Saturday, June 12, 2021

മുഹമ്മദ് - പുസ്തകവിചാരം

'മുഹമ്മദ് ' എന്ന പേര് എത്ര ദിവ്യമാണെന്ന് ആദ്യമായി അറിയുന്നത് രണ്ടാം ക്ലാസിൽ വച്ചാണ്. 

സ്ക്കൂളിനു പുറമെ, മദ്രസയിലും പഠിക്കാൻ പോയിരുന്ന സഹപാഠികൾ വളരെ ശ്രദ്ധയോടെ, ഭക്തിയോടെ സൂക്ഷിച്ചിരുന്ന ഒരു പുസ്തകമായിരുന്നു,മുസാഫ്.  വർണ്ണത്തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന ഈ പുസ്തകം അറബിയിലുള്ളതായിരുന്നു. നാഗങ്ങളെപ്പോലെ ഇടകലർന്ന് വളഞ്ഞു പുളഞ്ഞ അറബി.  സ്ക്കൂളിൽ മാത്രം പോയിരുന്നവർ മുസാഫ് തൊട്ടാൽ കണ്ണ് പൊട്ടിപ്പോകുമെന്ന് അതിൻ്റെ ഉടമസ്ഥർ ഉറച്ചു വിശ്വസിച്ചു. ഇങ്ങനെ ഒരപകടത്തെക്കുറിച്ച് എന്നെ ഉദ്‌ബോധിപ്പിച്ചത് മൂപ്പൻമൊയ്തുക്കയുടെ മകൾ മാമിയാണ്. പച്ചത്തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന അവളുടെ ആ പുസ്തകം ഒരുച്ച സമയത്ത് ക്ലാസിൽ ആരുമില്ലെന്നുറപ്പിച്ച് ഞാൻ മെല്ലെ പൊതിയഴിച്ച് നോക്കുകയായിരുന്നു. പിന്നിൽ വന്നു നിന്ന മാമി ചെവി പൊട്ടിപ്പോകുന്നത്രയും ഒച്ചയിൽ പറഞ്ഞു.  "മുസാഫ് തൊടല്ല ചെറിയോനേ, കണ്ണ് പൊട്ടിപ്പോകും കുരിപ്പേ!". എനിക്ക് സങ്കടം വന്നു. പക്ഷെ അതവൾ എന്നോട് ദേഷ്യം കൊണ്ട് പറഞ്ഞതില്ലെന്നും എന്നോടുള്ള സൗഹൃദാതിരേകം കൊണ്ടാണെന്നും എനിക്കറിയാമായിരുന്നു. 

പിന്നീട് വന്ന അറബി പിരീഡിൽ മഹമൂദ് മാഷോട് ഉണ്ടായതെല്ലാം ഞാൻ പറഞ്ഞു. തൻ്റെ പിരീഡിൽ അറബി പഠിക്കാത്തവരെ കളിക്കാൻ വിടുകയാണ് മാഷ് സാധാരണ ചെയ്യാറ്. പക്ഷെ അന്ന് ആരെയും പുറത്ത് വിട്ടില്ല. മാമിയുടെ മുസാഫെടുത്ത് പൊതി മാറ്റി, എല്ലാവരെയും കൊണ്ട് തൊടുവിച്ചു. എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു. " ഇത് തൊട്ടാൽ കണ്ണ് പൊട്ടുകയല്ല. കണ്ണ് തുറന്നു വരും. കണ്ണിൽ വെളിച്ചം നിറയും. അന്ധരുടെ കണ്ണും തുറക്കും... " എന്നിട്ട്, എന്താണ് വിശുദ്ധ ക്വുര്‍ആന്‍ എന്നും മുസ്വ്ഹഫ് എന്ന പേരിലും അത് വിളിക്കപ്പെടുന്നെന്നും പറഞ്ഞു തന്നു. പിന്നെ, ആരാണ് പ്രവാചകൻ മുഹമ്മദെന്നും. 

