ശ്രീ ജ്യോതിർഘോഷ്, ഞങ്ങളുടെ ഘോഷേട്ടൻ, കുതിച്ചെത്തിയ കൊടുങ്കാറ്റുപോലെ നിനച്ചിരിക്കാതെ എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നയാളാണ്. തികച്ചും ആസ്വാദ്യമായിരുന്നു അക്കാലത്തെ എൻ്റെ ജീവിതം. രണ്ടായിരത്തിയെട്ട്. ത്രിപ്പുണിത്തുറയിലെ ബാങ്കിൽ, സ്ട്രെസ്സ് ധാരളമുള്ളതായിരുന്നെങ്കിലും ആസ്വദിച്ചനുഭവിച്ച മാനേജർ ഉദ്യോഗം. ഓൺ ലൈനും ഓഫ് ലൈനുമായ കാവ്യാസ്വാദനം, പതിവു തെറ്റാത്ത വായന, അത്തച്ചമയം, വൃശ്ചികോത്സവം... എന്നിരിക്കിലും എവിടെയോ ഒരസ്വസ്ഥത അണയാത്ത നെരിപ്പോടു പോലെ നീറിക്കൊണ്ടിരുന്നു. എന്തിനെന്നറിയാതെ. പലരോടും ചോദ്യങ്ങൾ ചോദിച്ചു. പലതും വായിച്ചു. പാശ്ചാത്യവും പൗരസ്ത്യവുമായ ചിന്തകളിൽ പലതിലും ആഴ്ന്നു മുങ്ങി. നെരിപ്പോട് നീറിക്കൊണ്ടേയിരുന്നു. ശമനമില്ലാതെ !
പിറവി എന്ന പേരിൽ തിരുവനന്തപുരത്തെ സ്ക്കൂൾ ഓഫ് ഭഗവദ് ഗീത ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു, ശ്രീ സി.രാധാകൃഷ്ണൻ്റെ പത്രാധിപത്യത്തിൽ. ഒരു മാസികയുടെ പ്രൊഡക്ഷൻ എങ്ങനെ ആയിരിക്കണമെന്നതിൻ്റെ ഉദാഹരണമായിരുന്നു, കനത്ത അകക്കാമ്പുണ്ടായിരുന്ന, പിറവി. പിറവിയുടെ താളുകളിലാണ് ഞാൻ ആദ്യമായി ഘോഷേട്ടനെ കാണുന്നത്.
എക് ഹാർട്ട് ടോളിയെന്ന, എനിക്കേറ്റവും ഇഷ്ടമുള്ള ഒരു മഹാത്മാവിൻ്റെ, മഹത്തായ പുസ്തകം 'പവർ ഓഫ് നൗ' അധികരിച്ച് സ്വതന്ത്രമായ രീതിയിൽ ലേഖനങ്ങൾ എഴുതുകയായിരുന്നു, ഘോഷേട്ടൻ. രണ്ട് ലക്കം വായിച്ചു കഴിഞ്ഞപ്പോഴേക്കും ആളെ കാണണമെന്ന് കനത്ത മോഹമായി. ലേഖനത്തോടൊപ്പം എഴുത്തുകാരനെക്കുറിച്ചുള്ള കുറിപ്പും മൊബൈൽ നമ്പറും ഉണ്ടായിരുന്നെന്നാണോർമ്മ; അതോ ഞാൻ പിറവിയുടെ ഓഫീസിൽ വിളിച്ചാണോ നമ്പർ സംഘടിപ്പിച്ചത്? എന്തായാലും ഒരു ദിവസം ധൈര്യം സംഭരിച്ച് ഞാനങ്ങ് വിളിച്ചു. അങ്ങേത്തലക്കൽ ഘനഗംഭീര ശബ്ദം. ഞാൻ ലേഖനം വായിച്ചുവെന്നും, നേരിട്ട് കാണാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞപ്പോൾ കാണാമല്ലോയെന്ന് സസന്തോഷം സമ്മതിച്ചു.
