നു. ഒന്നു രണ്ടു പേർ വാങ്ങി കണ്ണോടിച്ച് തിരിച്ചു തന്നു. കുറേപ്പേർ ഞങ്ങളെ കാണുമ്പോഴേ വഴി മാറിപ്പോയി. മറ്റ് സുന്ദരികളും സുന്ദരൻമാരുമാവട്ടെ കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ ഗൗരവ സംഭാഷണങ്ങളിൽ മുഴുകി ഞങ്ങളെ കടന്നു പോയി. സാഹിത്യത്തിലെ പുരോഗമന പ്രവണതകളോട് യുവതലമുറക്ക് ഇത്രയും അവഗണനയോ? നിരാശ പതുക്കെ അരിച്ചു കയറി.  "എടാ ഇതൊക്കെ പിള്ളാരല്ലേ! അയിറ്റിങ്ങക്ക് എന്തറിയാം... മ്മക്ക് മാഷമ്മാരെ കാണാം..." ഞാൻ പറഞ്ഞു. പോക്കറ്റിനു മേൽ ബാഡ്ജുമണിഞ്ഞ് സഗൗരവം വിരാജിച്ചിരുന്ന ചില അദ്ധ്യാപകരെ ഞങ്ങൾ സമീപിച്ചു. എല്ലാരും നാവിൻ്റെ കോപ്പി വാങ്ങി നോക്കി. "ഫ്രീയാണോ?"ചിലർ ചോദിച്ചു. ഒരു രൂപ വിലയുണ്ടെന്ന് കേട്ടതോടെ എല്ലാവരും മാസിക തിരികെ ത്തന്നു; നീണ്ടിടതൂർന്ന താടിയുള്ള, നന്നായി വെറ്റില മുറുക്കി ചുവപ്പിച്ച ഒരു സാറൊഴികെ.

ഞങ്ങൾ പുറത്തേക്ക് നടന്നപ്പോൾ അദ്ദേഹവും ഞങ്ങൾക്കൊപ്പം കൂടി . പരിപാടി നടക്കുന്നിടത്തു നിന്ന് ഇച്ചിരി മാറിയാണ് കാൻ്റീൻ. ഞങ്ങളോടൊപ്പം അദ്ദേഹവും കാൻ്റീനിലേക്ക് വന്നു. വായ കഴുകി നീട്ടിത്തുപ്പി ഞങ്ങളിരുന്ന ബഞ്ചിൽ വന്നിരുന്നു. തുടർന്ന് അതി ദീർഘമായ ഒരു പ്രഭാഷണമായിരുന്നു. ഒരു ലിറ്റിൽ മാസിക എങ്ങനെ ആയിരിക്കണമെന്നും, ഞങ്ങളുടെ നാവിൻ്റെ കുറവുകൾ എന്തൊക്കെയാണെന്നും ഒരു മുഖ്യധാരാ എഴുത്തുകാരനായ അക്ബർ കക്കട്ടിലിനെക്കൊണ്ട് എഴുതിക്കരുതായിരുന്നെന്നും ഈ ലക്കം വിറ്റുപോകാൻ വലിയ വിഷമമായിരിക്കുമെന്നും ഇനിയൊരു ലക്കം അച്ചടിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നും .... അങ്ങനെ നീണ്ടു പോയി. പ്രഭാഷണം കഴിയുമ്പോഴേക്കും അദ്ദേഹത്തിൻ്റെ കയ്യിലിരുന്ന നാവ് പപ്പടം പൊടിയും പോലെ പൊടിഞ്ഞു പോയിരുന്നു. 

വീണ്ടും ഒരുപാടു നേരം ആ ഉത്സവപ്പറമ്പിൽ അലഞ്ഞു. അവിടെയുള്ളവരാരും ഞങ്ങൾക്ക് സമാനമനസ്കരല്ലെന്നറിഞ്ഞു. ഉച്ചതിരിഞ്ഞപ്പോൾ വീണ്ടും താടിക്കാരൻ സാറിൻ്റെ മുമ്പിൽ ചെന്നുപെട്ടു. നാവ് പൊതിഞ്ഞ് കക്ഷത്തിൽ വച്ച് കുന്ന് ഓടിയിറങ്ങി ഞങ്ങൾ കുറ്റ്യാടി ബസ്സ് പിടിച്ചു.

പിറ്റേന്ന് കാലത്തു തന്നെ ചെറിയ കുമ്പളത്തും കുറ്റ്യാടിയിലുമുള്ള സഹൃദയരെ തേടി ഞങ്ങളിറങ്ങി. കുറച്ചു കോപ്പികൾ ചെലവായി. ചെറിയകുമ്പളം സ്ക്കൂളിനും, കുറ്റ്യാടി എം.ഐ യുപി സ്ക്കൂളിനും ഓരോ പ്രതികൾ സംഭാവനയായി നൽകി. 

കുറ്റ്യാടി പഞ്ചായത്ത് വായനശാല അന്ന് ബസ്സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിനു മുകളിലത്തെ മുറിയിലാണ് പ്രവർത്തിച്ചിരുന്നത്. ഇടനാഴിയിലിട്ട ബഞ്ചിലിരുന്ന് ആളുകൾക്ക് പത്രമാസികകൾ വായിക്കാം. വലതു വശത്തെ മുറിയിൽ ലൈബ്രറി . ഞങ്ങൾ കയറിച്ചെല്ലുമ്പോൾ ലൈബ്രേറിയൻ ലൈബ്രറി തുറക്കാനായി വരികയാണ്. ഞങ്ങൾ നാവിൻ്റെ രണ്ട് പ്രതികൾ അദ്ദേഹത്തെ ഏൽപ്പിച്ചു. ഒരെണ്ണം ലൈബ്രറിയിലേക്കും മറ്റൊന്ന് ആളുകൾക്ക് വായിക്കാനും. മാസികയിൽ നിന്ന് കണ്ണെടുത്ത്  ലൈബ്രേറിയൻ ഞങ്ങളുടെ മുഖത്തേക്ക് മാറി മാറി നോക്കി. മുഖം ദേഷ്യം കൊണ്ട് ചുവന്നു. "ഓ... അപ്പം അത് ഇങ്ങളായിനി, അല്ലേ?" "ഏത്?" ഞങ്ങൾ ഒറ്റ സ്വരത്തിൽ ചോദിച്ചു. "പഞ്ചായത്തിൻ്റെ ചുമരിൽ പോസ്റ്റർ ഒട്ടിച്ചത് ?" പഞ്ചായത്തിൻ്റെ ശമ്പളക്കാരനായ ലൈബ്രേറിയൻ കോപത്താൽ വിറക്കുന്ന ശബ്ദത്തിൽ ചോദിച്ചു. വെൺമയാർന്ന ചുമരിൽ പതിഞ്ഞ പോസ്ററർ കളങ്കം മനസ്സിൽ പൊന്തി വന്നു. ഞങ്ങൾ ഞെട്ടി. സർവശക്തനായ സർക്കാരിതാ തൊട്ടു മുന്നിൽ കോപം കൊണ്ട് വിറച്ചു നിൽക്കുന്നു. ജീവനും കൊണ്ട് രക്ഷപ്പെടുകയല്ലാതെ ഞങ്ങൾക്ക് പേറെ വഴിയുണ്ടായിരുന്നില്ല. 

നാവിൻ്റെ ഒന്നാം ലക്കത്തിൻ്റെ എത്രകോപ്പികൾ വിറ്റുപോയെന്ന് ഓർമ്മയില്ല. ഒടുക്കം കുറേയെണ്ണം പലർക്കും വെറുതെ കൊടുക്കുകയായിരുന്നു. 

രണ്ടാം ലക്കം ഒരുപാട് മാസങ്ങളുടെ ഇടവേളക്ക് ശേഷമാണിറങ്ങിയത്. അപ്പോഴേക്കും കേരളത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും ഒന്നാം ലക്കത്തിനെക്കുറിച്ചുള്ള പ്രതികരണങ്ങളും രണ്ടാം ലക്കത്തിലേക്കുള്ള സൃഷ്ടികളും വന്നു കൊണ്ടിരുന്നു. രണ്ടാം ലക്കത്തിലേക്ക് കൂടുതലൊന്നും ഞങ്ങൾ സ്വന്തമായി എഴുതിച്ചേർക്കേണ്ടി വന്നില്ല. ഇതുകൂടാതെ, കേരളത്തിൽ അന്ന് പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഒരു പാട് ലിറ്റിൽ മാസികകൾ അവരുടെ ലക്കങ്ങൾ ഞങ്ങൾക്ക് അയച്ചു തരാനും തുടങ്ങി.

വടകര ചോറോടുള്ള ഒരു പ്രസ്സിലാണ് രണ്ടാം ലക്കം അച്ചടിച്ചത്. വെള്ള കവർ പേജിൽ കറുത്ത മഷിയിൽ ഒരു രേഖാചിത്രം. ഒന്നാം ലക്കത്തേക്കാൾ ഭംഗിയുണ്ടായിരുന്നു രണ്ടാമത്തേതിന്. 

രണ്ടാം ലക്കത്തിൻ്റെ വിതരണം തുടങ്ങുന്നതിനു മുമ്പുതന്നെ ഞാൻ ഭാഗികമായി മാഹിയിലേക്ക് പറിച്ചു നടപ്പെട്ടിരുന്നു. ഇന്നും തുടരുന്ന പ്രവാസത്തിൻ്റെ ആരംഭം. 

ഒരുപാടദ്ധ്വാനിച്ചും, വേദനിച്ചും, സ്വപ്നം കണ്ടും യാഥാർത്ഥ്യമായ നാവിന് മൂന്നാമതൊരു ലക്കം ഉണ്ടായില്ല.  

കാലം വേഗംവേഗമുരുണ്ടു പോകുന്നു. ചിലത് തെളിയുകയും കുറേയെല്ലാം മായുകയും ചെയ്യുന്നു. ആർക്കും തടുക്കാനാവാത്ത ആ ചക്ര ഗതിയിൽ മാഞ്ഞു പോയതാണ് ഞങ്ങളുടെ നാവെന്ന സ്വപ്നം. ആ മോഹന കാലം അയവിറക്കാൻ ഒരു കോപ്പി പോലും അവശേഷിപ്പിക്കാതെ..

തുടർച്ചയില്ല... .

നാവ് - 6

നാവ് - 6

വേറൊരു വലിയ പ്രശ്നം അന്ന് ആ മഴയത്തെ കട്ടൻ ചായ കുടിക്കിടയിൽ പൊങ്ങി വന്നു. അക്ബർ മാഷിന് കൊടുത്ത വിലാസം ''നാവ്, പാലേരി പോസ്റ്റ്, കുറ്റ്യാടി " എന്നാണ്. മാഷ് ഇന്നോ നാളയോ വല്ലതും എഴുതി അയച്ചാൽ അത് തിരിച്ചു പോകാനാണ് സാധ്യത. നാവെന്ന പേരിൽ അതിമഹത്തായ ഒരാശയം തങ്ങളുടെ സേവന പരിധിക്കകത്ത് ഉത്ഭൂതമായ കാര്യം തപാൽ അധികാരികൾ അറിഞ്ഞിരിക്കാൻ ഒരു സാധ്യതയുമില്ല.

പാറക്കടവത്താണ് പാലേരി പോസ്റ്റ് ഓഫീസ്. ജവാൻ കുഞ്ഞുമോൻ സാറാണ് പോസ്റ്റ് മാസ്റ്റർ. ഉച്ച വരയേ പോസ്റ്റോഫീസ് പ്രവർത്തിക്കുകയുള്ളൂ.  പതിനൊന്ന് മണിയോടെ കുറ്റ്യാടി പോസ്റ്റോഫീസിൽ നിന്ന് സബ് ഓഫീസായ പാലേരിയിലേക്ക്  മെലിഞ്ഞ് മുന്നോട്ടൽപ്പം വളഞ്ഞ ഒരാൾ വലിയൊരു കാൻവാസ് ബാഗുമായി നടന്നു വരും. പഴയ അഞ്ചലോട്ടക്കാരൻ്റെ മുഖമായിരുന്നു അയാൾക്ക്.  അനേകം കീശക്കളുള്ള കാക്കിക്കുപ്പായവും മടക്കിക്കുത്തിയ മുണ്ടുമായിരുന്നു വേഷം. ചെരിപ്പിടാറില്ല.  കാൻവാസ് ബാഗ് പോസ്റ്റോഫീസിൽ ഏൽപ്പിച്ച് ,   വന്ന അതേ വേഗത്തിൽ തിരികെ പ്പോകും. 

കാൻവാസ് ബാഗ് തുറന്ന് അതിനകത്തുള്ള തുകൽ സഞ്ചിയിൽ നിന്ന് പണവും മണിയോഡറുകളും റെജിസ്സ്റ്റേർഡ് ഉരുപ്പടികളും പോസ്റ്റ് മാസ്റ്റർ തൻ്റെ പക്കലേക്ക് നീക്കിവെക്കും. പിന്നെ അവയുടെ നമ്പറുകളും മറ്റു വിവരങ്ങളും ഒരു റജിസ്റ്ററിൽ എഴുതുകയായി. കത്തുകളും മറ്റും കുഞ്ഞിക്കണ്ണൻ എന്നു പേരായ ഞങ്ങളുടെ പോസ്റ്റുമാൻ തപാൽ മുദ്ര പതിക്കാനായി എടുത്തു വെക്കും. പണിയും തൊരവും ഇല്ലാതിരുന്ന കാലത്ത് സ്ഥിരമായി പോസ്റ്റാഫീസിനു മുമ്പിൽ ഹാജരാകുമായിരുന്നു, ഞാൻ. പോസ്റ്റാഫീസിനു മുകളിലാണ് വായനശാല. അവിടെയിരുന്ന് കുറച്ചു നേരം പത്രവും മാസികകളും മറിച്ചു നോക്കും. "അഞ്ചലോട്ടക്കാരൻ്റെ" തല കണ്ടാൽ താഴേക്കിറങ്ങി പോസ്റ്റോഫീസിൽ നടക്കുന്ന അത്ഭുത കൃത്യങ്ങളിൽ മുഴുകി നിൽക്കും.  തപാൽ മുദ്ര പതിച്ചു കഴിഞ്ഞ് തപാലാപ്പീസിൻ്റ മുന്നിൽ നിൽക്കുന്നയാളുകൾക്ക് പേരു വിളിച്ച് കുഞ്ഞിക്കണ്ണൻ കത്തുകൾ കൈമാറും. അച്ഛൻ്റെ പേരിൽ വരുന്ന കത്തുകൾ എനിക്ക് തരും. മാസത്തിലൊരിക്കൽ എൻ്റെ പേർക്കും ഉണ്ടാവും ചില കത്തുകൾ.  ബാക്കി വരുന്ന കത്തുകൾ നീലനിറമുള്ള പ്ലാസ്റ്റിക്ക് ഫോൾഡറിൽ പൊതിഞ്ഞ്, കുഞ്ഞിക്കണ്ണൻ, വിതരണത്തിനായി തയ്യാറാകും.

ഒരു കുടക്കിൽ മഴ നനഞ്ഞ് ഞങ്ങൾ കുഞ്ഞുമോൻ സാറിൻ്റെ വീട്ടിലേക്ക് ചെന്നു. ഓഫീസിൽ നിന്ന് വന്ന് ഭക്ഷണം കഴിച്ച് ഉമ്മറത്തിരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ വലിയ കുരുത്തക്കേടുകളൊന്നും ഒപ്പിക്കാത്തവരായിരുന്നതിനാൽ അദ്ദേഹത്തിനും ഭാര്യ സാറാത്താക്കും ഞങ്ങളോട് വാത്സല്യമായിരുന്നു. ഞങ്ങൾ ചെന്ന കാര്യം മുഖവുരയില്ലാതെ അവതരിപ്പിച്ചു. ചിരിച്ചുകൊണ്ട്, എന്നാൽ ഇത്തിരി ഗൗരവമായി അദ്ദേഹം പറഞ്ഞു. "വല്യ ബുദ്ധിമുട്ടാണ്. ഇല്ലാത്ത ഒരു വിലാസത്തിൽ എങ്ങനെയാ തപാൽ ഉരുപ്പടികൾ കൊടുക്കുക ?" കുറേ നേരം ആലോചിച്ചിട്ട് തുടർന്നു. "ഒരു കത്തെഴുതി നാളെ പോസ്റ്റാഫീസിലേക്ക് കൊണ്ടു വാ ..."

പിറ്റേന്ന് കാലത്തു തന്നെ താഴെ കാണും പ്രകാരം ഒരു കത്തെഴുതി പോസ്റ്റ് മാഷെ ഏൽപ്പിച്ച് ഞങ്ങൾ വടകരക്ക് ബസ്സ് കയറി.

" ബഹുമാനപ്പെട്ട പാലേരി പോസ്റ്റ് മാസ്റ്റർ അവറുകൾക്ക്. 

ഞങ്ങൾ നാവ് എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച വിവരം ഇതിനിടെ താങ്കൾ അറിഞ്ഞിരിക്കുമല്ലോ. പ്രസ്തുത മാസികയുടെ പ്രവർത്തനങ്ങൾക്കായി ഒരു ഓഫീസ് ഇതുവരെ കണ്ടു പിടിക്കാനായിട്ടില്ല. മാസികയുടെ പ്രവർത്തനങ്ങളാകട്ടെ തുടങ്ങുകയും ചെയ്തു. സാഹിത്യ സൃഷ്ടികളായും, വരിസംഖ്യയായും, മറ്റ് എഴുത്ത് കുത്തുകളായും ധാരാളം തപാൽ ഉരുപ്പടികൾ മാസികയിലേക്ക് ഉടൻ തന്നെ വരേണ്ടതുണ്ട്. 

മാസികക്ക് സ്ഥിരമായി ഒരു ഓഫീസ് ഉണ്ടാകും വരെ, നാവ്, പാലേരി പോസ്റ്റ്, കുറ്റ്യാടി എന്ന വിലാസത്തിലേക്ക് വരുന്ന മുഴുവൻ തപാൽ ഉരുപ്പടികളും താഴെപ്പറയുന്ന വിലാസത്തിലേക്ക് എത്തിച്ചു തരാൻ സാദരം അഭ്യർത്ഥിക്കുന്നു. 

ഇതിനാൽ ഉണ്ടാകുന്ന എല്ലാ മാനഹാനികൾക്കും കഷ്ടനഷ്ടങ്ങൾക്കും താഴെപ്പറയുന്ന മേൽവിലാസക്കാരൻ മാത്രമായിരിക്കും ഉത്തരവാദി. "

കത്തിലെ മേൽവിലാസം എൻ്റെ വീടിൻ്റേതും കത്തിൻ്റെ അടിയിലെ ഒപ്പ് ഞാനിട്ടതും ആയിരുന്നു.

വടകരയിൽ ബസ്സിറങ്ങിയതും മഴ തിമിർത്തു പെയ്യാൻ തുടങ്ങി. ഒരു കുടയേ ഉള്ളൂ.  മഴ അൽപ്പമൊന്നയഞ്ഞപ്പോൾ ഞങ്ങൾ എടോടിയിലേക്ക് നടന്നു. അവിടെയാണ് ഡോക്ടർ പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ക്ലിനിക്ക്. 

ഞങ്ങൾ ക്ലിനിക്കിലേക്ക് കയറിയതും മഴക്ക് വീണ്ടും ശക്തി കൂടി. ഡോക്ടറെ കാണണമെന്നും, ചികിത്സക്കല്ല, സാഹിത്യകാര്യത്തിനാണെന്നും അവിടെ കണ്ട ഒരു നേഴ്സിനോട് പറഞ്ഞ് വരാന്തയിലിട്ട ഒരു ബെഞ്ചിൽ ഞങ്ങൾ ഇരിപ്പായി. മഴവെള്ളം കനത്ത കാറ്റോടൊപ്പം അടിച്ച് കയറുന്നുണ്ട്. ഒതുങ്ങിയിരിക്കാൻ വേറെ ഇടമൊന്നും കാണാനില്ല. ഡോക്ടർ ഞങ്ങളെ വിളിക്കുന്നുമില്ല. ഒന്നു രണ്ടു തവണ നേഴ്സിനെ ഓർമ്മിപ്പിച്ചു. കാര്യമുണ്ടായില്ല. കാര്യമായി രോഗികളേയും കാണാനില്ല.

ഒന്നൊന്നര മണിക്കൂർ കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നു. ആദ്യമായി കാണുകയാണ്. വെളുത്ത് തുടുത്ത സുന്ദരൻ. കട്ടി മീശ . സ്വർണ്ണക്കണ്ണട. തല ചെരിച്ച് ഞങ്ങളെ നോക്കി. "മഴ പെയ്തിട്ട് കാരി നിന്നതാ ?" ഞങ്ങളോട് ചോദിച്ചു. ഞങ്ങൾ അന്തിച്ചു പോയി. മഹാനായ സാഹിത്യകാരനെ തിരഞ്ഞെത്തിയ മാധ്യമ പ്രവർത്തകരെ അദ്ദേഹം തിരിച്ചറിഞ്ഞില്ലല്ലോ! അന്നേരം കരുണാമയിയായ നേഴ്സ് പ്രത്യക്ഷയായി. "ഡോക്ടറെ കാണാൻ കൊറേ നേരായി കാത്തിരിക്ക്ന്ന് " അവർ പറഞ്ഞു. "അതേ യോ? വാ!! " അദ്ദേഹം ഞങ്ങളെ ഉള്ളിലേക്ക് വിളിച്ചു.

"കുപ്പായമില്ലാത്ത കഥാപാത്രങ്ങ " ളിൽ ഒരു യുവസാഹിത്യകാരൻ തന്നെക്കാണാൻ വന്ന  കഥ ഡോക്ടർ പറയുന്നുണ്ട്. പഴുതാരയും പാമ്പു പോലും ഉണ്ടാകാൻ സാധ്യതയുള്ള തോൾസഞ്ചിയിൽ നിന്ന് കഞ്ചാവ് ബീഡിയെടുത്ത് വലിച്ചത്... ഡോക്ടറുടെ മുറിയിലേക്ക് നടക്കുമ്പോൾ ഞാനതോർത്ത് ഉള്ളിൽ ചിരിച്ചു.

"എന്താ മക്കളേ വന്നത്?" ഡോക്ടർ ചോദിച്ചു. ഞങ്ങൾ കഥ മുഴുവൻ പറഞ്ഞു. "വേറെ ആരൊക്കെ എഴുതുന്നുണ്ട് ?" ഡോക്ടർ ചോദിച്ചു. " അക്ബർ കക്കട്ടിൽ ഉറപ്പായിട്ടും എഴുതിത്തരാമെന്ന് പറഞ്ഞിട്ടുണ്ട് .. " സത്യസന്ധമായ ഞങ്ങളുടെ മറുപടി കേട്ടതും പുനത്തിൽ ഉറക്കെ പൊട്ടിച്ചിരിച്ചു. "ഓൻ പറഞ്ഞേച്ചതാ ഇങ്ങളെ എൻ്റട്ക്കലേക്ക്, ല്ലേ?" ചിരി കുറച്ചു നേരം തുടർന്നു. ചിരി ഒന്നടങ്ങിയപ്പോൾ ഞങ്ങൾ പറഞ്ഞു. "ഇവിടെ വന്ന് കാണാൻ സത്യായിട്ടും മാഷ് പറഞ്ഞിട്ടില്ല. മാധവിയമ്മേന കാണാൻ മാത്രാ പറഞ്ഞത്..." വീണ്ടും ചിരി.  എലിയെ കളിപ്പിക്കുന്ന ഒരു പൂച്ച ഭാവം ആ മുഖത്ത് മിന്നുന്നുണ്ടോ? "എന്നിറ്റ്  മാധവിയമ്മേന കണ്ടോ?" ചോദ്യം. "ഇല്ല... ഇബ്ട്ന്ന് ആട് ത്തേക്കാ പോന്നത് " ഞങ്ങൾ പറഞ്ഞു.

പുനത്തിലിൻ്റെ മുഖം ഗൗരവപൂർണ്ണമായി. "സത്യം പറഞ്ഞാൽ ഞാൻ എഴുത്തിൻ്റെ ഒരു ചെറിയ ഇടവേളയിലാണ്. ക്ലിനിക്ക് ഇവ് ട്ന്ന് മാറ്വാണ്, പുതിയ ബസ്റ്റാൻ്റിൻ്റ ട്ത്തേക്ക്. അതിൻ്റെയൊക്കെ തെരക്ക്ണ്ട്. നോക്കട്ടെ... ഒരു ചെറു കുറിപ്പ് എഴുതി അയക്കാം ... " ഞങ്ങൾ തൃപ്തിയോടെ നന്ദി പറഞ്ഞ് പുറത്തിറങ്ങി. 

അക്കാലത്ത് മറ്റൊരു പ്രശസ്ത സാഹിത്യകാരൻ  വടകരയിൽ ജീവിച്ചിരുന്നു. അദ്ദേഹത്തെ കൂടിക്കാണണം. എന്തെങ്കിലും എഴുതിത്തരാൻ പറയണം. അദ്ദേഹം അദ്ധ്യാപകനായിട്ടുള്ള പാരലൽ കോളേജും എടോടിക്ക് സമീപമായിരുന്നു. അവിടെ ചെന്നു കയറുമ്പോൾ, അസ്വസ്ഥനായിട്ടെന്ന പോലെ ഉത്തരത്തിലേക്ക് മിഴിനട്ട് താടി തടവി അദ്ദേഹം സ്റ്റാഫ് റൂമിൽ ഒറ്റക്കിരിക്കുകയായിരുന്നു. മലയാള ചെറുകഥാ സാഹിത്യത്തിൻ്റെ ഉത്തരാധുനിക ശബ്ദങ്ങളിലൊന്നിൻ്റെ ഉടമ. അല്പനേരം സ്റ്റാഫ് റൂമിന് പുറത്തു നിന്ന ഞങ്ങൾക്ക് അകത്തേക്ക് ചെല്ലാൻ അനുജ്ഞ കിട്ടി. സുന്ദരൻ. മുടിയല്പം നീട്ടി വളർത്തിയിരിക്കുന്നു. കഴുത്തിൽ രുദ്രാക്ഷം. 

ഞങ്ങളുടെ കാര്യം അലസമായി കേട്ടു കഴിഞ്ഞ് ലിറ്റിൽ മാസികകൾ മലയാള സാഹിത്യത്തിനുണ്ടാക്കുന്ന അപചയത്തെക്കുറിച്ച് സുദീർഘമായ ഒരു പ്രഭാഷണം നടത്തി. തുടർന്ന്, താൻ ലിറ്റിൽ മാസികകളിൽ എഴുതാറില്ലെന്നും  അതിനാൽ തന്നെ ഞങ്ങൾക്ക് ഒന്നും എഴുതിത്തരില്ലെന്നും സംശയലേശമെന്യേ പ്രസ്താവിച്ചു. ഞങ്ങൾ നിരാശയോടെ ആ സമാന്തര വിദ്യാലയത്തിൻ്റെ പടികളിറങ്ങി. സമാന്തര ചെറു മാസികകൾ സാഹിത്യത്തിന് കോട്ടമുണ്ടാക്കുന്നതെങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല. ഞങ്ങൾ ഒരു പാട് ചിരിച്ച വൈകുന്നേരമായിരുന്നു അത്.

മാധവിയമ്മയെ കാണാൻ അന്നും കഴിഞ്ഞില്ല. പിന്നീട് ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം മദ്യ വ്യാപാരിക്ക് കണക്കെഴുതിക്കൊടുക്കുന്ന ജോലിയുടെ ഇടവേളയിലെപ്പോഴോ,   ആ കവയത്രിയുമായി ഒരു അഭിമുഖം തയ്യാറാക്കാനായി കെ.ടി. സൂപ്പി മാഷിന്  Kt Soopy  കൂട്ടുപോകാൻ ഭാഗ്യമുണ്ടായി. അൻവറും ഉണ്ടായിരുന്നു. ഇൻറർവ്യൂ റിക്കോഡ് ചെയ്തത് അവനാണ്. ഒരു മഹാപ്രതിഭയെ നേരിട്ടു കണ്ട സുദിനമായിരുന്നു അത്. രോഗശയ്യയിലായിരുന്നിട്ടും പ്രായാധിക്യമുണ്ടായിരുന്നിട്ടും  ആ അമ്മയന്ന് ഒരുപാടു നേരം സംസാരിച്ചു. തെളിഞ്ഞ ശബ്ദത്തിൽ കവിതകൾ ചൊല്ലി. കേട്ടിട്ടില്ലാത്ത നാടൻ പാട്ടുകളും വടക്കൻ പാട്ടുകളും പാടി.

ഒരാഴ്ച കഴിഞ്ഞു. നാവ്‌, പാലേരി പോസ്റ്റ്, കുറ്റ്യാടി എന്ന വിലാസത്തിൽ നീല മഷിയിൽ മനോഹരമായ കൈപ്പടയിൽ കുനുകുനാ എഴുതി നിറച്ച ഒരു പോസ്റ്റ് കാർഡ് കിട്ടി. ഞങ്ങളുടെ പ്രസിദ്ധീകരണത്തിലേക്ക് ആദ്യമായി വന്ന സാഹിത്യ സൃഷ്ടി. അക്ബർ കക്കട്ടിലിൻ്റെ അനുഗ്രഹം.

....തീരുന്നില്ല.