മുഹമ്മദ് നബിയുടെ ജീവിതവും സംഗരങ്ങളും മറ്റു പലതുമെന്ന പോലെ എന്നെ സവിസ്തരം പറഞ്ഞു പഠിപ്പിച്ചത് എൻ്റെ ആത്മപ്രിയൻ അൻവർ Anwer Paleri  തന്നെയാണ്.

ഇന്നാകട്ടെ , എത്രയും പ്രിയനായ കെ.ടി. സൂപ്പി മാഷ് Kt Soopy വിവർത്തനം ചെയ്ത  മുഹമ്മദ് എന്ന പുസ്തകം വായിച്ചു തീർത്ത ആത്മനിർവൃതി. ഒപ്പം ഒമ്പത് വർഷത്തോളം ഈ വായനാനുഭവം ഞാൻ നീട്ടിവച്ചല്ലോ എന്ന കുറ്റബോധവും.

ഇസ്ലാം എന്നാൽ യഥാർത്ഥത്തിൽ എന്താണെന്നും അതിൻ്റെ മിസ്റ്റിസിസം വേദാന്തത്തിൽ നിന്ന് വിഭിന്നമല്ലെന്നും ഞാനറിഞ്ഞത് സൂപ്പി മാഷുമായി നടത്തിയ അന്തമില്ലാത്ത ചർച്ചകളിലും യാത്രകളിലും നിന്നാണ്. 

മാർട്ടിൻ ലിങ്സ് (അബുബക്കർ സിറാജുദ്ദീൻ ) എഴുതിയ  പ്രവാചകൻ്റ  ഇംഗ്ലീഷിലുള്ള ജീവചരിത്രമാണ്  മുഹമ്മദ് (Muhammad: His Life Based on the Earliest Sources) 1983ൽ പ്രസിദ്ധീകൃതമായ ഈ കൃതിയുടെ പേരിലാണ് മറ്റനേകം കൃതികൾ രചിച്ചിട്ടുണ്ടെങ്കിലും ലിങ്സ് , ലോകമെമ്പാടും പ്രശസ്തനായത്. അമേരിക്കയിലെ ഇസ്ലാമിക പണ്ഡിതനായ മാർക്ക് ഹൻസൺ - Mark Hanson (ഹംസ യൂസുഫ് ) ഇംഗ്ലീഷ് ഭാഷയിലെ തന്നെ ഏറ്റവും മഹത്തായ ജീവചരിത്രകൃതികളിലൊന്നായാണ് ഈ പുസ്തകത്തെ എണ്ണിയിരിക്കുന്നത്.  ഇതിൻ്റെ  രചനാ കാലത്തുടനീളം പ്രവാചകൻ്റെ അനുഗ്രഹീത സാനിധ്യം എഴുത്തുകാരൻ അനുഭവിച്ചതായി മാർട്ടിൻ ലിങ്സിനെ ഉദ്ധരിച്ച് ഇദ്ദേഹം പറയുന്നു.

ഒരു നാൾ സൂപ്പി മാഷിൻ്റെ വീട്ടിൽ ചെല്ലുമ്പോൾ അദ്ദേഹം വരാന്തയിലെ ചാരുകസേരയിൽ എല്ലായ്പോഴുമെന്ന പോലെ ഇരിപ്പുണ്ട്. പത്നി സൽമ നിലത്തിരുന്ന് ടീ പോയിൽ വച്ച കടലാസിൽ എന്തോ എഴുതുന്നു. എന്നെ കണ്ടാലുടൻ നിറഞ്ഞ സുഹൃദച്ചിരി പരക്കുന്ന മാഷിൻ്റെ മുഖം പക്ഷെ അന്ന് തികച്ചും ഗൗരവപൂർണ്ണമായിരുന്നു. മുമ്പിൽ നിവർത്തി വച്ച പുസ്തകത്തിൽ തന്നെയാണ് ശ്രദ്ധ. കണ്ണുകൾ ചുവന്നിട്ടുണ്ട്‌. കുളിക്കാഞ്ഞിട്ടോ മുടികൾക്കിടയിലൂടെ ഇടക്കിടെ കയ്യോടിക്കുന്നതുകൊണ്ടോ എന്നറിയില്ല, മുടിയാക്കെ അലങ്കോലം. പറഞ്ഞു കൊടുക്കുന്നത് എഴുതിക്കൊണ്ടിരിക്കുന്ന സൽമയുടെ കണ്ണിൽ പേടമാൻ്റെ പതർച്ച. 

