Thursday, March 10, 2022

മൂന്ന് പുസ്തകങ്ങൾ

"രമയുടെ നിദ്രകൾ ആകാശചാരികളായ മാന്ത്രികൻമാരെക്കൊണ്ട് നിറഞ്ഞു. പറക്കുന്ന ദർവീസുകൾ. കറുത്ത മേലങ്കിയുടെ പട്ടുചിറകുകൾ വിടർത്തി മലമുടികളിൽ നിന്ന് മലമുടികളിലേക്ക് പറന്നു വീണ് അവർ അമർത്യതയുടെ തീർത്ഥങ്ങൾ തേടി." 

പ്രവാചകൻ്റെ വഴിയിലെ രമയുടേതു പോലെ എൻ്റെ സ്വപ്നങ്ങളിലും ദർവീസുകൾ നിറയുന്നു. കറുത്ത അങ്കിയണിഞ്ഞ, ദീർഘകായനായ ഒരു ദർവീസ് ഒഴുകുന്ന താടിയും തോളറ്റം വരെ വീണു കിടക്കുന്ന തിളങ്ങുന്ന കറുത്ത മുടിയും കാറ്റിലിളക്കിക്കൊണ്ട് എൻ്റെയുള്ളിൽ കുറേ നാളുകളായി നൃത്തം ചെയ്യുന്നു. ഉറക്കമുണർന്നാലും സ്വപ്നമാകെ നിറഞ്ഞു മുഴങ്ങിയ തന്ത്രി വാദ്യ സംഗീതം വിടാതെ മുഴങ്ങുന്നു. പകലുകളിലും അവൻ്റെ സാനിധ്യം ദൃശ്യമായും ശബ്ദമായും ഗന്ധമായും ഞാനനുഭവിക്കുന്നുണ്ട്. അയാൾക്ക് ഷംസ് ഓഫ് തബ്രീസിൻ്റെ രൂപമാണെന്ന് മനസ്സ് പറയുന്നു.

Elif Shafak  എന്ന Turkish-British നോവലിസ്റ്റിന്റെ The Forty Rules of Love എന്ന നോവലാണ് ഇങ്ങനെ ഒരവസ്ഥക്ക് തുടക്കമിട്ടതെന്ന് തോന്നുന്നു. ഷംസ് ഓഫ് തബ്രിസും ജലാലുദ്ദീൻ റൂമിയും തമ്മിലുള്ള സമാനതകളില്ലാത്ത ദിവ്യബന്ധത്തെയാണ് ഈ നോവൽ ചർച്ച ചെയ്യുന്നത്. 

ജനുവരി രണ്ടാം പകുതിമുതൽ വായനയുടെ ദിവ്യവസന്തത്തിലേക്ക് മറ്റെല്ലാ ഉത്സവങ്ങളും നിർത്തി ഞാനെന്നെത്തന്നെ സമർപ്പിച്ചിരിക്കുകയാണല്ലോ!

രണ്ട് കാലഘട്ടങ്ങളിൽ നടക്കുന്ന രണ്ടു കഥകൾ സമാന്തരമായി പറഞ്ഞു പോവുകയാണ് ഫോർട്ടി റൂൾസിൽ നോവലിസ്റ്റ് ചെയ്യുന്നത്. രണ്ടായിരത്തി എട്ടിൽ ലണ്ടനിലെ നോർത്ത് ഹാംപ്റ്റണിൽ ജീവിക്കുന്ന എല്ലയുടേയും പതിമൂന്നാം നൂറ്റാണ്ടിൽ കോന്യയിൽ ജീവിക്കുന്ന ഷംസിൻ്റേയും റൂമിയുടേയും രണ്ട് കഥകൾ.

പല കാരണങ്ങളാൽ വൈഷമ്യമനുഭവിക്കുന്ന ഒരു സാധാരണ വീട്ടമ്മയാണ് എല്ല. അവർക്ക് ഭർത്താവും കൗമാര പ്രായക്കാരായ മക്കളുമുണ്ട്. മക്കൾ തന്നിൽ നിന്ന് അകലുന്നതും ഭർത്താവ് തന്നോട് അവിശ്വസ്ഥനാവുന്നതും അടുക്കളയും കുക്കറി ക്ലാസുകളും മാത്രമായി കഴിയുന്ന എല്ല അറിയുന്നുണ്ട്. വിരസതയിൽ നിന്ന് രക്ഷപ്പെടാൻ ഒരു പബ്ലിഷിംഗ് കമ്പനിക്കു വേണ്ടി കയ്യെഴുത്തുപ്രതികൾ വായിക്കുന്ന ജോലി എല്ല സ്വീകരിക്കുന്നു. ആ കമ്പനി വായിക്കാനായി നൽകിയ ഒരു നോവലിൻ്റെ കയ്യെഴുത്തുപ്രതിയിലൂടെ എല്ല, സൂഫിസത്തെ പരിചയപ്പെടുകയാണ്.  "Sweet blasphemy" എന്ന ഈ നോവൽ പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ സൂഫിയും ദർവിസുമായ ഷംസ് ഓഫ് തബ്രിസും ജലാലുദ്ദീൻ റൂമിയും തമ്മിലുള്ള സ്നേഹ ബന്ധത്തിൻ്റേയും, ഷംസുമായി ചേർന്ന ശേഷം റൂമിയിൽ വന്ന മാറ്റങ്ങളുടേയും, അവരുടെ വേർപാട് റൂമിയിലുണ്ടാക്കിയ പരിവർത്തനങ്ങളുടേയും കഥ പറയുന്നതാണ്.  ഈ നോവലിൻ്റെ വായന എല്ലയുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു. 

ഒരുപുറം വായിച്ചാൽ നിർത്താനാവാതെ വായിച്ചു പോകും വിധം സമർത്ഥമായാണ് എലിഫ് ഷഫാക്ക് ഈ നോവൽ എഴുതിയിരിക്കുന്നത്. സൂഫിസത്തിൻ്റെ പവിത്രത ഒട്ടും കളങ്കപ്പെടുത്താതെ അതിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഈ നോവൽ സഹായിക്കും. 

പുസ്തകത്തിന് ഒരു മനോഹാരിത കൂടിയുണ്ട്. എല്ലാ അദ്ധ്യായവും ആരംഭിക്കുന്നത് B എന്ന അക്ഷരത്തിലാണ്. വിശുദ്ധ ഖുർആനിലെ പ്രഥമാദ്ധ്യായമായ അൽ ഫാത്തിഹ  ആരംഭിക്കുന്ന ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന വാക്യത്തെ ഓർത്തുകൊണ്ട്!

ജീവിതത്തിലൊരിക്കലും മറക്കാനിടയില്ലാത്ത വായനാനുഭവത്തിലൂടെ , The Forty Rules ലൂടെ, നോർത്ത് ഹാംപ്റ്റണിലെ പ്രൗഢമായ വില്ലയിലൂടെ, സമർകൻഡിലെ സത്രത്തിലൂടെ, ബാഗ്ദാദിലെ ഐശ്വര്യങ്ങളിലൂടെ, റൂമി പ്രഭാഷണം നടത്തുന്ന കോന്യയിലെ പള്ളിയിലൂടെ, സുലൈമാൻ മദ്യപിക്കുന്ന മദ്യശാലയിലൂടെ, വേശ്യാ തെരുവിലൂടെ, റൂമിയുടെ ഭവനത്തിലൂടെ ഷംസിനോടൊപ്പം അലയുകയായിരുന്ന നാളുകളിലാണ്, സുഹൃത്തും വഴികാട്ടിയുമായ Hasnain  Waris എഴുതിയ S for Sufi എന്ന മനോജ്ഞ ഗ്രന്ഥം കയ്യിലെത്തിയത്. 

ഒരു പാട് നാളായി കാത്തിരുന്ന പുസ്തകമാണ്. കൃത്യമായി പറഞ്ഞാൽ രണ്ടു വർഷം. 2020 ജൂണിലാണ് ഞാൻ ഹസ്നൈനെ പരിചയപ്പെടുന്നത്.