നാവ് 5

നാവ് 5

ഒമ്പത് മണിയായി രാവിലെ എണീറ്റപ്പോൾ. അച്ഛൻ്റെ മുഖം കറുത്തിരുന്നു. രാത്രി മുഴുവൻ ഉറങ്ങാതിരുന്നതും പുലർച്ചെ എപ്പോഴോ പുറത്തേക്ക് പോയതും രാവിലെ വന്നുകിടന്നതും അച്ഛൻ അറിഞ്ഞിരിക്കുന്നു. മഴയിലേക്കാണുണർന്നത്. തിരിമുറിയാതെ തിമർത്ത് പെയ്യുകയാണ് മഴ. ഓണം കഴിഞ്ഞിരുന്നു. ഇത്ര നാളും ഓണ വെയിൽ തത്തിക്കളിച്ച മുറ്റത്ത് മഴവെള്ളം കുത്തിയൊഴുകുന്നു. പറമ്പിലാകെ വെള്ളം കെട്ടിക്കിടക്കുന്നു. അൻവർ കാത്തിരിക്കുന്നുണ്ടാവും. വേഗം തന്നെ കുളിച്ച്  ചായ കുടിച്ച് പുറപ്പെട്ടു. "എങ്ങോട്ടാ?" എന്ന അച്ഛൻ്റെ അരിശം നിറഞ്ഞ ചോദ്യത്തിന് കൃത്യമായ മറുപടിയൊന്നും കൊടുത്തില്ല.

വഴിയാകെ മഴവെള്ളം കുത്തിയൊഴുകുന്നു. ചുറ്റും മഴയുടെ ശബ്ദം. വെള്ളം തട്ടിത്തെറിപ്പിച്ചും മഴയുടെ പാട്ടിനോട് മത്സരിച്ച് ഉറക്കെയുറക്കെ പാട്ടു പാടിയും അൻവറിൻ്റെ വീട്ടിലെത്തി. പൂമുഖത്ത് ആരെയും കാണാനില്ല. ഇച്ചിരി കഴിഞ്ഞപ്പോൾ ഉമ്മ പുറത്തുവന്നു. "ഓൻ നല്ല ഒറക്കാ..." എന്നെ കണ്ടതും ഉമ്മ പറഞ്ഞു. എനിക്ക് വന്ന അരിശത്തിന് കയ്യും കണക്കുമില്ല. എന്നോട് ഉറങ്ങിപ്പോകരുതെന്ന് ശട്ടം കെട്ടിയ ആളാണ്. "ഇഞ്ഞി ചായ കുടിച്ചതാ?" ഉമ്മ ചോദിച്ചു. അതെ എന്ന് തലയാട്ടിയ എന്നോട് "ഞാൻ ഓനെ വിളിക്കട്ടെ " എന്ന് പറഞ്ഞ് ഉമ്മ അകത്തേക്ക് പോയി. "അമ്പറേ... അമ്പറേ... " എന്ന് കുറേ ഉരു ഉമ്മ വിളിക്കുന്നത് കേട്ടു. മറുപടിയൊന്നുമുണ്ടായില്ല.

ഉമ്മ കൊണ്ടു വച്ച ചൂടുള്ള ചായ ഊതിയൂതിക്കുടിച്ച് മഴയത്തേക്ക് തുറിച്ചു നോക്കി ഞാനിരുന്നു. അൻവറിൻ്റെ വീടുനു മുന്നിലൂടെയാണ് കുറ്റ്യാടി നിന്ന് കോഴിക്കോടേക്കുള്ള സ്റ്റേറ്റ് ഹൈവേ കടന്നു പോകുന്നത്. വെള്ളം തെറിപ്പിച്ചു കൊണ്ട് വാഹനങ്ങൾ പാഞ്ഞു പോകുന്നു. വലിയവണ്ടികൾ കടന്നു പോകുമ്പോൾ  വെള്ളം മുറ്റത്തേക്കും തെറിച്ചു വീഴുന്നുണ്ട്. കുറച്ചു നേരം കഴിഞ്ഞപ്പോൾ അൻവറിൻ്റെ സഹോദരനും എൻ്റെ സഹപാഠിയുമായ ഫൈസൽ പുറത്തേക്കു വന്നു. ഉറക്കച്ചടവുണ്ട്.  ഞങ്ങൾ മഴയെപ്പറ്റിയും മറ്റും മറ്റും സൊറ പറച്ചിലിൽ മുഴുകി.. 

അന്നേരമൊരാൾ വീട്ടിൽ നിന്നിറങ്ങി കുടയും ചൂടി റോഡിലേക്കിറങ്ങി പോകുന്നത് കണ്ടു. മുണ്ട് മടക്കിക്കുത്തി കറുപ്പിൽ വിചിത്രങ്ങളായ വരകളുള്ള കുപ്പായമിട്ട്.... അൻവർ ! ഞാൻ കോലായിൽ ഇരിപ്പുണ്ടെന്ന ഒരു വിചാരവുമില്ല. ലോഹ്യമില്ല. അങ്ങാടിയിൽ കണ്ട പരിചയം പോലുമില്ല. ചില നേരത്ത് ഈ വിദ്വാൻ്റ പെരുമാറ്റം മനസ്സിലാക്കാൻ ഒട്ടൊന്നുമല്ല പണിപ്പെടേണ്ടി വരിക. 

ഞാൻ ഫൈസലിനോട് യാത്ര പോലും പറയാതെ കുട തുറന്ന് മഴയിലേക്കിറങ്ങി ഓടി ഒപ്പമെത്തി. എന്നെ ഒരുപാടു നേരം കാത്ത് നിർത്തിയതിൻ്റെ, കാണാത്ത ഭാവം നടിച്ചതിൻ്റെ ഒരു സങ്കോചവും അവനില്ല. പുലർകാലത്ത് ബാക്കിവച്ചിടത്തു നിന്ന് അദ്ദേഹം സംഭാഷണം പുനരാരംഭിച്ചു. "മ്മക്ക് നേരെ കക്കട്ടിലേക്ക് പോകാം. സാധിച്ചാൽ വേറെയും ഒന്നു രണ്ടാളെ ഇന്നുതന്നെ കാണണം... "

കുറ്റ്യാടി ബസ് സ്റ്റാൻ്റിൽ പുറപ്പെടാനോങ്ങി നിന്ന ഒരു ബസ്സിൽ ഓടിക്കയറി ഞങ്ങൾ കക്കട്ടിലേക്ക് പുറപ്പെട്ടു. ബസ്സിൽ തൂങ്ങി നിന്നുകൊണ്ട് കാത്തിരിപ്പുകെട്ടിടത്തിൻ്റെ ചുമരിലേക്ക് ഞാൻ പാളി നോക്കി. ഒരൊറ്റ പോസ്റ്ററും ഒട്ടിച്ചിടത്ത് കാണാനില്ല. എല്ലാം ചന്നം പിന്നം കീറിപ്പറിച്ച് താഴെയിട്ടിരിക്കുന്നു. തന്നെ ധിക്കരിച്ചതിന്, സർക്കാർ പല്ലും നഖവുമുപയോഗിച്ച് മറുപടി തന്നിരിക്കുന്നു. അൻവറിനെ തോണ്ടി വിളിച്ച് ഞാനത് കാണിച്ചു കൊടുത്തു. പാലം കുലുങ്ങിയാലും തെല്ലും കുലുങ്ങാത്ത ആ കേളന് ഭാവേഭേദം ഏതു മുണ്ടായില്ല. ഒരു രാത്രിയുടെ അദ്ധ്വാനം മുഴുവൻ പാഴായത് എന്നെ തെല്ലൊന്നുമല്ല ദു:ഖിപ്പിച്ചത്. നാവിനെപ്പറ്റിയുള്ള സന്ദേശം ആരും വായിച്ചിരിക്കാനിടയില്ല. 

മഴ ശമിച്ചിട്ടില്ല.  ബസ്സിൻ്റെ, പടുതയിട്ടു മറച്ച ജാലകത്തിലൂടെ ഇടക്കിടെ കാറ്റും ഒപ്പം വെളളവും ഉള്ളിലേക്ക് അടിച്ചു കയറുന്നുണ്ട്. കുറ്റ്യാടിയിൽ നിന്ന് കക്കട്ടിലെത്താൻ പത്ത് പതിനഞ്ച് മിനിട്ടു മതി. കക്കട്ടിലിറങ്ങി കൈവേലി റോഡിലൂടെ നടന്നു. രണ്ടു മുന്ന് വളവ് തിരിഞ്ഞാൽ വലതു വശത്തായി അക്ബർ മാഷിൻ്റെ വീട്. അക്കാലത്ത് മാഷ് വീട് പുതുക്കി പണിതിരുന്നില്ല. രണ്ടു നിലയുള്ള ഓടിട്ട വീടാണ്. മഴ ശമിച്ചിരുന്നു. ഞങ്ങൾ വരാന്തയിലേക്ക് കയറി. ആഗതരെക്കണ്ട് ആരോ വെളിയിലേക്ക് തലയിട്ടു നോക്കി. മാഷിൻ്റെ ധർമ്മപത്നിയായിരുന്നിരിക്കണം. ആരാന്ന് ചോദിച്ചതിന് " അൻവർ പാലേരി വന്നിരിക്കുന്നു എന്ന് പറഞ്ഞാൽ മതി" എന്ന് ഗൗരവത്തിലുള്ള ഉത്തരം.

അല്പം കഴിഞ്ഞ് ഞങ്ങളെ മുകളിലത്തെ മുറിയിലേക്ക് വിളിച്ചു. നീളനൊരു മുറി. രണ്ടു വശത്തും ജാലകങ്ങളുണ്ടായിരുന്നെന്നാണോർമ്മ. ജീവിതത്തിലാദ്യമായി ഒരെഴുത്തുകാരൻ്റെ പണിപ്പുര കാണുകയാണ്. മാഷിരുന്ന് എഴുതിയിരുന്ന മേശയോട് തൊട്ട് ചുമരിൽ പതിച്ചു വച്ച മരത്തിൻ്റെ ഒരലമാര . പഴയ പല വീടുകളിലും ഉണ്ടായിരുന്ന പോലത്തെ ഒന്ന്. അതിൻ്റെ അടഞ്ഞ പാളികളിൽ സ്പോഞ്ച് ഷീറ്റ് മുറിച്ച് നിർമ്മിച്ച് ഒട്ടിച്ചു വച്ച ആനകൾ.  

മാഷിൻ്റെ മുഖത്ത് ഗൗരവം.  എന്തോ എഴുത്തുപണിയിലായിരുന്നെന്ന് തോന്നുന്നു. ഞങ്ങളുടെ കടന്നു കേറ്റം അദ്ദേഹത്തിൻ്റെ ശ്രദ്ധ തെറ്റിച്ചെന്നുറപ്പ്. കൂട്ടുകാരന് ഒട്ടും കൂസലില്ല. ഞാനാകട്ടെ ചൂളിച്ചുരുങ്ങി കസേരയുടെ അറ്റത്ത് ഇരുന്നു ഇരുന്നില്ല എന്ന മട്ടിൽ ... 

"എന്താൻവറേ?" മാഷ് ചോദിച്ചു. എന്നോട് ചിരിക്കുകയും ചെയ്തു. കുറ്റ്യാടി ഹൈസ്ക്കൂളിൽ കുറച്ചു നാൾ മാഷ് ജോലി ചെയ്തിരുന്നല്ലോ. ഞങ്ങളെ കുറച്ചു  ദിവസം മലയാളം പഠിപ്പിച്ചിട്ടുമുണ്ട്.

അൻവർ കാര്യമവതരിപ്പിച്ചു. ലിറ്റിൽ മാസികയാണ്. സൃഷ്ടി വേണം. കുറച്ച് സ്രഷ്ടാക്കളെ പരിചയപ്പെടുത്തുകയും വേണം. ഒന്ന് ചിരിച്ച്  മാഷ് പറഞ്ഞു.. "നിങ്ങൾ വന്നതല്ലേ! ഞാൻ എന്തായാലും എന്തെങ്കിലും എഴുതിത്തരാം. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല." അല്പം നിർത്തി തെല്ലാലോചിച്ച് മാഷ് പറഞ്ഞു. " വടകര പോന്നുണ്ടെങ്കിൽ കടത്തനാട്ട് മാധവിയമ്മേന കാണണം. അനുഗ്രഹം വാങ്ങണം... " ഞങ്ങൾ തലയാട്ടി.

" എന്നത്തേക്കാ പ്രസിദ്ധീകരിക്കാൻ വിചാരിക്കുന്നത്?" മാഷ് ചോദിച്ചു. ''എത്രയും പെട്ടെന്ന്. ഈ മാസം തന്നെ പണിയെല്ലാം തീർക്കണമെന്നാണ് വിചാരിക്കുന്നത് " 

"ഞാൻ അയക്കാം" 

നിങ്ങൾ പോവുകയല്ലേ എന്ന മട്ടിൽ ഞങ്ങളെ നോക്കി അക്ബർ മാഷ് പറഞ്ഞു. 

ഞങ്ങൾ, അപ്പോഴേക്കും ഉറച്ചു പെയ്തു തുടങ്ങിയിരുന്ന മഴയിലേക്കിറങ്ങി. അന്നത്തെ പര്യടനം തുടരാൻ ശക്തമായ മഴ അനുവദിച്ചുമില്ല.

....തീരുന്നില്ല

നാവ്‌ 4

നാവ്‌  4

ഒരു ദിവസം കോഴിക്കോട്ടു നിന്ന് ചെറിയ കുമ്പളത്ത് ബസ്സിറങ്ങിയ അൻവർ നേരെ ഞങ്ങളുടെ വീട്ടിലേക്കാണ് വന്നത്. പലപ്പോഴും അങ്ങനെയാണ് പതിവും. "നാവ് വെളിച്ചം കാണാൻ പോകുന്നു. വരുന്ന മാസം." അവൻ ആഹ്ലാദത്തോടെ പറഞ്ഞു. "അതിന് പൈസ എവിടെ? എഴുത്തുകാരും സൃഷ്ടികളുമെവിടെ?" ഞാൻ ചോദിച്ചു. ഇത്രയും നാൾ വൈകിയപ്പോൾ നാവിൻ്റെ പിറവിയെക്കുറിച്ച് എനിക്ക് ന്യായമായും സംശയം തോന്നിത്തുടങ്ങിയിരുന്നു. "അതൊന്നും പ്രശ്നമില്ല. ഒക്കെ മ്മള് ശരിയാക്കും." അൻവറിൻ്റെ ട്രേഡ് മാർക്കായ അത്യാത്മവിശ്വാസത്തോടെയുള്ള മറുപടി. " ഇന്ന് രാത്രി മ്മക്ക് വാൾ പോസ്റ്റർ ഉണ്ടാക്കണം. അധികം സമയമില്ല. കടലാസും മഷിയും വാങ്ങണം. നീ വാ ..." അവൻ കക്ഷത്തിറുക്കിപ്പിടിച്ച മാസികകൾ ടീപ്പോയിയിൽ നിക്ഷേപിച്ച് എഴുന്നേറ്റു. ഞങ്ങൾ കുറ്റ്യാടി അങ്ങാടിയിലേക്ക് ധൃതി പിടിച്ച് നടന്നു.

പോകുന്ന വഴിയിൽ ഒരു തീരുമാനമെടുത്തു. വെള്ളക്കടലാസിൽ പോസ്റ്റർ എഴുതുന്നതിൽ അർത്ഥമില്ല. അത് എല്ലാവരും ചെയ്യുന്നതല്ലേ! പഴയ പത്രങ്ങളിൽ ചുവപ്പും നീലയും വയലറ്റും മറ്റും നിറങ്ങളിൽ എഴുതാം. വീട്ടിലാണെങ്കിൽ പഴയ പത്രങ്ങൾ കെട്ടു കണക്കിന് കിടപ്പുണ്ട്. കടലാസിൻ്റെ പൈസ ലാഭം. പല നിറങ്ങളിലുള്ള മഷിയും ബ്രഷുകളുമായി തിരികെ എത്തിയപ്പോൾ മണി ഒമ്പത് ! " ഒരു അമ്പതെണ്ണമെങ്കിലും എഴുതണം. കുറ്റ്യാടി അങ്ങാടി നാവിൻ്റെ പരസ്യം കൊണ്ട് നിറയണം." അൻവർ ആവേശഭരിതനായി.

എഴുത്ത് തുടങ്ങി. പത്രത്താളുകളിൽ പല വർണ്ണത്തിലുള്ള മഷി പുരണ്ടു. സമയം അതിവേഗം നീങ്ങുന്നു. "നാവ് ഉടൻ പുറത്തിറങ്ങുന്നു. " ഇത്ര മാത്രമാണ് എഴുതാൻ ഉണ്ടായിരുന്നത്. എന്നിട്ടും നീങ്ങുന്നില്ല. മഷി ഉദ്ദേശിച്ചതിനേക്കാൾ ആവശ്യമായി വരുന്നു. ബ്രഷ് കടലാസിലൂടെ നീങ്ങുന്നില്ല. ഒടുവിൽ പതിനഞ്ചണ്ണം എഴുതിക്കഴിഞ്ഞപ്പോഴേക്കും കോഴി കൂവി.

ചൂടുവെള്ളത്തിൽ മൈദ കലക്കിയുണ്ടാക്കിയ പശയും പോസ്റ്ററുകളുമായി നേരം വെളുക്കുന്നതിനു മുമ്പേ ഞങ്ങൾ കുറ്റ്യാടി ബസ്റ്റാൻ്റിൽ എത്തി. പോസ്റ്റർ പതിക്കാൻ  പ്രധാനമായും കണക്കാക്കിയിരുന്നയിടം ബസ് സ്റ്റാൻ്റിലെ കാത്തിരിപ്പു കെട്ടിടത്തിൻ്റെ  മതിലായിരുന്നു. ഒരുപാടാളുകൾ വരുന്ന സ്ഥലമായതിനാൽ അവിടമെപ്പോഴും പോസ്റ്റർ നിബിഢമായിരുന്നു താനും. സിനിമയുടെ, സാംസ്കാരിക പരിപാടികളുടെ, അയ്യപ്പൻ വിളക്കിൻ്റെ, കുടുംബാസൂത്രണത്തിൻ്റെ .... കുറ്റ്യാടിയുടെ സാംസ്കാരിക ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായ ഞങ്ങളുടെ പ്രസിദ്ധീകരണത്തിൻ്റെ വിളംബരം അവിടെ ഏത് പോസ്റ്ററുണ്ടായാലും അതിനു മുകളിൽ പതിക്കുമെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. നാവിലും പ്രാധാന്യമുള്ളതായി ഒരു സംഭവവും കുറ്റ്യാടിയിലോ, കോഴിക്കോട് ജില്ലയിലോ,  കേരള സംസ്ഥാനത്തോ,  ഇപ്പോൾ നടക്കുന്നില്ല!

എന്നാൽ ബസ് സ്റ്റാൻ്റിൽ ഞങ്ങളെ സ്വീകരിച്ചത് മറ്റൊരു കാഴ്ച്ചയായിരുന്നു. ഹൃദയ ഭേദകമായ കാഴ്ച. കാത്തിരിപ്പ് കെട്ടിടം പോസ്റ്ററുകളെല്ലാം പറിച്ചു കളഞ്ഞ്, വെള്ളപൂശി, നാലു ചുറ്റിലും കറുത്ത വലിയ അക്ഷരത്തിൽ "പരസ്യം പാടില്ല " എന്ന ഭീഷണിയോടെ നിലകൊള്ളുന്നു. എന്തു ചെയ്യും? കുറ്റ്യാടി അങ്ങാടിയിൽ വേറെയെവിടെ പോസ്റ്റർ പതിച്ചാലും ഒരു കാര്യവുമില്ല. ആരും കാണാനും വായിക്കാനും പോകുന്നില്ല. "നാവ് ഉടൻ ഇറങ്ങുന്നു " എന്ന വാർത്ത,  പോസ്റ്റർ മറ്റെവിടെ പതിച്ചാലും,  ആരിലും ആകാംക്ഷ ഉണർത്താൻ പോകുന്നില്ല. 

ഞാൻ ചിന്താമഗ്നനായി നോക്കി നിൽക്കവേ, അൻവർ പോസ്റ്ററിനു മേൽ മൈദ തേച്ചു തുടങ്ങി. ഏറ്റവും വലിയ പോസ്റ്റർ എറ്റവും വലുതായി "പരസ്യം പതിക്കരുത് " എന്നെഴുതിയതിന് മുകളിലായി പതിച്ചു. "എടാ, പഞ്ചായത്തിൻ്റെ സ്ഥലാണ്. പോലീസ് വീട്ടില് വരും " ഞാൻ പറഞ്ഞു. ആര് കേൾക്കാൻ . "നാവ് ഉടൻ ഇറങ്ങുന്നു " എന്ന ആകാംക്ഷാ നിർഭരമായ വാർത്ത കെട്ടിടത്തിനു മുകളിൽ നിരന്നു. നേരം വെളുക്കാൻ ഇനിയും സമയമുണ്ട്. ബസ്സ്റ്റൻറ് വിജനമാണ്. "എടാ , ഇതില് നമ്മള പേരോ വിലാസോ ഒന്നും ഇല്ലല്ലോ .... ആര് ഒട്ടിച്ചതാണെന്ന് ആരറിയാൻ?" അൻവർ പറഞ്ഞതിൽ ന്യായമുണ്ടെന്ന് എനിക്കും തോന്നി. ബസ് സ്റ്റാൻ്റിൽ പോസ്റ്റർ ഒട്ടിച്ചില്ലെങ്കിൽ, വേറെ എവിടെ ഒട്ടിക്കാൻ. ബാക്കി വന്ന പോസ്റ്റുകളിൽ ഞാനും പശതേച്ചു. 

"ഞ്ഞി ഒറങ്ങിക്കളയര്ത്.. മ്മക്ക് അക്ബറ് മാഷ ക്കാണാൻ പോണം" അവൻ്റെ വീടിനു മുന്നിലെത്തിയപ്പോൾ അൻവർ പറഞ്ഞു. തലയിളക്കി, ഞാൻ വീട്ടിലേക്ക് നടന്നു. നെഞ്ചിൻ്റെ കോണിലെവിടെയോ ഒരു ഭീതി ഒളിഞ്ഞു കിടന്നു.

തീരുന്നില്ല...

Monday, July 26, 2021

നാവ്‌ 3

നാവ് -3

അന്ന് മൊകേരിയിൽ മുടങ്ങിയ പണപ്പിരിവ് രണ്ടു ദിവസം കഴിഞ്ഞ് ഞാനും അൻവറും ഒറ്റക്കണ്ടത്തിൽ പുനരാരംഭിച്ചു.  ഉച്ചവരെ ആ പ്രദേശമാകെ കറങ്ങിയെങ്കിലും ഒരു രൂപ പോലും കിട്ടിയില്ല. മഴക്കുശേഷമുള്ള വെയില് കത്തിയാളുന്ന ദിവസമായിരുന്നു. ദാഹവും വിശപ്പും ഒരുപോലെ തീവ്രം. എവിടെയെങ്കിലും ഇരിക്കണം. പറ്റുമെങ്കിൽ കിടക്കണം.  തൊട്ടുമുമ്പത്തെ വർഷം  അൻവറും ഞാനും സി വി അശറഫും കൂടി ജാനകിക്കാട്ടിലേക്ക് ഒരു സാഹസിക സഞ്ചാരം നടത്തിയിരുന്നു.  അടുക്കത്തുവഴി കാട്ടിൽ കയറിയ ഞങ്ങൾ, കാട്ടിലൂടെ നടന്ന്  എത്തിച്ചേർന്നത് ഒറ്റക്കണ്ടത്തിലേക്കായിരുന്നു. ആ ഓർമ്മ വച്ച്  പതുക്കെ കാട്ടിലേക്ക് നടന്നു.  

കുറ്റ്യാടിപ്പുഴ,  കളകളാ ചിരിച്ചു കൊണ്ട് വെള്ളിക്കൊലുസും  കുപ്പിവളകളും പച്ചയും ഇളം മഞ്ഞയും  നിറമുള്ള പട്ടുകുപ്പായവുമിട്ട് ഓടിപ്പോകുന്ന അരുമപ്പെൺകുഞ്ഞാണിവിടെ, വേനൽക്കാലത്ത്. പക്ഷെയിപ്പോൾ അവൾക്ക് ഗൗരവം കൂടിയിട്ടുണ്ട്. ഇടവപ്പാതിയും ഞാറ്റുവേലയും ആ മുഖം കനപ്പിച്ചിരിക്കുന്നു.  ഞങ്ങൾ പുഴയിലേക്കിറങ്ങി. എന്തൊരു തണുപ്പ്! കണ്ണീരു പോലെ തെളിഞ്ഞ വെളളം. കാടിൻ്റെ മണം.  കാറ്റടിക്കുന്നു. വെയിൽച്ചൂട് ഞങ്ങളെ വിട്ടകന്നു. കൈക്കുമ്പിൾ നീട്ടി വെള്ളം കോരി മുഖം കഴുകി. വയറ് നിറയുവോളം കുടിച്ചു. കരക്കു കയറി കാട് ലക്ഷ്യമാക്കി നടന്നു.  വലതു വശത്തുള്ള പറമ്പിൽ ചട്ടയും മുണ്ടും ധരിച്ച വയസ്സായ ഒരു സ്ത്രീ കപ്പ പറിക്കുന്നു. അൻവർ അവരോട് രണ്ട് ചെറിയ കപ്പകൾ ചോദിച്ചു വാങ്ങി. ഇതെന്തിനാണെന്ന് അത്ഭുതപ്പെട്ട എനിക്ക് തിന്നാനാണെന്ന മറുപടി കിട്ടി. പച്ചക്കപ്പ തിന്നാനുള്ള ഗതികേടേതായാലും വന്നിട്ടില്ലെന്ന് ഞാൻ മനസ്സിൽ പറഞ്ഞു. 

കുറ്റ്യാടി ജലസേചന പദ്ധതിയിയുടെ അണക്കെട്ടിൽ നിന്ന് പുറപ്പെടുന്ന പ്രധാന കനാലുകളിലൊന്നിൻ്റെ ഇരുപുറവുമായാണ് ജാനകിക്കാട്. പുഴകടന്നു വേണം കാട്ടിലേക്ക് പോകാൻ. പുഴ കടക്കാനുള്ള വഴിയോ? കനാലിൻ്റെ ഭാഗമായി പുഴക്ക് കുറുകെയുള്ള അക്വാഡക്ടും! അച്ചടക്കമില്ലാത്ത കുസൃതിപ്പുഴക്ക് കുറുകെ ആകാശത്തിലൂടെ, മനുഷ്യൻ ഗതി മാറ്റിയ അവളുടെ തന്നെ അച്ചടക്കമുള്ള  മന്ദമായ ഒഴുക്ക്; ഉയർച്ചതാഴ്ചയില്ലാതെ, ഗതി മാറ്റമില്ലാതെ, കിതപ്പില്ലാതെ, കുതിപ്പില്ലാതെ...

കാടിനകത്ത് എപ്പോഴും തണുപ്പാണ്. കിളികളുടെ കരച്ചിൽ. മണ്ണട്ടയുടെ ഒച്ച.  പുഴക്ക് സമാന്തരമായ ഒരു ചെറിയ നടപ്പാത. അതിലൂടെ   മുന്നോട്ട് നടന്ന് ഇച്ചിരി ചെല്ലുമ്പോൾ നടവഴി വലത്തോട്ട് തിരിഞ്ഞ് കാട്ടിലേക്ക് കയറും. അരയോളമുയരത്തിൽ വളർന്ന അടിക്കാട്. വൻമരങ്ങൾക്കിടയിലൂടെ ഊർന്നിറങ്ങാൻ വെയില് പാടുപെടുന്നുണ്ടാവും. ഇടക്കെപ്പൊഴെങ്കിലും പോത്തനൊരോന്ത് ചാടി വന്ന് ഇതാരടാ എന്ന് അത്ഭുതത്തോടെ തല ചെരിച്ച് നോക്കി ഓടിപ്പോകും. ഒരു പച്ചിലപ്പാമ്പ് പച്ചിലച്ചാർത്തിൽ ചുറ്റി നിന്ന് തലയാട്ടും. പുല്ലാഞ്ഞി തിങ്ങിയ ഇടങ്ങൾ, വെയിലും നിഴലുമിളക്കി മൂർഖൻ്റെ ക്രൗര്യം തോന്നിക്കും.  (ഇന്നു പക്ഷെ ഇതൊക്കെ അവിടെയുണ്ടോയെന്നറിയില്ല. ഞങ്ങളുടെ ജാനകിക്കാടിനെ ടൂർവിഷം തീണ്ടിപ്പോയല്ലോ!)

നടവഴി നീണ്ടു ചെല്ലുന്നിടം ഒരു ചെറിയ തുറസ്സാണ്. അവിടെ ഒരു മരം ഉണങ്ങി വീണു കിടപ്പുണ്ട്. ഞാൻ മരത്തടിയിലിരുന്നു. എവിടെയോ ഒരു കുയിൽ കൂവുന്നുണ്ട്. ജീവൻ്റെ ഉർജ്ജ സ്പന്ദനമാണ് ചുറ്റും. അത് എന്നെച്ചൂഴുന്ന സ്വാന്തനമായി ഞാൻ തൊട്ടറിഞ്ഞു. സ്വാസ്ഥ്യം...

 വെറുതെയിരുന്ന എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അൻവർ ചുള്ളിക്കൊമ്പുകളും കരിയിലകളും പെറുക്കിക്കൂട്ടാൻ തുടങ്ങി. ആദ്യം കരിയിലകൾ കൂട്ടി വച്ചു. സംഭാവന രശീതുകൾ വച്ചിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്ന് ഒരു പേജ് കീറിയെടുത്ത് ചുരുട്ടി തീപ്പെട്ടിയുരച്ച് കത്തിച്ച് കരിയിലക്ക് തീയിട്ടു. മഴ നനഞ്ഞ കരിയില കത്താൻ വിസമ്മതിച്ചു കൊണ്ടിരുന്നു. പുക പൊന്തി. കരിയില കത്തിത്തുടങ്ങിയപ്പോൾ അതിലേക്ക് ചെറിയ ചുള്ളിക്കമ്പുകൾ.. ചുള്ളിക്കമ്പുകൾ കത്തിയുയർന്നപ്പോൾ മരത്തിൻ്റെ തടിയിൽ നിന്നടർത്തിയെടുത്ത വലിയ രണ്ടു മൂന്ന് കമ്പുകൾ. കമ്പുകൾകത്താൻ തുടങ്ങിയപ്പോൾ അതിനു മുകളിലേക്ക് അവൻ നേരത്തെ അക്കരെ നിന്ന്  ചോദിച്ചു വാങ്ങിയ ചെറിയ രണ്ടു കപ്പകൾ വച്ചു. പുക ഉയരുന്നുണ്ട് .എനിക്ക് പേടിയായി.  "എടാ ഫോറസ്റ്റ്കാര് വരും. പ്രശ്നാകും " ഞാൻ പറഞ്ഞു. "ഏത് ഫോറസ്റ്റ് കാര് ?" അവന് കൂസലില്ല. അവൻ ഒരു ചുള്ളിക്കൊമ്പു കൊണ്ട് കപ്പ തിരിച്ചും മറിച്ചുമിട്ട് തീ കൊള്ളിക്കുന്നു. കണ്ണിലേക്ക് പുകയും ചൂടു മടിക്കുമ്പോൾ മുഖം വെട്ടിക്കുന്നു. അൽപ്പം കഴിഞ്ഞപ്പോൾ തീയൊട്ട് കുറഞ്ഞു. കപ്പ വേവുന്ന മണം. കനലിൽ കിടന്ന്‌ അവ പൊട്ടുകയും ചീറ്റുകയും ചെയ്യുന്നു. തീ അണഞ്ഞ് ചാരവും കനലുംമാത്രമായി. അതിനകത്ത് തൊലികരിഞ്ഞ കപ്പകളും.  