" ഡാ.. ഞാൻ ഒരു പുസ്തകത്തിൻ്റെ പണീലാ.. ഇത്തിരി തെരക്കാ ... മ്മക്ക് പിന്നെക്കാണാം." മാഷിന് അങ്ങനെ പറയാൻ ബുദ്ധിമുട്ടുണ്ടെന്ന് ശബ്ദം കൊണ്ട് ഞാനറിഞ്ഞു. എഴുത്തിൻ്റെ പങ്കപ്പാടും വേദനയും എനിക്ക് മനസ്സിലാവും. ഞാൻ ചിരിച്ചു കൊണ്ട് സാരമില്ലെന്ന് പറഞ്ഞ് മെല്ലെ തിരിഞ്ഞു നടന്നു. 

കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചെയ്ത മഹാഭാരതത്തിൻ്റെ പദ്യവിവർത്തനം വ്യാസമുനിയുടെ മഹാഭാരത സംസ്കൃതകാവ്യത്തിന്റെ മലയാള തത്തുല്യമാണ്. അത് വിവർത്തനം ചെയ്ത രംഗം കുട്ടിക്കാലത്ത് ഒരു റേഡിയോ നാടകത്തിൽ കേട്ടതോർമ്മ വന്നു. ഒരാൾ സംസ്കൃത പദ്യം വായിച്ചു കൊടുക്കും അത് കേട്ട് തമ്പുരാൻ എഴുതുന്നയാൾക്ക് ഉടനെ തന്നെ മലയാളം ശ്ലോകം ചൊല്ലിക്കൊടുക്കും. കണ്ണു ചുവന്ന്, മുഖം വലിഞ്ഞു മുറുകി യാണ് തമ്പുരാൻ്റെ നില. എഴുതിയെടുക്കുന്നയാൾ ഒപ്പമെത്താൻ പാടുപെടുന്നു. 

പുസ്തകം എഴുതിക്കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം കട്ടൻ ചായയുടെ ചൂട് പകർന്ന ഒരു സായാഹ്നത്തിൻ്റെ  വിശ്രാന്തിയിൽ പൊട്ടിച്ചിരിച്ചു കൊണ്ട് ഞങ്ങൾ മൂവരും എൻ്റെ പൂർവ സന്ദർശനം ഓർക്കുകയുണ്ടായി.

'മുഹമ്മദിൻ്റെ ' ഏറ്റവും വലിയ പ്രത്യേകത അതിൻ്റെ ശൈലി തന്നെയാണ്. ഇതു വരെ വായിച്ച പ്രവാചക ചരിതങ്ങളിൽ നിന്ന് വിഭിന്നമായി ഒരു നോവൽ പോലെ സുഗമമായി വായിച്ചു പോകാവുന്ന ഒഴുക്കുള്ള ഭാഷ. ഖുർആനിൽ നിന്ന് നേരിട്ട് പരിഷപ്പെടുത്തിയ ഇടങ്ങളിലും സംഭാഷണങ്ങളിലുമുള്ള ഭാഷാ വ്യതിയാനം ആ ഒഴുക്ക് അൽപ്പം മുറിക്കുന്നുണ്ടെങ്കിലും അത് അർഹമായ പരിഗണന പ്രസ്തുത ഭാഗങ്ങൾക്ക് നൽകാൻ സഹായകമാവുന്നുണ്ട്‌. ലിങ്സിൻ്റെ രചനാ പാടവം ഒട്ടും ചോർന്നു പോകാതെ സൂപ്പി മാഷ് വിവർത്തനം നിർവഹിച്ചിരിക്കുന്നു.

