ഒന്നാം ക്ലാസിൽ നിന്ന്
വീട്ടിലേക്കുള്ള
പൊടിപ്പും തൊങ്ങലും നിറഞ്ഞ വഴി നീളെ
ശശി പറയുമായിരുന്നു,
അവന്റെ വീടിന്റെ മേൽക്കൂര
പളുങ്കു കൊണ്ട് തീർത്തതാണെന്ന് !
മലർന്ന് കിടന്ന് മേൽപ്പോട്ട് നോക്കിയാൽ,
നക്ഷത്രങ്ങളേയും ചന്ദ്രനേയും
തുന്നിച്ചേർത്ത,
ആകാശത്തിന്റെ പട്ടുകമ്പളം
കാണാനാകുമെന്ന് !
ഉറക്കം ഞ്ഞെട്ടുന്ന രാത്രികളിൽ
കമ്പളം പിളർന്നു പായുന്ന
പറക്കും വ്യാളികളെ
വായിലെ തീയോടെ കാൺകയാൽ
പുതപ്പില്ലെങ്കിലും തണുക്കാറില്ലെന്ന്!
വ്യാളി വീഴ്തുന്ന ചോന്ന ഉണ്ടമുളക്,
ഉച്ചക്കെത്തെ ഉപ്പുമാവിനോടൊപ്പം തിന്നുകയാൽ
രാവും പകലും അവനും അമ്മയ്ക്കും വിശക്കാറില്ലെന്ന്!
അനിൽ ആണെന്ന് തോനുന്നു…
അവന്റെ
അച്ഛന്റെ കാറിലെ തണുപ്പിൽ
ഇച്ചിരി സൗഹൃദ ദൂരം താണ്ടാൻ
ഞാൻ ഇരുന്ന നേരം പറഞ്ഞത്,
ശശിയുടെ കുടിലിന്
മേൽക്കൂരയില്ലെന്ന്!
അന്നാണ് ഞാൻ രണ്ടിലേക്ക്
ജയിച്ചത്!
സ്വാതന്ത്ര്യത്തിന്റെ പൊരുളറിഞ്ഞത് !!
No comments:
Post a Comment