അവൻ എന്നെ നോക്കി ഉച്ചത്തിലൊന്നു ചിരിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിന് വീണ്ടും രണ്ട് താളുകൾ കൂടെ നഷ്ടമായി. അൻവർ ചുട്ടെടുത്ത കപ്പകളുടെ വലിപ്പം പരിശോധിച്ചു. വലുത് അവനും ചെറുത് എനിക്കും. "ഞ്ഞി എന്ന പുച്ഛിച്ചതല്ലേ?" എന്ന കുസൃതിയും ചിരിയും. ആഴ്ച്ചപ്പതിപ്പിൻ്റെ താളിൽ വച്ച കപ്പ തൊലികളഞ്ഞ് ചൂടോടെ വായിലേക്കിട്ടു. നാവിലലിഞ്ഞു പോകുന്ന മൃദുത്വം. മറന്നിരുന്ന വിശപ്പ് ആളിക്കത്തി. അത്രയും സ്വാദുള്ള ഒരു ഭക്ഷണം അന്നുവരേയോ അതിനു ശേഷമോ ഞാൻ കഴിച്ചിട്ടില്ല!

കുറേ നേരം കൂടി അവിടെയിരുന്ന് ഞങ്ങൾ ഒറ്റക്കണ്ടത്തിലേക്ക് തിരികെ നടന്നു. ക്ഷീണം മാറിയിരിക്കുന്നു. വെയിൽ താണു. കിഴക്ക് വീണ്ടും കറുപ്പ് ഉരുണ്ടുകൂടുന്നു. 

കാടിൻ്റെ അനുഗ്രഹമോ എന്നറിയില്ല, അന്ന് പിന്നീടുള്ള സമയം ഐശ്വര്യപൂർണ്ണമായിരുന്നു. വൈന്നേരത്തിനു മുമ്പ് രണ്ട് വാർഷിക വരിക്കാരെ കിട്ടി. 

ഒറ്റക്കണ്ടത്തിൽ നിന്ന് പന്തിരിക്കരക്ക് രണ്ടു കിലോമീറ്റർ കഷ്ടിയുണ്ട്. ആ ദൂരം നടന്നു തീർന്നപ്പോഴേക്കും മഴ പൊടിയാൻ തുടങ്ങി. മഴ നനയാതെ കയറി നിന്നത് ഒറ്റക്കണ്ടംറോഡ് മെയിൽ റോഡിനോട് ചേരുന്നതിനടുത്തുള്ള ചെറിയ ചായക്കടയുടെ ഇറയത്ത്. ഉള്ളിൽ നിന്ന് ഇറച്ചിവെന്ത സുഗന്ധം. ഞങ്ങൾ പരസ്പരം നോക്കി. പിന്നെ അമാന്തിച്ചില്ല. ഉള്ളിലേക്ക് കയറി. വയറ് നിറയെ കപ്പ വേവിച്ചതും ഇറച്ചിയും കഴിച്ച് പുറത്തിറങ്ങിയപ്പോൾ മഴ പെയ്ത് തോർന്നിരുന്നു. വാർഷിക വരിസംഖ്യയുടെ നല്ലൊരു ഭാഗം ചോർന്നു പോയുമിരുന്നു.

നടന്നും ഓടിയും കിതച്ചും മാസം മൂന്നു കഴിഞ്ഞു പോയി. അൻവർ അന്ന് കോഴിക്കോട്ടെ ഒരു പ്രസിദ്ധീകരണത്തിൽ സബ് എഡിറ്ററാണ്. ഞാനാകട്ടെ തൊഴിൽ തെണ്ടലും, പഠനവും അങ്ങനെ ... നാവിലേക്കുള്ള പണപ്പിരിവ് എങ്ങുമെത്തിയില്ല. എന്നാലും ആ സ്വപ്നം ഉള്ളിൽ ഒരു കനലായി നീറി ക്കൊണ്ടിരുന്നു...

തീരുന്നില്ല...

Sunday, July 25, 2021

നാവ്‌ 2

നാവ്‌ 2

കാര്യങ്ങളൊക്കെ തല കുലുക്കി കേട്ട ശേഷം സൂപ്പീക്ക ചോദിച്ചു. "എല്ല മക്കളേ, എന്ത് ന്നാ ഈ ൻ്റെ പേര്?" നാവ് എന്ന് ഞങ്ങൾ പറഞ്ഞതും, സൂപ്പിക്കാക്ക് അത് തീരെ ബോധിച്ചില്ലെന്ന് മനസ്സിലായി. നാവ് നീട്ടി വല്ലാത്തൊരു ശബ്ദം പുറപ്പെടുവിച്ചിട്ട് ചോദിച്ചു. "നാഓ?" അൽപ്പനേരത്തെ ഇടവേള കഴിഞ്ഞ് എന്തെങ്കിലുമാവട്ടെ എന്ന ധ്വനിയോടെ പറഞ്ഞു. " ആ ! ഏതായാലും മാറ്റർ കൊണ്ട്വാ, നോക്കാം. ഡമ്മി എത്ര വലിപ്പത്തിലാ? എത്ര പേജാ ?" എനിക്ക് ഒന്നും മനസ്സിലായില്ല. അൻവറിന് മനസ്സിലായെന്ന് തോനുന്നു. അവൻ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് ജോലിചെയ്യാൻ തുടങ്ങിക്കഴിഞ്ഞിരുന്നല്ലോ...!

ഒരു പ്രസിദ്ധീകരണമെന്നാൽ ഏറെ പണച്ചെലവുള്ള കാര്യമാണ്. എങ്ങനെ പണം സ്വരൂപിക്കുമെന്ന ചോദ്യമുയർന്നു. പരസ്യം വേണ്ടെന്ന് ആദ്യം തന്നെ തീരുമാനിച്ചു. മുതലാളിത്തത്തിനോട് ആശയപരമായി ഇടയുക എന്നതാണ് മാസികയുടെ അപ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. അതു കൊണ്ടു തന്നെ മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന ഒന്നും മാസികയിൽ ഉണ്ടായിക്കൂടാ. പണമില്ലാത്തവനെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സഹായിക്കുക എന്നത് സമൂഹത്തിൻ്റെ ബാധ്യതയാണ്. സമൂഹത്തിലേക്കിറങ്ങുക , ആളുകളോട് സംഭാവന ചോദിക്കുക. സംഭാവന വെറുതെ ചോദിക്കുകയല്ല. മാസികയുടെ ആജീവനാന്ത വരിക്കാരായി ആളെ ചേർക്കുക. 

അടുത്തയാഴ്ച അൻവർ കോഴിക്കോട്ടു നിന്ന് വന്നത് നിരവധി പണപ്പിരിവ് രശീതികളുമായാണ്. ആധുനിക രൂപഭാവങ്ങളിൽ അവൻ തന്നെ ഡിസൈൻ ചെയ്തത്. നാവിൻ്റെ ആജീവനാന്ത വരിസംഖ്യ ഇരുപത്തഞ്ച് രൂപയായും വാർഷിക വരിസംഖ്യ പത്തു രൂപയായും നിശ്ചയിച്ചു. ഇനി വരിക്കാരെ കണ്ടെത്തണം.

അഫ്സൽ, അൻവർ , സുരേഷ്, മൂവർ സംഘം നടപ്പാരംഭിച്ചു. തുടങ്ങിയപ്പോഴാണ് സംഭവം വിചാരിച്ചത്ര എളുപ്പമല്ലെന്ന് മനസ്സിലായത്.

ആജീവനാന്തം എന്നാൽ എന്താണെന്നായി ചിലരുടെ സംശയം. മാസിക ഉള്ളിടത്തോളം എന്ന് ഉത്തരം. ഒരുലക്കമിറങ്ങി നിന്നു പോയാലോ എന്നായി ചില കച്ചവടക്കാർ. സാഹിത്യ കൗതുകം ഒട്ടുമില്ലാത്തവരേ, പ്രോത്സാഹിപ്പിച്ചില്ലേലും മുടക്കല്ലേ എന്ന് മനസ്സിൽ പറഞ്ഞ് പിന്തിരിഞ്ഞു. സത്യം പറഞ്ഞാൽ ആജീവനാന്തം എന്നത് എത്രയാണെന്ന്‌ ഞങ്ങൾക്കും വലിയ നിശ്ചയമൊന്നുമുണ്ടായിരുന്നില്ല. ഭാവി ആർക്കറിയാം!

സംഭാവന കൊഴുക്കുമെന്നു തന്നെ ഞങ്ങൾ വിശ്വസിച്ചു. ആദ്യ ലക്കത്തിൻ്റെ പ്രിൻറിംഗ് കഴിഞ്ഞ് ബാക്കി വരുന്നതുക കൂട്ടി വച്ച്, 'പാഠഭേദ'ത്തിന് സമാനമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ടാബ്ലോയ്ഡായി രണ്ടാം ലക്കം പുറത്തിറങ്ങുന്നത്, കുറ്റ്യാടിപ്പാലത്തിൻ്റെ കൈവരിയിലിരുന്ന് ഞങ്ങൾ കിനാവു കണ്ടു. മലയാള പ്രസിദ്ധീകരണ രംഗത്ത് ഒരു തരംഗമാകാൻ പോവുകയാണ് 'നാവ്.'

ചെറിയ കുമ്പളത്ത് ആജീവനാന്ത വരിക്കാരെ കണ്ടെത്താനായില്ല. നീലേച്ചികുന്നിലും നരിക്കൂട്ടും ചാലിലും ആജീവനാന്ത വരിക്കാരില്ല.  നരിക്കൂട്ടും ചാലിലെ നടപ്പു ദിവസം സുബ്ബുകൃഷ്ണൻ്റെ വീട്ടിൽ കയറിച്ചെന്നു. അവിടെ നിറയെ ആളുകൾ. സുബ്ബു ചിരിച്ചു കൊണ്ട് പുറത്തേക്ക് വന്നു. വീട്ടിൽ എന്തോ ചടങ്ങ് നടക്കുകയാണ്. സൽക്കാരമോ മറ്റോ ആണെന്നാണോർമ്മ. കാര്യം പന്തിയല്ലെന്നു കണ്ട് പിന്തിരിഞ്ഞ ഞങ്ങൾ മൂവരെയും അവനും ജ്യേഷ്ഠൻ ഡി.ജി. രാധാകൃഷ്ണൻ സാറും പിടിച്ചിരുത്തി വയറ് നിറയെ ഭക്ഷണം തന്നു. 

ബുദ്ധിമുട്ടിയും പ്രയാസപ്പെട്ടും വിശന്നും നടന്ന ആ മഴ ദിനങ്ങളിലൊന്നിലാണ്, പ്രിയപ്പെട്ട കൂട്ടുകാരൻ ഫൈസലിൻ്റെ ഉപ്പ, വി.ടി. മൊയ്തുക്ക മരണപ്പെട്ടത്. മംഗലാപുരത്തു നിന്ന് മുംബയിലേക്ക് പുറപ്പെട്ട ഒരു ടൂറിസ്റ്റ് ബസ്സ് കൊക്കയിലേക്ക് മറിയുകയായിരുന്നു. മൊയ്തൂക്ക ബസ്സിലെ യാത്രക്കാരനായിരുന്നു. ഒരുപാടു പേരെ അസാമാന്യമായ മന:സാനിധ്യത്തോടെ അദ്ദേഹം മരണ ഗർത്തത്തിൽ നിന്ന് ജീവിതത്തിലേക്ക് പിടിച്ചു കയറ്റി. മൊയ്തൂക്കാക്ക് പ്രത്യക്ഷത്തിൽ കുഴപ്പമൊന്നുമില്ലാഞ്ഞതിനാൽ ആരും ആശുപത്രിയിലാക്കിയില്ല. ആ മനുഷ്യ സ്നേഹിയുടെ മസ്തിഷ്കം പക്ഷെ രക്തസ്രാവത്താൽ പങ്കിലമായിരുന്നു. അപകടത്തിൽ നിന്ന് കുറേപ്പേരെ രക്ഷിക്കാനായ ചാരിതാർത്ഥ്യത്തോടെ അദ്ദേഹം കണ്ണടച്ചു. 

മൊയ്തൂക്കാമരിച്ചതിന് പിറ്റേന്ന് ചെറിയക്കുമ്പളത്തും കട്ടൻ കോടും പത്രങ്ങൾ വിതരണം ചെയ്യപ്പെട്ടില്ല. മൊയ്തു ക്കായുടെ കുടുംബം ആ ദുരന്ത വാർത്ത അറിയെരുതെന്ന് എല്ലാർക്കും നിർബന്ധമുണ്ടായിരുന്നു. എന്നാൽ ഉച്ചയാകാറായപ്പോഴേക്കും ഒറ്റക്കും തെറ്റക്കും ആളുകൾ ആ വീട്ടിലേക്കെത്തി.  ദുരന്ത വിവരം ഫൈസലിനേയും കുടുംബത്തേയും ധരിപ്പിക്കാൻ ആരൊക്കെയോ മുന്നോട്ടുവന്നു. 

അന്നത്തെ പിരിവിന് പുറപ്പെടുമ്പോൾ ഞങ്ങൾക്ക് മരണവിവരമറിയാമായിരുന്നു.   പിരിവിന് പോകാൻ അന്ന് ഞങ്ങൾക്ക് ഒട്ടും ഉത്സാഹം തോന്നിയില്ല. എല്ലാർക്കും പ്രിയപ്പെട്ടവനായിരുന്നല്ലോ മൊയ്തൂക്ക. പത്തു രൂപയാണ് ഇത്രയും നാൾ നടന്നിട്ട് ആകെ കയ്യിലുള്ളത്. അത് മാത്രമാണ് ഒട്ടും താത്പര്യമില്ലാഞ്ഞിട്ടും സംഭാവന പ്പിരിവിനിറങ്ങാൻ ഞങ്ങളെ പ്രേരിപ്പിച്ചത്‌.

ഉച്ചയോടെ, മൊകേരിയിൽ നിൽക്കുകയായിരുന്ന ഞങ്ങളെക്കടന്ന് ഒരാംബുലൻസ്  ബഹളങ്ങളില്ലാതെ, തലയിലെ നീല വെളിച്ചം മാത്രം മിന്നിച്ച് സാവധാനം കുറ്റ്യാടി ഭാഗത്തേക്ക് പോയി. പിരിവ് മതിയാക്കി ഞങ്ങൾ ഫൈസലിൻ്റെ വീട്ടിലെത്തി. 

മുല്ലപ്പൂവിൻ്റെ വാസനയുളള സുഗന്ധദ്രവ്യങ്ങൾ ഇന്നുമെനിക്ക് അലർജിയാണ്. അന്ന് ഫൈസലിൻ്റെ ഉപ്പയുടെ മയ്യത്തിൽ പൂശിയ രാസദ്രവ്യത്തിന് മുല്ലപ്പൂവിൻ്റെ അതിരൂക്ഷഗന്ധമായിരുന്നു. 

പാറക്കടവ് പള്ളിയിലാണ് മയ്യത്തടക്കിയത്. അൻവറും അഫ്സലും നിസ്കരിച്ചു. ഒരുപാടു പേർ മയ്യത്ത് നിസ്കാരത്തിൽ പങ്കെടുത്തിരുന്നു. പള്ളിക്കു വെളിയിലെ തെങ്ങ് ചാരി ഒന്നും മിണ്ടാനില്ലാതെ ചാറ്റൽ മഴയത്ത് ഞാൻ തനിച്ചു നിന്നു. ജീവിതം ഒരു പാട് ചോദ്യങ്ങൾക്ക് ഉത്തരം തരാതെയാണ് പാഞ്ഞു പാഞ്ഞു പോവുന്നത്. അത്തരത്തിലൊരു ചോദ്യമായിരുന്നു  മൊയ്തുക്കായുടെ മരണം.


നാവ്‌ 1

നാവ് - 1

നാവ് എന്നായിരുന്നു അതിന് പേര്. 

ഒരു പാടാഴ്ചകളിലെ സംവാദങ്ങൾക്കു ശേഷമാണ് പേര് തീരുമാനമായത്. എഡിറ്റർ: അൻവർ പാലേരി . സർക്കുലേഷനും അനുബന്ധ പരിപാടികളും: അൻവർ പാലേരി. മറ്റ് ശിങ്കിടി മുങ്കൻ പരിപാടികളും സഹവർത്തിത്വവും : സുരേഷ് ശേഖരൻ. അങ്ങനെയായിരുന്നു അതിൻ്റെ ഒരു സംഘടനാ രീതി. പിന്നെ അല്ലറച്ചില്ലറ എഴുത്തിനും സഹവാസത്തിനും ഒക്കെയായി അഫ്സൽ കെ.എസ്, അശ്റഫ്  സി.വി, മുതലായ സ്ഥിര ആസ്ഥാന കവികളും. (വേറെയും ആരൊക്കെയോ ഉണ്ടായിരുന്നു. വാർദ്ധക്യം എൻ്റെ ഓർമ്മ മറയ്ക്കുന്നു)

പുസ്തകം അച്ചടിക്കുന്നതിനെപ്പറ്റിയായിരുന്നു ആദ്യ ചർച്ച. ഇൻലൻറ് മാസികകൾ കൊടി കുത്തി വാഴുന്ന കാലം. "ഇന്ന് " എന്ന പേരിൽ മണമ്പൂർ രാജൻ ബാബു മുടങ്ങാതെ പ്രസിദ്ധീകരിച്ചിരുന്ന മാസികയാണ് പ്രചോദനം. അത് കൂടാതെ അന്ന് വളരെ നന്നായി നടക്കുകയും പിന്നീട് മുടങ്ങിപ്പോവുകയും ചെയ്ത, അതിനൂതന വിചാര ധാരകൾ ഉൾക്കൊണ്ട അനേകം ചെറുമാസികകൾ വേറെയും. 

നമുക്ക് ഇൻല്ലാൻ്റ് മാസിക വേണ്ട, ലിറ്റിൽമാസിക മതി എന്ന് അദ്യമേ തീരുമാനമായി. രണ്ടും തമ്മിലുള്ള വ്യത്യാസമെന്തെന്ന് അന്നും ഇന്നും എനിക്ക് പിടിയില്ല. ഇൻലാൻ്റാകുമ്പോൾ ആശയ പ്രകട നത്തിനുള്ള സ്പേസ് തുലോം കുറഞ്ഞു പോകുമെന്നതാണ് കാരണമായി ഉന്നയിക്കപ്പെട്ടത്.

പ്രസ്സിലെ സൂപ്പിക്കയോടാണ്, ആദ്യമായി മൂന്നാമതൊരാളോട് പ്രസിദ്ധീകരണത്തിൻ്റെ ആശയം ചർച്ച ചെയ്തത്. പലേ പ്രസ്സുകൾ അക്കാലത്ത് കുറ്റ്യാടിയിൽ ഉണ്ടായിരുന്നെങ്കിലും (ശക്തി പ്രസ്സിലെ ആളിൻ്റെ ശക്തി കൂടിയ മസിലുകൾ ഓർമ്മയിലുണ്ട്) സൂപ്പിക്കയുടെ പ്രസിദ്ധീകരണ സ്ഥാപനം മാത്രമാണ് പുസ്തകങ്ങൾ അച്ചടിച്ചിരുന്നത്.

കുറ്റ്യാടി എന്ന പ്രദേശത്തേയും അതിൻ്റെ ചരിത്രത്തേയും കുറിച്ച് തികച്ചും വിശദവും സമഗ്രവുമായൊരു സ്മരണിക തയ്യാറാക്കിയ ആളായിരുന്നു പ്രസ്സിലെ സൂപ്പിക്ക എന്ന് ഞങ്ങൾ വിളിക്കുന്ന പി. സൂപ്പി. ഒരു സ്ഥലത്തേയും അതിൻ്റെ ചരിത്രത്തേയും സംഭവ വികാസങ്ങളേയും ജനങ്ങളേയും കുറിച്ച് ഇത്തരത്തിലൊരു പുസ്തകം കേരളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും. 

കുറ്റ്യാടിയുടെ സ്മരണിക പ്രകാശിക്കപ്പെട്ടത് ചെറിയകുമ്പളത്ത് വച്ചായിരുന്നു. സ്മരണികക്ക് വേണ്ടി ഏറെ പ്രയത്നിച്ച ഞങ്ങളുടെ സുഹൃത്തും സീനിയറുമായ ആറ്റക്കോയയുടെ, Atta Thangal  ഉദ്ഘാടനച്ചടങ്ങിലെ  പ്രസംഗം ഞാനിന്നുമോർക്കുന്നു. നാദാപുരം ഭാഗത്ത് നടന്നിരുന്ന വർഗ്ഗീയ സംഘട്ടനങ്ങളുടെ പേരിൽ വടകര താലൂക്കിൽ നിരോധനാജ്ഞ നിലനിന്നിരുന്ന കാലമായിരുന്നു. സമ്മേളനങ്ങൾക്കും ആൾക്കൂട്ടങ്ങൾക്കും വിലക്ക്. ചെറിയ കുമ്പളം കൊയിലാണ്ടി താലൂക്കിലാണല്ലോ.

മലബാറിലെ സാഹിത്യകാരൻമാരുമായെല്ലാം ഏറെ അടുപ്പമുണ്ടായിരുന്ന ആളായിരുന്നു സൂപ്പിക്ക. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ വലിയൊരു ചിത്രം സൂപ്പിക്കയുടെ വസന്ത പ്രസ്സിൻ്റെ ചുമരിൽ തൂക്കിയിരുന്നു. ഞാൻ ആദ്യമായി ക്കാണുന്ന, സാഹിബിൻ്റെ ചിത്രവും അതു തന്നെ. അതു കൊണ്ടു തന്നെ അബ്ദുറഹിമാൻ സാഹിബിൻ്റെ ചിത്രം എവിടെ കണ്ടാലും ഞാൻ വസന്താ പ്രസ്സിനേയും സൂപ്പിക്കയേക്കും ഓർക്കുന്നു.

സൂപ്പിക്കയുടെ വേറൊരു സുഹൃത്ത് അഡ്വക്കറ്റ് സി.എം. അഹമ്മദ് കുട്ടി സാഹിബ് ആയിരുന്നു. വക്കീലിനെക്കുറിച്ചുള്ള എൻ്റെ ഓർമ്മകൾ വേറെ എഴുതാം. ഒറ്റക്കാര്യം മാത്രം. ഇന്നാൾ നവാബ് രാജേന്ദ്രനെക്കുറിച്ചുള്ള ഒരു ഡോക്യുമെൻ്ററികണ്ട്, ഹരി, എൻ്റെ പുത്രൻ, എന്നോട് ചോദിച്ചു. ഇത്രയും വലിയൊരാൾ കേരളത്തിൽ ജീവിച്ചിരുന്നോ എന്ന്? ഞാനന്നേരം, കുറ്റ്യാടി , ആര്യവൈദ്യശാലക്കു മുമ്പിലെ വൈന്നേരം ഓർത്തു. സി എം പ്രിയത്തോടെ അരികിൽ വിളിച്ച് നവാബിനെ പരിചയപ്പെടുത്തിയ വൈന്നേരം. അയഞ്ഞ കാവിയുടുത്ത കലാപകാരിയായ നവാബ്.

വക്കീലിൻ്റെ കൂണുകൾ എന്ന നോവൽ പ്രസിദ്ധീകരിച്ചത് സൂപ്പിക്കയുടെ പ്രസിദ്ധീകരണ സ്ഥാപനമാണ്. നല്ല ഒരു നോവലായിരുന്നു കൂണുകൾ. ഏറെ പതിറ്റാണ്ടുകൾക്ക് ശേഷം തൊണ്ടിപ്പൊയിലിനെക്കുറിച്ച് വേറെയും ചില രചനകൾ ഉണ്ടായി - കുറ്റ്യാടിയുടെ പ്രാചീന നാമമാണ് തൊണ്ടിപ്പൊയിൽ - പക്ഷെ അവയെക്കാളൊക്കെ മേലെയായിരുന്നു കൂണുകൾ. കുറ്റ്യാടി എം.ഐ.യു.പി സ്കൂൾ ഹാളിൽ വച്ച് നടന്ന കൂണുകളുടെ പ്രകാശനച്ചടങ്ങ് ഇന്നും ഓർമ്മയുണ്ട്. അന്നത്തെ സർക്കാറിലെ ഒരു മന്ത്രിയും, അക്ബർ മാഷും, സൈനുദ്ദീൻ മാഷും, ഇ വി അബ്ദു സാഹിബും ഒക്കെയായി...

കുറ്റ്യാടിയുടെ ഓർമ്മകളുടേയും കൂണുകളുടെയും ഓരോ കോപ്പി വീട്ടിലുണ്ടായിരുന്നത് എങ്ങനെയോ നഷ്ടമായി. ഈയിടെ കുറ്റ്യാടി ചെന്നപ്പോൾ രണ്ടിൻ്റേയും കോപ്പിക്കുവേണ്ടി കുറേ അന്വേഷിച്ചു. കിട്ടിയില്ല. പുനഃപ്രകാശനം അർഹിക്കുന്ന ഗ്രന്ഥങ്ങളാണ് രണ്ടും. ആ വഴിക്ക് കുറ്റ്യാടിയിലെ എൻ്റെ കൂട്ടുകാർ ഉത്സാഹിക്കേണ്ടിയിരിക്കുന്നു...

അയ്യപ്പദർശനം - ഓർമ്മ

അയ്യപ്പദർശനം.

ജീവിതത്തിൽ ചില നേരങ്ങളുണ്ട്. നിരാലംബതയുടെ അടിത്തട്ടു കാണാത്ത ആഴിയിൽ വീണുപോകുന്ന അവസ്ഥ. മീനമാസത്തിലെ കൊടുംവെയിലിൽ മരുഭൂമിയുടെ കൊടും വിജനതയിൽ ഒറ്റക്കായിപ്പോകുന്ന അനുഭവം.

ഒരു വയസ്സ് തികയാത്ത കുഞ്ഞ്. വിവാഹം കഴിഞ്ഞ് ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഒരു വലിയ തറവാടിന്റെ സുരക്ഷിതത്വത്തിൽനിന്ന് എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന പെൺകുട്ടി. തരക്കേടില്ലാത്ത ശമ്പളം കിട്ടിക്കൊണ്ടിരുന്ന ജോലി രാജിവച്ച് കച്ചവടം നടത്തി  പൊളിഞ്ഞ് ആകെ ഗതികെട്ടു പോയ ഭർത്താവ്. രണ്ടായിരാമാണ്ടിൽ   എൻ്റെ അവസ്ഥ ഇതായിരുന്നു. 

ഒരു രൂപ പോലും കയ്യിലില്ല. സമൂഹം, ജോലി നഷ്ടപ്പെട്ട, വരുമാനം പെട്ടെന്ന് നിലച്ചുപോയ ഒരാളെ എങ്ങനെ കാണുന്നുവെന്ന് അനുഭവിച്ചു തന്നെ അറിയണം.  ഭക്ഷണം ഇറങ്ങില്ല. അത്രക്കാണ് അപമാനം. കുത്തുവാക്കുകൾ, അവജ്ഞനിറഞ്ഞ നോട്ടം. പൊരിവെയിലിൽ ഗതി കെട്ട് നിന്നു പോയ ആ വേനലിൽ അല്പമെങ്കിലും കുളിരായത് അച്ഛൻ്റെ ആശ്വാസ വാക്കുകളും ലതയുടേയും കുഞ്ഞിൻ്റേയും സാമീപ്യവുമാണ്. 

ഇന്ന് എൻ്റെ മുഖത്തു നോക്കി വെളുക്കെ ചിരിക്കുന്ന പല സൗഹൃദങ്ങളും അക്കാലത്ത് പുറം തിരിഞ്ഞു നിന്നവയാണ്. ജീവിതത്തിലെ ഉയർച്ചതാഴ്ചകൾ  നോക്കാതെ ഒപ്പം ചേർത്തു നിർത്തുന്നത് ആരൊക്കെയാണെന്നും ഇങ്ങനെ ഒരവസ്ഥ എനിക്ക് കാണിച്ചു തന്നു. സുകൃതങ്ങളായ ചില അപൂർവ സൗഹൃദങ്ങൾ.. അമൃത സ്പർശിയായ ചില ബന്ധങ്ങൾ. 