പുസ്തകത്തിൻ്റെ ഉള്ളടക്കം വിവരിച്ച് സുന്ദരമായ ഒരു വായനാനുഭവം കളങ്കപ്പെടുത്താൻ ഞാൻ മുതിരുന്നില്ല. മാഷ് മുഖവുരയിൽ പറയുന്ന പോലെ ഈ പുസ്തകം മുഴുവൻ വായിച്ചാലേ പ്രവാചക ജീവിതത്തിൻ്റെ നിറസൗന്ദര്യം തെളിഞ്ഞു വരൂ. ഹ്രസ്വചിത്രങ്ങൾ ചേർത്തു ചേർത്തു വച്ചൊരുക്കിയ മോഹനഹാരമാണീ കൃതി. 

പ്രവാചകൻ എന്നതിലുപരി മുഹമദ് എന്ന മനുഷ്യനെ ഏറെ ആഴത്തിൽ അടുത്തറിയാൻ ഈ കൃതി സഹായിക്കുന്നു. ഖുർആൻ ആൾരൂപമാർന്നതായിരുന്നല്ലോ ആ ജീവിതം!

ഇംഗ്ലീഷിലെ ജീവചരിത്ര കൃതികളിൽ പ്രഥമഗണനീയമാണ് മാർടിൻ ലിങ്സിൻ്റെ 'മുഹമ്മദ് ' എന്ന് നേരത്തെ പറഞ്ഞു. മലയാള ജീവചരിത്ര ശാഖയിൽ അദ്വിതീയമായ സ്ഥാനം ചുരുങ്ങിയ കാലം കൊണ്ട് ഏഴ് പതിപ്പുകൾ  ഇറങ്ങിയ ഈ കൃതിയും കരസ്ഥമാക്കിയിരിക്കുന്നു.

ലോകമുള്ളിടത്തോളം കാലം പ്രവാചക മഹത്വം വാഴ്തപ്പെടും. അത്രയും കാലം സൂപ്പി മാഷിൻ്റെ "മുഹമ്മദും" വായിക്കപ്പെടട്ടെ.

ചെങ്ങോട്ടേരിച്ചാലിൽ

ജനിച്ചത് അഴിയൂരാണ്. നാലു വയസ്സിന് ശേഷം ജീവിച്ചതാകട്ടെ കുറ്റ്യാടിയിലും. ചെറിയ കുമ്പളത്ത് ഞങ്ങൾ താമസിച്ചിരുന്ന വീട് ഒരു പച്ചത്തുരുത്തായിരുന്നു.  ചെങ്ങോട്ടേരിച്ചാലിൽ കുഞ്ഞാമിന ഉമ്മയാണ് ഞങ്ങൾക്കത് വാടകക്ക് തന്നത്. മാവും പ്ലാവും നിറയെ വളർന്നു നിന്ന രണ്ടേക്കർ പുരയിടത്തിനു നടുവിൽ ഒരു കൊച്ചു വീട്. 

