നീഷെ യുടെ പാട്ട്...
---------------------------------
ഞാനിന്ന് വൈകീട്ട് നാലു കഴിഞ്ഞപ്പോൾ
എല്ലാ നാളിലുമെന്നപോലെ തെരുവിലേക്ക് തുറിച്ചു നോക്കിയിരുന്നു.
വേശ്യകൾ
കള്ളൻമാർ
പിച്ചക്കാർ
കുട്ടികൾ
പണക്കാർ
എല്ലാരും കടന്നു പോകുന്നു
ജീവിതത്തിൻ്റെ,
മനുഷ്യൻ്റെ,
ആഘോഷം.
മനുഷ്യൻ
എന്റെ ആഘോഷം...
ഞാൻ മനുഷ്യനെ
എല്ലാ രൂപത്തിലും സ്നേഹിക്കുന്നു
ജന്മിയായും
കള്ളനായും
കുള്ളനായും
തെരുവ്
മനുഷ്യൻ്റെ ആഘോഷമാണ്
തകർന്ന
ചടച്ച
ചൊറി പിടിച്ച
മരിക്കാറായ
മറവിയിൽ മരച്ച
ഗർവിച്ച
കോപിച്ച
ചിരിച്ച
കരഞ്ഞ
മനുഷ്യൻ്റെ ആഘോഷം.
അതിനാൽ ഞാൻ
തെരുവിലേക്ക് തുറിച്ചു നോക്കിയിരിക്കുന്നു.
എൻ്റെ തലയിൽ
പേനരിക്കുന്ന നനുത്ത ശബ്ദം എനിക്ക് കേൾക്കാം.
തെരുവു മുഴുവൻ അലയുന്ന വിവിധ മനുഷ്യരുടെ തലയിൽ പേനുണ്ട്.
നഗ്നനായ മനുഷ്യൻ്റെ,
അപമാനിക്കപ്പെട്ട മനുഷ്യൻ്റെ,
ചോര വാർന്ന മനുഷ്യൻ്റെ ,
പേനുകൾക്ക് ഒരേ രൂപവും ഒരേ നിറവും.
അവരൊന്ന്.
പൊടുന്നനെ ഞാൻ ആ കമ്പി സന്ദേശം എൻ്റെ തലച്ചോറിൽ വായിച്ചു.
"ദൈവം മരിച്ചു പോയി "
എനിക്ക് ചിരിക്കാനാണ് തോന്നിയത്.
പിതാവ് മരിച്ചവന്റെ ഏകാന്തമായ ചിരി.
സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ധാർഷ്ട്യവും ജുഗുപ്സയും കലർന്ന ദയനീയ ചിരി...
എൻ്റെ ചിരി ...
മനുഷ്യനെ ഉറ്റുനോക്കാൻ ദൈവം ഏൽപ്പിച്ച എൻ്റെ ചിരി തെരുവിൽ ഉയർന്നു മുഴങ്ങി.
അനാഥൻ്റെ ചിരി .
ഞാൻ ചിരിച്ചു കുഴയവേ കണ്ടു ...
ഒരു കുതിരക്കാരൻ കുതിരയെ അടിക്കുന്നു.
കുതിരയുടെ തൊലി തിണർത്ത് പൊങ്ങുന്നു.
അത് ദീനമായി ചിനക്കുന്നു.
മറന്നുപോയ പടയോട്ടങ്ങളുടെ ദൈന്യത.
എനിക്കെന്ത് ചെയ്യാനാവും...
ജയരാജിൻ്റെ കഥയിലെ തളള പറഞ്ഞ പോലെ
കുതിരയും ഒരു മനുഷ്യനല്ലേ!
തെരുവിലേക്കോടിയിറങ്ങിയ ഞാൻ
കുതിരക്ക് വിധിച്ച ചാട്ടയടി എൻ്റെ മേൽ ഏറ്റു വാങ്ങി.
വരണ്ടുണങ്ങിയ തൊലിയിൽ
ചാട്ട 'പിപരേ രാമരസം' എന്ന് എനിക്കന്യമായ ഭാഷയിൽ പാടി..
എന്റെ അപ്പന്റെ പാട്ട്...
ദൈവം ചത്തുപോയിരുന്നു.
ജീർണ്ണിച്ച് മണത്തിരുന്നു.
ഞാൻ മാത്രം
ഞാൻ മാത്രം
അന്നാണ് കരയുന്ന എന്നെ അവർ അസൈലത്തിൽ അടച്ചത്
എൻ്റെ അപ്പൻ മരിച്ചു പോയിരുന്നു.
പാവം.
No comments:
Post a Comment