ഒരു വൈന്നേരം ഘോഷേട്ടൻ്റ ഓഫീസിൽ വച്ചായിരുന്നു സമാഗമം . സന്ധ്യയാകുവോളം സംസാരിച്ചു. പവർ ഓഫ് നൗവിൽ തന്നെയാണ് സംസാരം തുടങ്ങിയത്. അത് പിന്നെ എൻ്റെ തീരാത്ത സംശയങ്ങളുടെ ഭാണ്ഡക്കെട്ട് തുറക്കലിലേക്ക് മാറി. വീണ്ടും കാണാമെന്ന വാഗ്ദ്ധാനത്തോടെ പിരിയുമ്പോൾ എൻ്റെയുള്ളിലെ നെരിപ്പോടിൽ ചെറുമഴത്തുള്ളികൾ പൊടിഞ്ഞു വീഴുന്നുണ്ടായിരുന്നു . ആകെതണുപ്പ്. എന്തിനുമുത്തരമുള്ള ഒരു ജ്യേഷ്ഠ സഹോദരൻ്റെ സ്നേഹം ആദ്യമായറിയുമ്പോലെ.
എണ്ണമില്ലാത്ത കൂടിക്കാഴ്ചകൾ. സുദീർഘമായ അനേകം ഫോൺ കോളുകൾ. 2008 അവസാനം ഞാൻ ത്രിപ്പുണിത്തുറവിട്ടു. വടകരയിലേക്ക് . പിന്നെ, ബാംഗ്ലൂരിലേക്ക്. അപ്പോഴൊക്കെ ഘോഷേട്ടൻ്റെ സ്നേഹം പിൻതുടർന്നു.
രണ്ടായിരത്തി പതിനൊന്നിലാവണം; ഓഫിസാവ ശ്യാർത്ഥം ബാങ്കളൂരിൽ നിന്ന് കൊച്ചിയിലെത്തിയപ്പോഴാണ് ഘോഷേട്ടൻ്റെ അമ്മ സുഖമില്ലാതെ ആശുപത്രിയിലാണെന്നറിഞ്ഞത്. അന്ന് ആശുപത്രിയുടെ കാൻ്റീനിൽ കാപ്പി കുടിച്ചിരിക്കുമ്പോഴാണ് പിറവിയിൽ വന്ന ലേഖനങ്ങളും പ്രസിദ്ധീകരിക്കാത്ത മറ്റു ചില ലേഖനങ്ങളും ചേർത്ത് പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന എലിസെൻ എന്ന പുസ്തകത്തിൻ്റെ കാര്യം എന്നോട് പറയുന്നത്.
ചെറുതും വലുതുമായ എന്തൊക്കെ കാര്യങ്ങൾ അതിനിടെ നടന്നു?
ഈ നെരിപ്പോടിന് ഒരു സ്വഭാവമുണ്ട്. തീ അണച്ചാലുമണച്ചാലും ഒരു ചെറുകനൽ ബാക്കിയാവും. സാഹചര്യത്തിൻ്റെ കാറ്റ് തൊട്ടാൽ മതി, ആളിക്കത്തുകയായി. ഡിപ്രഷൻ്റെ, മാനസിക സംഘർഷങ്ങളുടെ കാറ്റ് ഞെരിപ്പോടിലെ തീ ആളിക്കത്തിച്ചുകൊണ്ടിരുന്നു. ഘോഷേട്ടൻ്റെ സാന്ത്വനം മാത്രമായിരുന്നു തീ ശമിപ്പിക്കാനുള്ള ഉപാധി.
"എലി സെൻ എന്തായി" എന്ന ചോദ്യത്തിന് "ഉടനെയുണ്ടാകും" എന്ന മറുപടി വർഷങ്ങളോളം തുടർന്നു.