മാസം തോറുമെന്നോണം തേങ്ങയിടീക്കാനും, ഇടക്കിടെ പറമ്പിൽ ജോലികൾ ചെയ്യിക്കാനും വർഷാവർഷം പുര കെട്ടി മേയിക്കാനുമൊക്കെയായി കുഞ്ഞാമിനയുമ്മ വരും. ചക്കയും മാങ്ങയും വിളയുന്ന വേനൽക്കാലങ്ങളിൽ ഞങ്ങൾക്കുള്ളത് മാറ്റി വച്ച ശേഷമേ അവർ വീട്ടിലേക്ക് കൊണ്ടുപോകാറുള്ളൂ. " ബമ്പമ്മാറ് ത് ന്നട്ടെ " എന്നണ് എന്നെയും അനിയനേയും ഉദ്ദേശിച്ച് ഉമ്മ പറയുക. ഉമ്മയുടെ പേരക്കുട്ടികൾ   അഷറഫും, ആയിഷയും ഫൈസലും,   സുഹറയും (പേരുകൾ ശരിയാണോ?  മറന്നു. ഓർമ്മക്ക് നാലു പതിറ്റാണ്ടിൻ്റെ  പഴക്കം!) ഞങ്ങളുടെ കളിക്കൂട്ടുകാർ. മകൻ്റെ ഭാര്യ ആമിനയുമ്മ അമ്മയുടെ കൂട്ടുകാരിയും.

വീട്ടിലേക്കുള്ള പാല് ചെങ്ങോട്ടേരിച്ചാലിൽ നിന്നാണു് അക്കാലത്ത് വാങ്ങിയിരുന്നത്. റേഡിയോയിൽ രാവിലത്തെ സംസ്കൃത വാർത്ത കഴിയുമ്പോൾ അമ്മ ഏൽപ്പിക്കുന്ന ചെറിയ ഒരു സ്റ്റീൽ പാത്രവുമായി ഞാൻ ചെങ്ങോട്ടേരി ചാലിലേക്ക് പുറപ്പെടും. വേനലായാലും മഴയായാലും ഈ പതിവ് തെറ്റിയിരുന്നില്ല, കുറേക്കാലം. ഞങ്ങൾ താമസിച്ചിരുന്ന പറമ്പിൻ്റെ വടക്കെ അതിർത്തി ഒരു ഇടുങ്ങിയ ഇടവഴിയായിരുന്നു. അതിലെ  രണ്ടു ഫർലോങ്ങ് നടന്നാൽ ചെങ്ങോട്ടേരിച്ചാലിലെത്തും. അക്കാലത്തെ പരിഷ്കാരം നിറഞ്ഞ പ്രൗഢമായ ഒരു ഭവനമായിരുന്നു സി.സി. മൂസാഹാജിയുടെ ചെങ്ങോട്ടേരിച്ചാലിൽ വീട് .

ഇടവഴികയറി പറമ്പിലൂടെ തെല്ല് താഴോട്ടിറങ്ങിയാൽ വീടിൻ്റെ അടുക്കളപ്പുറത്താണെത്തുക. ആമിന ഉമ്മ പശുവിനെ കറക്കുകയോ പ്രാതൽ ഒരുക്കുകയോ ആവും. പുനത്തിലിൻ്റെ സ്മാരകശിലകളിൽ അറക്കൽ വീട്ടിലെ  അടുക്കളയെക്കുറിച്ച് വർണ്ണിച്ചത് വായിക്കുമ്പോൾ എന്തുകൊണ്ടോ ചെങ്ങോട്ടേരി ചാലിലെ അടുക്കളയാണ് മനസ്സിൽ വരിക. ഖാൻ ബഹദൂർ പൂക്കോയ ത്തങ്ങളുടെ വീട്ടിലെ അടുക്കള, അതിനേക്കാൾ ഒരു പാട്  വലിപ്പമുള്ളതായിരിക്കും എന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും . 