2020 മാർച്ച് ഇരുപത്തി നാലിന്  രാജ്യയമൊന്നാകെ അടച്ചുപൂട്ടി. അതിനുമുമ്പേ തന്നെ കേരളം അടച്ചുപൂട്ടിയതുപോലെയായിരുന്നു.
തുടക്കത്തിൽ കൗതുകമായിരുന്നു. പിന്നെ കുറച്ചു ദിവസം സന്തോഷം. സാധനങ്ങളും സർവീസുകളും വീട്ടു പടിക്കൽ എത്തുന്നു. രാവിലെയും വൈകീട്ടും വ്യായാമം. ഓഫീസിൽ പോകേണ്ട . വീട്ടിലിരുന്ന്  പണിചെയ്താൽ മതി. എല്ലാം കൊണ്ടും സുഭഗ  സുന്ദരമായ കുറച്ചു നാളുകൾ.
അതുകഴിഞ്ഞപ്പോഴാണ് ശരിക്കുമുള്ള കാര്യം വെളിവായിത്തുടങ്ങിയത്. എന്തെന്നില്ലാത്ത ആധി . ആരോടും ഒരഞ്ചുമിനിട്ടിൽ കൂടുതൽ പറയാൻ വിഷയങ്ങൾ ഇല്ലാതായി. പാട്ടുകേൾക്കാൻ, കഥവായിക്കാൻ ഉത്സാഹം തോന്നുന്നില്ല. മഹാമാരി  കാർമേഘംപോലെ അന്തരീക്ഷത്തിൽ തിങ്ങി തൂങ്ങി നിന്നു . എന്നും വൈകീട്ട് ഭരണാധികാരിയുടെ കണക്കവതരണം. ടീവിയിൽ നിറയെ ആംബുലൻസുകൾ. മരണക്കണക്കുകൾ. ഒരുങ്ങുന്ന  കോവിഡ് കേന്ദ്രങ്ങൾ. 

കാണെക്കാണെ എന്റെ മനസ്സാകെ മൂടിക്കെട്ടാൻ തുടങ്ങി.
വിഷാദരോഗത്തിന്റെ കറുത്ത രേഖകൾ ഉള്ളിലേക്കിറങ്ങിയാഴ്ന്നു. ഒന്നിനും ഉത്സാഹമില്ലാതെയായി. ജീവിതത്തിന്റെ കറുപ്പു മാത്രം തുറിച്ചുനോക്കി. എങ്ങും ഇരുട്ട്. തൊട്ടതിനും പിടിച്ചതിനും ദേഷ്യം. കൈവെക്കുന്നതെല്ലാം പരാജയം. എവിടെയും സന്തോഷത്തിന്റെ കണം പോലുമില്ല. 

ആ സമയത്താണ് ശ്രീ ഹസ്നൈൻ വാരിസിൻ്റെ ഒരു പോസ്റ്റ് യാദൃശ്ചികമായി ഫേസ് ബുക്കിൽ കാണാനിടയായത്. എൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം ഇദ്ദേഹത്തിൻ്റെ കയ്യിലുണ്ടെന്ന് എനിക്ക് തോന്നി. ഒരുപാടു നേരം ഞങ്ങൾ ടെലഫോണിൽ സംസാരിച്ചു. സംസാരത്തിനൊടുവിൽ പരിഹാരം ഓഷോ പറയുമ്പോലെ തന്നെയാണെന്ന് മനസ്സിലായി. "പ്രശ്നങ്ങൾ പലതാണ്. പോംവഴി ഒന്നു മാത്രം. ധ്യാനം." അകത്തേക്ക് നോക്കൽ. സ്വന്തം  ഉള്ളിലേക്ക് സാകൂതം കണ്ണയക്കൽ. 

ശ്രീ വാരിസ് നയിച്ചിരുന്ന 'ദി സർക്കിൾ' എന്ന വെബ് മീറ്റിംഗിലേക്ക് എനിക്ക് ക്ഷണം കിട്ടി. അവിടെ ഞങ്ങൾ 'ഹഖ് ' എന്താണെന്നും 'നഫ്സ് ' എന്താണെന്നും 'ഷെയ്ക്ക് ' ആരാണെന്നും തുടങ്ങി സൂഫി ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങളെല്ലാം ആഴ്ചകൾ തോറും ചർച്ച ചെയ്തു.  കൗമാരക്കാരനായിരുന്ന അമീർ ഖുസ്രു ഒരു ഹോളി ദിവസം  തൻ്റെ ഷെയ്ഖ്, അസ്റത്ത് നിസാമുദ്ദീൻ ഔലിയായെ കണ്ടു മുട്ടിയ സന്തോഷത്തിൽ എഴുതിയ "ആജ് രംഗ് ഹേ രീ മാ..." എന്ന കലാം അറിയാവുന്ന പോലെ നീട്ടിപ്പാടി! നസറുദ്ദീൻ ഹോജായുടെ ഫലിതങ്ങളിൽ ജീവിതത്തിൻ്റെ അന്തസത്തയാകെ വെളിവായി!

 ഇപ്പോഴിതാ ഹസ് നെയിൻ്റെ പുസ്തകം. 

എന്തുകൊണ്ടും സൂഫിസത്തിനെ കുറിച്ച് പുസ്തകമെഴുതാൻ യോഗ്യനാണ് ശീ വാരിസ് എന്ന് അദ്ദേഹവുമായി ഇടപഴകിയ ഏതാനും ആഴ്ചകൾ കൊണ്ട് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. വെറുതെ സൂഫിസത്തെ ക്കുറിച്ച് പറഞ്ഞു പോവുക മാത്രമല്ല അദ്ദേഹം തൻ്റെ മീറ്റിംഗുകളിൽ ചെയ്തത്. എല്ലാ മതങ്ങളുടെ മിസ്റ്റിക്  രീതികളും എങ്ങനെ പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നുവെന്നും എങ്ങനെ പരസ്പരപൂരകങ്ങളാവുന്നുവെന്നും അദ്ദേഹം കാട്ടിത്തന്നു. രമണമഹർഷിയും ഓഷോയും ശ്രീരാമകൃഷ്ണ പരമഹംസരും സൂഫികളല്ലാതെ വേറെയാരാണെന്ന് ആത്മീയതയുടെ അമൃതം പുരണ്ട ആ സന്ധ്യകളിൽ വാരിസ് ചോദിക്കുമായിരുന്നു. 

 ഹസ്റത്ത് റോഷൻ ഷാ വാർസിയുടെ ശിഷ്യനായ ശ്രീ വാരിസ് ഇളം പ്രായത്തിൽ തന്നെ ആത്മീയതയിൽ ആകൃഷ്ടനായിരുന്നു. ഡെൽഹി പോലൊരു മെട്രോ നഗരത്തിൽ, മറ്റു കുട്ടികൾ കളികളിൽ ഏർപ്പെടുമ്പോൾ പള്ളിയിൽ സത്സംഗമേറ്റിരിക്കാനായിരുന്നു വാരിസിന് താത്പര്യം. 2013 ൽ മുഴുസമയ ജോലി രാജി വച്ച്,  അദ്ദേഹം സ്വന്തം താത്പര്യം പിൻതുടരാൻ തീരുമാനിക്കുകയായിരുന്നു. സർക്കിൾ മീറ്റിംഗുകളിലൂടെ, വർക്ക്ഷോപ്പുകളിലൂടെ, കോർപ്പറേറ്റുകൾക്കും, വ്യക്തികൾക്കും നൽകുന്ന കോച്ചിംഗിലൂടെ അദ്ദേഹം സൂഫിസത്തിൻ്റെ നറുനിലാവ്  വിതറുന്നു .

S for Sufi സൂഫിസത്തിനെക്കുറിച്ച് ഒരാൾ അറിയേണ്ടതെല്ലാം അടങ്ങിയ ഒരു ചെറു ഗ്രന്ഥമാണ്.  ചിത്രങ്ങളിലൂടെ , കൊച്ചു കഥകളിലൂടെ, അതി ഗഹനമായ സൂഫി തത്വങ്ങൾ അതി സരളമായി അദ്ദേഹം പങ്കുവെക്കുന്നു.  താനറിഞ്ഞ മഹത്തായ കാര്യങ്ങൾ ആരുമറിയാതെ ഒളിച്ചുവെക്കുന്നവനല്ല മറിച്ച് അത് ലോകരെയെല്ലാം അറിയിക്കുന്നവനാണ് യഥാർത്ഥ ഈശ്വര പ്രേമി എന്ന് അദ്ദേഹം തൻ്റെ ഗ്രന്ഥത്തിലൂടെ പ്രസ്ഥാവിക്കുന്നു. 

എന്നെ രസിപ്പിച്ചത് വേറൊരു കാര്യമാണ്. പുസ്തകത്തിൻ്റെ അവസാനം, തുടർ വായനക്കായി വാരിസ് കുറേ പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് കൊടുത്തിട്ടുണ്ട്. അതിൽ ഏറ്റവും ആദ്യത്തെ പുസ്തകം ഏതാണെന്നോ? എലിഫ് ഷഫാക്കിൻ്റെ ഫോർട്ടി റൂൾസ് ഓഫ് ലൗ!

എസ് ഫോർ സൂഫി വായിച്ചു കഴിഞ്ഞില്ല, കെ.ടി. സൂപ്പി മാഷിൻ്റെ ഏറ്റവും പുതിയ പുസ്തകം കയ്യിലെത്തി. ജലാലുദ്ദീൻ റൂമി, ജീവിതവും കാലവും.