ഗതികേടിൻ്റെ ദിനരാത്രങ്ങൾ പൊഴിയവേ ചെറു ജോലികൾ കിട്ടിത്തുടങ്ങി. പിന്നെ കോഴിക്കോട്ട് പുതുതായി തുടങ്ങിയ ഒരു കമ്പനിയിൽ സെയിൽസ്മാൻ. (നജീബ് ഭായ്.. താങ്കൾ എവിടെയാണ്. ഒട്ടും പരിചയമില്ലാത്ത കച്ചവത്തിന്റെ ചുമതല എന്നെ ഏൽപ്പിച്ച ധൈര്യത്തിനുമുന്നിൽ ഇന്നും ഞാൻ നമിക്കുന്നു)  

കണ്ണൂർ മുതൽ ഏറണാകുളം വരെ OHP ഫിലിമുകളുടെ വിൽപ്പന. നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ചുട്ടുപൊള്ളുന്ന വെയിലത്ത് സ്റ്റേഷനറി കടകൾതോറും കേറിയിറങ്ങി നടക്കും.  പലയിടങ്ങളിൽ മുട്ടിയാലേ ഒരു ഓർഡർ കിട്ടൂ.  കോഴിക്കോട് REC യുടെ സ്റ്റോറും കണ്ണൂർ എൻജിനീറിങ്  കോളേജിൻ്റെ സ്റ്റോറും പതിവായി വലിയ ഓർഡറുകൾ തന്നിരുന്നത് ഞാനിന്നും നന്ദിയോടെ ഓർക്കുന്നു. ഏറണാകുളത്തുള്ള ഭീമാകാരൻമാരായ കടക്കാരിൽ പലരും കാശ് തരാതെ പറ്റിച്ചിട്ടുണ്ട്. ഭാഗ്യവശാൽ വലിയ ഓർഡറുകളൊന്നും അത്തരത്തിലുള്ളവർ തന്നിരുന്നില്ല. തന്നിരുന്നെകിൽ കൂനിൻമേൽ കുരുപോലെ അതുകൂടി ഞാൻ സഹിക്കേണ്ടി വരുമായിരുന്നു. 

ഏറണാകുളത്തും തൃശൂരും പോയിരുന്ന ദിവസങ്ങളിൽ കൊതുകുകൾ നിറഞ്ഞ, വില കുറഞ്ഞ , വൃത്തിഹീനമായ ലോഡ്ജ് മുറികളിൽ ആഴ്ചകളോളം താമസിക്കും. രാത്രിയിൽ, റിസപ്ഷനിൽ നിന്ന് ടെലിഫോൺ ഡയറക്ടറി സംഘടിപ്പിച്ച് നഗരത്തിലെ പ്രധാന സ്റ്റേഷനറി കടകളുടെ നമ്പറുകൾ യെല്ലോ പേജ് നോക്കി കണ്ടു പിടിച്ച് ചെറിയൊരു നോട്ടുപുസ്തകത്തിൽ കുറിച്ചു വെക്കും. രാവിലെ ഒരു ചായ മാത്രം കുടിച്ച് ഒമ്പത് മണിക്ക് പുറപ്പെടും. ഏതെങ്കിലും ടെലഫോൺ ബൂത്തിൽ കയറി കടകളിലേക്ക് വിളിച്ച് അവരുടെ സ്ഥലവും ചെല്ലേണ്ട സമയവും അറിഞ്ഞു വെക്കും. പിന്നെ വെയിലറിഞ്ഞുള്ള നടത്തം. ഉച്ചയാകുമ്പോഴേക്കും ബനിയനും ഷർട്ടും വിയർപ്പിൽ കുതിരും. ലോഡ്ജിൽ തിരിച്ചെത്തി ബനിയൻ അലക്കി വിരിച്ച് വേറൊന്നിട്ട് വീണ്ടും വെയിലിലേക്കിറങ്ങും. ഇടക്കെപ്പൊഴെങ്കിലും ഏതെങ്കിലും വഴിയോരക്കടയിൽ നിന്ന് ഭക്ഷണം. പണം വളരെ ശ്രദ്ധിച്ചു വേണം ചെലവാക്കാൻ. ഒട്ടും നിവൃത്തിയില്ലാതെ മുട്ടിപ്പോയ ഒരു ദിവസം നജീബ് ഭായിയെ ഞാൻ ഫോൺ ചെയ്തു. " ഇച്ചിരി പൈസ വേണം" കനത്ത ഒച്ചയിൽ അങ്ങേത്തലക്കൽ ഒരു മൂളൽ മാത്രം .  പിറ്റേ ദിവസം, ലോഡ്ജിന്റെ അഡ്രസ്സിൽ എനിക്കൊരു കൊറിയർ വന്നു. എൺപത് പേജിൻ്റെ ഒരു നോട്ടുപുസ്തകം. അതിലെ ഒന്നാം പേജിൽ ഒരു കത്ത്. " ഒന്നും പേടിക്കേണ്ട. പണം ആവശ്യം വരുമ്പോൾ വിളിച്ചോളൂ." നോട്ടുപുസ്തകത്തിൻ്റെ നടുവിൽ നൂറിൻ്റെ ഇരുപത് നോട്ടുകൾ. കണ്ണ് നിറഞ്ഞുപോയി.  അത്തറിനെ മണമുള്ള ആ നോട്ടുപുസ്തകം കുറേക്കാലം ഞാൻ ഒരു നിധിപോലെ സൂക്ഷിച്ചിരുന്നു.... 

ഏറണാകുളത്തെ ഒരു വേനൽ ദിവസം ജ്യൂസ്ട്രീറ്റിലൂടെ നടക്കുമ്പോഴാണ്  അന്ന് വൈകുന്നേരം  സുകുമാർ അഴിക്കോടിൻ്റെ പ്രസംഗം രാജേന്ദ്ര മൈതാനിയിൽ വച്ച് നടക്കുന്നതായി ഒരു ജീപ്പിൽ മൈക്കു കെട്ടി വിളിച്ചു പറഞ്ഞു  പോകുന്നത് കേട്ടത്. സുകുമാർ അഴിക്കോടും വീരേന്ദ്രകുമാറും തമ്മിൽ, വലിയ വാദ കോലാഹലങ്ങൾ നടക്കുന്ന കാലമായിരുന്നു അത്. തത്വമസി മോഷണമാണെന്ന വീരേന്ദ്രകുമാറിൻ്റെ വാദം അഴീക്കോടിനെ വല്ലാതെ ചൊടിപ്പിക്കുകയും ഉറ്റമിത്രങ്ങളായിരുന്നവർ പിണങ്ങി അങ്ങാടി പ്രസംഗങ്ങളിൽ പരസ്പരം ചെളി വാരി എറിയുകയും ചെയ്തു. അന്ന് വൈന്നേരം അഴീക്കോട് തൻ്റെ ഭാഗം വിശദീകരിക്കുകയായിരുന്നു, ഏറണാകുളത്ത്.

അന്നത്തെ രാജേന്ദ്ര മൈതാനം ഒരു ആംഫി തിയേറ്ററിന്റെ പ്രാഗ്‌രൂ പമായിരുന്നു. ആറു മണിക്ക് തുടങ്ങുമെന്ന് പറഞ്ഞ പരിപാടിക്ക് അഞ്ചു മണിക്കുതന്നെ ഞാൻ ചെന്ന് ഏറ്റവും മുന്നിലത്തെ നിരയിൽ ഇരിപ്പുറപ്പിച്ചു. മുന്നിൽ നഗ്നമായ ഒരു ബൾബ് മരക്കൊമ്പിൽ നിന്ന് കെട്ടി താഴ്ത്തിയിട്ടുണ്ട്. ഒരു മൈക്ക്, കസേര. വേറെ ആർഭാടങ്ങളൊന്നും വേദിക്കില്ല. 

ഏഴായപ്പോഴേക്കും സദസ്സ് നിറഞ്ഞു. 

അഴീക്കോട് വിശ്വപ്രസിദ്ധമായ തൻ്റെ ശൈലിയിൽ പതിഞ്ഞ താളത്തിൽ പ്രസംഗമാരംഭിച്ചു.  കായലിൽ നിന്ന് ഒഴുകി വരുന്ന സുഖദമായ കാറ്റിൽ പകലിൻ്റെ ഉഷ്ണം അലിഞ്ഞൊഴുകുന്നു. അഴീക്കോടിൻ്റെ മുഴങ്ങുന്ന ശബ്ദം റോഡ് മുറിച്ചുകടന്ന് എറണാകുളത്തപ്പൻ്റെ ചുറ്റുമതലിൽ അലയടിക്കുകയായി. പതിഞ്ഞ താളം മെല്ലെ ഉയർന്ന് മുറുകി. ഒരു ഘട്ടത്തിൽ അഴീക്കോട് പറഞ്ഞ അർത്ഥഗർഭമായ ഒരു ഫലിതത്തിൽ സദസ്സ് പൊട്ടിച്ചിരിച്ചു. എൻ്റെ ഇടതുവശത്തിരുന്നയാളാണ് ഏറ്റവും ഉറക്കെ പൊട്ടിച്ചിരിക്കുന്നത്. ഫലിതത്താൽ പരിഹസിക്കപ്പെട്ട വീരേന്ദ്രകുമാറിനോട് എന്തോ പകയുള്ളതുപോലെ! ഞാൻ അയാളെ സൂക്ഷിച്ചു നോക്കി. അരണ്ട വെളിച്ചത്തിലും ആളെ തിരിച്ചറിയാനായി. അയ്യപ്പൻ!  കവി! എൻ്റെ കാലു മുതൽ മൂർദ്ധാവു വരെ ഒരു തരിപ്പ് പാഞ്ഞുകയറി. ഇടതുവശത്തെ പ്രതിഭാ സാനിധ്യമറിഞ്ഞതും പിന്നീടുള്ള പ്രസംഗം എനിക്ക് ശ്രദ്ധിക്കാനായില്ല. ഇടക്കിടെ ഞാൻ അയ്യപ്പനെ നോക്കുന്നു. രാജേന്ദ്ര മൈതാനത്ത് കുന്തിച്ചിരുന്ന് അയ്യപ്പൻ ഇടക്കിടെ ചിരിയോടെ എന്നെയും നോക്കുന്നു. ഇവനാരെടാ എന്നാണ് ആ കണ്ണുകളിലെ ഭാവം. 

എട്ടര മണിയോടെ പരിപാടി സമാപിച്ചു. തണുത്ത കാറ്റ് അടിച്ചു കൊണ്ടേയിരുന്നു. പാർക്ക്അവന്യുവിലെ തിരക്കിലേക്ക് കടക്കവേ മുതുകിൽ ഒരു കൈ വന്നു വീണു. തിരിഞ്ഞു നോക്കിയപ്പോൾ, കവി! "നീയെന്തിനാടാ എന്നെ നോക്കിക്കൊണ്ടിരുന്നത്? നിനക്കെന്നെ അറിയാമോ?" ചോദ്യം! കവിയെ ആർക്കാണറിയാത്തതെന്ന മറുചോദ്യം ഇഷ്ടമായെന്ന് തോന്നി. പിന്നെ ചോദ്യങ്ങളുണ്ടായില്ല. ഞാൻ ഇടത്തോട്ട് തിരിഞ്ഞപ്പോൾ തോളിൽ കയ്യിട്ട് കവിയും എന്നോടൊപ്പം. മദ്യത്തിൻ്റെ മണമുണ്ടോ? ഞാൻ മൂക്കുവിടർത്തി. ഒന്നും തോന്നിയില്ല. "എവിടെയാ നിൻ്റെ സ്ഥലം?" ഞാൻ സ്ഥലം പറഞ്ഞു. "ഓ.. അവിടെയൊക്കെ ഞാൻ വന്നിട്ടുണ്ടല്ലോ!" പിന്നെയും നുറുങ്ങ് നുറുങ്ങ് വർത്തമാനങ്ങൾ. മലയാളത്തിൻ്റെ ഒരു വലിയ കവിയാണ് തോളിൽ കയ്യിട്ട് കൂടെ നടക്കുന്നത്. ആളുകൾ പരിചയ ഭാവത്തിൽ അയ്യപ്പന് നേരെ തല കുലുക്കുകയും കയ്യുയർത്തുകയും മറ്റും ചെയ്യുന്നുണ്ട്. കവിയാകട്ടെ, ചിലരോട് പൊട്ടിച്ചിരിക്കുന്നു. മറ്റു ചിലരോട് ഉറക്കെ കുശലം പറക്കുന്നു. പ്രഭാഷണത്തെക്കുറിച്ച് അഭിപ്രായം തിരക്കിയവരോട് മറുപടി ശബ്ദമുയർത്തിപ്പറയുന്നു ... ഞാൻ സങ്കോചം കൊണ്ട് ചൂളി ഒപ്പം ..

എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. കാര്യം എങ്ങനെ പറയും? "എനിക്കിച്ചിരിയെന്തെങ്കിലും കഴിക്കണമായിരുന്നു.
" ഞാൻ ശങ്കിച്ച് ശങ്കിച്ചാണ് പറഞ്ഞത്. മഹാൻമാരോട് എങ്ങനെ പെരുമാറണമെന്ന് എനിക്ക് പരിശീലനം കിട്ടിയിട്ടില്ലല്ലോ! ഉള്ളിൽ, അയ്യപ്പനെക്കുറിച്ച് കേട്ട കഥകൾ തികട്ടിത്തികട്ടി വന്നു കൊണ്ടിരുന്നു. മദ്യപിച്ച് പിച്ചും പേയും പറയുന്നയാൾ. ആരുടെയായാലും കീശയിൽ കയ്യിട്ട് കിട്ടുന്നതെല്ലാം എടുത്തു കൊണ്ടു പോകുന്നയാൾ.... എന്നിങ്ങനെ. എൻ്റെ കീശയിലാണെങ്കിൽ ആ ദിവസത്തെ കലക്ഷൻ മുഴുവൻ കിടപ്പുണ്ട്. ഇപ്പോൾ അതെടുത്ത് മാറ്റാൻ ശ്രമിച്ചാൽ അനൗചിത്യമാവും. കവിക്ക് തീർച്ചയായും എന്നോട് നീരസം തോന്നും. എന്തു ചെയ്യേണ്ടൂ എന്ന് ശങ്കിച്ച് ഒന്നും ചെയ്യാതെ ഞാൻ കവിയോടൊപ്പം നടത്തം തുടർന്നു. 

മഹാരാജാസും കോർപ്പറേഷൻ ഓഫീസും കഴിഞ്ഞ് വലത്തോട്ട് ഒരു വഴിയുണ്ട്. കാനൻ ഷെഡ് റോഡ് എന്നാണാ വഴിയുടെ പേര്. ഈ വഴിയെക്കുറിച്ച് ഒരു പാട് പറയാനുണ്ട്. അത് വഴിയെ പറയാം. ആ വഴിയുടെ ഇടതു വശത്താണ് കോഫീ ഹൗസ്. ഞാൻ മെല്ലെ വലതുപക്ഷം ചേർന്നു. 

കവിയും ഞാനും കോഫി ഹൗസിൽ കേറിച്ചെന്നപ്പോൾ അവിടത്തെ കിരീടധാരികൾ ബഹുമാനം കാട്ടി. മൂലയിൽ ഒരു മേശക്കിരുപുറവുമിരുന്ന ഞങ്ങളുടെ അടുത്തെത്തിയ, നരച്ച കപ്പടാ മീശവച്ച  കിരീടധാരിയെ  "ശ്രീധരേട്ടാ" എന്ന് പേര് വിളിച്ച് കവി കുശലം പറഞ്ഞു. ചപ്പാത്തിയും കുറുമയുമാണ് ഞാൻ കഴിച്ചത്. കവി ഒരു കട്ടൻ കാപ്പിയിൽ അത്താഴമൊതുക്കി.  ഭക്ഷണം കഴിച്ചു തീർത്ത് കൈ കഴുകി കാഷ് കൗണ്ടറിൽ തിരികെയെത്തി കവിയെ തിരഞ്ഞപ്പോൾ ആളെ കാണാനില്ല. 

ഞാൻ പുറത്തിറങ്ങി ചുറ്റും തിരഞ്ഞു. നിയോൺ വിളക്കിൻ്റെ വെളിച്ചത്തിൽ കാനൻഷെഡ് റോഡിലൂടെ നടന്നകലുന്നു, മെലിഞ്ഞ് കുറുതായ കവിരൂപം. കൂടെ ആരൊക്കെയോ ഉണ്ട്. പൊട്ടിച്ചിരിയും ഉറക്കെ ഉറക്കെയുള്ള സംസാരവും കേൾക്കാം.

എൻ്റെ പോക്കറ്റിൽ കയ്യിട്ടില്ല, എന്നോട് കാശ് ചോദിച്ചില്ല, ഞാൻ കേട്ടതു പോലൊന്നുമല്ലാത്ത സൗമ്യനായ കവി.

വർഷങ്ങൾ കഴിഞ്ഞു ..
എനിക്ക് ബാങ്കിൽ ജോലിയായി...

2002... കോഴിക്കോട് വച്ച് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം നടക്കുന്നു. സെഞ്ചൂറിയൻ ബാങ്കിലെ ജോലി അക്കാലങ്ങളിൽ തീരണമെങ്കിൽ എട്ടര മണിയെങ്കിലുമാകും. ഞാൻ എന്നും വീട്ടിൽ പോയിരുന്നത് കുറ്റ്യാടിയിലേക്കുള്ള അവസാന ബസ്സിൽ. അന്ന് യുവജനോത്സവമാണെന്നും ബസ്സിൽ തിരക്കുണ്ടാകുമെന്നും പറഞ്ഞ് അല്പം നേരത്തെ ഇറങ്ങി. എട്ടു മണിക്ക്. ബസ്റ്റാൻ്റിലേക്ക് ഓടിച്ചെന്നു. ഉണ്ട്, നല്ലതെരക്കുണ്ട്. ഇനിയും ഒരു മണിക്കൂർ കഴിഞ്ഞാൽ പുറപ്പെടുന്ന എൻ്റെ സ്ഥിരം ബസ്സ് ഒരു മൂലയിൽ നിർത്തിയിട്ടുണ്ട്. ഞാൻ ചെന്ന് അതിൽ കയറി. സ്ഥിരം പോകുന്നയാളായതുകൊണ്ട് ജീവനക്കാർ എതിരൊന്നും പറഞ്ഞില്ല. സമയം നീങ്ങി. ഇതിനു മുമ്പ് പുറപ്പെടുന്ന ബസ്സുകളെല്ലാം നിറഞ്ഞു. പതിയെ ഈ അവസാന വണ്ടിയിലും ആളുകൾ കയറാൻ തുടങ്ങി. ഒരാൾ എൻ്റെയരികിലും വന്നിരുന്നു. ഏതോ പുസ്തകത്തിൽ മുഴുകിയിരിക്കുകയായിരുന്ന ഞാൻ മദ്യത്തിൻ്റെ മണമറിഞ്ഞ് ആളെ നോക്കി. ഞെട്ടിപ്പോയി.  അയ്യപ്പ കവി! വീണ്ടും കവിയുടെ ധന്യ സാമീപ്യം. കയ്യിൽ കുറച്ച് പുസ്തകങ്ങളുണ്ട്. നൂറു പേജെങ്കിലും ഒരു ദിവസം വായിക്കാതെ തനിക്കുറങ്ങാനാവില്ലെന്ന് പറഞ്ഞ കവി.. താൻ വായിക്കുന്നത് അറിയാതെ ഛർദ്ദിച്ചു പോകുന്നതാണ് തൻ്റെ കവിതയെന്ന് പറഞ്ഞ കവി. 

ബസ്സിൽ ആളുകൾ നിറയുകയാണ്. ആ കൂട്ടത്തിൽ കുറ്റ്യാടിയുടെ സമീപ പ്രദേശത്തെ ഒരു പ്രശസ്തനായ എഴുത്തുകാരനും കൂട്ടരും കയറി വന്നു. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്, എല്ലാരും. അയ്യപ്പനെ കണ്ടതും ''അയ്യപ്പേട്ടാ! സുഖേല്ലേ? ബുദ്ധനും ആട്ടിൻകുട്ടിയും എവിടെ?"  എന്നു തുടങ്ങി അറുവഷളൻ കമൻ്റുകൾ. സംഘാംഗങ്ങൾ എല്ലാരും ബഹളമുണ്ടാക്കുന്നു. താന്താങ്ങളുടെ സാഹിത്യ ബുദ്ധിസാമർത്ഥ്യങ്ങൾ പ്രകടിപ്പിക്കാൻ കലമ്പൽ കൂട്ടുന്നു. ഇടക്കൊരാൾ സച്ചിതാനന്ദൻ്റെ ഒരു കവിതാ പുസ്തകം അയ്യപ്പൻ്റെ മടിയിലേക്കിട്ടു. "അയ്യപ്പേട്ടാ! ഒരൊപ്പിട്ട് തരാമോ?...." അയ്യപ്പൻ അയാളുടെ മുഖത്തേക്ക് നോക്കി. പുസ്തകം ബസ്സിൻ്റെ നിലത്തേക്കിട്ടു. "വല്ലവൻ്റേയും പുസ്തകത്തിൽ ഞാനെന്തിനാടാ ഒപ്പിടുന്നത്‌?" അയാൾ പുസ്തകമെടുത്ത് പൊടി തട്ടി കക്ഷത്തിൽ തിരുകി. തന്നെ കാണിച്ചു തരാമെടോ എന്ന ഭാവത്തിൽ കവിയെ നോക്കി തിരക്കിൽ മറഞ്ഞു.

കവിയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു. വല്ലാത്ത സംഘർഷം അനുഭവിക്കുന്ന പോലെ... ബഹളം അധികരിക്കുന്നു .. "ഒന്ന് മിണ്ടാതിരിയെടാ.... ഞാനെറങ്ങിപ്പോകുമേ... " അസഹ്യതയോടെ കവി അലറി. വിരണ്ടു പോയ സാഹിത്യ കൂട്ടായ്മ അല്പമൊന്നടങ്ങി. 

കവി എൻ്റെ മുഖത്തേക്ക് ക്ഷമാപണത്തോടെയെന്നോണം നോക്കി. നോട്ടം എൻ്റെ മുഖത്ത് തറഞ്ഞു ... ഞാൻ ചിരിച്ചു. കവി ചോദിച്ചു. "നീയല്ലേടാ പണ്ടൊരുദിവസം ഏറണാകുളത്ത് .... കാപ്പി കുടിച്ചത്..." ഞാൻ അത്ഭുതപ്പെട്ടു. ഒരു ദിവസം മുമ്പ് നടന്നതു പോലും മറന്നു പോകുന്നവരാണ് കഠിന മദ്യപാനികൾ എന്ന് വിളിക്കപ്പെടുന്നവർ.  ഇവിടെയിതാ ഒരാൾ രണ്ടു വർഷത്തിനു മുമ്പ്  ഒപ്പം കാപ്പി കുടിച്ച വെറുമൊരു സാധാരണക്കാരനെ ആൾക്കൂട്ടത്തിനിടയിൽ തിരിച്ചറിയുന്നു!

" എവിടെ പോകുന്നു?" ഞാൻ വിനയത്തോടെ തിരക്കി. "ഞാനിപ്പോ പേരാമ്പ്രേലാ താമസം.  ഒരു കൂട്ടുകാരനൊപ്പം..." കവി കൂടുതലൊന്നും പറഞ്ഞില്ല. അവധൂതർക്ക് സ്ഥിരതാമസമില്ലല്ലോയെന്ന് ഞാനുമോർത്തു. 

ബസ്സ് പുറപ്പെട്ടു. കുറച്ചു നേരം കവി എൻ്റെ  തോളിൽ ചാരിക്കിടന്നുറങ്ങി. അത്തോളി കഴിഞ്ഞപ്പോഴേക്കും ബസ്സിൽ തിരക്കൊഴിഞ്ഞു. മുന്നിലിരിപ്പായിരുന്ന എഴുത്തുകാരൻ കവിയെ ഉച്ചത്തിൽ വിളിച്ചു. "അയ്യപ്പേട്ടാ! ഇങ്ങ് പോരീ, ഇവിടെ സീറ്റ്ണ്ട് " ഞെട്ടിയുണർന്ന കവി എഴുത്തുകാരൻ്റെ ഇരിപ്പിടത്തി നടുത്തേക്ക് നടന്നു. മുന്നേപ്പോലെ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ.... ഒന്നും പറയാതെ. അല്ലെങ്കിലും സാഹിത്യകാരൻമാരല്ലേ പരസ്പരമറിയുക! പാവം വായനക്കാരനാര്? ഞാൻ അസൂയപ്പെട്ടു. 

2010 ൽ ഒക്ടോബറിലെ ഒരു നാൾ, തമ്പാനൂരിലെ തെരുവോരത്ത് തൻ്റെ ശരീരം തന്നെ വലിച്ചെറിഞ്ഞ് കവി കടന്നു പോയതും ഇങ്ങനെ തന്നെയായിരുന്നല്ലോ! ആരോടും ഒന്നും പറയാതെ !

പുത്തോലയും കരിയോലയും - പുസ്തക വിചാരം

ചിലർ അങ്ങനെയാണ്. 

ഒരു കാഴ്ചയിൽ,  ഒന്നാമത്തെ സംഭാഷണത്തിൽ  ഹൃദയത്തോട് ഒട്ടി നിൽക്കും. 

 'ചെറിയകുമ്പളം കലാസമിതി'  ഒരു രാത്രി കൊണ്ട് ഉണ്ടായതാണ്. ചെറിയ കുമ്പളത്തെ  കൂട്ടുകാർ ചേർന്നിരുന്ന ഒരു രാത്രി (ഏത് രാത്രിയാണ് ചേർന്നിരിക്കാതി രുന്നിട്ടുള്ളത് !!) പത്താം ക്ലാസിലെ- അതോ പ്രീഡിഗ്രി യുടെയോ-  അവധിക്കാലത്ത്.  സംഘടന ഉണ്ടായാൽ ഉടനടി വേണ്ടത് കലാപരിപാടി ആണല്ലോ. അദ്ധ്വാനിച്ച് പണപ്പിരിവും മറ്റ് സന്നാഹങ്ങളും നടത്തി ഒരു പ്രദേശത്തിൻറെ മുഴുവൻ  ഉത്സവമാക്കി മാറ്റിയ ആ പരിപാടിയുടെ തലേന്നാളാണ് അൻവറിനെ Anwer Paleri  കണ്ടുമുട്ടിയത്. നീണ്ടുമെലിഞ്ഞ സുന്ദരൻ. ഡിസംബറിലെ നിലാവത്ത് തണുത്തുവിറച്ചിരുന്ന എനിക്കിടാൻ അവൻ ഒരു ചൂട് കുപ്പായം വെച്ചു നീട്ടി. അന്ന് തുടങ്ങിയ സംഭാഷണവും  സഹവാസവും  ഇതുവരെ തീർന്നിട്ടില്ല. ഈ ജന്മം തീരുകയുമില്ല.

ഇന്നലെ രാത്രി പ്രസാദ് കൈതക്കലിനെ വിളിച്ചപ്പോൾ  അങ്ങനെ ഒരാളെ  വീണ്ടും കിട്ടിയെന്നാണ് തോന്നിയത്. മണിയേട്ടനാണ്   പ്രസാദിനെ കുറിച്ചും, പ്രസാദിൻ്റെ പുസ്തകത്തെ കുറിച്ചും പറഞ്ഞത്. മണിയേട്ടൻ്റെ വിവരണം കേട്ടന്നുമുതൽ പുസ്തകം വായിക്കാൻ കൊതിയോടെ കാത്തിരിക്കുകയായിരുന്നു.

മനോഹരമായ കൈപ്പടയിൽ ഓട്ടോഗ്രാഫ് എഴുതി ഒപ്പിട്ട്, 'പുത്തോലയും കരിയോലയും' മിനിഞ്ഞാന്ന് തപാലിൽ കിട്ടി. പാതി മുക്കാലും വായിച്ചുകഴിഞ്ഞപ്പോൾ എഴുത്തുകാരനെ വിളിക്കാതിരിക്കാൻ വയ്യെന്നായി. ഇന്നലെ രാത്രി  ദീർഘനേരം ഞങ്ങൾ സംസാരിച്ചു. നാട്ടുവഴികളും  നഗര വഴികളും വേദനകളും സുഗന്ധവും നിറഞ്ഞ ചർച്ച.  ജീവിതം പരസ്പരം പറഞ്ഞറിയാൻ ഏറെക്കാലത്തെ സൗഹൃദമൊന്നും ആവശ്യമില്ല. ഒന്നു കാണുകപോലും വേണ്ട.  ഫോണിൻറെ അങ്ങേത്തലക്കലെ  ശബ്ദം ഹൃദയം തൊടാൻ കെൽപ്പുള്ളതാണെന്നറിഞ്ഞാൽ മാത്രം മതി.

പ്രസാദിൻ്റെ പുസ്തകം, 'പുത്തോലയും കരിയോലയും ' ഓർമ്മക്കുറിപ്പുകളുടെ ഒരു സമാഹാരമാണ്. ഓർമ്മക്കുറിപ്പുകളുടെ സമാഹാരങ്ങൾ ഏറെയെണ്ണംഉണ്ട്  മലയാളത്തിലിപ്പോൾ. വലിയവരും ചെറിയവരും ഓർമ്മ എഴുതുന്നു. പ്രശസ്തരും അപ്രശസ്തരും ഓർമ്മ എഴുതുന്നു. ഗൃഹാതുരത മുറ്റി നിൽക്കുന്ന ഒർമ്മക്കുറിപ്പുകൾ എനിക്കെന്നും പ്രിയങ്കരം തന്നെ. പ്രസാദിൻ്റെ പുസ്തകം കൂടുതൽ പ്രിയമുള്ളതാകാൻ കാരണം അതിൻറെ ഉള്ളടക്കം അരങ്ങേറുന്നത് എനിക്ക് കൂടി സുപരിചിതമായ ഗ്രാമ വഴികളിലാണെന്നതാണ്. കൂടാതെ ഒരു കാലത്ത് സിരകളിലൂടെ പതഞ്ഞോടിയിരുന്ന ആവേശം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഇതിൽ തുടിച്ചു നിൽക്കുന്ന ഒരു കഥാപാത്രമാകുന്നു എന്നതും.

സ്ക്കൂളോർമ്മകളിൽ തുടങ്ങുന്ന പുസ്തകം അമ്മയോർമകളിലൂടെ വളർന്ന് പ്രസാദ് ഇടപെടുന്ന സാമൂഹ്യ മണ്ഡലങ്ങളിലാകെ ഒഴുകി പരന്നു നിൽക്കുന്നു.