ഇതിനിടെ ഭ്രമണം പൂർത്തിയാക്കി ഞാൻ തൃപ്പൂണിത്തുറയിൽ തിരിച്ചെത്തി, ഘോഷേട്ടനും മീനച്ചേച്ചിയും മക്കളുമടങ്ങിയ കുടുംബത്തിൽ അംഗമായി മാറിയിരുന്നു. ഒരു തിരുവോണത്തിൻനാൾ അച്ഛൻ എന്നെന്നേക്കുമായി പടിയിറങ്ങിപ്പോയപ്പോൾ "ഇനിയെനിക്കച്ഛനില്ല" എന്ന് ആദ്യമായി ഞാൻ വിളിച്ചറിയിച്ചത് ഘോഷേട്ടനെയായിരുന്നു. അച്ഛൻ്റെ ചേതന വിട്ടുപോയ ശരീരം കാണാനും ഞങ്ങളെ ചേർത്തു നിർത്താനും ആദ്യമായോടിയെത്തിയതും ഘോഷേട്ടനും മീനച്ചേച്ചിയും തന്നെ.
2014 ഫെബ്രുവരി 12ാം തീയതി മീനച്ചേച്ചിയുടെ ഐഡിയിൽ നിന്ന് എൻ്റെ ഇൻബോക്സിൽ കുറേ വേർഡ് ഡോക്യുമെൻറുകൾ വന്നു വീണു. എലി സെന്നിൻ്റെ ആദ്യരൂപം! അല്പസമയത്തിനു ശേഷം ഘോഷേട്ടൻ്റെ വിളിയും വന്നു. "സുരേഷേ അതൊന്ന് വായിച്ചു നോക്കൂ. പറ്റുമെങ്കിൽ ചെറുതായൊന്ന് എഡിറ്റുചെയ്യുകയുമാവാം."
ഞാനും ലതയും കൂടി വായിക്കാൻ തുടങ്ങി. ഒരു പുസ്തകത്തിൻ്റെ ആദ്യവായനക്കാർ എന്ന ആഹ്ലാദത്തോടെ!
അന്നത്തെ രൂപത്തിൽ നിന്ന് സത്യം പറഞ്ഞാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന 15 അദ്ധ്യായങ്ങളും 244 പേജുകളുമുള്ള പുതിയ എലിസെന്നിലേക്ക് പരിണമിക്കുമ്പോൾ പുസ്തകം ഏറെ വളർന്നിരിക്കുന്നു; പക്വമായിരിക്കുന്നു. വലിപ്പത്തിൽ, ഒതുക്കത്തിൽ, അകക്കാമ്പിൻ്റെ കനത്തിൽ.
നവംബർ ഇരുപത്തിമൂന്നാം തീയതി വൈകുന്നേരം ആദരണീയനായ ഫാദർ ബോബി ജോസ് കട്ടിക്കാടിൻ്റെയും പ്രിയങ്കരനായ രഞ്ജി പണിക്കരുടേയും സാന്നിധ്യത്തിൽ ലോകമാകെ സാക്ഷിയാക്കി പുസ്തകം പ്രകാശനം ചെയ്ത ശേഷം, ചെറുപുഞ്ചിരിയോടെ കയ്യൊപ്പിട്ട് ഘോഷേട്ടൻ എലിസെന്നിൻ്റെ കോപ്പി എനിക്ക് തരുമ്പോൾ, അനുഭവിച്ച ധന്യതയോളം വലുത്, എൻ്റെ സർഗ്ഗ ജീവിതത്തിൽ ഞാനിതുവരെ അനുഭവിച്ചിട്ടില്ല.
ഈ നിമിഷത്തിൽ, ഇവിടെ ഇപ്പോൾ ജീവിക്കുക എന്ന ഒറ്റക്കാര്യമാണ് Power of Now എന്ന പുസ്തകത്തിൻ്റെ ഉള്ളടക്കം. അത് എങ്ങനെ പ്രാവർത്തികമാവുന്നെന്നതിൻ്റെ നേർക്കാഴ്ചയാണ് എലിസെന്നിൽ കാണാനാവുക. അതും ഒട്ടും വളച്ചുകെട്ടില്ലാതെ, ആത്മാർത്ഥമായി.