സൂപ്പി മാഷിനെ എത്രകാലമായി ഞാനറിയുന്നു! സൂഫി എന്ന വാക്ക് ഒരു പക്ഷെ അതിൻ്റെ പൂർണ്ണ അർത്ഥത്തിൽ ഞാൻ രണ്ടാമത്  കേൾക്കുന്നത്  സൂപ്പി മാഷിൽ നിന്നാണ്. ഒന്നാമത് ഓഷോയിൽ നിന്നും മൂന്നാമത് ഹസ്നൈനിൽ നിന്നും.

പാറക്കടവിലെ അദ്ദേഹത്തിൻ്റെ വീട്ടിൻ്റെ ഉമ്മറക്കോലായിലിരുന്ന്  ഞങ്ങൾ റൂമിയെക്കുറിച്ചും ഇസ്ലാമിൻ്റെ മിസ്റ്റിസിസത്തെ കുറിച്ചും എത്ര രാവുകൾ ചർച്ച ചെയ്തില്ല ! ഈ പുസ്തകം ഏറെ വൈകിയെന്നേ എനിക്ക് തോനുന്നുള്ളൂ. സൂഫിസവും, റൂമിയും , കവിതയും, ഖുർ ആനും തന്നെയല്ലേ സൂപ്പി മാഷിൻ്റെ ജീവിതം! 

 റൂമിയെ കുറിച്ച്, അദ്ദേഹ ത്തിൻ്റെ പിതാവിനെക്കുറിച്ച്, പുത്രനെ കുറിച്ച്, ഷംസ് തബ് രീസിനെ ക്കുറിച്ച് മാഷ് വിശദമായി തൻ്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. കൂടാതെ, ദിവാൻ - ഇ ശംസ് തബ് രീസ്, മസ്നവി, ഫീ ഹീ മാഫീ ഹീ എന്നീ റൂമി കൃതികളെക്കുറിച്ച് പ്രതിപാദിക്കാൻ വേറെ വേറെ അദ്ധ്യായങ്ങളും! ഈ അദ്ധ്യായങ്ങളിൽ കൃതികളെ മനോഹരമായി വിശകലനം ചെയ്യുക മാത്രമല്ല, ആത്മീയാന്വേഷണത്തിൽ ഇവ എത്ര പ്രാധാന്യമർഹിക്കുന്നുവെന്ന് കാണിച്ചു തരാനെന്നോണം പ്രധാനപ്പെട്ട ചില ഗസലുകൾ പരിഭാഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.  മാഷ് ഈ പുസ്തകത്തിനായി  ഒരു പാട് ഗവേഷണം നടത്തിയിട്ടുണ്ടെന്നത് തീർച്ച. പുസ്തകാവസാനം ദിവാനിൽ നിന്നുള്ള ചില കവിതകളുടെ ഭാവ സമ്പന്നമായ വിവർത്തനവും വായിക്കാം. മാഷ് ആത്യന്തികമായി, കവിയാണല്ലോ!

ജീവിതവും കാലവും വായിച്ചു തിരുന്നതോടെ ഫെബ്രുവരി ആദ്യവാരം മുതൽ ഫോർട്ടി റൂൾസ് ഓഫ് ലിവിലൂടെയും എസ് ഫോർ സൂഫിയിലൂടെയും ഞാൻ നടത്തിയ ആത്മീയ സഞ്ചാരം പൂർണ്ണ മാവുന്നു.. അതോ കൂടുതൽ ആഴത്തിലേക്കുള്ള യാത്രക്ക് തുടക്കമോ !

വായനോത്സവത്തിന് തുടക്കമായി വായിച്ച രണ്ടു  പുസ്തങ്ങളെ, ഇടിവെട്ടുപോലെ, മിന്ന പിണർ പോലെ ഉലച്ചു കളഞ്ഞ രണ്ടു പുസ്തകങ്ങളെക്കൂടി പറയാതെ ഈ കുറിപ്പ് പൂർണ്ണമാവില്ല. അവയെക്കുറിച്ച് എഴുതാൻ ത്രാണി പോരാത്ത ഈ അൽപ്പപ്രാണി ആ മഹദ്ഗ്രന്ഥങ്ങളുടെ പേരുകൾ മാത്രം കുറിക്കട്ടെ!

The Life of Milarepa - Tsangnyön Heruka

കർണ്ണൻ - ശിവാജി ഗോവിന്ദ് സാവന്ത്.

ഖുദാ സംഛ് താഹെ

ജീവിതത്തിൽ വിജയിക്കണമെങ്കിൽ ബിസിനസ്സ് ചെയ്തേ പറ്റൂ എന്നായിരുന്നു 1999 പകുതിയായപ്പോൾ ഉള്ള ബോധ്യം. കല്യാണം കഴിഞ്ഞ് അധികമായിരുന്നില്ല. കാശ് വേണം.  ജോലി ചെയ്തു കൊണ്ടിരുന്നാൽ കാശുണ്ടാവുകയില്ലെന്ന് മണിക്കൂറുകൾ നീണ്ട ചർച്ചകളിലൂടെ ഒരാത്മ സുഹൃത്ത് എനിക്ക് മനസ്സിലാക്കിത്തന്നു. ഒട്ടും അമാന്തിച്ചില്ല, കയ്യിലുള്ള പണവും ഭാര്യയുടെ ആഭരണങ്ങളും ബിസിനസ്സിൽ കയറി. ആറു മാസം കഴിഞ്ഞില്ല; കയറിയ വേഗത്തിൽ ഇറങ്ങിപ്പോരികയും ചെയ്തു. 

പാർട്ട്ണർഷിപ്പ് പിരിഞ്ഞ് അനാഥത്വത്തിൻ്റെ പെരുവഴിയിൽ ജോലി തേടി നടപ്പായി. വേനൽ, കൊടും വേനൽ. വിൽപ്പനക്കാരൻ്റെ ജോലി ഒന്നു രണ്ടിടങ്ങളിൽ പരീക്ഷിച്ചു. വിജയിച്ചില്ല. ഒടുക്കം കോഴിക്കോട് റെയിൽവേ സ്റ്റേഷനടുത്ത് ഒരു കമ്പനിയിൽ ജോലിയായി. വിൽപ്പനക്കാരൻ തന്നെ. കേരളം മുഴുവൻ നടന്ന് പോളിയെസ്റ്റർ ഫിലിം വിൽക്കണം. കണക്കെഴുതണം. മറ്റ് എഴുത്തുക്കുത്തുകൾ നടത്തണം.  ശമ്പളം തുച്ഛം. ദൈവത്തിൻ്റെ സ്വന്തം രാജ്യം മുഴുവൻ ചുറ്റിയടിച്ചു നടക്കുന്നതിനിടയിലൊരു നാൾ സുഹൃത്തായ സുബൈറിനെ ഏറെക്കാലത്തിനുശേഷം കണ്ടു മുട്ടി.  കേരളത്തിലാകെ ന്യൂ ജെനറേഷൻ ബാങ്കുകളുടെ ശാഖകൾ വന്നു കൊണ്ടിരുന്ന കാലമായിരുന്നു. അത്തരം ബാങ്കുകൾക്ക് എ.ടി.എം യന്ത്രങ്ങൾ ഘടിപ്പിച്ചു കൊടുക്കുന്ന പണിയായിരുന്നു സുബൈറിന്.കേരളത്തിലെ ബാങ്ക് മുതലാളിമാരോടെല്ലാം അടുത്ത സുഹൃദം. അവൻ വശം കൊടുത്തയച്ച എൻ്റെ ബയോഡാറ്റ ഒരു ബാങ്കിൻ്റെ ആളുകൾക്ക് ഇഷ്ടമായി. ഇൻ്റെർവ്യൂ കഴിഞ്ഞ് മാർക്കെറ്റിംഗ് ട്രെയിനി എന്ന തസ്തികയിൽ താത്ക്കാലിക നിയമനമായി. ഇതിൽ ഞാൻ കാണിക്കുന്ന പ്രാവീണ്യത്താൽ മേലധികാരി എന്നോട് പ്രണയ വിവശനായാൽ ജോലി ചെലപ്പോൾ സ്ഥിരമായേക്കും. പ്രണയിപ്പിക്കാനുള്ള പരിശ്രമം ആരംഭിച്ചു. ഒരു മാസം ചുരുങ്ങിയത് 40 എക്കൗണ്ടുകൾ ഉണ്ടാക്കണം. എന്നാൽ കയ്യിൽ കിട്ടുന്ന നാലായിരത്തിനോടൊപ്പം അല്പമെന്തെങ്കിലും കൂടുതൽ ലഭിക്കും. ഇക്കാലത്തെ MBA ക്കാരോട് പറഞ്ഞു നോക്കണം! അപ്പോഴറിയാം പരാക്രമം. മർക്കട സമാനം അടുത്ത വൃക്ഷത്തിലേക്ക് ചാടുകയായി. ഇഷ്ടം പോലെ ഉണ്ടല്ലോ വൃക്ഷങ്ങൾ. സമർത്ഥ വാനരരാകട്ടെ ഒരു റെയർ കമോഡിറ്റിയും! നാൽപ്പതും അതിലപ്പുറവും എക്കൗണ്ടുകൾ മാസാമാസമുണ്ടാക്കിയിട്ടും മേലധികാരികൾക്ക്‌ പ്രിയം എൻ്റെ കൂടെ പണിയെടുത്തിരുന്ന കോഴിക്കോട്ടങ്ങാടിലെ പ്രഭുകുമാരൻമാരോട് തന്നെ ആയിരുന്നു. ഒടുക്കമായപ്പോൾ മറ്റു നിർവാഹമില്ലാത്തതിനാൽ ഒരു സ്ഥിര നിയമനോത്തരവ് അവർ എനിക്കും തന്നു. 