പുരകെട്ടി മേയുന്നതിനെക്കുറിച്ച് പ്രസാദ് ആദ്യ അദ്ധ്യായത്തിൽ പറയുന്നു. കുട്ടിക്കാലത്ത് എൻ്റെയും ഏറ്റവും ഇഷ്ടപ്പെട്ട  ദിവസമായിരുന്നു, പുരകെട്ടി മേയുന്നതിൻ്റെ തലേന്നാൾ. കഴിഞ്ഞകൊല്ലം കെട്ടിമേഞ്ഞ ഓല മുഴുവൻ അഴിച്ചു കളഞ്ഞ്‌ വീടിന് മേൽക്കൂര നഷ്ടപ്പെടുന്ന രാത്രി. ആ രാത്രിയിൽ, ''ഞങ്ങൾക്കെല്ലാവർക്കും ആകാശത്ത് നക്ഷത്രങ്ങളെയും കണ്ട് മഞ്ഞുകൊണ്ട് പുതച്ചുമൂടി കിടക്കാം. അതൊരു രസമുള്ള രാത്രി തന്നെയായിരിക്കും " 

കൈതക്കൽ എന്ന പ്രദേശം കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോകും വഴി നടുവണ്ണൂർ കഴിഞ്ഞ് പേരാമ്പ്ര എത്തുന്നതിന് അല്പം മുമ്പായിട്ടാണ്. എണ്ണിയാലൊടുങ്ങാത്ത തവണ അതിലെ കടന്നു പോയിരിക്കുന്നു. ഒന്നു രണ്ടു തവണ ചില ആവശ്യങ്ങൾക്ക് അവിടെ ഇറങ്ങുകയും ചെയ്തിട്ടുണ്ട്.  ഇത്രയും സംസ്കാരസമ്പന്നമായ ഒരു പ്രദേശമാണ് അതെന്നറിയാൻ എനിക്ക് പ്രസാദ് കൈതക്കലിൻ്റെ പുസ്തകം വേണ്ടി വന്നു.  എൻ്റെ നിരീക്ഷണത്തിൻ്റെ പാകതക്കുറവാകാമത്. അല്ലെങ്കിലും ചുറ്റുപാടിലും കണ്ണു പായിക്കാൻ കഴിയാതെപോയത് തന്നെയാണല്ലോ എന്നും എൻ്റെ കുറവ്. പൂങ്കുലകൾ കയ്യെത്തുന്നിടത്ത് നിൽക്കേ,  എത്തിപ്പിടിക്കാനാവാത്ത മരക്കൊമ്പുകൾ തേടിയലഞ്ഞ്, ഇന്നൊടുക്കം, പുളിയൻ മുന്തിരിങ്ങയാണ് ചുറ്റുമെന്ന് നിരാശപ്പെടുന്ന ഭോഷ്ക്കാണല്ലോ എൻ്റെ ജീവിതകഥ.  

ഒന്ന് ചികഞ്ഞാൽ എൻറെ ഭൂമികയിലും പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾ ഒളിഞ്ഞിരിപ്പുണ്ടാകുമെന്ന് , പ്രസാദ് തൻ്റെ മനോഹര കൃതിയിലൂടെ ഓർമിപ്പിക്കുന്നു. ഒരുപക്ഷേ പ്രചോദിപ്പിക്കുക പോലും ചെയ്യുന്നു. 

ഒന്നുരണ്ടദ്ധ്യായങ്ങളിലെ അൽപ വിരസത ഒഴിച്ചുനിർത്തിയാൽ  കൈയിലെടുത്താൽ വായിച്ചു മുഴുമിപ്പിക്കാതെ  താഴെ
വെക്കാൻ കഴിയാത്ത പുസ്തകമാണ്  പുത്തോലയും കരിയോലയും. 

വ്യക്തിപരമായി, ഇതിലെ ഓരോ  സംഭവവും  ഞാൻ  ജീവിച്ച സമാന സംഭവങ്ങൾ ഓർമിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു.  പെയ്ൻറ് പണിക്ക് വേണ്ടി കാടാമ്പുഴയിൽ താമസിച്ചതിനെക്കുറിച്ച്  പ്രസാദ് ഓർത്തപ്പോൾ,  ഞാനും ബൈജുവും ആലുവയിലെ കുടുസു ലോഡ്ജിൽ താമസിച്ച് സ്പോക്കൺ ഇംഗ്ലീഷ് കാസറ്റുകൾ നടന്നു വിറ്റകാലം ഓർത്തുപോയി.  മോഹനേട്ടനേയും ഗോപിയേയും ഓർത്തുപോയി... അങ്ങനെ ഓരോന്ന്. 

പുരമേയാൻ പുത്തോലയും കരിയോലയും  ഉപയോഗിക്കുന്നു. പുത്തൻ ഓലകൾക്ക് പിൻബലമായാണ്, ഒരു വേനലും മഴയും മഞ്ഞും  ജീവിച്ചു തീർത്ത പരിചയസമ്പന്നരായ കരിയോലകളെ ഉപയോഗിക്കുക. പ്രസാദിൻ്റെ ജീവിതാനുഭവങ്ങൾ  അദ്ദേഹത്തിനൊപ്പം ജീവിച്ച എന്നെപ്പോലുള്ളവർക്ക് മാത്രമല്ല, ഒരുപക്ഷേ  ജീവിതത്തിൻ്റെ കഠിനോഷ്ണങ്ങൾ അറിയാതെ പോകുന്ന  ഇന്നത്തെ തലമുറയ്ക്കും പ്രചോദനമാകും.

ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ കൈതക്കലേയും പരിസരത്തെയും അനേകർ നമ്മുടെ മനസ്സുകളിൽ കുടുകൂട്ടുന്നു.  ചിരിപ്പിച്ചവർ, കരയിച്ചവർ,  നൊമ്പരം ഉള്ളിലൊതുക്കി തലയുയർത്തി നടന്നവർ,  അദ്ധ്യാപകരുടെ സമീപനം കൊണ്ടു മാത്രം വിദ്യാഭ്യാസംമടുത്ത കുട്ടികൾ, എല്ലാമുണ്ടായിട്ടും  ജീവിത സന്ധ്യയിൽ ഒന്നുമല്ലാതായി പോയവർ,  ഉപേക്ഷിക്കപ്പെട്ടവർ...

അരുതായ്മകളോട് കലഹിക്കുന്ന പ്രസാദിനെ ഈ പുസ്തകത്തിലുടനീളം നമുക്ക് കാണാം. ഒരിടത്ത്, ഒരു പാർട്ടി പരിപാടിയുടെ മിനുട്ട് ബുക്കിൽ പേരിൻറെ വാലറ്റത്ത് ആഢ്യത്വം നിറച്ച ആളുകളുടെ പേരുകൾക്കടിയിൽ,  പൊയിൽ പ്രസാദ് തീയൻ എന്നെഴുതി ഒപ്പിടുന്നുണ്ട്, അഭിമാനിയായ ഈ കൂട്ടുകാരൻ. 

പ്രിയപ്പെട്ട പ്രസാദ്, ഈ പുസ്തകത്തിന്,  സകല നിറങ്ങളും പുരണ്ട ഇതിലെ അനുഭവചിത്രങ്ങൾക്ക്, നന്ദി.

''ഒരുപാടാളുകൾ നടന്നു നടന്നു തെളിഞ്ഞു വന്നതാണ് ഇക്കാണുന്ന വഴികളെല്ലാം..
അവരുടെ കാലടികൾ നിരന്തരം പതിഞ്ഞാണ് കൂർത്ത കല്ലുകളെല്ലാം മിനുസമാർന്നത്..."

Saturday, June 12, 2021

മുഹമ്മദ് - പുസ്തകവിചാരം

'മുഹമ്മദ് ' എന്ന പേര് എത്ര ദിവ്യമാണെന്ന് ആദ്യമായി അറിയുന്നത് രണ്ടാം ക്ലാസിൽ വച്ചാണ്. 

സ്ക്കൂളിനു പുറമെ, മദ്രസയിലും പഠിക്കാൻ പോയിരുന്ന സഹപാഠികൾ വളരെ ശ്രദ്ധയോടെ, ഭക്തിയോടെ സൂക്ഷിച്ചിരുന്ന ഒരു പുസ്തകമായിരുന്നു,മുസാഫ്.  വർണ്ണത്തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന ഈ പുസ്തകം അറബിയിലുള്ളതായിരുന്നു. നാഗങ്ങളെപ്പോലെ ഇടകലർന്ന് വളഞ്ഞു പുളഞ്ഞ അറബി.  സ്ക്കൂളിൽ മാത്രം പോയിരുന്നവർ മുസാഫ് തൊട്ടാൽ കണ്ണ് പൊട്ടിപ്പോകുമെന്ന് അതിൻ്റെ ഉടമസ്ഥർ ഉറച്ചു വിശ്വസിച്ചു. ഇങ്ങനെ ഒരപകടത്തെക്കുറിച്ച് എന്നെ ഉദ്‌ബോധിപ്പിച്ചത് മൂപ്പൻമൊയ്തുക്കയുടെ മകൾ മാമിയാണ്. പച്ചത്തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന അവളുടെ ആ പുസ്തകം ഒരുച്ച സമയത്ത് ക്ലാസിൽ ആരുമില്ലെന്നുറപ്പിച്ച് ഞാൻ മെല്ലെ പൊതിയഴിച്ച് നോക്കുകയായിരുന്നു. പിന്നിൽ വന്നു നിന്ന മാമി ചെവി പൊട്ടിപ്പോകുന്നത്രയും ഒച്ചയിൽ പറഞ്ഞു.  "മുസാഫ് തൊടല്ല ചെറിയോനേ, കണ്ണ് പൊട്ടിപ്പോകും കുരിപ്പേ!". എനിക്ക് സങ്കടം വന്നു. പക്ഷെ അതവൾ എന്നോട് ദേഷ്യം കൊണ്ട് പറഞ്ഞതില്ലെന്നും എന്നോടുള്ള സൗഹൃദാതിരേകം കൊണ്ടാണെന്നും എനിക്കറിയാമായിരുന്നു. 

പിന്നീട് വന്ന അറബി പിരീഡിൽ മഹമൂദ് മാഷോട് ഉണ്ടായതെല്ലാം ഞാൻ പറഞ്ഞു. തൻ്റെ പിരീഡിൽ അറബി പഠിക്കാത്തവരെ കളിക്കാൻ വിടുകയാണ് മാഷ് സാധാരണ ചെയ്യാറ്. പക്ഷെ അന്ന് ആരെയും പുറത്ത് വിട്ടില്ല. മാമിയുടെ മുസാഫെടുത്ത് പൊതി മാറ്റി, എല്ലാവരെയും കൊണ്ട് തൊടുവിച്ചു. എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു. " ഇത് തൊട്ടാൽ കണ്ണ് പൊട്ടുകയല്ല. കണ്ണ് തുറന്നു വരും. കണ്ണിൽ വെളിച്ചം നിറയും. അന്ധരുടെ കണ്ണും തുറക്കും... " എന്നിട്ട്, എന്താണ് വിശുദ്ധ ക്വുര്‍ആന്‍ എന്നും മുസ്വ്ഹഫ് എന്ന പേരിലും അത് വിളിക്കപ്പെടുന്നെന്നും പറഞ്ഞു തന്നു. പിന്നെ, ആരാണ് പ്രവാചകൻ മുഹമ്മദെന്നും. 

മുഹമ്മദ് നബിയുടെ ജീവിതവും സംഗരങ്ങളും മറ്റു പലതുമെന്ന പോലെ എന്നെ സവിസ്തരം പറഞ്ഞു പഠിപ്പിച്ചത് എൻ്റെ ആത്മപ്രിയൻ അൻവർ Anwer Paleri  തന്നെയാണ്.

ഇന്നാകട്ടെ , എത്രയും പ്രിയനായ കെ.ടി. സൂപ്പി മാഷ് Kt Soopy വിവർത്തനം ചെയ്ത  മുഹമ്മദ് എന്ന പുസ്തകം വായിച്ചു തീർത്ത ആത്മനിർവൃതി. ഒപ്പം ഒമ്പത് വർഷത്തോളം ഈ വായനാനുഭവം ഞാൻ നീട്ടിവച്ചല്ലോ എന്ന കുറ്റബോധവും.

ഇസ്ലാം എന്നാൽ യഥാർത്ഥത്തിൽ എന്താണെന്നും അതിൻ്റെ മിസ്റ്റിസിസം വേദാന്തത്തിൽ നിന്ന് വിഭിന്നമല്ലെന്നും ഞാനറിഞ്ഞത് സൂപ്പി മാഷുമായി നടത്തിയ അന്തമില്ലാത്ത ചർച്ചകളിലും യാത്രകളിലും നിന്നാണ്. 

മാർട്ടിൻ ലിങ്സ് (അബുബക്കർ സിറാജുദ്ദീൻ ) എഴുതിയ  പ്രവാചകൻ്റ  ഇംഗ്ലീഷിലുള്ള ജീവചരിത്രമാണ്  മുഹമ്മദ് (Muhammad: His Life Based on the Earliest Sources) 1983ൽ പ്രസിദ്ധീകൃതമായ ഈ കൃതിയുടെ പേരിലാണ് മറ്റനേകം കൃതികൾ രചിച്ചിട്ടുണ്ടെങ്കിലും ലിങ്സ് , ലോകമെമ്പാടും പ്രശസ്തനായത്. അമേരിക്കയിലെ ഇസ്ലാമിക പണ്ഡിതനായ മാർക്ക് ഹൻസൺ - Mark Hanson (ഹംസ യൂസുഫ് ) ഇംഗ്ലീഷ് ഭാഷയിലെ തന്നെ ഏറ്റവും മഹത്തായ ജീവചരിത്രകൃതികളിലൊന്നായാണ് ഈ പുസ്തകത്തെ എണ്ണിയിരിക്കുന്നത്.  ഇതിൻ്റെ  രചനാ കാലത്തുടനീളം പ്രവാചകൻ്റെ അനുഗ്രഹീത സാനിധ്യം എഴുത്തുകാരൻ അനുഭവിച്ചതായി മാർട്ടിൻ ലിങ്സിനെ ഉദ്ധരിച്ച് ഇദ്ദേഹം പറയുന്നു.

ഒരു നാൾ സൂപ്പി മാഷിൻ്റെ വീട്ടിൽ ചെല്ലുമ്പോൾ അദ്ദേഹം വരാന്തയിലെ ചാരുകസേരയിൽ എല്ലായ്പോഴുമെന്ന പോലെ ഇരിപ്പുണ്ട്. പത്നി സൽമ നിലത്തിരുന്ന് ടീ പോയിൽ വച്ച കടലാസിൽ എന്തോ എഴുതുന്നു. എന്നെ കണ്ടാലുടൻ നിറഞ്ഞ സുഹൃദച്ചിരി പരക്കുന്ന മാഷിൻ്റെ മുഖം പക്ഷെ അന്ന് തികച്ചും ഗൗരവപൂർണ്ണമായിരുന്നു. മുമ്പിൽ നിവർത്തി വച്ച പുസ്തകത്തിൽ തന്നെയാണ് ശ്രദ്ധ. കണ്ണുകൾ ചുവന്നിട്ടുണ്ട്‌. കുളിക്കാഞ്ഞിട്ടോ മുടികൾക്കിടയിലൂടെ ഇടക്കിടെ കയ്യോടിക്കുന്നതുകൊണ്ടോ എന്നറിയില്ല, മുടിയാക്കെ അലങ്കോലം. പറഞ്ഞു കൊടുക്കുന്നത് എഴുതിക്കൊണ്ടിരിക്കുന്ന സൽമയുടെ കണ്ണിൽ പേടമാൻ്റെ പതർച്ച. 

" ഡാ.. ഞാൻ ഒരു പുസ്തകത്തിൻ്റെ പണീലാ.. ഇത്തിരി തെരക്കാ ... മ്മക്ക് പിന്നെക്കാണാം." മാഷിന് അങ്ങനെ പറയാൻ ബുദ്ധിമുട്ടുണ്ടെന്ന് ശബ്ദം കൊണ്ട് ഞാനറിഞ്ഞു. എഴുത്തിൻ്റെ പങ്കപ്പാടും വേദനയും എനിക്ക് മനസ്സിലാവും. ഞാൻ ചിരിച്ചു കൊണ്ട് സാരമില്ലെന്ന് പറഞ്ഞ് മെല്ലെ തിരിഞ്ഞു നടന്നു. 

കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചെയ്ത മഹാഭാരതത്തിൻ്റെ പദ്യവിവർത്തനം വ്യാസമുനിയുടെ മഹാഭാരത സംസ്കൃതകാവ്യത്തിന്റെ മലയാള തത്തുല്യമാണ്. അത് വിവർത്തനം ചെയ്ത രംഗം കുട്ടിക്കാലത്ത് ഒരു റേഡിയോ നാടകത്തിൽ കേട്ടതോർമ്മ വന്നു. ഒരാൾ സംസ്കൃത പദ്യം വായിച്ചു കൊടുക്കും അത് കേട്ട് തമ്പുരാൻ എഴുതുന്നയാൾക്ക് ഉടനെ തന്നെ മലയാളം ശ്ലോകം ചൊല്ലിക്കൊടുക്കും. കണ്ണു ചുവന്ന്, മുഖം വലിഞ്ഞു മുറുകി യാണ് തമ്പുരാൻ്റെ നില. എഴുതിയെടുക്കുന്നയാൾ ഒപ്പമെത്താൻ പാടുപെടുന്നു. 

പുസ്തകം എഴുതിക്കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം കട്ടൻ ചായയുടെ ചൂട് പകർന്ന ഒരു സായാഹ്നത്തിൻ്റെ  വിശ്രാന്തിയിൽ പൊട്ടിച്ചിരിച്ചു കൊണ്ട് ഞങ്ങൾ മൂവരും എൻ്റെ പൂർവ സന്ദർശനം ഓർക്കുകയുണ്ടായി.

'മുഹമ്മദിൻ്റെ ' ഏറ്റവും വലിയ പ്രത്യേകത അതിൻ്റെ ശൈലി തന്നെയാണ്. ഇതു വരെ വായിച്ച പ്രവാചക ചരിതങ്ങളിൽ നിന്ന് വിഭിന്നമായി ഒരു നോവൽ പോലെ സുഗമമായി വായിച്ചു പോകാവുന്ന ഒഴുക്കുള്ള ഭാഷ. ഖുർആനിൽ നിന്ന് നേരിട്ട് പരിഷപ്പെടുത്തിയ ഇടങ്ങളിലും സംഭാഷണങ്ങളിലുമുള്ള ഭാഷാ വ്യതിയാനം ആ ഒഴുക്ക് അൽപ്പം മുറിക്കുന്നുണ്ടെങ്കിലും അത് അർഹമായ പരിഗണന പ്രസ്തുത ഭാഗങ്ങൾക്ക് നൽകാൻ സഹായകമാവുന്നുണ്ട്‌. ലിങ്സിൻ്റെ രചനാ പാടവം ഒട്ടും ചോർന്നു പോകാതെ സൂപ്പി മാഷ് വിവർത്തനം നിർവഹിച്ചിരിക്കുന്നു.

പുസ്തകത്തിൻ്റെ ഉള്ളടക്കം വിവരിച്ച് സുന്ദരമായ ഒരു വായനാനുഭവം കളങ്കപ്പെടുത്താൻ ഞാൻ മുതിരുന്നില്ല. മാഷ് മുഖവുരയിൽ പറയുന്ന പോലെ ഈ പുസ്തകം മുഴുവൻ വായിച്ചാലേ പ്രവാചക ജീവിതത്തിൻ്റെ നിറസൗന്ദര്യം തെളിഞ്ഞു വരൂ. ഹ്രസ്വചിത്രങ്ങൾ ചേർത്തു ചേർത്തു വച്ചൊരുക്കിയ മോഹനഹാരമാണീ കൃതി. 

പ്രവാചകൻ എന്നതിലുപരി മുഹമദ് എന്ന മനുഷ്യനെ ഏറെ ആഴത്തിൽ അടുത്തറിയാൻ ഈ കൃതി സഹായിക്കുന്നു. ഖുർആൻ ആൾരൂപമാർന്നതായിരുന്നല്ലോ ആ ജീവിതം!

ഇംഗ്ലീഷിലെ ജീവചരിത്ര കൃതികളിൽ പ്രഥമഗണനീയമാണ് മാർടിൻ ലിങ്സിൻ്റെ 'മുഹമ്മദ് ' എന്ന് നേരത്തെ പറഞ്ഞു. മലയാള ജീവചരിത്ര ശാഖയിൽ അദ്വിതീയമായ സ്ഥാനം ചുരുങ്ങിയ കാലം കൊണ്ട് ഏഴ് പതിപ്പുകൾ  ഇറങ്ങിയ ഈ കൃതിയും കരസ്ഥമാക്കിയിരിക്കുന്നു.

ലോകമുള്ളിടത്തോളം കാലം പ്രവാചക മഹത്വം വാഴ്തപ്പെടും. അത്രയും കാലം സൂപ്പി മാഷിൻ്റെ "മുഹമ്മദും" വായിക്കപ്പെടട്ടെ.

ചെങ്ങോട്ടേരിച്ചാലിൽ

ജനിച്ചത് അഴിയൂരാണ്. നാലു വയസ്സിന് ശേഷം ജീവിച്ചതാകട്ടെ കുറ്റ്യാടിയിലും. ചെറിയ കുമ്പളത്ത് ഞങ്ങൾ താമസിച്ചിരുന്ന വീട് ഒരു പച്ചത്തുരുത്തായിരുന്നു.  ചെങ്ങോട്ടേരിച്ചാലിൽ കുഞ്ഞാമിന ഉമ്മയാണ് ഞങ്ങൾക്കത് വാടകക്ക് തന്നത്. മാവും പ്ലാവും നിറയെ വളർന്നു നിന്ന രണ്ടേക്കർ പുരയിടത്തിനു നടുവിൽ ഒരു കൊച്ചു വീട്. 

മാസം തോറുമെന്നോണം തേങ്ങയിടീക്കാനും, ഇടക്കിടെ പറമ്പിൽ ജോലികൾ ചെയ്യിക്കാനും വർഷാവർഷം പുര കെട്ടി മേയിക്കാനുമൊക്കെയായി കുഞ്ഞാമിനയുമ്മ വരും. ചക്കയും മാങ്ങയും വിളയുന്ന വേനൽക്കാലങ്ങളിൽ ഞങ്ങൾക്കുള്ളത് മാറ്റി വച്ച ശേഷമേ അവർ വീട്ടിലേക്ക് കൊണ്ടുപോകാറുള്ളൂ. " ബമ്പമ്മാറ് ത് ന്നട്ടെ " എന്നണ് എന്നെയും അനിയനേയും ഉദ്ദേശിച്ച് ഉമ്മ പറയുക. ഉമ്മയുടെ പേരക്കുട്ടികൾ   അഷറഫും, ആയിഷയും ഫൈസലും,   സുഹറയും (പേരുകൾ ശരിയാണോ?  മറന്നു. ഓർമ്മക്ക് നാലു പതിറ്റാണ്ടിൻ്റെ  പഴക്കം!) ഞങ്ങളുടെ കളിക്കൂട്ടുകാർ. മകൻ്റെ ഭാര്യ ആമിനയുമ്മ അമ്മയുടെ കൂട്ടുകാരിയും.

വീട്ടിലേക്കുള്ള പാല് ചെങ്ങോട്ടേരിച്ചാലിൽ നിന്നാണു് അക്കാലത്ത് വാങ്ങിയിരുന്നത്. റേഡിയോയിൽ രാവിലത്തെ സംസ്കൃത വാർത്ത കഴിയുമ്പോൾ അമ്മ ഏൽപ്പിക്കുന്ന ചെറിയ ഒരു സ്റ്റീൽ പാത്രവുമായി ഞാൻ ചെങ്ങോട്ടേരി ചാലിലേക്ക് പുറപ്പെടും. വേനലായാലും മഴയായാലും ഈ പതിവ് തെറ്റിയിരുന്നില്ല, കുറേക്കാലം. ഞങ്ങൾ താമസിച്ചിരുന്ന പറമ്പിൻ്റെ വടക്കെ അതിർത്തി ഒരു ഇടുങ്ങിയ ഇടവഴിയായിരുന്നു. അതിലെ  രണ്ടു ഫർലോങ്ങ് നടന്നാൽ ചെങ്ങോട്ടേരിച്ചാലിലെത്തും. അക്കാലത്തെ പരിഷ്കാരം നിറഞ്ഞ പ്രൗഢമായ ഒരു ഭവനമായിരുന്നു സി.സി. മൂസാഹാജിയുടെ ചെങ്ങോട്ടേരിച്ചാലിൽ വീട് .

ഇടവഴികയറി പറമ്പിലൂടെ തെല്ല് താഴോട്ടിറങ്ങിയാൽ വീടിൻ്റെ അടുക്കളപ്പുറത്താണെത്തുക. ആമിന ഉമ്മ പശുവിനെ കറക്കുകയോ പ്രാതൽ ഒരുക്കുകയോ ആവും. പുനത്തിലിൻ്റെ സ്മാരകശിലകളിൽ അറക്കൽ വീട്ടിലെ  അടുക്കളയെക്കുറിച്ച് വർണ്ണിച്ചത് വായിക്കുമ്പോൾ എന്തുകൊണ്ടോ ചെങ്ങോട്ടേരി ചാലിലെ അടുക്കളയാണ് മനസ്സിൽ വരിക. ഖാൻ ബഹദൂർ പൂക്കോയ ത്തങ്ങളുടെ വീട്ടിലെ അടുക്കള, അതിനേക്കാൾ ഒരു പാട്  വലിപ്പമുള്ളതായിരിക്കും എന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും . 

പാലു വാങ്ങാൻ പോയ രാവിലെ കളിലൊന്നിൽ നടന്ന ഒരു ഭീകര സംഭവം കൂടി പറയാം. പാലും വാങ്ങി മൂളിപ്പാട്ടും പാടി കുണ്ടനിടവഴിയിലൂടെ നടന്ന് നാറക്കോട്ട് ശശിയുടെ വീടിനടുത്ത് എത്തിയിരുന്നു. ഇടവഴികൾക്കിരുവശവുമുള്ള കൊളളുകൾക്ക് രണ്ടാൾ പൊക്കമുണ്ട്. മഴ പെയ്ത് കുതിർന്ന് പായലും പൂപ്പലും പുല്ലും ചെടികളും നിറയെ. പുല്ലിൻ്റെ ഇളം വേരിൽ പറ്റിപ്പിടിച്ച് കട്ടിയായ വെള്ളത്തിലൂടെ ചാഞ്ഞു വീഴുന്ന രാവിലത്തെ ചോന്ന വെയിൽ മഴവില്ല് തീർത്തത് നോക്കി മതി മറന്നങ്ങനെ നിൽക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് മുകളിൽ നിന്നൊരൊച്ച. ഇടതുവശത്തെ പറമ്പിൽ നിന്ന് ശശിയുടെ വീട്ടു തൊടിയിലേക്ക് ചാടിയ ഒരു കറുത്ത തടിയൻ നായ ചാട്ടം പിഴച്ച് ഇതാ നേരെ എൻ്റെ മേലേക്ക് വീഴുന്നു. പേടിച്ചരണ്ട ഞാൻ വലിയ വായിൽ അലറി. പാൽപ്പാത്രം കയ്യിൽ നിന്ന് തെറിച്ചു വീണ് പാല് ചിതറി. ഓടി മാറാൻ ശ്രമിച്ച എന്നെ തട്ടിയിട്ടു കൊണ്ട് നായ എൻ്റെ മേലേക്ക് വീണു. ആക്കത്തിൽ കമഴ്ന്നു വീണുപോയ എൻ്റെ ചന്തിയിൽ നഖം കൊണ്ട് കനത്തിലൊന്നു പോറി ആ "ആജാനുബാഹു'' കിതച്ചു കൊണ്ട് പാഞ്ഞു പോയി. 

എൻ്റെ അലർച്ചകേട്ട് പൊക്കച്ചനും മാതാമ്മയും മറ്റു ചിലരും ഓടി വന്നു. ശശിയുടെ തല എത്തി നോക്കി വലിഞ്ഞു. അപമാനവും സങ്കടവും കൊണ്ട് ഞാൻ കരഞ്ഞു കൊണ്ടേയിരുന്നു. 

സംഘ പരിവാരത്തോടെയുള്ള എൻ്റെ വരവും ചെളിയിൽ കുളിച്ചും, ചോര പുരണ്ടും, കണ്ണുനീരണിഞ്ഞു കൊണ്ടു മുള്ള എൻ്റെ നിൽപ്പും അച്ഛനെ ഒട്ടൊന്നുമല്ല പരിഭ്രമിപ്പിച്ചത്. പൊക്കച്ചൻ കാര്യങ്ങൾ വിശദീകരിച്ചു. ചന്തിയിൽ ചെറിയൊരു മാന്തേ ഉള്ളുവെങ്കിലും ഉടനെ ആശുപത്രിയിൽ പോകണമെന്നും, നായ അഞ്ചു പത്തുനാളുകൾക്കുള്ളിൽ സിദ്ധി കൂടുന്നില്ലെന്നുള്ള കാര്യം ഉറപ്പാക്കണമെന്നുമുള്ള തീരുമാനത്തോടെ നാട്ടുകൂട്ടം പിരിഞ്ഞു.  

പിന്നെ ആശുപത്രിയിൽ പോകുക, ഇഞ്ചക്ഷനെടുക്കുക തുടങ്ങിയ കലാപരിപാടികളിൽ അച്ഛനും ഞാനും മാത്രമായി കഥാപാത്രങ്ങൾ. ഒരു ടി.ടി. മാത്രമാണെടുത്തത്. റാബിസിനുള്ള ഇഞ്ചക്ഷൻ കരുണാമയനായ മെഡിക്കൽ ഓഫീസർ ഒഴിവാക്കി. പൊക്കിളിന് ചുറ്റും പതിനാല് ഇഞ്ചക്ഷൻ എന്നതായിരുന്നു റാബിസ് മരുന്നടിയുടെ അന്നത്തെ നടപ്പു രീതി. പക്ഷെ ചന്തിയും കാണിച്ച് നേഴ്സുമാർക്കു മുന്നിൽ കമഴ്ന്നു കിടന്നത് തികച്ചും ലജ്ജാവഹമായിപ്പോയി.