മുണ്ടുമുടുത്ത് വാഴക്കാല ജംഗ്ഷനിലൂടെ രണ്ട് കയ്യിലും ഈ രണ്ട് പാൽക്കവറും തൂക്കി നടന്നു പോകുന്ന ഘോഷേട്ടനെ ഞാൻ ചിരിയോടെയാണ് കണ്ടത്, മൂന്നാമത്തെ അദ്ധ്യായത്തിൽ. ആ നിമിഷത്തിൽ ഏതൊരാളുടേയും മനസ്സിൽ വരുന്ന ചിന്തകളുടെ വേലിയേറ്റത്തെ എന്തു തൻമയത്വത്തോടെയാണ് ഘോഷേട്ടൻ കാട്ടിത്തരുന്നത്! ഒടുക്കം 'ചങ്ങാതിയെ ' മൃദുവായി പിടികൂടി പതുക്കെ വിടുമ്പോൾ അനുഭവിക്കുന്ന സുഖം. ഇവിടെ ഇപ്പോൾ ആയിരിക്കുമ്പോഴുള്ള സുഖം. ഇതു തന്നെയാണ് ഞങ്ങൾ കണ്ടുമുട്ടാറുള്ളപ്പോഴും ഘോഷേട്ടൻ പലപ്പോഴും ഊന്നിപ്പറയുന്ന കാര്യം. "ഇപ്പോൾ, ഇവിടെയാവുക"
"അറിവില്ലായ്മയിൽ നിന്നാണ് പേടി ജനിക്കുന്നത്. ഓരോ വ്യക്തിയിലേയും പേടിയാണ് എലി. പുറത്തെ എലിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചപ്പോൾ കാട്ടുപോത്തിൻ്റെ രൂപഭാവത്തിലേക്ക് എലി പരിണമിച്ചു കൊണ്ടിരിക്കുന്നു. അകത്തെ എലിയുടെ ശക്തി വർദ്ധിക്കുന്നതുമൂലം നാം അക്ഷമരും കോപാകുലരൂമാകുന്നു." എലി സെൻ എന്ന അദ്ധ്യായത്തിൽ നിന്നാണ്. നമുക്ക് ചുറ്റും സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളെ അന്തർ ലോകവുമായി താരതമ്യം ചെയ്ത് ആശയങ്ങൾ എളുപ്പം മനസ്സിലാകും വിധം അവതരിപ്പിക്കാൻ , സംഭാഷണത്തിലായാലും ലേഖനരചനയിലായാലും ഘോഷേട്ടനുള്ള കഴിവ് അസാമാന്യമാണ്. ഒരു പക്ഷെ പതിറ്റാണ്ടുകളുടെ പത്രപ്രവർത്തന പരിചയത്തിൽ നിന്നു നേടിയതാവാം ഈ നിരീക്ഷണ പാടവം.
ഇരുന്നൂറിൽപ്പരം പേജുള്ള ഈ പുസ്തകം ഒരു ദിവസം കൊണ്ട് വായിച്ചു തീർത്തെന്ന്, പുസ്തക പ്രസാധന ദിനത്തിൽ രഞ്ജിപ്പണിക്കർ പറഞ്ഞത് അതിശയോക്തിയാണെന്നേ തോന്നിയുള്ളൂ. പക്ഷെ പുസ്തകം വായിക്കാനെടുത്തപ്പോൾ മനസ്സിലായി ആ പറഞ്ഞത് ഒട്ടും അതിശയോക്തിയല്ലെന്ന് . ഞാനും വായിച്ചു തീർത്തു ഇരുന്നൂറ്റി നാൽപ്പത്തിനാല് പേജുള്ള എലി സെൻ ഒറ്റയിരിപ്പിൽ.
സുരേഷ് ശേഖരൻ
No comments:
Post a Comment