പറഞ്ഞു വന്നത് വേറൊരു കാര്യമാണ്. ഇതോടൊപ്പം ചേർത്ത ചിത്രം.   

അകാലത്തിൽ പൊലിഞ്ഞു പോയ ഞങ്ങളുടെ ആദ്യ ബാങ്കിൻ്റെ സ്മരണാർത്ഥം നിലനിൽക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെട്ടതാണത്.

ചിത്രം കണ്ടപ്പോൾ ഓർമ്മ വന്ന രണ്ടു സംഭവങ്ങൾ കുറിക്കട്ടെ!

അക്കാലം ഇക്കാലം പോലെ ആയിരുന്നില്ല. ആളുകൾ സാമ്പത്തിക ഇടപാടുകൾ പണമായിത്തന്നെ ലോഭ ലേശമെന്യേ ചെയ്ത് പോന്നിരുന്നു. അതിനാൽ തന്നെ ബാങ്കുകളുടെ ക്യാഷ് കൗണ്ടറുകളിൽ ധാരാളം കരൺസി കെട്ടുകെട്ടായി അടുക്കി വച്ചിട്ടുമുണ്ടാവും. 

നല്ല തിരക്കുള്ള ദിവസമായിരുന്നു. അക്കാലം, രണ്ട് ക്യാഷ് കൗണ്ടറുകൾ സ്ഥിരമായി ഞങ്ങളുടെ ബ്രാഞ്ചിൽ പ്രവർത്തിച്ചിരുന്നു. ഞാൻ പണം കൊടുക്കും. രാജേഷ് പണം വാങ്ങും. രണ്ടു പേരുടേയും മുന്നിൽ സാമാന്യം നല്ല ക്യൂ. ഞങ്ങൾ കർത്തവ്യത്തിൽ മുഴുകി മറ്റൊന്നുമറിയാതെ ധ്രുതഗതിയിൽ കാര്യങ്ങൾ ചെയ്യുന്നു. നോട്ട് കൗണ്ടിംഗ് മെഷിൻ്റെ കട കട നാദം. എനിക്കും അവനും കൂടി ഒരു മെഷിനേ ഉള്ളൂ. 

അപ്പോഴാണ്, കുറേ നേരമായി തൂവെള്ള വസ്ത്രം ധരിച്ച ഒരു മധ്യവയസ്കൻ എൻ്റെ കൗണ്ടറിൻ്റെ വലതു വശത്തായി ഒതുങ്ങി നിൽക്കുന്ന കാര്യം ഞാൻ ശ്രദ്ധിച്ചത്. ഒട്ടും അഴുക്കുപുരളാത്ത മുണ്ടും മുഴുക്കയ്യൻ ഷർട്ടും. നരകയറിയ ഇടതൂർന്ന താടി.  വീതിയുള്ള നെറ്റിയിൽ നിസ്കാരത്തഴമ്പ് . മുടി എണ്ണ തേച്ച് പുറകോട്ട് കോതി വച്ചിരിക്കുന്നു.  എനിക്ക് ചെക്കോ വിത്ഡ്രോവൽ സ്ലിപ്പോ ഒന്നും തന്നിട്ടില്ല. എന്തേ എന്ന് രണ്ടു തവണ ചോദിച്ചതിന് ഒന്നുമില്ലെന്ന് ചുമലിളക്കി. ഇടക്കൊന്ന് പുറത്തേക്കിറങ്ങി അതേയിടത്ത് വീണ്ടും വന്നു നിന്നു . മുഖത്ത് പുഞ്ചിരി.  ഇനിയിപ്പോ ബിൻ ലാദനോ മറ്റോ ആവുമോ? എനിക്ക് പേടിയായിത്തുടങ്ങി. ഞാൻ രാജേഷിനെ തോണ്ടി വിളിച്ച് കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ് കാര്യം ഗ്രഹിപ്പിച്ചു. അവൻ ശ്രീജിത്തിനേയും. വാതിലിനു വെളിയിൽ ദിവാസ്വപ്നത്തിൽ മുഴുകി നിന്ന ശ്രീധരൻ എന്ന സെക്യൂരിറ്റി ഗാർഡ് തോക്കുമായി ഛടുതിയിലെത്തി ശുഭ്രവസ്ത്രധാരിയുടെ പിറകിൽ നിലയുറപ്പിച്ചു.

അല്പമുറക്കെ ഞാൻ ബിൻ ലാദനോട് തിരക്കി. "എന്താ വേണ്ടത് ?" അയാൾ എന്നെ നോക്കി വെളുക്കെ ചിരിച്ചു. മിന്നിത്തിളങ്ങുന്ന കുലീനമായ ദന്ത നിര. ചിരി നിർത്തി അല്പം ദയനീയമായി എനോട് ചോദിച്ചു. "അഞ്ചുറുപ്പ്യ തെരുവോ?"  "ങ്ങേ? " എനിക്ക് ചോദ്യം ഗ്രഹിക്കാനായില്ല. "അഞ്ചുറുപ്പ്യ തെരുവോ?"  അയാളും ഉറക്കെ ചോദിച്ചു. "അയ്യോ! പറ്റില്ല! ഇവിടെ അങ്ങനെ തരാനൊന്നും പാടില്ല..... " മേലെ സി.സി ടിവി ക്യാമറയുടെ ചുവന്ന എൽ സി ഡി ലൈറ്റ് പതിഞ്ഞു മിന്നി. അയാളുടെ കണ്ണിൽ ഉൻമാദം തിളങ്ങി. "പിന്നെ ഇൻ്റെ പിന്നില് കെട്ടാക്കി വെച്ചത് എന്തിനാന്ന്?" എൻ്റെ പുറകിൽ അടുക്കി വച്ചിരുന്ന നോട്ടു കെട്ടുകൾ നോക്കി അയാൾ ചോദിച്ചു.  അപ്പോഴേക്കും ശ്രീധരേട്ടൻ്റെ പിടിവീണു. തിരിഞ്ഞു നോക്കിയ അയാൾ തോക്കു കണ്ട് ഞെട്ടി. എന്നിട്ട് പറഞ്ഞു, "ഒരഞ്ചുറുപ്പ്യ തെരാൻ ആ നായിൻ്റ മോനോട് പറ പോലീസേ... " ദീന ശബ്ദമായിരുന്നു ലാദന്. "ഈ പൈശയൊന്നും ചാകാന്നേരം ഓന് കൊണ്ടോവാനാവൂലാന്ന് പറഞ്ഞ് കൊട്ക്ക് പോലീസേ ...''

ഇതിനു ശേഷം ഒരാഴ്ച കഴിഞ്ഞിരിക്കണം. തിരക്ക് ഒട്ടുമില്ലാത്ത അപൂർവം ദിവസങ്ങളിൽ ഒന്നായിരുന്നു. ഞാൻ നോട്ടുകൾ എണ്ണിയൊതുക്കി കെട്ടിവെക്കുന്ന പണിയിൽ വ്യാപൃതനായിരുന്നു. ആരോ കുറേ നേരമായി കൗണ്ടറി ന് മുന്നിൽ നിൽക്കുന്നില്ലേ എന്ന ബോധമുണ്ടായപ്പോൾ തലപൊക്കി നോക്കി. ഹർഷദ്. എൻ്റെ കഷ്ടദിനങ്ങളുടെ സാക്ഷി, ചിരിച്ചു കൊണ്ട് നിൽക്കുന്നു! ഉണ്ട, പുഴു തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ്. അനേകം ഹ്രസ്വ സിനിമകളുടെ ശില്പി.  എന്നും മനസ്സിൽ സിനിമയുമായി നടന്ന അവൻ, അവൻ്റെ തൂലികയിലും ക്യാമറയിലും അന്നേ തന്നെ ഇവയൊക്കെ ഒളിപ്പിച്ച് വച്ചിട്ടുണ്ടായിരുന്നിരിക്കണം. അന്നവൻ കോഴിക്കോട്ടും ബാംഗ്ളൂരിലുമൊക്കെയായി ഗ്രാഫിക് ഡിസൈനിംഗിൽ അത്ഭുതങ്ങൾ കാട്ടുകയായിരുന്നു.