ഓണവും വിഷുവും പോലെ വലിയ പെരുന്നാളും ചെറിയ പെരുന്നാളും ഞങ്ങൾക്ക് അന്നുതൊട്ടേ ആഘോഷങ്ങളായിരുന്നു. റംസാൻ മാസം തുടങ്ങിയാൽ ആമിനുമ്മയുടെ വരവ് കാത്തിരിപ്പായി. പറമ്പിൽ നിന്ന് വിറകെടുക്കാനോ പുല്ല് പറിക്കാനോ ഒക്കെ ആമിനുമ്മ ഇടക്ക് വരും. റംസാൻ മാസമാണെങ്കിൽ മുറ്റത്തെത്തി അമ്മയോട് പറയും "മഗ്രിബ് നേരത്ത് മോന ആട് ത്തേക്ക് പറഞ്ഞേക്കണേ! " ഞാൻ മഗ് രിബ് വരെ കാത്ത് നിൽക്കാറില്ല. മഗ് രിബ് കഴിഞ്ഞാൽ ഇരുട്ടാണ്. കുണ്ടനിടവഴിയിലൂടെ തിരികെ വരാനാവില്ല. നാലര അഞ്ചു മണിക്ക് ചെല്ലുന്ന എന്നെ കണ്ട് ചിരിച്ചു കൊണ്ട് വസ്സി നിറയെ വിളമ്പിയ കുഞ്ഞിപ്പത്തിരിയുടെ അപരിചിതമായ പെരുംജീരക രുചി ഇന്നും നാവിലുണ്ട്.  പിന്നെ പെരുന്നാളുകളുടെ തലേന്ന് ഒരു പാത്രം നിറയെ വീട്ടിൽ എത്തിച്ചേരാറുള്ള കടലപ്പരിപ്പു കൊണ്ടുണ്ടാക്കിയ പായസത്തിൻ്റെ മാധുര്യവും.

അഷറഫ് ഹൈസ്ക്കൂളിൽ ചേർന്നപ്പോൾ ആ സഹോദരങ്ങൾ വൈകീട്ട് വീട്ടിൽ വരുമായിരുന്നു. അച്ഛനവർക്ക് കണക്കും ഇംഗ്ലീഷുമൊക്കെ പറഞ്ഞു കൊടുക്കും. ഒപ്പം ഞാനുമിരിക്കും.

കാലത്തിൻ്റെ മലവെള്ളപ്പാച്ചിലിൽ പലതും ഒഴുകിപ്പോയി. മൂസാ ഹാജിയും കുടുംബവും ചെങ്ങോട്ടേരിച്ചാലിൽ നിന്ന് താമസം മാറിയെന്നാണോർമ്മ. ഫാർമസിസ്റ്റ് കോഴ്സ് പാസായ അഷറഫ് കുറച്ചു കാലം കുറ്റ്യാടി ഒരു ഫാർമസിയിൽ ജോലി ചെയ്തിരുന്നതായി ഓർക്കുന്നു. 

കുറ്റ്യാടിക്ക് ഞാനും അപരിചിതനായതോടെ, പ്രിയപ്പെട്ട കൂട്ടുകാരെ പലരേയും കാണാതായ പോലെ അവരും...  

എൻ്റെ ബാല്യത്തെ അറിയാത്ത മറ്റൊരു ലോകം പരിചയിപ്പിച്ച ആ കുടുംബം ഇപ്പോൾ എവിടെയാണോ?

Tuesday, May 25, 2021

രാധായനം - പുസ്തക വിചാരം

രാധക്ക് കൃഷ്ണനോടുള്ള പ്രണയം ഭാരതീയ ആത്മീയതയിലെ അതുല്യ ബിംബമാണ്. 

കൃഷ്ണൻ  പുരുഷനും ബാക്കിയെല്ലാം അവൻ്റെ രാധയുമെന്നാണ് ഈ പ്രണയത്തിൽ ലീനമായിരിക്കുന്ന ദിവ്യതത്വം. ഓരോ മനുഷ്യാത്മാവും ബ്രഹ്മസ്വരൂപമായ  കൃഷ്ണനെ പ്രണയാതുരയായി തേടിയുഴലുന്നു. ഒരു രാസരാവിൽ ഒന്നായലിയാൻ, അനേക ജന്മങ്ങളിലൂടെ നീളുന്ന പ്രയാണം. 

ജയദേവ കവിയുടെ ഗീതഗോവിന്ദം ഈ ദർശനത്തെ അടിസ്ഥാനമാക്കി എഴുതപ്പെട്ട മനോഹര കാവ്യമാണ്. ശ്രീ മഹാ ഭാഗവതത്തിലെ ദശമസ്കന്ധത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാസ ലീലയാണ് നമ്മൾ  അഷ്ടപദി എന്നു വിളിക്കുന്ന ഗീതഗോവിന്ദത്തിന്റെ അടിസ്ഥാന കഥ.  തന്റെ തോഴനായ കൃഷ്ണൻ മറ്റു ഗോപികമാരുടെ കൂടെ രാസ ക്രീഡയിൽ ഏർപ്പെടുന്നത് കണ്ട് അത്യന്തം ദുഖിതയും ഗർവിതയുമായ രാധയെ കൃഷ്ണൻ വിട്ടു പിരിഞ്ഞു പോകുന്നു. എന്നാൽ വിരഹം സഹിക്ക വയ്യാതെ കൃഷ്ണൻ തിരികെയെത്തി രാധയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നു. ഒരു രാത്രിയോളം പിണങ്ങി നിന്ന രാധയെ പ്രേമം കൊണ്ട് വീർപ്പുമുട്ടിച്ച് കൃഷ്ണൻ ആനന്ദഭരിതയാക്കുന്നു. അങ്ങനെ ഇരുവരും പുന: സംഗമിക്കുന്നു. ഇതാണ് കഥാ സന്ദർഭം. ഒരാൾ ദൈവസന്നിധിയിലേക്ക് ഒരടി വെക്കുമ്പോൾ ഭഗവാൻ നൂറടി അയാളിലേക്ക് ഓടിയടുക്കുകയായി. അത്രയാണ് ഭഗവാന് ഭക്തരോടുള്ള അനുരാഗം.

എനിക്ക് വഴികാട്ടിയും സുഹൃത്തുമായ ശ്രീ ബി.ആർ. രാജേഷ് രചിച്ച രാധായനം എന്ന നോവൽ ഗീതഗോവിന്ദത്തെ അധികരിച്ചാണ്. 

ഗീതഗോവിന്ദത്തിന് പന്ത്രണ്ട് സർഗ്ഗങ്ങളാണുള്ളത്. അതുപോലെ നോവലിനും. ഇവിടെ പക്ഷെ വിരഹവും പ്രണയവും സമാഗമവും അനാവൃതമാകുന്നത് രാധയുടെ വീക്ഷണകോണിലൂടെ യാണെന്ന് മാത്രം.

അതിമധുരമായ ഭാഷയാണ് നോവലിൻ്റേത്. ഗീതഗോവിന്ദത്തിൻ്റെ മാധുര്യം ഒട്ടും ചോർന്നു പോകരുതെന്ന് നോവലിസ്റ്റിന് തികഞ്ഞ നിർബന്ധമുണ്ട്. ചിലയിടങ്ങളിൽ പദങ്ങൾ  ഭാഷാഭേദം വരുത്തി ഗദ്യമാക്കിയതാണോ എന്നു പോലും സംശയം തോന്നും.  ചിലയിടങ്ങളിൽ ആദ്ധ്യാത്മികത മറയില്ലാതെ തുളുമ്പിപ്പോകുന്നുമുണ്ട്, ഭാരതീയ തത്വചിന്ത ആഴത്തിൽ അറിഞ്ഞ ശ്രീ രാജേഷിനോട്.

മാംസ ബദ്ധമല്ലാത്ത രാധാമാധവ പ്രേമം അവരുടെ കാലത്ത് മാത്രമല്ല, മനുഷ്യരാശിയുള്ളേത്തോളം തുടരുമെന്ന് ഉപോദ്‌ഘാതമായും അനുബന്ധമായും ചേർത്ത കഥയിലൂടെ ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നു.

ശ്രീ പി. രവികുമാർ നോവലിനെഴുതിയ മുഖവുരയിൽ ഈ കൃതിയെ  മലയാളത്തിലെ ആദ്യത്തെ ഇന്ത്യൻ നോവൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കൃഷ്ണനും രാധയും അവരുടെ പ്രണയവും ഭാരതത്തിൻ്റെ വികാരമാണല്ലോ. അത് ഏതെങ്കിലുമൊരു ദേശത്ത് ഒതുങ്ങി നിൽക്കുന്നില്ല. 

ഒരു സൗഹൃദ സംഭാഷണത്തിനിടെ ശ്രീ രാജേഷ് പറയാനിടയായപ്പോൾ മാത്രമാണ് ഞാനീ നോവലിനെ കുറിച്ചറിഞ്ഞത്. 2013 ൽ കലാകൗമുദിയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ടതാണ് ഈ കൃതി. 2015ൽ പുസ്തകമാക്കിയത് ഗ്രീൻ ബുക്സും.

ഒരു കോപ്പി എവിടെ കിട്ടും എന്ന എൻ്റെ ചോദ്യത്തിന് ഞാൻ അയച്ചു തരാമല്ലോ എന്നായിരുന്നു ശ്രീ രാജേഷിന്റെ മറുപടി. കയ്യൊപ്പ് ചാർത്തി , ശ്രദ്ധയോടെ പാക്ക് ചെയ്ത് ജനുവരിയിൽ അയച്ചു കിട്ടിയ നോവൽ ഇന്നാണ് ഞാൻ വായിച്ചത്. നൂറ്റി രണ്ടു പേജിൻ്റെ കനമുള്ള ഈ മനോഹര പുസ്തകത്തിലെ ചിത്രങ്ങളും അതിസുന്ദരം. 

പുസ്തകം കിട്ടിയ ഉടനെ വായിക്കാത്തത്തിന്,  ഈ മോഹനാനുഭവം ഇത്രയും വൈകിച്ചതിന് ഞാനെന്നെത്തന്നെ പരിഭവത്തോടെ നോക്കുന്നു.

"കിംകരിഷ്യതി കിംവദിഷ്യതി സാചിരംവിരഹേണ
കിംധനേന ജനേനകിം മമ ജീവിതേന ഗൃഹേണ.. ഹരിഹരി "

Sunday, May 9, 2021

ഞാവൽപ്പഴം

ഞാവൽപ്പഴം

ഒരു വൈകുന്നേരം മെറൈൻ ഡ്രൈവിലെ നടപ്പാതയുടെ ഓരത്തെ  ഇരുമ്പ് ബെഞ്ചിലിരുന്ന് മുകുന്ദൻ മരിക്കുമ്പോൾ അയാളുടെ അരികിൽ ഓഫീസ് ബാഗിന് പുറമെ പ്ലാസ്റ്റിക്ക് സഞ്ചിയിൽ പൊതിഞ്ഞ കുറച്ച് ഞാവൽ പഴങ്ങളുമുണ്ടായിരുന്നു.


ഓഫീസിൽ നിന്നിറങ്ങിയാൽ അൽപ്പനേരം  കായൽക്കാറ്റേറ്റ് നടപ്പാതയുടെ ഓരത്ത് വെറുതെയിരിക്കുന്നത് അയാളുടെ കുഞ്ഞുകുഞ്ഞിഷ്ടങ്ങളിൽ ആദ്യത്തേതായിരുന്നല്ലോ!


നടപ്പാതയിലേക്കുള്ള വഴിയിൽ വിൽപ്പനക്ക് വച്ചിരുന്ന  ഞാവൽപ്പഴം മഞ്ഞനിറമുള്ള ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ കെട്ടി വാങ്ങിയത്,  കറുത്ത ഓഫിസ് ബാഗോടൊപ്പം  ബെഞ്ചിൽ വച്ച് സ്വതന്ത്രനായി, കപ്പലണ്ടിപ്പൊതി മെല്ലെത്തുറന്ന്, ഒരെണ്ണമെടുത്ത് വായിലേക്കെറിഞ്ഞ്  പാർഷ്യൽ ഡെൻചറിൻ്റെ മൂന്നാമത്തെ പല്ലിൽ വച്ച് ചവച്ചാസ്വദിച്ച്, കണ്ണടച്ച്, ഒരു  കവിത ഈണത്തിൽ മൂളി കാറ്റു കൊണ്ടിരിക്കവേ, നനുത്ത പൂമ്പാറ്റച്ചിറകടിയൊച്ച കേട്ടപോലെ അയാൾക്ക് തോന്നി. പിന്നെപ്പിന്നെ മഞ്ഞിൻ കട്ടകൾ നിറച്ച ഒരു വലിയ ഭരണിയിലേക്ക് താൻ ഊർന്നൂർന്നു പോകുന്നതായും.  സുഖം തിങ്ങിയ തണുപ്പു മാത്രം..  


കായൽക്കാറ്റ് തഴുകി വന്നത്, പ്രണയാർദ്രമായ ഒരു ലളിതഗാനം പോലെ അയാളെ മൂടിപ്പൊതിഞ്ഞു. ദൂരെ ഒരു ബോട്ട് വേവലാതികളുടെ ആൾക്കൂട്ടവും നിറച്ച് ഏതോ കരയിലേക്ക്  കിതച്ചു നീന്തിയത്, മെല്ലെ മെല്ലെ മിടിപ്പകലുന്ന  അയളുടെ ഹൃദയത്തിന്റെ പതിഞ്ഞ താളമായി. മുന്നിലൂടെ കുണുങ്ങി നടന്ന യുവതി, മൊബൈൽ ഫോണിൽ  കൊഞ്ചിപ്പറഞ്ഞത്, കണ്ണുകളിൽ കനം തൂങ്ങുന്ന സുഖദനിദ്രയായി.


മുകുന്ദൻ  ഞാവൽപ്പഴങ്ങളുടെ മഞ്ഞ സഞ്ചിയിൽ മെല്ലെ തൊട്ടു. ചവർപ്പുനിറഞ്ഞ മാധുര്യം ഇളംചോപ്പു പുരണ്ട  നീലവർണ്ണമായി കൈകളിലേക്ക് മന്ദം  പടരുന്നേരം, താൻ  മെറൈൻ ഡ്രൈവിൽ നടപ്പാതയിലെ ഇരുമ്പ് ബെഞ്ചിൽ തലയല്പം ഇടത്തോട്ട് ചരിഞ്ഞ്, ഇരുന്നുറങ്ങുന്നതായി അയാൾ  മുകളിൽ നിന്ന് കണ്ടു.


പിറ്റേന്ന് പ്രഭാതസവാരിക്കിറങ്ങിയ പ്രവാസി  വ്യവസായി വിജയകുമാരമേനോനും പത്നിയുമാണ് മൃതശരീരം ആദ്യം കണ്ടത്. നടക്കാനിറങ്ങിയ പലരും മുമ്പേ കണ്ടിരുന്നു. കായൽക്കാറ്റേറ്റ്‌ ഇരുന്നുറങ്ങിപ്പോയ ഒരാൾ എന്നേ അവരൊക്കെ കരുതിയുള്ളൂ. വിജയകുമാരമേനോന്റെ സുക്ഷ്മ ദൃഷ്ടി, ഇരുന്നുറങ്ങുന്നയാളിൽ  അസ്വാഭാവികത കണ്ടു. വർഷങ്ങളുടെ മരുന്ന് നിർമ്മാണ വിതരണ പരിചയവും ആതുരാലയങ്ങളുമായുളള അടുപ്പവും മനുഷ്യ ശരീരത്തിന്റെ എല്ലാ അസ്വാഭാവികതകളും ഒരു മാത്രകൊണ്ട്  തിരിച്ചറിയാൽ അയാളെ പ്രാപ്തനാക്കിയിരുന്നു.


 "ഇയാൾ മരിച്ചു പോയല്ലോ '' എന്ന് മേനോൻ പറഞ്ഞതും  അയാളുടെ കറുത്ത നിറമുള്ള കെനിയക്കാരി ഭാര്യ, സ്വഹേലിയിൽ അലറിക്കരഞ്ഞു. കടലിനക്കരെ, മൊമ്പാസയുടെ സമീപസ്ഥ ഗ്രാമങ്ങളിലെവിടെയോ പരേതാത്മാക്കൾ വിറകൊണ്ടെണീറ്റു.  കാലദേശഭേദമില്ലാതെ എല്ലാമറിയുന്ന തങ്ങളെ ഒരു കാരണവുമില്ലാതെ അലോസരപ്പെടുത്തുന്നതാരെന്ന് അവർ ഇന്ദ്രിയങ്ങളുടെ സഹായമില്ലാതെ കേൾക്കുകയും കാണുകയും അറിയുകയും ചെയ്തു. നേരം വെളുക്കാൻ ഇനിയും നേരമുണ്ടായിരുന്നതിനാൽ അലോസരം വകവെക്കാതെ അവർ കല്ലറകളുടെ ചെറുചൂടിനകത്തേക്ക് ഉൾവലിഞ്ഞ് ഉറക്കം തുടർന്നു.  മകളുടെ കരച്ചിൽ ഇനിയും കടൽത്തിരകൾ നീന്തിക്കടന്ന് തേടി എത്തുമോയെന്ന് ഒരു പെൺപ്രേതം മാത്രം ഭയന്നു.


സൂര്യൻ കുതിച്ചുയർന്നു് വേനൽ വെയിലുറച്ച നേരം, ഒരലമുറ ഉടലാർന്ന പോലെ മുകുന്ദൻ്റെ ഭാര്യയും മകളും  പോലീസ് സംഘത്തോടൊപ്പം വന്നു ചേർന്നു. 


പോലിസിന്റെ  പുസ്തകത്തിൽ മുകുന്ദൻ്റെ ശരീരത്തിന്റെ നിറവും കനവും അത് പൊതിഞ്ഞ കുപ്പായത്തിന്റെ വർണ്ണവും ഗന്ധവും, കടവായിലൂടെ ഒലിച്ചിറങ്ങിയ ദ്രവത്തിന്റെ അളവും നിവറും നിറഞ്ഞു. ശരീരത്തിൽ പരിക്കൊന്നുമില്ലാത്തതിനാൽ മരിച്ചത് സ്വാഭാവികമായി ഹൃദയം നിന്നതിനാലാണെന്നാണ് അവർ പുസ്തകത്തിൽ എഴുതിച്ചേർത്തത്. കൂടാതെ,ഇത് പ്രാഥമിക നിഗമനമാണെന്നും, ശരീരം പോസ്റ്റ് മാർട്ടം ചെയ്തതിന് ശേഷമേ  യഥാർത്ഥ കാരണം സ്ഥിരീകരിക്കാനാവൂ എന്നും അവർ, സ്വയരക്ഷക്കെന്നപോലെ  അനുബന്ധമെഴുതി.


രാത്രി മുഴുവൻ ഉറങ്ങാതെ  അയാളെ കാത്തിരിക്കുകയായിരുന്ന ഭാര്യയുടെ അല്ലലിൻ്റെ  കണക്കോ, മിണ്ടാൻ പോലുമാവാതെ തരിച്ചിരുന്നു കണ്ണീർ വാർത്തുകൊണ്ടിരുന്ന മകളുടെ നെഞ്ചു വിറപ്പിച്ച താപമോ അവർ അളന്ന് തിട്ടപ്പെടുത്തി എഴുതിയെടുത്തില്ല.


സഞ്ചിയിൽ പൊതിഞ്ഞ കറുപ്പും വയലറ്റും കലർന്ന ഞാവൽ പഴങ്ങൾ അവർ കണ്ടില്ല. ഇരിപ്പിടത്തിലും നിലത്തും ചിതറി വീണുപോയ ഒരു കൂട് കപ്പലണ്ടിയുടെ കണക്ക് അവർ എണ്ണിപ്പെറുക്കിയെടുക്കുകയും മരണകാരണമല്ലെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തു. ഒരു വശം ചെരിഞ്ഞ് വീണു കിടന്നിരുന്ന  ഓഫീസ് ബാഗ്  കൂടെ കൊണ്ടുപോകാനായി മാറ്റിവെച്ചു.


ഭാര്യയുടെ വേവലാതിയുടെ, എത്ര വൈകിയാലും  ഒന്നിച്ചിരുന്ന്  പാട്ടും കവിതയും കഥയും അല്പം മദ്യവുമായി   കൂട്ടുകൂടാമെന്ന് ഉറപ്പു കൊടുത്തിരുന്ന കൂട്ടുകാരൻ്റെ ആകാംക്ഷയുടെ, പറ്റുപീടികക്കാരൻ്റെ ബാധ്യതയുടെ കുറേ മിസ്ഡ് കോളുകൾ തിങ്ങി നിറഞ്ഞ അയാളുടെ മൊബൈൽ ഫോൺ കീശയിൽ കയ്യിട്ട് തലേന്ന് രാത്രി ആരോ മോഷ്ടിച്ചു കൊണ്ടു പോയതും അവർക്ക് വിഷയമായില്ല. ഇയാൾക്കൊരു മൊബൈൽ ഫോൺ ഉണ്ടാകേണ്ടതാണല്ലോ എന്ന ഒരു യുവ കോൺസ്റ്റബിളിൻ്റെ സന്ദേഹം മുതിർന്ന ഒരു ആപ്പീസർ കണ്ണുരുട്ടി നിശ്ശബ്ദപ്പെടുത്തുകയായിരുന്നു.


തണുത്ത സ്റ്റീലിന്റെ പിടിക്കട്ടിലിൽ പണിപ്പെട്ട്  നിവർത്തിക്കിടത്തിയ ശരീരം, പോലീസുകാരുമായി തുടർ നടപടികൾ സംസാരിച്ചുകൊണ്ട് നിന്നിരുന്ന മുകുന്ദൻറെ  അനിയനെയും,  ഉച്ചത്തിൽ വർത്തമാനം പറഞ്ഞു കൊണ്ട് എല്ലാറ്റിനും മേൽനോട്ടം വഹിച്ചിരുന്ന വിജയകുമാരമേനോനെയും കടന്നു പോകുവേ, മാനത്ത് അധികമുയരത്തിലല്ലാതെ, പെയ്ത് തീരാൻ മറന്നു പോയ ഒരു കുഞ്ഞു കാർമേഘം പോലെ തൂങ്ങി നിന്നിരുന്ന മുകുന്ദന്റെ ആത്മാവ് നിലവിളിച്ചു.



"അതാ ആ ഞാവൽ പഴങ്ങൾ.... അതു കൂടെ കൊണ്ടു പോകൂ.

കട്ടിലിൽ ആ ശരീരത്തിന്റെ തലക്കരിൽ വെക്കൂ.


അമ്പതോളം വർഷം എന്നെ ചുമന്ന ഭംഗിയുള്ള ആ ശരീരം നിങ്ങൾ വെട്ടിക്കീറിയും കുത്തിത്തുന്നിയും നശിപ്പിക്കുമെന്ന് ഞാൻ സങ്കടപ്പെടുന്നു.


അതിനു മുമ്പ് ആ പഴങ്ങൾ അതോട് ചേർത്ത് വെക്കൂ.


പറ്റുമെങ്കിൽ, ഗന്ധമൊന്നും അറിയാനാവാത്തതാണെങ്കിലും, ആ മൂക്കിനരികിൽ.


പിന്നെ, തെക്കോട്ടെടുക്കാൻ കാത്തു കിടക്കുന്നേരം അതിന്റെ നിലച്ചുപോയ ഹൃദയത്തിനരികിൽ.


ചിതയിൽ വെക്കുമ്പോൾ, പൊതിയഴിച്ച് നെഞ്ചിനുമേൽ കൂനകൂട്ടി വെക്കണം അന്നേരവും കേടു വരില്ലെന്നുറപ്പുള്ള  അമൃതിന്റെ ആ കറുത്ത ചെപ്പുകൾ.


കത്തിപ്പടരുന്ന അഗ്നിയിൽ ഞാവൽപ്പഴങ്ങളും നെഞ്ചിലെ മാംസവും ഉരുകിയൊന്നാകുമ്പോൾ, അപ്പോൾ മാത്രം, ഞാൻ  അറിഞ്ഞു ജപിക്കും 'അഗ്നയേ ഇദം നമമ "



"അഗ്നയേ ഇദം ന മമ: " മുകുന്ദൻ ആവർത്തിച്ചു.  ഇത്ര നേരം താൻ സംസാരിക്കുകയായിരുന്നോ?


അയാൾ നിമിഷങ്ങളോളം സ്തബ്ധനായി. ജീവിതത്തിനും മൃതിക്കുമിടയിലെ സജീവ പ്രദേശങ്ങൾ അയാളുടെ അസ്വാസ്ഥ്യമറിഞ്ഞു. അയാൾക്ക് ചുറ്റും യുഗങ്ങളായമർന്നുപോയ മറവിയുടെ അടരുകൾ തീർത്ഥങ്ങളുടെ ചാറ്റൽ മഴ പെയ്തു നനയാൻ തുടങ്ങി. നനഞ്ഞു തുടങ്ങിയ മണ്ണടരുകളിൽ നിന്ന്‌ ഈയാംപാറ്റകളെപോലെ ആത്മാക്കളുടെ നിര എണ്ണമില്ലാതെ പൊങ്ങി വന്നു.   കനമില്ലാതെ, നിറമില്ലാതെ അവർ  നിറഞ്ഞ വേളയിൽ അനന്ത ശാന്തിയിലേക്ക് അയാൾ ലയിച്ചു പോവുകയായി.


അറിവിന്റെ വിശുദ്ധിയിൽ മുകുന്ദൻ മുഴുകി. ആത്മാക്കൾ ജപം തുടർന്നു. "അഗ്‌നയെ ഇദം ന മമ:" ഒന്നും തൻ്റെ തായിരുന്നില്ല. ബന്ധുക്കളും ബന്ധവും...


ആ നിമിഷം താഴെ, ശവമഞ്ചത്തോടൊപ്പം തല കുമ്പിട്ട് ഒരുവാക്കുമുരിയാടാൻ ത്രാണിയില്ലാതെ  ശവശരീരത്തിനു പിന്നാലെ നടന്ന മകളെയും ഭാര്യയേയും അയാൾ കണ്ടു. അയാളെ പൊതിഞ്ഞ ലഘുത്വത്തെ ലഘൂകരിക്കാൻ ആ കാഴ്ചക്ക് എന്തോ ആയില്ല;  എതെന്തുകൊണ്ടെന്ന് അയാൾ മെല്ലെ ചോദിച്ചെങ്കിലും. ദേഹമില്ലാത്ത പ്രജ്ഞയിലെവിടെയോ കനപ്പെട്ട വേദന അകലാതെ തുടരട്ടെ എന്നാണ് മുകുന്ദൻ ആഗ്രഹിച്ചത്. ഉപേക്ഷിച്ചു പോന്ന ജന്മബന്ധങ്ങൾക്കുള്ള ശാന്തി തർപ്പണം. 


 മകളുടെ തോരാത്ത കണ്ണീര് തുടച്ചു കൊടുക്കാനും ഭാര്യയുടെ മുടിയിൽ ഒന്ന് തൊടാനും അയാൾ ആഗ്രഹിച്ചു. എന്നാൽ പൊടുന്നനെ ജലോപരിതലത്തിൽ പ്രാണികൾ തീർത്ത നനുത്ത ഇളക്കമെന്ന പോലെ ആഗ്രഹങ്ങളെല്ലാം മാഞ്ഞു പോയി.



മുകുന്ദന് ഒന്നിനോടും മമത തോന്നിയില്ല. അനാഥമായി ഇരുമ്പു ബെഞ്ചിൽ കിടന്ന പതിനേഴ് ഞാവൽ പഴങ്ങളോടല്ലാതെ.



എല്ലാം അറിവുകളാണ്. അറിവുകൾ മാത്രം. സ്പർശമില്ലാതെ മുകുന്ദൻ സ്പർശമറിഞ്ഞു. ദൃഷ്ടിയില്ലാതെ ദൃശ്യവും, കാതില്ലാതെ കേൾവിയുമറിഞ്ഞു.


അന്നേരം, നീല കലർന്ന പാടല നിറത്തോടെ എന്തോ ഒന്ന് അറിവിൻ്റെ യിടങ്ങളിലാകെ പൊട്ടിപ്പടർന്നു. ഒരു വലിയ വൃക്ഷം. അതിൻ്റെ താണ കൊമ്പിൽ ഒരൂഞ്ഞാൽ. മരത്തിനടിയിൽ മണ്ണപ്പം. മൂക്കിൻ തുമ്പിൽ വേർപ്പുമുത്തണിഞ്ഞ അനിയത്തിയുടെ ചിരി ...   രസനയില്ലാത്ത മുകുന്ദൻ്റെ രസമുകുളങ്ങൾ അവസാനമായി സ്പന്ദിച്ചു. ഞാവൽ! ബാല്യത്തിൻ്റെ മണം!


പൊടുന്നനെ, ആരോ നെറുകയിൽ തലോടുന്ന പോലെ മുകുന്ദന് തോന്നി.


അച്ഛൻ! ആ കുളിർ സ്പർശത്തിൻ്റെ അറിവ് അതായിരുന്നു.


നിറന്ന നിലാവിൽ കുളിച്ചു നിൽക്കുകയാണ് താനെന്ന തോന്നലാണ് മുകുന്ദന് അന്നേരമുണ്ടായത്. നിലാവല്ല, ആത്മാക്കളുടെ നിതാന്ത പ്രകാശമാണെന്ന അറിവ് നിറയാൻ കുറച്ചുനേരമെടുത്തു. പ്രപഞ്ചത്തിൻ്റെ മുഴുവൻ പ്രിയവും കടലല പോലെ വന്നു പുണർന്നു..