പാലു വാങ്ങാൻ പോയ രാവിലെ കളിലൊന്നിൽ നടന്ന ഒരു ഭീകര സംഭവം കൂടി പറയാം. പാലും വാങ്ങി മൂളിപ്പാട്ടും പാടി കുണ്ടനിടവഴിയിലൂടെ നടന്ന് നാറക്കോട്ട് ശശിയുടെ വീടിനടുത്ത് എത്തിയിരുന്നു. ഇടവഴികൾക്കിരുവശവുമുള്ള കൊളളുകൾക്ക് രണ്ടാൾ പൊക്കമുണ്ട്. മഴ പെയ്ത് കുതിർന്ന് പായലും പൂപ്പലും പുല്ലും ചെടികളും നിറയെ. പുല്ലിൻ്റെ ഇളം വേരിൽ പറ്റിപ്പിടിച്ച് കട്ടിയായ വെള്ളത്തിലൂടെ ചാഞ്ഞു വീഴുന്ന രാവിലത്തെ ചോന്ന വെയിൽ മഴവില്ല് തീർത്തത് നോക്കി മതി മറന്നങ്ങനെ നിൽക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് മുകളിൽ നിന്നൊരൊച്ച. ഇടതുവശത്തെ പറമ്പിൽ നിന്ന് ശശിയുടെ വീട്ടു തൊടിയിലേക്ക് ചാടിയ ഒരു കറുത്ത തടിയൻ നായ ചാട്ടം പിഴച്ച് ഇതാ നേരെ എൻ്റെ മേലേക്ക് വീഴുന്നു. പേടിച്ചരണ്ട ഞാൻ വലിയ വായിൽ അലറി. പാൽപ്പാത്രം കയ്യിൽ നിന്ന് തെറിച്ചു വീണ് പാല് ചിതറി. ഓടി മാറാൻ ശ്രമിച്ച എന്നെ തട്ടിയിട്ടു കൊണ്ട് നായ എൻ്റെ മേലേക്ക് വീണു. ആക്കത്തിൽ കമഴ്ന്നു വീണുപോയ എൻ്റെ ചന്തിയിൽ നഖം കൊണ്ട് കനത്തിലൊന്നു പോറി ആ "ആജാനുബാഹു'' കിതച്ചു കൊണ്ട് പാഞ്ഞു പോയി. 

എൻ്റെ അലർച്ചകേട്ട് പൊക്കച്ചനും മാതാമ്മയും മറ്റു ചിലരും ഓടി വന്നു. ശശിയുടെ തല എത്തി നോക്കി വലിഞ്ഞു. അപമാനവും സങ്കടവും കൊണ്ട് ഞാൻ കരഞ്ഞു കൊണ്ടേയിരുന്നു. 

സംഘ പരിവാരത്തോടെയുള്ള എൻ്റെ വരവും ചെളിയിൽ കുളിച്ചും, ചോര പുരണ്ടും, കണ്ണുനീരണിഞ്ഞു കൊണ്ടു മുള്ള എൻ്റെ നിൽപ്പും അച്ഛനെ ഒട്ടൊന്നുമല്ല പരിഭ്രമിപ്പിച്ചത്. പൊക്കച്ചൻ കാര്യങ്ങൾ വിശദീകരിച്ചു. ചന്തിയിൽ ചെറിയൊരു മാന്തേ ഉള്ളുവെങ്കിലും ഉടനെ ആശുപത്രിയിൽ പോകണമെന്നും, നായ അഞ്ചു പത്തുനാളുകൾക്കുള്ളിൽ സിദ്ധി കൂടുന്നില്ലെന്നുള്ള കാര്യം ഉറപ്പാക്കണമെന്നുമുള്ള തീരുമാനത്തോടെ നാട്ടുകൂട്ടം പിരിഞ്ഞു.  

പിന്നെ ആശുപത്രിയിൽ പോകുക, ഇഞ്ചക്ഷനെടുക്കുക തുടങ്ങിയ കലാപരിപാടികളിൽ അച്ഛനും ഞാനും മാത്രമായി കഥാപാത്രങ്ങൾ. ഒരു ടി.ടി. മാത്രമാണെടുത്തത്. റാബിസിനുള്ള ഇഞ്ചക്ഷൻ കരുണാമയനായ മെഡിക്കൽ ഓഫീസർ ഒഴിവാക്കി. പൊക്കിളിന് ചുറ്റും പതിനാല് ഇഞ്ചക്ഷൻ എന്നതായിരുന്നു റാബിസ് മരുന്നടിയുടെ അന്നത്തെ നടപ്പു രീതി. പക്ഷെ ചന്തിയും കാണിച്ച് നേഴ്സുമാർക്കു മുന്നിൽ കമഴ്ന്നു കിടന്നത് തികച്ചും ലജ്ജാവഹമായിപ്പോയി.