"എന്താടാ ?" അവൻ്റെ ചിരി കണ്ട് ഞാൻ തിരക്കി. "ഇത് അത് തന്നെ " അവൻ പറഞ്ഞു "എന്ത് ഏത് തന്നെ ?" എന്ന എൻ്റെ ചോദ്യത്തിന് വീണ്ടും പൊട്ടിച്ചിരി. ഒന്നും തെളിച്ചു പറയുന്ന സ്വഭാവം ആ രാക്ഷസന് പണ്ടേയില്ലല്ലോ! ഒടുക്കം ചിരി തീർന്നപ്പോൾ  എൻ്റെ ദീന മുഖം കണ്ടിട്ടാവണം അവൻ പറഞ്ഞു. "നീ സൂഫീൻ്റെ ഒട്ടകം തന്നെ ...'' എൻ്റെ മുഖത്ത് സ്പഷ്ടമായ മൂഢവികാരം കണ്ടിട്ടാവണം അവൻ പറഞ്ഞു " ബാ... ഇറങ്ങ്... പറയാം...'' ഞാൻ രാജേഷിനോട് ചായ കുടിച്ച് വരാം എന്നു പറഞ്ഞ് ഇറങ്ങി. ചായയുടെ ചൂടോടൊപ്പം ഹർഷാദ് സൂഫിയുടെ ഒട്ടകത്തിൻ്റെ കഥ പറഞ്ഞു.

ഒരു സൂഫിവര്യൻ രാജസ്ഥാൻ മരുഭൂമിയിലൂടെ നടന്നുപോവുകയായിരുന്നു. ഉഷ്ണ കാലം. സഹിക്കാനാവാത്ത താപം. ഇനിയും കുറേ ദൂരം നടക്കാനുണ്ട്. "എനിക്ക് ഒരൊട്ടകത്തെ തന്നിരുന്നെങ്കിൽ !" അദ്ദേഹം സർവേശ്വരനോട് പ്രാർത്ഥിച്ചു. കുറച്ചു ദൂരം ചെന്നില്ല തെല്ലകലെ ഒരൊട്ടകം കിടക്കുന്നത് കാണായി! വേഗം നടന്ന് അടുത്തെത്തിയപ്പോഴാണ് സൂഫിക്ക് കാര്യം മനസിലായത്. രോഗിയും അവശയുമായ ആ പെണ്ണൊട്ടകം അന്ത്യശ്വാസം വലിക്കുകയായിരുന്നു. അടുത്തായി ഒരു ദിവസത്തിലധികം പ്രായമില്ലാത്ത അതിൻ്റെ കുഞ്ഞുമുണ്ട്. സൂഫിവര്യൻ ഒട്ടകത്തെ ശുശ്രൂഷിച്ചു കൊണ്ട് അടുത്തിരുന്നു. അധികം വൈകാതെ ഒട്ടകത്തിൻ്റെ ചലനം നിലച്ചു. അടുത്തു കിടന്നിരുന്ന കുഞ്ഞൊട്ടകത്തെയും ചുമലിലേറ്റി സൂഫി യാത്ര തുടർന്നു. 

കുറച്ചു ദൂരം നടന്നതും സൂഫി പൊട്ടിച്ചിരിക്കാൻ തുടങ്ങി. ചിരിച്ച് ചിരിച്ച് അദ്ദേഹം വിവശനായി. മുകളിൽ ജ്വലിക്കുന്ന നീലാകാശത്തിലേക്ക് തലയുയർത്തി നോക്കി അദ്ദേഹം വിളിച്ചു പറഞ്ഞു.  " ഖുദാ സുൻതാഹെ!  ലേക്കിൽ സമഛ് താ നഹീ! " ഇത് പറഞ്ഞത് ചായ ഗ്ലാസ് മേശമേൽ വച്ച് ഹർഷദും ഉറക്കെ ചിരിച്ചു. അവൻ്റെ പ്രത്യേക ചിരി. "നീ പണം ചോദിച്ചു! ദൈവം കെട്ടുകളായി നിനക്ക് തന്നു .... വെറുതെ, എണ്ണിക്കൊണ്ടിരിക്കാൻ ...'' ഞാനും ചിരിച്ചു.

ഇന്നും കാര്യങ്ങൾ അതുപോലെയൊക്കെത്തന്നെ. "ദൈവം കേൾക്കുന്നുണ്ട്... പക്ഷെ അവിടുന്നിന് കാര്യം മനസ്സിലാകുന്നില്ല!"

Friday, February 18, 2022

സ്വപ്നങ്ങൾ

സ്വപ്നങ്ങൾ പലപ്പോഴും അർത്ഥവത്താണെന്ന് തോന്നാറുണ്ട്. യാഥാർത്ഥ്യത്തേക്കാൾ നിർമാർന്നവ. അല്ലെങ്കിൽ എന്താണ് യാഥാർത്ഥ്യം? ഇന്നു രാവിലെ ഞാൻ നടക്കാൻ പോയി. മോൾക്കൊപ്പം. അവളുടെ സാന്നിധ്യം. വർത്താനം. ഞാൻ ഏറെ ആസ്വദിച്ചറിഞ്ഞു. പക്ഷെ ആ അനുഭവത്തിനും ഞാനിന്നലെ രാത്രിയിൽ കുട്ട നിറയെ ഉണ്ണിയപ്പം തിന്നുന്നതായിക്കണ്ട സ്വപ്നത്തിനും അനുഭവതലത്തിൽ ഇപ്പോൾ, ഇവിടെ, എന്തു വ്യത്യാസമാണുള്ളത്?

സ്വപ്നം വ്യാഖ്യാനിക്കുന്നവരുണ്ടെന്ന് കേട്ടിട്ടുണ്ട്. ഒരുച്ചയുറക്കത്തിൽ എനിക്കുണ്ടായ സ്വപ്നാനുഭവം  ആർക്കെങ്കിലും വ്യഖ്യാനിക്കാമോ?

ആതുരയുടെ ദിവസങ്ങളായിരുന്നു. രണ്ടായിരാമാണ്ട് തുടങ്ങി നാലോ അഞ്ചോ വർഷം കഴിഞ്ഞിരുന്നു. ഞാൻ ജോലി ചെയ്തിരുന്ന  ബാങ്ക് ഇൻഷുറൻസ് പോളിസികൾ മാത്രം ബിസിനസ്സായി കണക്കാക്കിയിരുന്ന കാലം. ഒരു ബിസിനസ്സും നടക്കാതെ നിരാശനായി, ഒരു  കസ്റ്റമറെ കണ്ടു മടങ്ങുകയായിരുന്നു. ഹെൽമറ്റ് തലയിലുറപ്പിച്ച്, എൻ്റെ ഏറ്റം പ്രിയനായ ബജാജ് ഡിസ്കവർ സ്റ്റാർട്ട് ചെയ്ത്, തിരിക്കാൻ മതിയായ സ്ഥലമുണ്ടോ എന്ന് തിരിഞ്ഞ് നോക്കിയതാണ്. തൊണ്ടയിൽ ഹെൽമെറ്റിൻ്റെ കുരുക്ക് മുറുകി. അമ്മേ... കൊടിയ വേദന. തൊണ്ടയിൽ ചെറിയ തടിപ്പ് രാവിലേ ഉണ്ടായിരുന്നതിൽ തട്ടിയതാണ്. കണ്ണിൽ നീർ പൊടിഞ്ഞു. വൈന്നേരം മൂന്നു മണി ആയപ്പോഴേക്കും പനി തുടങ്ങി. പനിയെന്നു പറഞ്ഞാൽ മാരക പനി. ചൂട്, ചുട്ടു പൊള്ളുന്ന ചൂട്. 

ഇൻഷുറൻസ് പോളിസി ഒരെണ്ണമെങ്കിലും ചെയ്താലേ വീട്ടിൽ പോകാൻ അനുവദിക്കൂ എന്നാണ് വലിയ മേധാവിയുടെ കൽപ്പന. ഒന്നും ചെയ്യാൻ പറ്റിയില്ല. ചീത്ത വിളി ഒരു പാട് കേട്ട് ഇറങ്ങിയപ്പോൾ മണി പത്തായി. കഴുത്തിലുള്ള വേദനക്ക് ചുറ്റും തടിപ്പ് കൂടിയിരിക്കുന്നു. ദേഹം പൊള്ളുന്നത് ശരിക്കും അറിയാനാവുന്നുണ്ട്. കുറ്റ്യാടിക്കുള്ള അവസാന ബസ്സും പോയിരിക്കുന്നു. പതുക്കെ ബൈക്കോടിച്ച് വീടെത്തിയപ്പോൾ പന്ത്രണ്ട് കഴിഞ്ഞു. ചുട്ടുപൊള്ളുന്ന കാലുകൾ ഷൂസിനുള്ളിൽ നിന്ന് പിടുവിച്ച് നേരെ കട്ടിലിൽ കേറിക്കിടന്നു. ലതയുടെ സാന്ത്വനങ്ങൾക്കും തടുക്കാവതായിരുന്നില്ല എൻ്റെ അഴൽ.