തെല്ലിട ഇളവേറ്റ് , സ്നേഹ സമുദ്രത്തിൽ മുങ്ങി മുകുന്ദൻ മെല്ലെ ഇല്ലാതായി. ഒരല, കടലിൽത്തന്നെ അമർന്ന പോലെ.



Saturday, March 27, 2021

ഓർമ്മ- ആത്മീയാനുഭവം

ഏറ്റവും ശക്തമായ ആത്മീയാനുഭവം എന്തായിരുന്നു?

ഒരു പനിയായിത്തുടങ്ങി, കൊറോണയെന്ന ആധി രോഗത്തിൽ പിടഞ്ഞ ആദ്യ ദിവസങ്ങളിൽ പാതിയുറക്കത്തിൽ മുറിഞ്ഞു മുറിഞ്ഞുപോയ സ്വപ്നങ്ങളിലെപ്പോഴോ ആവർത്തിച്ചാവർത്തിച്ച് ആരോ ഉള്ളിൽ നിന്ന് ചോദിച്ചു കൊണ്ടിരുന്ന ചോദ്യം.

അസ്ഥാനത്തായിരുന്നില്ല ആ ചോദ്യം. സാധാരണ ദിനചര്യകളിൽ നിന്ന് മാറി എനിക്കു മാത്രമായി കിട്ടിയ 21 ദിനരാത്രങ്ങൾ.

ലതയുടെ  ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങൾ. മറ്റാർക്കും വരല്ലേയെന്ന പ്രാർത്ഥന.  ഉന്മേഷം തോനുന്ന വേളകളിൽ കൂട്ടിന് പി.കെ. ബാല കൃഷ്ണൻ സാറിൻ്റെ ഇനി ഞാനുറങ്ങട്ടെയുടെ മൂന്നാമത് വായന.  മൊബൈലിൽ ലോക സിനിമ.

വാട്സപ്പിൽ സഹകൊറോണിയൻമാരുടെ കൂട്ടായ്മ. ജഗന്നിയുടെ, സലാമിൻ്റെ, ഷാജിയുടെ  ഹസീനയുടെ വിളികൾ. ബാലകൃഷ്ണേട്ടൻ്റെ  ആശ്വാസവാക്കുകൾ.

പ്രിയരായ ചുരുക്കം ചില കൂട്ടുകാരുടെ ദിവസേനയുള്ള അന്വേഷണങ്ങൾ.

വ്യാധി തിരിച്ചറിഞ്ഞ നാളിലായിരുന്നു ഏറ്റവും വലിയ ആധി. ഉറക്കം തീണ്ടാത്ത രാത്രി. ഒന്നു മയങ്ങിയപ്പോൾ ഞാൻ എൻ്റെ പ്രിയപ്പെട്ട ആക്ടീവയിലേറി  തീപ്പറക്കുന്ന വെയിലത്ത് എങ്ങോട്ടോ പോവുകയാണ്. സ്കൂട്ടർ നിർത്തി  കയറിയത് കോഴിക്കോട് കലക്ടറേറ്റിലേക്ക്. അവിടത്തെ ഇടനാഴിയിൽ ഘോഷേട്ടനും  മീനച്ചേച്ചിയും  എന്നത്തേയും പോലെ പ്രിയമൊഴുകുന്ന ചിരി പൊഴിച്ചു കൊണ്ട് നിൽക്കുന്നു. ഇടനാഴിയുടെ മറ്റേയറ്റത്ത് ബിജുവുമുണ്ട് . സഗൗരവം ഒരു പൂമ്പാറ്റയെ നോക്കി നിൽക്കുകയാണ്.

ബിജുവിനെ ഞാൻ കെട്ടിപ്പിടിച്ചു. ഘോഷേട്ടനേയും. മീനച്ചേച്ചിക്ക് ഹസ്തദാനം. പെട്ടെന്ന് പല ചോദ്യങ്ങൾ പൊന്തി. ഇവർക്കൊക്കെ ഞാൻ രോഗം പകർത്തിയില്ലേ? എന്നെ ആരാണ് ഞങ്ങളുടെ ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് പോകാൻ അനുവദിച്ചത്? ഞാൻ ക്വാറൻറീനിലല്ലേ? ഞാൻ വെയിലിലേക്ക് തിരിച്ചോടി. സ്ക്കൂട്ടർ സ്റ്റാർട്ട് ചെയ്ത് ഒരു കനാലിൻ്റെ വക്കിലൂടെ വീട്ടിലേക്ക്. അന്നേരം യാഥാർത്ഥ്യം പോലെ സുവ്യക്തമായ സ്വപ്നത്തിനിടക്ക് ഞാൻ എന്നോടു തന്നെ പറഞ്ഞു. "ഇത് ഞാൻ സ്വപ്നം കാണുന്നതാണ്" കനാലിനു മുകളിലെ പാലത്തിലേക്ക് സ്ക്കൂട്ടർ കയറി. കൈവരിയിൽ സ്വർണ്ണവർണ്ണമുള്ള ഒരു വാനരൻ. അവൻ്റെ ഉയർത്തിപ്പിടിച്ച മെലിഞ്ഞ വാലിന് അസാമാന്യമായ നീളം. അത് മേഘങ്ങളെ തൊടുന്നുണ്ട്. കാലുകൾക്കുമുണ്ട് നീളം. വാലിൻ്റെയത്രയ്ക്കില്ലെന്നുമാത്രം. അരുമയായ കുഞ്ഞു മുഖം. ഉണ്ടക്കണ്ണുകൾ. ഉണ്ടക്കണ്ണുരുട്ടി അവനെന്നോട് ചിരിച്ചു. വല്ലാത്തൊരു ചിരി..

വാനര ദർശനത്തിനും, "ഞാൻ പറഞ്ഞില്ലെ ഇത് സ്വപ്നമാണെന്ന് " എന്ന സ്വഗതത്തോടുമൊപ്പം  സ്വപ്നം മുറിയുന്നതിനിടക്കാണ് ആ ചോദ്യം മുഴങ്ങിയത്. "എനിക്കുണ്ടായ ഏറ്റവും ശക്തമായ ആത്മീയാനുഭവം എന്തായിരുന്നു ?"

എണ്ണമില്ലാത്ത സ്വപ്നങ്ങൾ! ഒന്നും ഓർമ്മയില്ല. ഇരുപത് നാൾ കഴിഞ്ഞ്, സ്വസ്ഥമായിരിക്കുന്ന ഇന്നും ആ ചോദ്യം പക്ഷെ മുത്തുച്ചിപ്പിയിൽ പെട്ട മണൽത്തരിപോലെ ...

എന്നായിരുന്നു ആദ്യാനുഭവം എന്നൊരു ഉപചോദ്യം ഇപ്പോൾ ബോധമനസ്സ് ഉയർത്തുന്നു.

ഒരു സംഭവം ഓർമയുണ്ട്. ഒമ്പതാം ക്ലാസ് കഴിഞ്ഞ് പത്തിലേക്ക് ജയിച്ച വലിയ അവധി. ഞങ്ങളുടെ വീട്ടിൽ അന്ന് കുളിമുറി കിണറോട് ചേർന്നായിരുന്നു. കുളി'മുറി' എന്ന് പറയാൻ പറ്റില്ല. ഓലകൊണ്ട് കെട്ടിമറച്ച ഒരു ചെറിയ കുളിപ്പുര. അമ്മ ഓടിനടന്ന് ജോലി ചെയ്ത് കുളിക്കാൻ സന്ധ്യ കഴിയുന്ന ദിവസങ്ങളിൽ മുറ്റത്തിൻ്റെ അങ്ങേയറ്റത്തെ ഒളോർമാവിൻ്റെ വേരിനുമുകളിൽ ഞാൻ അമ്മ കുളിച്ചു കഴിയുന്നതുവരെ ഇരിക്കും. അങ്ങനെ  നിലാവുദിച്ചു തുടങ്ങിയ ഒരു സന്ധ്യയിൽ മാവിനു താഴെ വീടുപണിക്ക് കൊണ്ടുവന്ന പൂഴിയിൽ ഞാൻ ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു. കണ്ണടക്കണമെന്ന് തോന്നി. കൈ  മടിയിൽ വച്ചു. കുറേ നേരമിരുന്നിട്ടുണ്ടാവണം. അമ്മ കുളി കഴിഞ്ഞതും വീട്ടിലേക്ക് കയറിപ്പോയതുമൊന്നും ഞാനറിഞ്ഞില്ല. മേത്ത് ആരോ വന് മുട്ടിയപ്പോഴാണ് പരിസരബോധമുണ്ടായത്. ഞങ്ങളുടെയും ശശിയുടേയും വീട്ടിൽ പൊതുവായി വളർന്ന നായ, ടോമി . അവൻ പൂഴിയുടെ ചൂടിൽ എന്നെത്തൊട്ട് ചുരുണ്ടുകൂടി കടക്കുന്നു. ധ്യാനത്തിൻ്റെ ആദ്യാനുഭവം ഇതായിരുന്നിരിക്കണം. ചുമ്മായിരിക്കലിൻ്റെ സുഖം. മനമുരുകിയില്ലാതാവുന്ന ശൂന്യാവസ്ഥ. അതിനു ശേഷം പല തവണ അങ്ങനെയൊന്നുണ്ടാവാൻ  അതേ പോലെ ഇരുന്നു നോക്കിയിട്ടുണ്ട്. കിട്ടിയിട്ടില്ല.

പ്രീഡിഗ്രിക്കാലത്ത് തുടങ്ങിയ പുതിയ ചിന്തകൾ, പുതിയ കൂട്ട്, ശാസ്ത്രസാഹിത്യ പരിഷത്,  മാഹിക്കോളേജിലെ കെ.വി.എസ്. , ധ്യാനത്തെക്കുറിച്ച് ചിന്തിക്കാനുള്ള സമയമേ കിട്ടിയില്ല.

കോളേജ് കഴിഞ്ഞ് കണക്കപ്പിള്ള വേഷം ആടിത്തിമിർക്കുന്ന നാളുകളിലാണ് ഓഷോയെ കിട്ടിയത്.  ഓഷോയുമായുള്ള കൂട്ട് ഇന്നും തുടരുന്നു. പിന്നീട് രമണ മഹർഷി, ജിദ്ദു കൃഷ്ണമൂർത്തി, നിസർഗ്ഗദത്ത മഹാരാജ്, ജി. ബാലകൃഷ്ണൻ നായർ, നാരായണ ഗുരുസ്വാമി....
എത്രയെത്ര അലച്ചിലുകൾ.. ഇന്നും തൃപ്തിയാകാതെ.

'മദ്യ വ്യാപാരിക്ക് കണക്കെഴുതിക്കൊടുക്കുന്നതിനേക്കാൾ ദുരന്തം ജീവിതത്തിൽ സംഭവിക്കാനില്ല. കണക്ക് പുസ്തകം തിരികെക്കൊടുത്ത് ഫേൺ ഹില്ലിലേക്ക് വരിക. ജീവിതത്തിൻ്റെ ഉള്ളറകൾ തൊട്ടറിയാൻ'  ഗുരു നിത്യചൈതന്യയതി വെള്ളക്കടലാസിൽ കുനുകുനേ എഴുതിയ കറുത്ത അക്ഷരത്തിൽ ക്ഷണിച്ചത് 93 ലാണ്. പോയില്ല. പോയിരുന്നെങ്കിൽ ഒരു പക്ഷെ എൻ്റെ ജീവിതം വേറൊന്നായേനേ!

ഏറ്റവും ശക്തമായ അനുഭവത്തെ ക്കുറിച്ചാണ് പറഞ്ഞു വന്നത്. 1994ലെ ഡിസംബർ. ക്രിസ്മസ് വരുന്നു. ഞങ്ങളുടെ കമ്പനി ഡിസ്ട്രിബ്യൂട്ടറായിട്ടുള്ള ഒരു സ്സിറ്റിലറിയുടെ വളരെ ഡിമാൻറുള്ള ഒരു വിസ്കി ബ്രാൻറ് പാലക്കാട് മീനാക്ഷീപുരത്ത് നിന്ന് നിർമ്മാണം ആരംഭിക്കുന്നു. എത്ര ലോഡ് വന്നാലും നിമിഷ നേരം കൊണ്ട്  തീർന്നു പോകുന്ന ചൂടപ്പം. അതിൻ്റെ മൂന്നു് വലിയ ട്രെക്ക് ലോഡ് രണ്ട് ദിവസത്തിനുള്ളിൽ മാഹിയിൽ എത്തണം. അതിനുള്ള പെർമിറ്റും മറ്റു പേപ്പറുകളുമായി ഞാൻ പാലക്കാട്ടേക്ക് തിരിക്കുന്നു. രാത്രി പതിനൊന്നരയോടെ പാലക്കാടെത്തി . പല ലോഡ്ജുകളിലും തിരക്കി. എവിടെയും മുറി ഒഴിവില്ല. പാലക്കാട് നഗരത്തിൽ അന്ന് എന്തോ പരിപാടി നടക്കുന്നുണ്ട്‌. ഏതോ പാർട്ടിയുടെ സമ്മേളനമാണെന്നാണോർമ്മ. എല്ലായിടത്തും ജനം. വെളിച്ചം.

താമസിക്കാനൊരിടമന്വേഷിച്ച് ഞാൻ ടൗണിൽ അങ്ങോളമിങ്ങോളം നടന്നു. എവിടെയുമില്ല. ബസ്റ്റാൻ്റിൽ ചെന്നിരിക്കാമെന്ന് കരുതി. അവിടെയും ജനത്തിരക്ക്. ഒന്നും ചെയ്യാൻ വയ്യ. വിശക്കുന്നുണ്ട്. ഒരു പെട്ടിക്കടയിൽ നിന്ന് ദോശ കഴിച്ചു. വീണ്ടും നടപ്പ്. സമയം ഒരു മണിയായി...രണ്ടായി... മൂന്നായി. മൂന്നര മണിയായപ്പോൾ കറങ്ങിത്തിരിഞ്ഞ് വീണ്ടും ബസ്റ്റാൻ്റിലെത്തി . ഒരു ബെഞ്ചിലിരുന്നു. അല്പനേരം ഉറങ്ങിയെന്നു് തോന്നുന്നു. കായത്തിൻ്റെ രൂക്ഷഗന്ധം. രാവിലത്തെ ബസ്സിൽ കൊണ്ടുപോകാനുള്ള സാധനങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്. അതിൽ നിന്നാണ്. അവിടെ ഇരിക്കാനാവാതെ എണീറ്റു. വീണ്ടും നഗരപ്രദക്ഷിണം.

ആളും കോളുമൊഴിഞ്ഞ് നഗരം വിജനമായിരിക്കുന്നു. മുദ്രാവാക്യം വിളിച്ച അണികളും കേട്ട് പുളകമണിഞ്ഞ നേതൃനിരയും നഗരസത്രങ്ങളെല്ലാം കയ്യേറി കൂർക്കം വലിച്ചുറങ്ങി. ഞാൻ മാത്രം ഒരു സൂട് കേസും തൂക്കി വിജയന പാതകളിലൂടെ കൺപോളകളിൽ ഉറക്കത്തിൻ്റെ ഭാരവും പേറി  നടന്നു.

നഗരത്തിൻ്റെ വിദൂരമായ ഭാഗത്ത് ഞാനെത്തിപ്പെട്ടു. തെരുവു വിളക്കുകൾ പോലുമില്ല. കനത്തഇരുട്ട്. എവിടെയോ ഒരൊറ്റക്കിളി പ്രഭാതമടുക്കാറായെന്ന് കൂകി. തണുത്ത കാറ്റ്. എനിക്ക് അല്പമൊരുൻമേഷമൊക്കെ തോന്നി.

പെട്ടെന്ന് ഇരുട്ടിൽ പൊട്ടിവീണ നിലാവിൻ്റെ വെള്ളി വെളിച്ചം പോലെ അടുത്ത്, തൊട്ടടുത്ത് ബാങ്ക് വിളി മുഴങ്ങി.

"അല്ലാഹു അക്ബർ അല്ലാഹു അക്ബർ
അശ്‌ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്"

അലൗകിക സൗന്ദര്യമുള്ള ശബ്ദം. സംഗീതാത്മകമായ ആലാപനം.

"അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്

ഹയ്യ അലസ്സലാത്ത്
ഹയ്യ അലൽ ഫലാഹ്"

തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്. ഉടലാകെ കിടുകിടക്കുന്നുണ്ട്.  ഉള്ളിൽ തണുപ്പിൻ്റെ നറുനിലാപ്പാലാഴി നിറഞ്ഞൊഴുകും പോലെ. തല മുതൽ കാൽ വിരൽ വരെ ഉഷ്മള നിലാവ് നിറഞ്ഞു പരക്കുന്നു.  എൻ്റെ കാലുകളിടറി. കണ്ണ് എന്തിനെന്നറിയാതെ നിറഞ്ഞൊഴുകുന്നുണ്ട്. ഞാൻ കരയുകയല്ല. അതിരില്ലാത്ത ആനന്ദം.

"അസ്സലാത്തു ഖയ്റും മിനൻനൗം"

എൻ്റെ കയ്യിൽ നിന്ന് സൂട് കേസ് നിലത്തു വീണു. ഞാൻ താറിട്ട റോഡിൽ മുട്ടുകുത്തി വീണ് മുകളിലേക്ക് കൈകളുയർത്തി. വെളിച്ചം. സർവത്ര വെളിച്ചം. ഞാനുറക്കെ വിളിച്ചു പറഞ്ഞു.

"പൂർണ്ണമായ ഈ വിളിയുടേയും നിലനിർത്തപ്പെടുന്ന ഈ പ്രാർത്ഥനയുടേയും നാഥനായ ദൈവമേ... ഉറക്കത്തിലേയും  ഉണർ വിലേയും അറിവിൻ്റെ നാഥാ എനിക്കിത് താങ്ങാൻ വയ്യ..." 

വെളിച്ചം മഞ്ഞുരുകുംപോലെ മെല്ലെ ഇരുളിലേക്കലിഞ്ഞൊഴുകി മറഞ്ഞു. തണുത്ത കാറ്റ് മുഖത്തേക്ക് വീശി.

എത്ര നേരം ആറോഡിൽ, തണുത്ത പ്രഭാതത്തിൽ ഞാൻ മുട്ടുകുത്തിയിരുന്ന് കരഞ്ഞെ ന്നറിയില്ല ..

ഒരു പക്ഷെ ഉറക്കമില്ലായ്മയുടെ മായക്കളിയായിരുന്നിരിക്കാം.

പക്ഷെ ഞാൻ കരുതുന്നത്, അതൊരു അനർഘ നിമിഷമായിരുന്നെന്നാണ്. വർഷങ്ങളെത്ര കഴിഞ്ഞു. ഇന്നുമാഓർമ  എൻ്റെ കണ്ണ് നനയിക്കുന്നുണ്ട്.

നീഷെ യുടെ പാട്ട്

നീഷെ യുടെ പാട്ട്...
---------------------------------

ഞാനിന്ന് വൈകീട്ട് നാലു കഴിഞ്ഞപ്പോൾ
എല്ലാ നാളിലുമെന്നപോലെ തെരുവിലേക്ക് തുറിച്ചു നോക്കിയിരുന്നു.

വേശ്യകൾ
കള്ളൻമാർ
പിച്ചക്കാർ
കുട്ടികൾ
പണക്കാർ

എല്ലാരും കടന്നു പോകുന്നു
ജീവിതത്തിൻ്റെ,
മനുഷ്യൻ്റെ,
ആഘോഷം.

മനുഷ്യൻ
എന്റെ ആഘോഷം...

ഞാൻ മനുഷ്യനെ
എല്ലാ രൂപത്തിലും സ്നേഹിക്കുന്നു
ജന്മിയായും
കള്ളനായും
കുള്ളനായും

തെരുവ്
മനുഷ്യൻ്റെ ആഘോഷമാണ്
തകർന്ന
ചടച്ച
ചൊറി പിടിച്ച
മരിക്കാറായ
മറവിയിൽ മരച്ച
ഗർവിച്ച
കോപിച്ച
ചിരിച്ച
കരഞ്ഞ
മനുഷ്യൻ്റെ ആഘോഷം.

അതിനാൽ ഞാൻ
തെരുവിലേക്ക് തുറിച്ചു നോക്കിയിരിക്കുന്നു.

എൻ്റെ തലയിൽ
പേനരിക്കുന്ന നനുത്ത ശബ്ദം എനിക്ക് കേൾക്കാം.

തെരുവു മുഴുവൻ അലയുന്ന വിവിധ മനുഷ്യരുടെ തലയിൽ പേനുണ്ട്. 

നഗ്നനായ മനുഷ്യൻ്റെ,
അപമാനിക്കപ്പെട്ട മനുഷ്യൻ്റെ,
ചോര വാർന്ന മനുഷ്യൻ്റെ ,
പേനുകൾക്ക് ഒരേ രൂപവും ഒരേ നിറവും.
അവരൊന്ന്.

പൊടുന്നനെ ഞാൻ ആ കമ്പി സന്ദേശം എൻ്റെ തലച്ചോറിൽ വായിച്ചു. 
"ദൈവം മരിച്ചു പോയി "

എനിക്ക് ചിരിക്കാനാണ് തോന്നിയത്.
പിതാവ് മരിച്ചവന്റെ ഏകാന്തമായ ചിരി.
സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ധാർഷ്ട്യവും ജുഗുപ്സയും കലർന്ന ദയനീയ ചിരി...
എൻ്റെ ചിരി ...

മനുഷ്യനെ ഉറ്റുനോക്കാൻ ദൈവം ഏൽപ്പിച്ച എൻ്റെ ചിരി തെരുവിൽ ഉയർന്നു മുഴങ്ങി.
അനാഥൻ്റെ ചിരി .

ഞാൻ ചിരിച്ചു കുഴയവേ കണ്ടു ...

ഒരു കുതിരക്കാരൻ കുതിരയെ അടിക്കുന്നു.
കുതിരയുടെ തൊലി തിണർത്ത് പൊങ്ങുന്നു. 
അത് ദീനമായി ചിനക്കുന്നു.
മറന്നുപോയ പടയോട്ടങ്ങളുടെ ദൈന്യത.

എനിക്കെന്ത് ചെയ്യാനാവും...
ജയരാജിൻ്റെ കഥയിലെ തളള പറഞ്ഞ പോലെ
കുതിരയും ഒരു മനുഷ്യനല്ലേ! 

തെരുവിലേക്കോടിയിറങ്ങിയ ഞാൻ
കുതിരക്ക് വിധിച്ച ചാട്ടയടി എൻ്റെ മേൽ ഏറ്റു വാങ്ങി. 
വരണ്ടുണങ്ങിയ തൊലിയിൽ 
ചാട്ട 'പിപരേ രാമരസം' എന്ന്‌ എനിക്കന്യമായ ഭാഷയിൽ പാടി..
എന്റെ അപ്പന്റെ പാട്ട്...

ദൈവം ചത്തുപോയിരുന്നു.
ജീർണ്ണിച്ച് മണത്തിരുന്നു.

ഞാൻ മാത്രം
ഞാൻ മാത്രം

അന്നാണ് കരയുന്ന എന്നെ അവർ അസൈലത്തിൽ അടച്ചത്

എൻ്റെ അപ്പൻ മരിച്ചു പോയിരുന്നു.
പാവം.

പുസ്തക വിചാരം -എലിസെൻ വായിക്കുമ്പോൾ



ശ്രീ ജ്യോതിർഘോഷ്, ഞങ്ങളുടെ  ഘോഷേട്ടൻ,  കുതിച്ചെത്തിയ  കൊടുങ്കാറ്റുപോലെ നിനച്ചിരിക്കാതെ എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നയാളാണ്. തികച്ചും ആസ്വാദ്യമായിരുന്നു അക്കാലത്തെ എൻ്റെ ജീവിതം. രണ്ടായിരത്തിയെട്ട്. ത്രിപ്പുണിത്തുറയിലെ ബാങ്കിൽ, സ്ട്രെസ്സ് ധാരളമുള്ളതായിരുന്നെങ്കിലും ആസ്വദിച്ചനുഭവിച്ച  മാനേജർ ഉദ്യോഗം. ഓൺ ലൈനും ഓഫ് ലൈനുമായ കാവ്യാസ്വാദനം, പതിവു തെറ്റാത്ത വായന, അത്തച്ചമയം, വൃശ്ചികോത്സവം... എന്നിരിക്കിലും എവിടെയോ ഒരസ്വസ്ഥത അണയാത്ത നെരിപ്പോടു പോലെ നീറിക്കൊണ്ടിരുന്നു. എന്തിനെന്നറിയാതെ. പലരോടും ചോദ്യങ്ങൾ ചോദിച്ചു. പലതും വായിച്ചു. പാശ്ചാത്യവും പൗരസ്ത്യവുമായ ചിന്തകളിൽ പലതിലും ആഴ്ന്നു മുങ്ങി. നെരിപ്പോട് നീറിക്കൊണ്ടേയിരുന്നു. ശമനമില്ലാതെ !

പിറവി എന്ന പേരിൽ തിരുവനന്തപുരത്തെ സ്ക്കൂൾ ഓഫ് ഭഗവദ് ഗീത ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു, ശ്രീ സി.രാധാകൃഷ്ണൻ്റെ പത്രാധിപത്യത്തിൽ. ഒരു മാസികയുടെ പ്രൊഡക്ഷൻ എങ്ങനെ ആയിരിക്കണമെന്നതിൻ്റെ ഉദാഹരണമായിരുന്നു, കനത്ത അകക്കാമ്പുണ്ടായിരുന്ന, പിറവി. പിറവിയുടെ താളുകളിലാണ് ഞാൻ ആദ്യമായി ഘോഷേട്ടനെ കാണുന്നത്.

എക്‌ ഹാർട്ട് ടോളിയെന്ന, എനിക്കേറ്റവും ഇഷ്ടമുള്ള ഒരു മഹാത്മാവിൻ്റെ, മഹത്തായ പുസ്തകം 'പവർ ഓഫ് നൗ' അധികരിച്ച് സ്വതന്ത്രമായ രീതിയിൽ ലേഖനങ്ങൾ എഴുതുകയായിരുന്നു, ഘോഷേട്ടൻ. രണ്ട് ലക്കം വായിച്ചു കഴിഞ്ഞപ്പോഴേക്കും ആളെ കാണണമെന്ന് കനത്ത മോഹമായി. ലേഖനത്തോടൊപ്പം എഴുത്തുകാരനെക്കുറിച്ചുള്ള കുറിപ്പും മൊബൈൽ നമ്പറും ഉണ്ടായിരുന്നെന്നാണോർമ്മ; അതോ ഞാൻ പിറവിയുടെ ഓഫീസിൽ വിളിച്ചാണോ നമ്പർ സംഘടിപ്പിച്ചത്?  എന്തായാലും ഒരു ദിവസം ധൈര്യം സംഭരിച്ച് ഞാനങ്ങ് വിളിച്ചു. അങ്ങേത്തലക്കൽ ഘനഗംഭീര ശബ്ദം. ഞാൻ ലേഖനം വായിച്ചുവെന്നും, നേരിട്ട് കാണാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞപ്പോൾ കാണാമല്ലോയെന്ന് സസന്തോഷം സമ്മതിച്ചു.

ഒരു വൈന്നേരം ഘോഷേട്ടൻ്റ ഓഫീസിൽ വച്ചായിരുന്നു സമാഗമം . സന്ധ്യയാകുവോളം സംസാരിച്ചു. പവർ ഓഫ് നൗവിൽ തന്നെയാണ് സംസാരം തുടങ്ങിയത്.  അത് പിന്നെ എൻ്റെ തീരാത്ത സംശയങ്ങളുടെ ഭാണ്ഡക്കെട്ട് തുറക്കലിലേക്ക് മാറി. വീണ്ടും കാണാമെന്ന വാഗ്ദ്ധാനത്തോടെ പിരിയുമ്പോൾ എൻ്റെയുള്ളിലെ നെരിപ്പോടിൽ ചെറുമഴത്തുള്ളികൾ പൊടിഞ്ഞു വീഴുന്നുണ്ടായിരുന്നു . ആകെതണുപ്പ്. എന്തിനുമുത്തരമുള്ള ഒരു ജ്യേഷ്ഠ സഹോദരൻ്റെ സ്നേഹം ആദ്യമായറിയുമ്പോലെ.

എണ്ണമില്ലാത്ത കൂടിക്കാഴ്ചകൾ. സുദീർഘമായ അനേകം ഫോൺ കോളുകൾ.  2008 അവസാനം ഞാൻ ത്രിപ്പുണിത്തുറവിട്ടു. വടകരയിലേക്ക് . പിന്നെ, ബാംഗ്ലൂരിലേക്ക്. അപ്പോഴൊക്കെ ഘോഷേട്ടൻ്റെ സ്നേഹം പിൻതുടർന്നു. 

രണ്ടായിരത്തി പതിനൊന്നിലാവണം; ഓഫിസാവ ശ്യാർത്ഥം ബാങ്കളൂരിൽ നിന്ന്  കൊച്ചിയിലെത്തിയപ്പോഴാണ് ഘോഷേട്ടൻ്റെ അമ്മ സുഖമില്ലാതെ ആശുപത്രിയിലാണെന്നറിഞ്ഞത്. അന്ന് ആശുപത്രിയുടെ കാൻ്റീനിൽ കാപ്പി കുടിച്ചിരിക്കുമ്പോഴാണ് പിറവിയിൽ വന്ന ലേഖനങ്ങളും പ്രസിദ്ധീകരിക്കാത്ത മറ്റു ചില ലേഖനങ്ങളും ചേർത്ത് പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന എലിസെൻ എന്ന പുസ്തകത്തിൻ്റെ കാര്യം എന്നോട് പറയുന്നത്. 

ചെറുതും വലുതുമായ എന്തൊക്കെ കാര്യങ്ങൾ അതിനിടെ നടന്നു?