ഓണവും വിഷുവും പോലെ വലിയ പെരുന്നാളും ചെറിയ പെരുന്നാളും ഞങ്ങൾക്ക് അന്നുതൊട്ടേ ആഘോഷങ്ങളായിരുന്നു. റംസാൻ മാസം തുടങ്ങിയാൽ ആമിനുമ്മയുടെ വരവ് കാത്തിരിപ്പായി. പറമ്പിൽ നിന്ന് വിറകെടുക്കാനോ പുല്ല് പറിക്കാനോ ഒക്കെ ആമിനുമ്മ ഇടക്ക് വരും. റംസാൻ മാസമാണെങ്കിൽ മുറ്റത്തെത്തി അമ്മയോട് പറയും "മഗ്രിബ് നേരത്ത് മോന ആട് ത്തേക്ക് പറഞ്ഞേക്കണേ! " ഞാൻ മഗ് രിബ് വരെ കാത്ത് നിൽക്കാറില്ല. മഗ് രിബ് കഴിഞ്ഞാൽ ഇരുട്ടാണ്. കുണ്ടനിടവഴിയിലൂടെ തിരികെ വരാനാവില്ല. നാലര അഞ്ചു മണിക്ക് ചെല്ലുന്ന എന്നെ കണ്ട് ചിരിച്ചു കൊണ്ട് വസ്സി നിറയെ വിളമ്പിയ കുഞ്ഞിപ്പത്തിരിയുടെ അപരിചിതമായ പെരുംജീരക രുചി ഇന്നും നാവിലുണ്ട്.  പിന്നെ പെരുന്നാളുകളുടെ തലേന്ന് ഒരു പാത്രം നിറയെ വീട്ടിൽ എത്തിച്ചേരാറുള്ള കടലപ്പരിപ്പു കൊണ്ടുണ്ടാക്കിയ പായസത്തിൻ്റെ മാധുര്യവും.

അഷറഫ് ഹൈസ്ക്കൂളിൽ ചേർന്നപ്പോൾ ആ സഹോദരങ്ങൾ വൈകീട്ട് വീട്ടിൽ വരുമായിരുന്നു. അച്ഛനവർക്ക് കണക്കും ഇംഗ്ലീഷുമൊക്കെ പറഞ്ഞു കൊടുക്കും. ഒപ്പം ഞാനുമിരിക്കും.

കാലത്തിൻ്റെ മലവെള്ളപ്പാച്ചിലിൽ പലതും ഒഴുകിപ്പോയി. മൂസാ ഹാജിയും കുടുംബവും ചെങ്ങോട്ടേരിച്ചാലിൽ നിന്ന് താമസം മാറിയെന്നാണോർമ്മ. ഫാർമസിസ്റ്റ് കോഴ്സ് പാസായ അഷറഫ് കുറച്ചു കാലം കുറ്റ്യാടി ഒരു ഫാർമസിയിൽ ജോലി ചെയ്തിരുന്നതായി ഓർക്കുന്നു. 

കുറ്റ്യാടിക്ക് ഞാനും അപരിചിതനായതോടെ, പ്രിയപ്പെട്ട കൂട്ടുകാരെ പലരേയും കാണാതായ പോലെ അവരും...  

എൻ്റെ ബാല്യത്തെ അറിയാത്ത മറ്റൊരു ലോകം പരിചയിപ്പിച്ച ആ കുടുംബം ഇപ്പോൾ എവിടെയാണോ?