ഉറങ്ങാതെ നേരം പുലർത്തിയപ്പോഴേക്കും കവിളിനു താഴെ കഴുത്തിൽ വലിയ വീക്കം! മുണ്ടി നീര് ! എല്ലായ്പ്പോഴുമെന്ന പോലെ ഡോക്ടറെ കാണാൻ ബൈജുവാണ് കൂടെ വന്നത്.

സൂപ്പി ഡോക്ടർ കടുപ്പിച്ചു നോക്കി. സിഗരറ്റു കൊളുത്തി പുക ആവാഹിച്ച് പുറത്തേക്കൂതി കണ്ണടച്ച് ധ്യാനനിമഗ്നനായി കുറേ നേരമിരുന്നു. അച്ഛനുമായാണ് ഞാൻ വന്നിരുന്നതെങ്കിൽ ഇതാകു മായിരുന്നില്ല അവസ്ഥ. മണിക്കൂറുകൾ നീളുന്ന ചർച്ച. കേരളത്തിൻ്റെ ഭാരതത്തിൻ്റെ രാഷ്ട്രീയ അരക്ഷിതാവസ്ഥ , ഒക്കെ ചർച്ച ചെയ്ത്, ചർച്ച ചെയ്ത് നേരം കുറേ പോയേനേ!  കഥ പറയാൻ, രാഷ്ട്രീയം ചർച്ച ചെയ്യാൻ രണ്ടാളും ഇനിയില്ലല്ലോ!

ഒടുക്കം, സമാധി അവസാനിപ്പിച്ച് ഡോക്ടർ ചോദിച്ചു. "ഇഞ്ഞി മംഗലം കയിച്ചതാ?" അതെ എന്ന ഉത്തരത്തിന് മറു ചോദ്യം. "എത്ര മക്കള്ണ്ട്?" രണ്ട് എന്ന് ഞാൻ മറുപടി പറഞ്ഞതിന് സംതൃപ്തി നിറഞ്ഞ ചിരി! "എന്നാ സാരേല്ല. ഇനി ഇനിക്ക് കുഞ്ഞങ്ങള് ഉണ്ടാവാൻ പാടാ..."  കണ്ണു മിഴിച്ചിരുന്ന എൻ്റെ മുഖത്തു നോക്കി സൂപ്പി ഡോക്ടർ പറഞ്ഞു. "Mumps can cause infertility to an adult male"

ഞാൻ അമ്പരന്നില്ല. രണ്ട് മക്കളുള്ള എനിക്ക് ഇനിയെന്തിനാണ് ഫെർട്ടിലിറ്റി?

"നല്ലോണം വിശ്രമിക്കണം. പത്ത് പതിനാല് ദിവസം കഴിഞ്ഞിട്ട് ജോലിക്ക് പോയാ മതി!, മരുന്ന് എഴുതുന്നുണ്ട്. അത് കൂടാണ്ട് എടക്കെടെ ചെറ്നാരങ്ങ വായിലേക്ക് പിഴിഞ്ഞ് ഒഴിക്കണം. Keep your  saliva glands active... "

അടിമക്ക് തീരുമാനങ്ങൾ എടുക്കാൻ വയ്യല്ലോ! അഞ്ചു നാൾ കഴിഞ്ഞില്ല. ചോദ്യങ്ങൾ വരികയായി! "വരാറായില്ലേ?" "ഇൻഷുറൻസ് ഒന്നു മായിട്ടില്ല"
"നാളെ വന്നില്ലെങ്കിൽ രാജിക്കത്ത് എഴുതിത്തന്നോളൂ " എന്നിങ്ങനെ.   ആറാം നാൾ ആറാത്ത പനിയോടെ ഞാൻ ജോലിക്കു പോയി.കൊടും വെയിലിൽ ഇൻഷുറൻസും മ്യൂച്ചൽ ഫണ്ടും തിരിഞ്ഞു പിടിച്ചു. നിർത്താതെ ഉപഭോക്താക്കളെ ഉപദ്രവിച്ചു. ഏഴാം നാൾ എൻ്റെ വൃഷണങ്ങൾക്ക് ചുറ്റും നീരുവന്നു തടിച്ചു വീർത്തു. കടുത്തപനിയുടെ പാരമ്യതയിൽ ഞാൻ വീണു കിടന്നു. ഓട്ടോറിക്ഷയിൽ ബൈജുവിൻ്റെ താങ്ങോടെ എത്തിയ എന്നെ കണ്ടതും സൂപ്പി ഡോക്ടർ അലറി. " ഇന്നോട് പണിക്ക് പോറ് ന്ന് പറഞ്ഞതല്ലേ?" പ്രതികരിക്കാനായില്ല. ഞാൻ അർദ്ധ പ്രാണനായിരുന്നല്ലോ! ഡോക്ടർ മരുന്ന് കുറിച്ചു തന്നു. "ചുരുങ്ങിയത് രണ്ടാഴ്ച വീട്ടിന് പുറത്തിറങ്ങരുത് " പിന്നെ ബൈജുവിനോടായി പറഞ്ഞു. "വിശേഷം എന്തെങ്കിലുണ്ടെങ്കില് അറീക്കണം. കൂട്ന്നാണേങ്കില് അഡ്മിറ്റാക്കണ്ടി വരും''

പനി കുറഞ്ഞില്ല. ശരീരമാകെ കൊടിയ വേദന. വേനൽ കത്തി നിന്ന ചുട്ടുപൊള്ളുന്ന ദിവസങ്ങളായിരുന്നു. കിടക്കയിൽ നിന്നെഴുന്നേൽക്കാതെ കിടന്നു. അല്പം ആശ്വാസം തോന്നിയ ഒരുച്ചക്ക് ഉപ്പില്ലാത്ത കഞ്ഞി വയറു നിറയെ കുടിച്ച് ഞാൻ ഉറങ്ങിപ്പോയ ഉറക്കത്തിലാണ് വർഷങ്ങളിത്ര കഴിഞ്ഞിട്ടും മറക്കാനാവാത്ത ആ സ്വപ്നം ഞാൻ കണ്ടത്.

ഒരു കറുത്ത കുതിരപ്പുറത്ത് ദുർഘടം പിടിച്ച ഒരു കുന്നിൻ ചരിവിലൂടെ ഒരു കയ്യിൽ ഉയരത്തിപ്പിടിച്ച തിളങ്ങുന്ന വാളുമായി അതിശീഘ്രം ഞാൻ താഴോട്ട് പായുകയാണ്. മാനം കറുത്തു വിങ്ങിയിരുന്നു. കുതിരയുടെ കുതിപ്പിൽ, കുന്നിൻ ചെരിവ് തന്നെ കിടുകിടുത്തു. കുറ്റിച്ചെടികൾ  കുളമ്പുകൾക്കടിയിൽ ഞെരിഞ്ഞമർന്നു. എൻ്റെയുള്ളിൽ കൊടിയ ദുഃഖം നിറഞ്ഞു വ ഴിയുന്നുണ്ട്. ഞാൻ ഉറക്കെയെന്തൊക്കെയോ അലറി വിളിക്കുന്നുമുണ്ട്. ആരോടോ എന്തിനോടോ ഒക്കെയുള്ള പക ! നിരാശ! കൊടിയ നിരാശ! അരക്ഷിതത്വം. മൂടിക്കെട്ടിയ ആകാശം കറുത്തു കൊണ്ടേയിരുന്നു. മഴ ഇപ്പോൾ പെയ്‌തേക്കാം.. കുതിര താഴേക്ക് താഴേക്ക് കുതിച്ചോടി.. അതിന്റെ ചലനത്തിനൊപ്പം എന്റെ ശരീരവും ഇളകിക്കൊണ്ടിരുന്നു..