ഈ നെരിപ്പോടിന് ഒരു സ്വഭാവമുണ്ട്. തീ അണച്ചാലുമണച്ചാലും ഒരു ചെറുകനൽ ബാക്കിയാവും. സാഹചര്യത്തിൻ്റെ കാറ്റ് തൊട്ടാൽ മതി, ആളിക്കത്തുകയായി. ഡിപ്രഷൻ്റെ, മാനസിക സംഘർഷങ്ങളുടെ കാറ്റ് ഞെരിപ്പോടിലെ തീ ആളിക്കത്തിച്ചുകൊണ്ടിരുന്നു. ഘോഷേട്ടൻ്റെ സാന്ത്വനം മാത്രമായിരുന്നു തീ ശമിപ്പിക്കാനുള്ള ഉപാധി.

"എലി സെൻ എന്തായി" എന്ന ചോദ്യത്തിന്  "ഉടനെയുണ്ടാകും" എന്ന മറുപടി വർഷങ്ങളോളം തുടർന്നു.

ഇതിനിടെ  ഭ്രമണം പൂർത്തിയാക്കി ഞാൻ തൃപ്പൂണിത്തുറയിൽ തിരിച്ചെത്തി, ഘോഷേട്ടനും മീനച്ചേച്ചിയും മക്കളുമടങ്ങിയ കുടുംബത്തിൽ അംഗമായി മാറിയിരുന്നു. ഒരു തിരുവോണത്തിൻനാൾ അച്ഛൻ എന്നെന്നേക്കുമായി പടിയിറങ്ങിപ്പോയപ്പോൾ "ഇനിയെനിക്കച്ഛനില്ല" എന്ന് ആദ്യമായി ഞാൻ വിളിച്ചറിയിച്ചത് ഘോഷേട്ടനെയായിരുന്നു. അച്ഛൻ്റെ ചേതന വിട്ടുപോയ ശരീരം കാണാനും ഞങ്ങളെ ചേർത്തു നിർത്താനും ആദ്യമായോടിയെത്തിയതും ഘോഷേട്ടനും മീനച്ചേച്ചിയും തന്നെ.

2014 ഫെബ്രുവരി 12ാം തീയതി  മീനച്ചേച്ചിയുടെ ഐഡിയിൽ നിന്ന് എൻ്റെ ഇൻബോക്സിൽ കുറേ വേർഡ് ഡോക്യുമെൻറുകൾ വന്നു വീണു. എലി സെന്നിൻ്റെ ആദ്യരൂപം! അല്പസമയത്തിനു ശേഷം ഘോഷേട്ടൻ്റെ വിളിയും വന്നു. "സുരേഷേ അതൊന്ന് വായിച്ചു നോക്കൂ. പറ്റുമെങ്കിൽ ചെറുതായൊന്ന് എഡിറ്റുചെയ്യുകയുമാവാം."

ഞാനും ലതയും കൂടി വായിക്കാൻ തുടങ്ങി. ഒരു പുസ്തകത്തിൻ്റെ ആദ്യവായനക്കാർ എന്ന ആഹ്ലാദത്തോടെ!

അന്നത്തെ രൂപത്തിൽ നിന്ന് സത്യം പറഞ്ഞാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന 15 അദ്ധ്യായങ്ങളും 244 പേജുകളുമുള്ള പുതിയ എലിസെന്നിലേക്ക് പരിണമിക്കുമ്പോൾ പുസ്തകം ഏറെ വളർന്നിരിക്കുന്നു; പക്വമായിരിക്കുന്നു. വലിപ്പത്തിൽ, ഒതുക്കത്തിൽ, അകക്കാമ്പിൻ്റെ കനത്തിൽ.

നവംബർ ഇരുപത്തിമൂന്നാം തീയതി വൈകുന്നേരം ആദരണീയനായ ഫാദർ ബോബി ജോസ് കട്ടിക്കാടിൻ്റെയും പ്രിയങ്കരനായ രഞ്ജി പണിക്കരുടേയും സാന്നിധ്യത്തിൽ ലോകമാകെ സാക്ഷിയാക്കി പുസ്തകം പ്രകാശനം ചെയ്ത ശേഷം, ചെറുപുഞ്ചിരിയോടെ  കയ്യൊപ്പിട്ട് ഘോഷേട്ടൻ എലിസെന്നിൻ്റെ കോപ്പി എനിക്ക് തരുമ്പോൾ, അനുഭവിച്ച ധന്യതയോളം വലുത്, എൻ്റെ സർഗ്ഗ ജീവിതത്തിൽ ഞാനിതുവരെ അനുഭവിച്ചിട്ടില്ല.

ഈ നിമിഷത്തിൽ, ഇവിടെ ഇപ്പോൾ ജീവിക്കുക എന്ന ഒറ്റക്കാര്യമാണ് Power of Now എന്ന പുസ്തകത്തിൻ്റെ ഉള്ളടക്കം. അത് എങ്ങനെ പ്രാവർത്തികമാവുന്നെന്നതിൻ്റെ നേർക്കാഴ്ചയാണ് എലിസെന്നിൽ കാണാനാവുക. അതും  ഒട്ടും വളച്ചുകെട്ടില്ലാതെ, ആത്മാർത്ഥമായി.

മുണ്ടുമുടുത്ത് വാഴക്കാല ജംഗ്ഷനിലൂടെ രണ്ട് കയ്യിലും ഈ രണ്ട് പാൽക്കവറും തൂക്കി നടന്നു പോകുന്ന ഘോഷേട്ടനെ ഞാൻ ചിരിയോടെയാണ് കണ്ടത്, മൂന്നാമത്തെ അദ്ധ്യായത്തിൽ. ആ നിമിഷത്തിൽ ഏതൊരാളുടേയും മനസ്സിൽ വരുന്ന ചിന്തകളുടെ വേലിയേറ്റത്തെ എന്തു തൻമയത്വത്തോടെയാണ് ഘോഷേട്ടൻ കാട്ടിത്തരുന്നത്! ഒടുക്കം 'ചങ്ങാതിയെ ' മൃദുവായി പിടികൂടി പതുക്കെ വിടുമ്പോൾ അനുഭവിക്കുന്ന സുഖം. ഇവിടെ ഇപ്പോൾ ആയിരിക്കുമ്പോഴുള്ള സുഖം. ഇതു തന്നെയാണ് ഞങ്ങൾ കണ്ടുമുട്ടാറുള്ളപ്പോഴും ഘോഷേട്ടൻ പലപ്പോഴും ഊന്നിപ്പറയുന്ന കാര്യം. "ഇപ്പോൾ, ഇവിടെയാവുക" 

"അറിവില്ലായ്മയിൽ നിന്നാണ് പേടി ജനിക്കുന്നത്. ഓരോ വ്യക്തിയിലേയും പേടിയാണ് എലി. പുറത്തെ എലിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചപ്പോൾ കാട്ടുപോത്തിൻ്റെ രൂപഭാവത്തിലേക്ക് എലി പരിണമിച്ചു കൊണ്ടിരിക്കുന്നു. അകത്തെ എലിയുടെ ശക്തി വർദ്ധിക്കുന്നതുമൂലം നാം അക്ഷമരും കോപാകുലരൂമാകുന്നു." എലി സെൻ എന്ന അദ്ധ്യായത്തിൽ നിന്നാണ്. നമുക്ക് ചുറ്റും സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളെ അന്തർ ലോകവുമായി താരതമ്യം ചെയ്ത് ആശയങ്ങൾ എളുപ്പം മനസ്സിലാകും വിധം അവതരിപ്പിക്കാൻ , സംഭാഷണത്തിലായാലും ലേഖനരചനയിലായാലും ഘോഷേട്ടനുള്ള കഴിവ് അസാമാന്യമാണ്. ഒരു പക്ഷെ പതിറ്റാണ്ടുകളുടെ പത്രപ്രവർത്തന പരിചയത്തിൽ നിന്നു നേടിയതാവാം ഈ നിരീക്ഷണ പാടവം.

ഇരുന്നൂറിൽപ്പരം പേജുള്ള ഈ പുസ്തകം ഒരു ദിവസം കൊണ്ട് വായിച്ചു തീർത്തെന്ന്, പുസ്തക പ്രസാധന ദിനത്തിൽ രഞ്ജിപ്പണിക്കർ പറഞ്ഞത് അതിശയോക്തിയാണെന്നേ തോന്നിയുള്ളൂ. പക്ഷെ പുസ്തകം വായിക്കാനെടുത്തപ്പോൾ മനസ്സിലായി ആ പറഞ്ഞത് ഒട്ടും അതിശയോക്തിയല്ലെന്ന് . ഞാനും വായിച്ചു തീർത്തു ഇരുന്നൂറ്റി നാൽപ്പത്തിനാല് പേജുള്ള എലി സെൻ ഒറ്റയിരിപ്പിൽ.

സുരേഷ് ശേഖരൻ

ശിങ്കിടി

ശിങ്കിടി

ഞങ്ങളുടെ വീട്ടിൽ ഒരു കാലത്ത് രണ്ട് നായ്ക്കളും ധാരാളം പൂച്ചകളും ഉണ്ടായിരുന്നു. പൂച്ചക്കളുടെ പരമ്പര പൊക്കിയെന്നും പൊക്കനെന്നും പെൺ, ആൺപൂച്ചകളിലൂടെ വളരെക്കാലം എങ്ങനെ നിലനിന്നു പെരുകി എന്നത് മറ്റൊരിടത്ത് പറഞ്ഞതാണ്.

രണ്ട് നായ്ക്കൾ. സാങ്കേതികമായി പറഞ്ഞാൽ ഇവ രണ്ടും ഞങ്ങളുടെ വീട്ടിലേതല്ല ; എന്നാൽ പ്രായോഗികമായി ഇവ ഞങ്ങളുടേതായിരുന്നുതാനും.  ശശിയുടെ വീട്ടിലാണ് ടോമിയും ശിങ്കിടിയും (അതാണവരുടെ പേര് ) ജനിച്ചത്.
സ്കൂളിൽ പോകാൻ നേരമാവുമ്പോൾ ശശിയും രവിയും വീട്ടിൽ വരും.അവരോടൊപ്പം ടോമിയും ശിങ്കിടിയും.  പകൽ മുഴുവൻ ഞങ്ങളുടെ വീട്ടിൽ  ചിലവഴിച്ച് സന്ധ്യയാവുമ്പോൾ തിരിച്ചു പോവും.

തടിച്ച് വെളുത്ത് സുന്ദരനായിരുന്നു ടോമി. രണ്ടാണുങ്ങളും ഒരു പെണ്ണുമായിരുന്നു അവൻ്റെ കൂടപ്പിറപ്പുകൾ.രണ്ടു സഹോദരൻ മാരും അമ്മയും അകാലത്തിൽ ചരമമടഞ്ഞു. കൊല ചെയ്യപ്പെട്ടു എന്ന് പറയുന്നതാവും കൂടുതൽ ശരി .ഒരു കയ്യിൽ വടിയും മറ്റേ കയ്യിൽ ഇരുമ്പ് കുരുക്കുമായി ഒരു ദിവസം ഇടവഴിയിൽ പ്രത്യക്ഷപ്പെട്ട കറുത്തു തടിച്ച ഒരു തമിഴൻ നാട്ടിലെ നായ്ക്കളെ മുഴുവൻ വേട്ടയാടി. കണ്ണുതുറിച്ച് ,നാക്കു തള്ളി മലവുംരക്തവും വിസർജിച്ച് കുന്നുപോലെ കൂനകൂടിക്കിടന്ന നായ്ക്കളുടെ മൃതദേഹത്തിനരികിൽ നിന്ന് തമിഴൻ കുമ്പയുഴിഞ്ഞ് കുലുങ്ങി ച്ചിരിച്ചത് മറക്കാനാവുന്നില്ല.അയാളുടെ നാവിനും പല്ലിനും തുറിച്ച കണ്ണുകൾക്കും ചോരയുടെ ചോന്ന നിറമായിരുന്നു. രണ്ട് മിനിലോറികളിൽ കയറ്റി നായ്ക്കളുടെ ഒരു പാട് തലമുറകളെ അയാൾ കടത്തിക്കൊണ്ടുപോയി. നായ്ക്കളുടെ ശരീരങ്ങൾ എണ്ണിയെണ്ണി ലോറികളിലേക്ക് വലിച്ചെറിഞ്ഞ് തമിഴൻ തളർന്നു. ചുറ്റുവട്ടത്തെ വീട്ടുകാരാരും അയാൾക്ക് ഒരു തുള്ളി വെള്ളം പോലും  കൊടുത്തില്ല. കുഞ്ഞിരാമമ്മാവൻ്റെ പീടികയിൽ ചെന്ന് സോഡ ചോദിച്ച അയാളെ "അമ്മാമൻ കണ്ണ് മുറിയെ ബായിപറഞ്ഞ് ഓടിച്യാളഞ്ഞ് " എന്ന് ശശി പിന്നീട് പറഞ്ഞു.

കാരിരുമ്പിൻ്റെ കമ്പി മുറുകി ശ്വാസം കുടുങ്ങി പിടഞ്ഞു കരഞ്ഞ നായ്ക്കളുടെ രോദനം കട്ടങ്കോട് കുന്നിലും താഴ്'വരയിലും റബ്ബർ ടയർ കരിഞ്ഞ പുക മണം പോലെ ഏറെനാൾ തങ്ങി നിന്നു.
ടോമിയേയും അവൻ്റെ പെങ്ങളേയും ശശി വീട്ടിനകത്തിട്ട ടച്ച് പട്ടിപിടുത്തക്കാരിൽ നിന്നും രക്ഷിച്ചു. അവർ കരഞ്ഞും കുരച്ചും ബഹളമുണ്ടാക്കി തമിഴൻ്റെ ശ്രദ്ധയാകർഷിക്കാതിരിക്കാൻ   അവൻ  ഇടക്കിടെ ചോറ് മീൻ കറി കൂട്ടി കുഴച്ച് അവർക്ക് കൊടുത്ത് കൊണ്ടിരുന്നു. തൻ്റെ ഉച്ചഭക്ഷണം നായ്ക്കൾ ഊഴമിട്ട് തിന്നതിനാൽ അവൻ പകൽ വിശന്ന് കഴിച്ചുകൂട്ടി. അത്താഴത്തിന്റെ നേരമായപ്പോഴേക്കും തളർന്ന് ഉറങ്ങിപ്പോകുകയും ചെയ്തു.

ആദ്യമാദ്യം മടിച്ചു മടിച്ചാണ് ടോമി എൻ്റെ വീട്ടിലേക്ക് വന്നത്. പിന്നെ പിന്നെ കളിയിലും കഥയിലും അവൻ ഞങ്ങളുടെ കൂട്ടാളിയായി. ടോമിയുടെ സഹോദരി ഒരു കറുമ്പിയായിരുന്നു. കാണാൻ ഒട്ടും ഭംഗിയില്ലാത്തവൾ. കുസൃതിയും ചൊടിയുമില്ലാത്തവൾ. എന്നാൽ,  പട്ടിപിടുത്തത്തിൽ കട്ടങ്കോടിലെ പട്ടി വർഗ്ഗം അസ്തമിച്ച് പോയതിൻ്റെ ഒന്നാം വാർഷികത്തിൽ അവൾ ഗർഭം ധരിച്ചു .ദിവ്യഗർഭം എന്നു തന്നെ പറയണം.കാരണം ഞങ്ങളുടെ അറിവിൽ കുമ്പളത്തും കട്ടങ്കോടും അക്കാലത്ത് നായ്ക്കളേ ഉണ്ടായിരുന്നില്ല, ടോമി ഒഴികെ.

മഴ നിർത്താതെ പെയ്ത ഉരിടവപ്പാതിരാവിലായിരുന്നു അവളുടെ പ്രസവം. വിറകിടാൻ വേണ്ടി ഉണ്ടാക്കിയ ഒരു ഷെഡ്ഡിൽ. പിറ്റേന്ന് രാവിലെ ആറിയ വിറക് തേടി ചെന്ന ശശിയുടെ മാതാവ് ചിരുതാമ്മയുടെ നേരെ അവൾ കുരച്ചു ചാടി. തിരിഞ്ഞോടിയ ചിരുതാമ്മ മേലാസകലം കട്ടിപ്പുതപ്പിട്ട് മൂടി ,മഴയുടെ താരാട്ട് കേട്ട് സുഖനിദ്രയിലായിരുന്ന ശശിയുടെ പുറത്ത് രണ്ടടി പാസാക്കി ഉണർത്തി, അവനോട് കാര്യം പറഞ്ഞു. അവൻ വിറക്‌പുരയിൽ ചെന്ന്‌ സാഹസപ്പെട്ടും സാന്ത്വനിപ്പിച്ചും ആ  ക്ഷുഭിത നവ മാതൃത്വത്തെ ഒരു വിധം ഒതുക്കി. എന്നിട്ടും ആരെങ്കിലും താൻ കിടക്കുന്ന ദിക്കിലേക്കെങ്ങാൻ തിരിഞ്ഞാൽ ശക്തിയായി മുരണ്ട് കനത്തിലൊന്ന് കുരച്ച് അവൾ ഭീഷണി ഉയർത്തി. കുഞ്ഞിനെ കാണണമെന്ന് ആഗ്രഹിച്ച എന്നോട് ശശി പറഞ്ഞു, "ഉയ്യെൻ്റെ കുഞ്ഞിമ്മോനേ, ഇഞ്ഞി അയിൻ്റ ട്ത്ത് ഒന്നും ബെരല്ലേ! അത് പറിച്ചീന്തിക്കളയും!"

അവൻ്റെ മുഖത്തെ ഭീതി കണ്ട ഞാൻ ആഗ്രഹം മണ്ണിട്ട് മൂടി. പക്ഷെ പിറ്റേന്ന് രാവിലെ കക്കൂസിൻ്റെ വാതിൽ തുറന്ന എന്നെ എതിരേറ്റത് ശക്തമായ ഒരു മുരൾച്ചയും ഒരു കുരയും ചാട്ടവുമായിരുന്നു. പേടിച്ച് വിറച്ച് പോയ ഞാൻ അലറിക്കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് തിരിച്ചോടി. അത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് എനിക്ക് വയറ്റീന്ന് പോയത്.

അച്ഛൻ ശശിയേയും അവൻ്റെ ചേട്ടൻമാരേയും തേടിച്ചെന്നു. മഴ കനത്തു പെയ്യുന്നുണ്ടായിരുന്നു. ഇങ്ങനെ ഒരനർത്ഥം വന്നു പിണഞ്ഞത് ഞങ്ങളുടെയെല്ലാം ദൈനംദിന കാര്യങ്ങളെ പരുങ്ങലിലാക്കിയിരുന്നു. കുഞ്ഞിരാമേട്ടനാണ് അവളേയും ഒരേ ഒരുണ്ണിയേയും കക്കൂസിന് വെളിയിലാക്കിയത്.  കറുത്തു കനത്ത മഴയിലൂടെ കൂനിക്കൂടി കുഞ്ഞിനേയും കടിച്ചു തൂക്കി അവൾ നടന്നു പോയി; ഞങ്ങളുടെ പറമ്പിന് പിറകുവശത്തെ കല്ലുവെട്ടാംകുഴിക്ക് നേരെ.

രാത്രി മുഴുവൻ കല്ലുവെട്ടാംകുഴിയിൽ നിന്ന് അവളുടെ കരച്ചിൽ കേട്ടിരുന്നു. ആ കരച്ചിലിനിടയിൽ തേങ്ങൽ പോലെ ഒരു കുഞ്ഞു ശബ്ദവും ഇടക്കിടെ കേട്ടു .

രാവിലെ വെളിച്ചം വീഴുന്നതിന് മുമ്പ് ഞാൻ ഓടി കൽക്കുഴിയുടെ അടുത്തെത്തി . കുഴിയിലാകെ വെള്ളം കെട്ടി നിന്നിരുന്നു. വെള്ളം കേറിയെത്താത്തിടത്ത്, വി.ടി.അലി എന്ന് ഇംഗ്ലീഷിൽ വലുതായി ഭംഗിയിൽ കൊത്തി വെച്ചതിനു താഴെ അവൾ നനഞ്ഞ് കുതിർന്ന് അവശയായി കിടന്നു.അരികിൽ ഒരു കറുത്ത പഞ്ഞിക്കെട്ടു പോലെ മകനും. കല്ലുവെട്ടാംകുഴിയിൽ എന്നേക്കാൾ മുമ്പേ എത്തിയ ശശി പതുക്കെ ശബ്ദമുണ്ടാക്കാതെ അവളുടെ നേർക്ക് നടക്കുകയായിരുന്നു.

ശശി അടുത്തെത്തിയപ്പോൾ അവൾ ഞരങ്ങി. ദീനമായി അവൻ്റെ കണ്ണിലേക്ക് നോക്കി. അവളുടെ ചെവിയിലും കണ്ണിലും ഉറുമ്പ് പറ്റിപ്പിടിച്ചിരുന്നു. ശശി തല തിരിച്ച് എന്നെ നോക്കി. അവൻ കരയുകയായിരുന്നു. അവളുടെ ദുർഗ്ഗതിക്ക് ഞാനാണ് കാരണക്കാരൻ എന്ന് അവൻ കരുതിയിരുന്നോ? ഞാനും കല്ലുവെട്ടാംകുഴിയിലേക്ക് ഇറങ്ങി. ശ്വാസമുണ്ട്; അമ്മയ്ക്കും മോനും. പെട്ടെന്ന് കല്ല് വെട്ടാംകുഴിയുടെ മേലെ ഒരു വെളുത്ത തല പ്രത്യക്ഷപ്പെട്ടു.തിളങ്ങുന്ന കണ്ണുകളും കൂർത്ത ചെവികളും; ടോമി .

അലർച്ച പോലെ ടോമി കുരച്ചു .ഞങ്ങളെ നോക്കി അവൻ ഒരിക്കലും അങ്ങനെ ചെയ്യാത്തതാണ്. കല്ലുവെട്ടാംകുഴിയിലേക്ക് അവൻ  ചാടിയിറങ്ങവെ, ഞാനും ശശിയും ജീവൻ കയ്യിൽ പിടിച്ച് കരയിലേക്ക് പാഞ്ഞ് കയറി. വെയിലുദിക്കുകയായിരുന്നു. രണ്ട് രാവും പകലും അമ്മയെയും മകനെയും നക്കിതുടച്ച് അവർക്ക് ചുറ്റും വലം വച്ച് ടോമി കാവലിരുന്നു. അമ്മക്കും മകനും പതുക്കെ ജീവൻ വച്ചു. മൂന്നാം നാൾ അവൾ മകനോടൊപ്പം വിറകുപുരയിലേക്ക് മടങ്ങി.

വെയിൽ നിന്ന് കത്തിയ പകലുകളായിരുന്നു പിന്നെ വന്നത്. ഒരു രാത്രി മുതൽ അമ്മപ്പട്ടിയെ കാണാതായി .രാത്രി മീൻ കറി കൂട്ടിചോറ് തിന്ന് വിറക്പുര യുടെ അരികിൽ പോയി കിടന്നതാണ്. രാവിലെ ആളെ കാണാനില്ല. ടോമി കുറേ നേരം അങ്ങുമിങ്ങും പാഞ്ഞു. തിരികെ കുഞ്ഞിനടുത്ത് വന്നിരുന്നു. മിഥുന മഴ മെല്ലെ ചാഞ്ഞു പെയ്ത് തുടങ്ങിയ ഒരു രാവിലെ ഞങ്ങളുടെ വീട്ടുമുറ്റത്തേക്ക്  ശശിയുടെയും ടോമിയുടെയും ഒപ്പം അവൻ കയറി വന്നു. അവന് ശരിക്ക് നടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. മുന്നിലെ രണ്ട് കാലുകൾക്കു മാത്രമേ ശേഷിയുണ്ടായിരുന്നുള്ളൂ. പിന്നിലെ ഇടതുകാൽ കുത്തി നിന്നാൽ വലതുകാൽ താളത്തിൽ വിറച്ചു. വലത് കാൽ കുത്തി നിന്നാൽ ഇടതേതും.

പറമ്പിൽ നിന്ന് ഞങ്ങളുടെ കിഴക്കേ മുറ്റത്തേക്കിറങ്ങുന്ന ഇടം ഒരു ചെറിയ ചെരിവായിരുന്നു. ചെരിവിറങ്ങി വന്ന ടോമിയുടെ പിന്നാലെ ഓടിയെത്തിയ നായ്ക്കുട്ടിയുടെ പിറക് ഭാഗം നിലത്തുരഞ്ഞ് പോയി .തൊലി ഇളകിയടർന്നു.

വരാന്തയിലിരിക്കുകയായിരുന്ന അമ്മ,"അയ്യോ! പാവം" എന്ന് പറഞ്ഞ് രാവിലത്തെ പുട്ട്, കറിയിൽ കുഴച്ച് ഇട്ട് കൊടുത്തു. ഇച്ചിരി നക്കിയും മണത്ത് നോക്കിയും അവൻ പ്രിയമില്ലാതെ നിന്നു." അയിന് തിന്നാൻ കയീന്ന്ണ്ടാവൂല.കുഞ്ഞനല്ലെ!" അമ്മ പറഞ്ഞു. അവൻെറ ശരീരമാകെ കാലിൻ്റെ വിറയലിൽ ഇളകിക്കൊണ്ടിരുന്നു. പൊട്ടിയ കലത്തിൻ കഷണത്തിൽ അമ്മ ഒഴിച്ച് കൊടുത്ത പാൽ അവൻ നൊട്ടി നുണഞ്ഞു. പ്രാതൽ കഴിഞ്ഞ് പുറത്തിറങ്ങിയ അച്ഛൻ അപ്പോഴാണ് അവരെ കണ്ടത്. "ഹാ! ടോമി " കുഞ്ഞൻ നായയുടെ മേൽ കണ്ണ് പതിഞ്ഞ നേരം അച്ഛൽ ടോമിയോട് ചോദിച്ചു ,"ആരാടാ ഈ ശിങ്കിടി?" അങ്ങനെ അവൻ ശിങ്കിടിയായി.

മാസങ്ങൾ കഴിഞ്ഞ് പോയി. എല്ലാ രാവിലെകളിലും ടോമിയോടൊപ്പം അവൻവീട്ടിൽ വരാൻ തുടങ്ങി .ചോറിനോടും മീനിനോടും അവന് പ്രിയ മായിരുന്നു. കപ്പ യോടും മത്തി യോടും അവന് പ്രിയമായിരുന്നു . ഉപ്പുമാവും പുട്ടും ഇഡ്ഡലിയും ദോശയും അവനിഷ്ടമായിരുന്നു. എന്ത് ഭക്ഷണത്തോടും അവനാർത്തിയായിരുന്നു. വരാന്തയിലിരുന്ന് ആരെങ്കിലും ഭക്ഷണം കഴിക്കുന്നത് കണ്ടാൽ അവൻ മുൻകാലുകൾ വരാന്തയിലേക്ക് വെക്കും. വായിൽ നിന്ന് വെള്ളമൊലിക്കുന്നുണ്ടാവും. വികലമായ പിൻ കാലുകൾ വിറച്ചു കൊണ്ടിരിക്കും.  ദയനീയമായി മോങ്ങും. പിന്നെ, കാലിൻ്റെ ദുർബല്യത്തിൽ ശരീരം താങ്ങി നിർത്താനാവാതെ മറിഞ്ഞുവീഴും.  

അവന് എന്തു തിന്നിട്ടും മതി വന്നില്ല. പശുവിന് വച്ച വെള്ളത്തിൽ തലയിട്ടു. കഞ്ഞിക്ക ലം നക്കി. അമ്മ പൊറുതിമുട്ടി. ഒടുക്കം അമ്മയവനെ പോടാ, പോടാ, എന്ന് ആട്ടിഅകറ്റാൻ തുടങ്ങി.

അവൻ പറമ്പിലായി നടപ്പ്. ചാറ്റൽ മഴയത്തൂടെ വിറച്ചുവിറച്ച്!  വാടിയും കേടുവന്നും വീണ മാങ്ങകൾ അവൻ തിന്നാൻ തുടങ്ങി. പിന്നെ പറമ്പിൽ ധാരാളമായി വീണു കിടന്ന ആർക്കും വേണ്ടാത്ത ചക്കപ്പഴം. അവൻ്റെ കുട്ടി വയർ വീർത്തു വന്നു. തടി കറുത്തും . പക്ഷെ വലിപ്പം മാത്രം കൂടിയില്ല. ഒരു കുള്ളൻ കുഞ്ഞൻ .

പട്ടിയുടേതായ ഒരു ഗുണവും അവനുണ്ടായിരുന്നില്ല. കുരച്ചില്ല! കടിച്ചില്ല! ഇണചേർന്നില്ല! തലയുയർത്തി , ഗർവിൽ നടന്നു പോകുന്ന ടോമിയുടെ പിന്നാലെ  തല താഴ്തി, കാൽവിറച്ചു വിറച്ച് , വാൽ പിറകിൽ തിരുകി അവൻ നടന്നു. വേറെ നായ്ക്കൾ ആക്രമിക്കാൻ വന്നാൽ അവൻ വിചിത്രമായൊരിളിയിളിക്കും. ആ ഇളിയുടെ വൈകൃതത്താലാവണം ആരും അവനെ ആക്രമിച്ചില്ല.

കൊതി കൂടുമ്പോൾ വിറയും കൂടുന്ന പിൻ കാലുകളും വിറപ്പിച്ച്, ചക്കപ്പഴം ആഹരിക്കുന്ന ടോമിയുടെ ആ ശിങ്കിടി, ഏറെക്കാലം ഞങ്ങളുടെ വീട്ടിൽ വന്നും പോയുമിരുന്നു. ഞങ്ങളുടെ കൂടെ പുഴയിൽ കുളിക്കാനും, മാമ്പഴം പെറുക്കാനും,  അമ്മയുടെ കൂടെ പുല്ലരിയാനും, ഒക്കെ ...വയലിലെ ചെളിയിലമർന്ന് ഒരു മധ്യവേനലവധിക്കാലത്ത്, മൃതനാകും വരെ.

സുരേഷ് ശേഖരൻ