ഞാൻ താഴ് വരയിൽ മുട്ടുകുത്തിയിരിക്കുന്നതാണ് പിന്നീട് കാണാത്തത്. ചുറ്റും പച്ചച്ച മലകൾ. മലകൾക്ക് നടുവിൽ പാറകൾ തീർത്ത ചെറിയ സമതലം. ചുറ്റിലുമുള്ള മലകളിൽ നിന്ന് ഉറവയാർന്ന വെള്ളം പാറക്കെട്ടിനു താഴെ അരുവിയായി ഒഴുകുന്നു. ഞാൻ കൈകൾ രണ്ടും തലയും  മുകളിലേക്കുയർത്തിപ്പിടിച്ച് അലറുക തന്നെയാണ്. കൊടിയ നിരാശയും ദു:ഖവും എന്നെ മഥിക്കുന്നു. ആലംബമില്ല. രക്ഷക്കാരുമില്ല. ഞാൻ ഒറ്റയാക്കപ്പെട്ടവൻ. ഭയം! മരണഭയം! വലത്തെ കൈയിൽ ആകൊടിയ വാൾ   വിടാതെ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ഇപ്പോഴും എനിക്ക് അനുഭവുക്കാനാവുന്നുണ്ട് ആ ആയുധത്തിന്റെ കാഠിന്യം. കണ്ണിൽ നിന്ന് കണ്ണുനീർ ഇടവിടാതെ ഒഴുകുന്നു. നിരാശ, നിസ്സഹായത....

പൊടുന്നനെ ഒരു ഇടി വെട്ടി. മേലെ കറുത്ത മേഘങ്ങൾക്കിടയിൽ മിന്നൽ നൃത്തം വച്ചു. അടുത്ത മിന്നൽ ശക്തമായി മിന്നിയതും ക്രൗര്യം നിറഞ്ഞ ഇടിനാദത്തോടെ ഒരു മിന്നൽ പിണർ എൻ്റെ വാളിലേക്ക് ശക്തമായി നിപതിച്ച് ലയിച്ചു. എൻ്റെ ശരീരമാകെ വിറച്ചു. ശോകം ശമിച്ചു. ഭയം ഇല്ലാതെയായി. പെട്ടെന്ന് എൻ്റെ ഇടതുവശത്ത് നിന്ന് അഭൗമ ശോഭയാർന്ന മൂന്ന് പ്രകാശഗോളങ്ങൾ ഉയരുകയായി. ഓരോന്നും എന്നിൽ വന്ന് വിലയിച്ചു. അവസാനത്തെ ഗോളം എന്നിൽ ചേർന്നതും അതി ഘോരമായ മഴ തിമർത്താർത്തു പെയ്യാൻ തുടങ്ങി.  

ഞാൻ കണ്ണു തുറന്നു. മഴ  പെയ്യുകയാണ്. ഇടിവെട്ടുന്നുണ്ട്. ഞാൻ വിയർത്ത് കുളിച്ചിരിക്കുന്നു. പനി ഒഴിഞ്ഞിരിക്കുന്നു.

ഈ ഒരു കിനാവ് എന്നെ പിൻതുടരാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറേയാവുന്നു. ആർക്കെങ്കിലും വ്യാഖ്യാനിക്കാമോ ഇതിൻ്റെ അർത്ഥം?

"നെടിയ കിനാവിതു നിദ്രപോലെ നിത്യം
കെടുമിതുപോലെ കിനാവുമിപ്രകാരം
കെടുമതി കാണുകയില്ല,കേവലത്തിൽ
പ്പെടുവതിനാലനിശം ഭ്രമിച്ചിടുന്നു" വെന്ന് ഗുരുസ്വാമികൾ.....

തൊണ്ട അലർജി

തൊണ്ടക്കുള്ളിൽ ഇരു വശവും നല്ല ചൊറിച്ചിൽ . ചൊറി തുടങ്ങിയാൽ കണ്ണിൽ വെള്ളം നിറയും. ശബ്ദം ഇടറും. കുത്തിക്കുത്തിയുള്ള ചുമതുടങ്ങും. രാത്രികളിൽ ഉറങ്ങാൻ കഴിയില്ല.

ഒരു വർഷം മുമ്പാണ് ഈ സൂക്കേട് പിടിമുറുക്കിയത്. നഗരത്തിലെ ഏറ്റവും മികച്ച ചെവി മൂക്ക് തൊണ്ട വിദഗ്ദ്ധൻ ആരാണ് എന്നായി അന്വേഷണം. അന്വേഷണത്തിനൊടുവിൽ ദേശാഭിമാനി നിരത്തിൽ, ചെ .മൂ. തൊ അസുഖങ്ങൾക്കുള്ള ചികിത്സയുടെ ആൽഫയും ഒമേഗ യുമായ ഒരാതുരാലയമുണ്ടെന്ന് കണ്ടെത്തി. വളരെ പേരെ സ്വാധീനിച്ച ശേഷമാണ് അവിടത്തെ എല്ലാമായ ഡോക്ടർ എന്നിനെ കാണാൻ സമയം ലഭിച്ചത്. സമയത്തിനെത്തി ഫീസടച്ച ശേഷവും കുറേ നേരം കാത്തിരിക്കേണ്ടി വന്നു ഡോക്ടർ എന്നിൻ്റെ മുറിയിലേക്ക് കടക്കാൻ. ആ മുറിയിലേക്ക് കടക്കുന്നതിനു മുമ്പ് ഒരു യുവതി എന്നെ വേറൊരു മുറിയിൽ ക്ഷണിച്ചിരുത്തി ഒരു പാട് വിവരങ്ങൾ ചോദിച്ചറിയുകയുണ്ടായി.

മുറിയിലെത്തിയതും ഒരു വനിതാ ഡോക്ടർ എൻ്റ വായ ആകാവുന്നത്ര പിളർത്തി തൊണ്ട പരിശോധിച്ചു.  ശേഷം ഡോക്ടർ എന്നിൻ്റെ അരികിലെത്തി സ്വകാര്യമായി എന്തൊക്കെയോ സംസാരിച്ചു. എനിക്ക് പരിഭ്രമം തുടങ്ങി. ഗുരുതരമായിരിക്കുമോ സംഭവം!

വനിതാ ഡോക്ടർ ചെയ്തതൊക്കെ  ഡോക്ടർ എന്നും ചെയ്തു. കൂടാതെ മൂക്കും ചെവിയും ഉപകരണങ്ങളിലൂടെ വീക്ഷിച്ചു. എന്നിട്ടു പറഞ്ഞു. "താങ്കളുടെ മൂക്കിൻ്റെ പാലം വല്ലാതെ വളഞ്ഞിട്ടുണ്ട്. ഒരു നാസാരന്ധ്രത്തിലൂടെ മാത്രം ശ്വാസമെടുത്തെടുത്ത് അതിന് മതിയായി. മാത്രമല്ല ഉറങ്ങുമ്പോൾ താങ്കൾ വായ തുറന്നുറങ്ങുന്നു. ഉള്ള കിളികളും കൃമികളും പൊടികളും തടസ്സമേതുമില്ലാതെ തൊണ്ടയിൽ കൂടു കൂട്ടുന്നു. അത് കാരണമാണ് ഈ പ്രശ്നം. ഉപ്പ് വെള്ളം കൊണ്ട് തൊണ്ട കഴുകുക. ഞാൻ തരുന്ന ഗുളിക കഴിക്കുക. എന്നാൽ ഞാൻ ഒരു കാര്യം പറയട്ടേ! ഇതു കൊണ്ടൊന്നും ചൊറിയും കൊരയും മാറുകയില്ല. മൂക്കിൻ്റെ പാലം നേരെയാക്കണം. ഓപ്പറേഷൻ വേണം. ഇവിടത്തെ ലാബിൽ പരിശോധനക്കായി രക്തം ദാനം ചെയ്ത് പോവുക. ഒരാഴ്ച കഴിഞ്ഞ് വരുമ്പോൾ ഞാൻ പറയുന്ന ഇടത്തുനിന്ന് മൂക്കിൻ്റെയും തൊണ്ട യുടേയും മാഗ്നറ്റിക് റിസൊണൻസ് ഇമേജിംഗ് ചെയ്ത് ഫിലിം ഹാജരാക്കുക.
മരുന്നും ലാബും ഫീസും എല്ലാമടക്കം അന്നത്തെ ചെലവ് രണ്ടായിരത്തിനടുത്ത് . ഒരാഴ്ച കഴിഞ്ഞ് ഡോക്ടർ എൻ പറഞ്ഞ പ്രകാരമെന്ന് ആശ്വസിപ്പിച്ച് എം.ആർ.ഐ ക്കാരൻ ആയിരം രൂപ ഇളവ് തന്നതും കഴിച്ച് ഏഴായിരം അതിനും.  

ഫിലിം നോക്കി ഡോക്ടർ എൻ നാസികാ സേതു ഭ്രംശത്തിൻ്റെ കാഠിന്യം വ്യക്തമാക്കി. പറ്റുമെങ്കിൽ ഇന്ന് തന്നെ ശസ്ത്രക്രിയ നടത്തണം. ബെല്ലടിച്ച് സുന്ദരിയെ വരുത്തി എന്നെ അദ്ദേഹം അവളുടെ കൂടെ  മറ്റൊരു മുറിയിലേക്കയച്ചു. ശസ്ത്രക്രിയയുടെ വിശദാംശങ്ങൾ വിശദമാക്കാനുള്ള ചുമതല ആ നതാംഗിക്കാണ്. അവൾ പറഞ്ഞാൽ ആർക്കാണ് എതിർക്കാനാവുക! എൺപതിനായിരം രൂപക്ക് കച്ചവടമുറപ്പിച്ച് മൂക്ക് മുറിക്കാനുള്ള തീയതിയും കുറിച്ചു.

വഴിയിലേക്കിറങ്ങിയപ്പോൾ സംശയമായി. സംശയാത്മാവിനശ്യതീന്നാണെങ്കിലും, സഹപാഠിയെ വിളിക്കുന്നതിൽ അഹിത മേതുമില്ലല്ലോ എന്ന് ന്യായീകരിച്ച് അതിസമർത്ഥനായ എൻ്റെ സതീർത്ഥ്യ ഭിഷഗ്വരനെ വിളിച്ച് കാര്യം പറഞ്ഞു. അവൻ ഉറക്കെ ചിരിച്ചിട്ട് പറഞ്ഞു. "കഴിഞ്ഞ അമ്പത്തൊന്ന് കൊല്ലം ജീവിച്ച മൂക്കും കൊണ്ട് ഇനിയും ജീവിച്ചാ മതി... മൂക്ക് മുറിക്കണ്ട! മിണ്ടാണ്ടാടേങ്ങാൻ കുത്തിര്ന്നോ ചങ്ങായീ! " വിദഗ്ദ്ധോപദേശത്തിൽ ഞാൻ തികച്ചും തൃപ്തനായി. ശസ്ത്രക്രിയയേയും, നാഴികക്ക് നാൽപ്പത് വട്ടം വിളിച്ച് മൂക്കു മുറിക്കാൻ എന്നെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്ന നതാംഗിയേയും ഞാൻ മറന്നു. ഡോക്ടർ എന്നിൻ്റെ മരുന്നിൻ്റെ ഗുണം, ലതയുടെ ഇഞ്ചി, തേൻ മിശ്രിതം, ചൊറിയും ചുമയും മാറി.

ഇപ്പോഴിതാ ഒരു മൂന്നാഴ്ച മുമ്പ് വീണ്ടും പൂർവാധികം ശക്തിയോടെ! ചൊറി, കൊര! ഉറക്കമില്ല. വല്ലാണ്ട് ബുദ്ധിമുട്ടായപ്പോൾ വൈദ്യസഹായം തേടി ഗുഗിളിലേക്കിറങ്ങി. ഹൈക്കോർട്ട് ജംഗ്ഷനിലെ ആപ്പീസിലിരുന്ന് എൻ്റെ സമീപത്തുള്ള ചെ.മൂ. തൊ വിദഗ്ദ്ധരാരൊക്കെ എന്ന് ഞാൻ ആരാഞ്ഞു. അധികമൊന്നും ദൂര ത്തല്ലാതെ ഒരു ചെറിയ ക്ലിനിക്കിൻ്റെ ചിത്രം തെളിഞ്ഞു വന്നു. ഡോക്ടർ ഡിസ് ക്ലിനിക്ക്. ആള് മദ്ധ്യാഹ്നം വരയേ അനുഗ്രഹിക്കൂ . അതു കഴിഞ്ഞാൽ നിഗ്രഹമാണത്രേ! ഓരോരോ വിചിത്ര രീതികൾ. മൊബൈലിലെ സമയമാപിനി പത്തരയാണ് കാണിച്ചത്. ഇപ്പവരാം എന്നാംഗ്യം കാണിച്ച് ഞാൻ ഓടിച്ചെന്നു. ഗൂഗിൾ മാപ്പമ്മായി എന്നെ നയിച്ചത് ഒരു പഴയ ഇരുനില കെട്ടിടത്തിലേക്ക്. അവിടെ വലിയ ബോർഡ്. ഡിസ് ഇ എൻ ടി ക്ലിനിക് . 

ഇരുട്ട് നിറഞ്ഞ കെട്ടിടത്തിൻ്റെ ഇടനാഴിയിലേക്ക് ഞാൻ മെല്ലെ കയറിച്ചെന്നു. ഇരുട്ടുമായി കണ്ണുകൾ പരിചയിച്ചപ്പോൾ ഇടതു വശത്ത് ഒരു ചെറിയ മുറി. അവിടെ വെള്ളവസ്ത്രം ധരിച്ച രണ്ടു വൃദ്ധ സ്ത്രീകൾ. "ഡോക്ടർ ഡി?" എൻ്റെ ചോദ്യത്തിന് മറുചോദ്യമായിരു മറുപടി. "ആദ്യായിട്ടാ?" അതെ എന്ന എൻ്റെ മറുപടിക്ക് മറുപടിയായി അവരൊരു ഫോം ഫില്ല് ചെയ്യിപ്പിച്ചു. എൻ്റെ കുട്ടിക്കാലത്ത് വസന്താപ്രസ്സിൽ അച്ചടിച്ച സമ്മേളന നോട്ടീസുകളുടെ കടലാസിന് ഇപ്പറഞ്ഞ ഫോമിനേക്കാളും മേൻമയുണ്ടായിരുന്നു. മുന്നൂറു രൂപ ഫീസുചീട്ടാക്കി, പോളിത്തീൻ സഞ്ചിയിൽ ഇട്ടു തന്ന മഞ്ഞക്കാർഡുമായി ഞാൻ ഡോക്ടറെ കാത്തിരിപ്പായി. 

എനിക്ക് ഭീമൻ്റെ ഊഴമായിരുന്നു. മുറിയിലേക്ക് കാലെടുത്തു വെക്കവെ സിസ്റ്റർ ഓർമ്മിപ്പിച്ചു. "മൊബൈൽ ഓഫാക്കണം"

ഒരു വലിയ മുറിയുടെ ഒരറ്റത്ത് മെലിഞ്ഞ ഒരു വൃദ്ധൻ. ഡോക്ടർ ഡി. അദ്ദേഹത്തിൻ്റെ മുമ്പിലിരുന്നു. തിരിച്ചു പോയാലോ എന്നു തോന്നായ്കയല്ല. ഒരു ലൈറ്റ് കത്തുന്നുണ്ട്. അതിൻ്റെ പാർശ്വങ്ങൾ തുരുമ്പെടുത്തിരിക്കുന്നു. ഡോക്ടറുടെ തലയിൽ ഘടിപ്പിച്ച റിഫ്ലക്ടറിന് നൂറ്റാണ്ടിൻ്റെ പഴക്കം. മുഖംമൂടിക്ക് മുകളിൽ നരച്ച പുരികവും കണ്ണുകളും. എന്നോട് ലക്ഷണങ്ങൾ അവതരിപ്പിക്കാൻ ആജ്ഞാപിച്ചു. ഞാൻ വളിപുള്ളി വിടാതെ കാര്യമവതരിപ്പിച്ചു.  

" ഇത് അലർജിയാണ്. ഉപയോഗിക്കുന്ന എന്തോ ഒരു സാധനം അലർജി ഉണ്ടാക്കുന്നുണ്ട്... അതെന്താണെന്ന് കണ്ടെത്തി ഒഴിവാക്കണം... അത്രയേ വേണ്ടു... "

"അല്ല ഡോക്ടർ മൂക്കിൻ്റെ പാലം ... "
ഡോക്ടർ ഡി മനസ്സറിഞ്ഞ് ചിരിച്ചു. 
ആ ചിരി കണ്ടു കൊണ്ടു നിൽക്കെ ഞാൻ ഞങ്ങളുടെ പപ്പു ഡോക്ടറെ ഓർത്തു. അലോപ്പതിയിൽ അന്യം നിന്നുപോകുന്ന അറിവിൻ്റെ തലമുറ!
 "ഇത് പാലം കുലുങ്ങിയത് കൊണ്ടൊന്നുമല്ല!... താനാ വസ്തു കണ്ടെത്തി നശിപ്പിക്ക് ....."

പിന്നീടദ്ദേഹം പത്തു ദിവസത്തേക്ക് ഒരു ആൻറി അലർജി ഗുളിക കുറിച്ചു തന്നു. "അഞ്ചു ദിവസം കഴിക്ക്. ചൊമനിന്നാൽ മരുന്നും നിർത്തിക്കോ!"

മരുന്നിന് നൂറു രൂപ. ആകെ ചെലവ് നാനൂറ് . 

കൊര നെരപ്പായിട്ട് അഞ്ചാറ് നാളായി! ഇനിയും ആ ക്ഷുദ്ര ദ്രവ്യത്തെ കണ്ടെത്താനായിട്ടില്ല. എൻ്റെ തൊണ്ടയെ ദേഷ്യം പിടിപ്പിക്കുന്ന ആ ക്ഷുദ്ര ദ്രവ്യത്തെ!